Friday 15 June 2018

പൂരം പൊടിപാറി…!!






കുറേ കാലമായി ഒരു പൂരത്തിന് നാട്ടില്‍ കൂടിയിട്ട്. നാട്ടില്‍ നിന്ന് കൂട്ടുകാരുടെ വാട്സപ് മെസേജുകളും വിളികളും വന്നപ്പോള്‍ അവിടെ ഇരിപ്പുറച്ചില്ല.

പൂരം മുളയിട്ടതിന്‍റെ പിറ്റേന്ന് ദുബൈയില്‍ നിന്ന് ഒരാഴ്ചത്തെ ലീവ് ഒപ്പിച്ച് നാട്ടില്‍ എത്തി. ഇക്കാലത്ത് വന്നാല്‍ പൂരം ഒന്ന് അടിച്ചു പൊളിക്കാം, എല്ലാവരോടും സൗഹൃദം പുതുക്കുകയും ചെയ്യാം.

കൂട്ടുകാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അവിടെ നിന്ന് തന്നