Friday 27 January 2017

CUP സ്കൂളില്‍ മലമ്പാമ്പ്






അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. ഇടവപ്പാതിക്ക് മഴ തകര്‍ത്തു പെയ്ത് ഒന്ന് തോര്‍ന്നിട്ടേയുള്ളൂ.

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ചെറിയാന്‍ എന്നോട് പതുക്കെ ചെവിയില്‍ പറഞ്ഞു.. പുഴയില്‍ നിറയെ വെള്ളം വന്നിട്ടുണ്ട്. രണ്ടറ്റവും മുട്ടിയാ പുഴ ഒഴുകുന്നത്‌. ഞാന്‍ അതിശയത്തോടെ അവനെയൊന്നു നോക്കി. ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു… ഞാന്‍ പുഴയോരത്തല്ലേ താമസിക്കുന്നത്...ഞങ്ങടെ മുറ്റത്തിന്‍റെ താഴെ വരെ വെള്ളം വന്നു. നമുക്കിന്ന് പുഴ കാണാന്‍ പോകാം.
എന്നാ നമുക്ക് കാണാന്‍ പോകാം...ഞാന്‍ തെല്ല് ആകാംഷയോടെ പറഞ്ഞു.

ഞങ്ങള്‍ അന്ന് ഉച്ചയ്ക്ക്, കൊണ്ടുവന്ന പൊതിച്ചോറ് വേഗം വാരി വിഴുങ്ങി.

വെള്ളിയാഴ്ച്ച ഉച്ചക്ക് അരമണിക്കൂര്‍ ഒഴിവ് കൂടുതലുണ്ട്..ആള്‍ക്കാര്‍ക്ക് നിസ്കാരം നടത്താന്‍..

ഞങ്ങള്‍ പുഴവക്കത്തേക്കു ധൃതിയില്‍ നടന്നു. മനസ്സിന്‍റെ ആകാംക്ഷ കാലുകളുടെ വേഗം കൂട്ടി. നടക്കുകയാണോ ഓടുകയാണോ എന്ന് സംശയം.

ചീനിക്കടവിനടുത്തെത്താറായപ്പോള്‍ പുഴയുടെ ഇരമ്പം അങ്ങനെ കേള്‍ക്കാം. പുഴയങ്ങനെ തച്ചു തകര്‍ത്തു ഒഴുകുകയാവും. കാണാന്‍ നല്ല രസമായിരിക്കും.

കുന്നിന്‍ ചെരുവിറങ്ങിയപ്പോള്‍, പല കൈ വഴികളും പുഴയോട് ചേരാനുള്ള വെമ്പലോടെ താഴോട്ട് കുതിക്കുന്നത് കണ്ടു. ഓരോ ചരുവിലും വെള്ളം കുത്തിയൊഴുകി കുഴികളായിട്ടുണ്ട്. വഴി മുഴുവന്‍ വെള്ളവും ചളിയും കലര്‍ന്ന കുഴമ്പു രൂപം. എന്‍റെ ചെരുപ്പിട്ട കാല്‍പ്പാടുകള്‍ പലരുടേയും കാല്‍പ്പാടുകള്‍ മായ്ച്ചുകൊണ്ടിരുന്നു.

കുന്നിന്‍റെ ചെരുവോരം പുഴയിലേക്ക് ചേരുകയാണ്. രണ്ടു കുന്നിന്‍ ചെരുവും മുട്ടുമാറ് നിറഞ്ഞൊഴുകുകയാണ് നദി. വെള്ളത്തിന്‌ കാവി നിറം. ഇന്നലെ പെയ്ത വെള്ളം മുഴുവന്‍ തിരക്കിട്ട് എങ്ങോട്ടോ കുതിക്കുകയാണ്. ഇടക്കിടക്ക് മരങ്ങളും, കുറ്റിച്ചെടികളും, കൈത പൊന്തകളും മറ്റു പലതും ഒഴുകിക്കൊണ്ടേയിരിക്കുന്നു.

എന്‍റെ വീട് ഇവിടെ അടുത്താ..ഞാനിതെന്നും കാണുന്നതാ..വാ നമുക്ക് അടുത്തു പോയി നോക്കാം… ചെറിയാന്‍ പറഞ്ഞു.. ഞങ്ങള്‍ രണ്ടുപേരും കൂടി വെള്ളത്തിനടുത്തേക്ക് നടന്നു. ഒഴുക്കിന്‍റെ ശക്തിയില്‍ ഓരോ ഓളവും കരയോടു കൂടുതല്‍ കൂടുതല്‍ കയര്‍ക്കുന്നത് പോലെ തോന്നി.

ഞങ്ങള്‍ നദിക്കരയില്‍ നില്‍ക്കെ ഒരു പാണ്ടി അവിടെ കെട്ടിയിട്ടിരിക്കുന്നതായി കണ്ടു. പാണ്ടിയുടെ യജമാനന്‍ അവിടെ അടുത്തില്ല.

എനിക്കു പാണ്ടി കുത്താനറിയാം. ഞങ്ങളിടക്കിടക്ക് പോകുന്നതാ..നമുക്കക്കരെ പോകാം...ചെറിയാന്‍ പറഞ്ഞു. ഞാനൊരു കൂസലും കൂട്ടാതെ പാണ്ടിയില്‍ കയറി. പുഴക്കരയില്‍ താമസിക്കുന്നവനു പാണ്ടി കുത്താനും അറിയാമെങ്കില്‍ എനിക്കെന്തു പേടി.

അവന്‍ പാണ്ടിയുടെ കെട്ടഴിച്ചു. പാണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. അവന്‍ പാണ്ടിയോടു ചേര്‍ന്ന വലിയ മുളയെടുത്ത് വിദഗ്ദ്ധനെപ്പോലെ അപ്പുറവും ഇപ്പുറവും കുത്തിത്തുടങ്ങി. പാണ്ടി അവന്‍റെ ദിശാബോധത്തിനനുസരിച്ചുകൊണ്ട് നീങ്ങിത്തുടങ്ങി. പക്ഷേ പുഴയും അവളുടെ അധികാരം പാണ്ടിയില്‍ കാണിച്ചു തുടങ്ങി. പുഴയുടെ കാല്‍ ഭാഗം എത്തിയപ്പോള്‍ ഒഴുക്ക് കൂടി. പാണ്ടി ചെറിയാനെ അനുസരിക്കാതെ, ഒഴുക്കിനെ അനുസരിക്കാന്‍ വ്യഗ്രത കാണിച്ചു. വിദഗ്ധനുണ്ടല്ലോ… അവന്‍ ദിവസവും ഇത് കാണുന്നതല്ലേ..എനിക്കെന്തു പേടി.

ഒരു നാലഞ്ചടികൂടി പോയിക്കാണും, അവന്‍ കുത്തുന്ന മുള, മുഴുവന്‍ വെള്ളത്തിനടിയിലേക്ക്‌ കുത്തിയിട്ടും അറ്റം കാണുന്നില്ല. വീണ്ടും കുത്തി നോക്കി. എടാ ഇവിടെ മുളയെക്കള്‍ ആഴത്തിലാണല്ലോ വെള്ളം. എവിടെ കുത്തും. അവന്‍ എന്നെയൊന്നു നോക്കി. നീയല്ലേ ഇതിന്‍റെ മെക്കാനിക്ക്, എന്ന രീതിയില്‍ ഞാന്‍ തിരിച്ചും നോക്കി. എനിക്കെന്തറിയാം... നീ അപ്പുറത്തും ഇപ്പുറത്തും കുത്തി നോക്ക്...

പാണ്ടി ചെറിയാനെ അനുസരിക്കാതെയായി. ഒരു വലിയ വെള്ളത്തിര പാണ്ടിയുടെ മുകളില്‍ക്കൂടി കയറി മറിഞ്ഞു. ഞാന്‍ പെട്ടെന്ന് പാണ്ടിയില്‍ ഇരുന്നു. അടുത്ത തിര എന്‍റെ ട്രൌസറില്‍ കൂടി കയറിപ്പോയി. ഛെ, എന്‍റെ ട്രൌസര്‍ ആകെ നനഞ്ഞല്ലോ..ഇനി ഞാനെങ്ങനെ സ്കൂളില്‍ തിരിച്ചു പോകും. ഞാന്‍ ചാടി എണീറ്റു.

ചെറിയാന്‍, നീളമുള്ള മുളകൊണ്ട് പലയിടത്തും കുത്തി നോക്കുന്നുണ്ടായിരുന്നു. അടുത്തൊന്നും നില കാണുന്നില്ല.

ഞങ്ങള്‍ നാലു പുറവും നോക്കി. അങ്ങ് ദൂരെ മറ്റേ കരയില്‍ നിന്ന് ഒരു തലേക്കെട്ടുകാരന്‍ കൂക്കുകയും ആംഗൃം കാണിക്കുകയും ഒക്കെ ചെയ്യുന്നു. പുഴവെള്ളത്തിന്‍റെ ഇരപ്പു കാരണം ഒന്നും ശരിക്ക് കേള്‍ക്കുന്നില്ല. അയാള്‍ ധൃതിയില്‍ ഇവിടെ കുത്ത്, ഇവിടെ കുത്ത് എന്ന് ആംഗൃം കാണിച്ചു.

അയാള്‍ പറഞ്ഞ സ്ഥലത്ത് പാണ്ടിക്കോലിനു നില കണ്ടു തുടങ്ങി. തുടര്‍ന്നു അയാള്‍ പറഞ്ഞ മാതിരി ഓരോ കുത്തും പാണ്ടിയുടെ ദിശ മെല്ലെ മെല്ലെ മാറ്റിക്കൊണ്ടിരുന്നു.കുത്തനെ താഴേക്കു പോയിരുന്ന പാണ്ടി ചരിഞ്ഞു നീങ്ങാന്‍ തുടങ്ങി.

ഞങ്ങളുടെ ഓരോ നീക്കത്തിനും തടയായി, തുണയായി അയാളും പാണ്ടിക്കൊത്ത് താഴോട്ടു നടന്നു കൊണ്ടേയിരുന്നു. വളരെ ശ്രമപ്പെട്ട്, ഒരു നൂറ്റമ്പതടി താഴെയായി ഞങ്ങള്‍ അക്കരെയണഞ്ഞു.

നിങ്ങളെന്താ കുട്യോളെ, ഈ നെലയില്ലാ വെള്ളത്തില്‍ കാട്ടണത്. ഒരു പതിനഞ്ചടിയും കൂടി താഴെ പോയിരുന്നെങ്കി അറിയായിരുന്നു കഥ..ആ രക്ഷകന്‍ ഞങ്ങളെ ശാസിച്ചു.

നിങ്ങളെവടക്കാ പോണേ.. അയാള്‍ ചോദിച്ചു.
ഞങ്ങള്‍ പറഞ്ഞു..സ്കൂളിന്നു വന്നതാ..
ന്നാ അക്കരെ വിടാം..കേറിക്കൊളിന്‍.
അപ്പോഴേക്കും രണ്ടു മൂന്നു യാത്രക്കാര്‍ കൂടി വന്നു. ഞങ്ങളെ കയറ്റി പാണ്ടി ഇക്കരക്ക് പുറപ്പെട്ടു.
ഇപ്രാവശ്യം പാണ്ടി ഒരു അനുസരണക്കേടും കാണിച്ചില്ല.



ഇക്കരെ എത്തിയ ഞങ്ങള്‍ മെല്ലെ തീരത്ത് കൂടി നടന്നു കയറുമ്പോള്‍ അതാ ഒരു മലമ്പാമ്പ് മുന്‍പില്‍ മട്ട മലച്ചു കിടക്കുന്നു. ഇന്നലത്തെ പെരു വെള്ളപ്പാചിലില്‍ ഒഴുകി വന്നതാണ്.

എന്തൊരു ഫയങ്കര പാമ്പ്,ചത്തതാ...എന്ന് ചെറിയാന്‍..
ഞാന്‍ പറഞ്ഞു...ഫയങ്കര അല്ല, ഭയങ്കര ഭ, , ഭാര്യയിലെ ഭ…
, ഭാര്യയെക്കുറിച്ച് നിനക്ക് നല്ല പരിചയവാ…
ഞങ്ങള്‍ രണ്ടു പേരും ചിരിച്ചു…

ഇതിനെ നമുക്ക് സ്കൂളി കൊണ്ടുപോകാം..

ഞങ്ങള്‍ അതിന്‍റെ വാലില്‍ വള്ളി കുടുക്കി...കെട്ടി വലിക്കാന്‍ തുടങ്ങി….

വഴിപോക്കര്‍ക്കെല്ലാം അതിശയം...ഇതിനെ എവടക്കാ കുട്യോളേ, കൊണ്ടുപോണത്.

സ്കൂളിലെ കുട്യോള്‍ക്ക് കാണിക്കാനാ…

ഇടക്ക് വച്ച്, ഞാന്‍ എന്‍റെ നനഞ്ഞ ട്രൌസറിനെ ഓര്‍ത്തു.. ഈ നനഞ്ഞ ട്രൌസറും കൊണ്ട് എങ്ങനെ ക്ലാസ്സില്‍ പോകും..

ഞങ്ങള്‍ സ്കൂളിന്‍റെ പടിക്കല്‍ എത്തിയതും, കുട്ടികള്‍ പുറകെ കൂടിത്തുടങ്ങി. അയ്യോ...പാമ്പ്...മലമ്പാമ്പ്…

അസംപ്ളി ഗ്രൗണ്ടില്‍ എത്തിയപ്പോഴേക്കും ചുറ്റും കുട്ടികള്‍, ആര്‍പ്പും വിളിയും. ബഹളത്തിനിടയില്‍ ആരോ പോയി ഇതു മാഷോട് പറഞ്ഞു എന്നാ തോന്നുന്നത്…

ഹരിദാസന്‍ മാഷ്‌ ഇറങ്ങി വന്നു…
കുട്യോളെ, ഇതു മലമ്പാമ്പാണല്ലോ..എവിടുന്നു കിട്ടി.

ഞങ്ങള്‍ പറഞ്ഞു...ഇതു പോഴവക്കത്തു ചത്ത്‌ കിടന്നിരുന്നതാ…

എന്തായാലും ഇതിനെ നമുക്ക് കുഴിച്ചിടാം...കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതിന്‍റെ അസ്ഥികൂടം പുറത്തെടുത്തു സയന്‍സ് ലാബില്‍ സൂക്ഷിക്കാം..കശേരുകികളെ കുറിച്ചു മനസ്സിലാക്കാന്‍ വളരെ നല്ലതാണ്. ഹരിദാസന്‍ മാഷ്‌ പറഞ്ഞു.

ഞങ്ങളെല്ലാവരും കൂടി ആ പാമ്പിനു ഒരു ആറടി കുഴിവെട്ടി. അദ്ധേഹത്തെ നീട്ടി നിവര്‍ത്തി കിടത്തി, മണ്ണിട്ട്‌ മൂടി. കാട്ടില്‍ കിടന്ന മലമ്പാമ്പിനു സ്കൂളില്‍ ബഹുമതികളോടെ കുഴിമാടം.

എന്തായാലും ഈ ബഹളത്തിനിടയില്‍ എന്‍റെ നനഞ്ഞ ട്രൌസര്‍ ആരും ശ്രദ്ധിച്ചില്ല.. അല്ലെങ്കില്‍ ഞാനും ഈ കുഴിമാടത്തില്‍ ഒളിച്ചിരിക്കേണ്ടി വന്നേനെ...

ആറുമാസം കഴിഞ്ഞു ഞങ്ങള്‍ ആ കുഴിമാടം മെല്ലെ തുറന്നു...പാമ്പിന്‍റെ എല്ലുകള്‍ മാത്രം നീളത്തില്‍ നിരത്തി വച്ചിരിക്കുന്നു. ഞങ്ങള്‍ അതു മെല്ലെ പെറുക്കി അതേ രീതിയില്‍ കമ്പിയില്‍ കോര്‍ത്ത്‌, സ്കൂളിലെ സയന്‍സ് ലാബിന്‍റെ അലങ്കാരമാക്കി.









No comments: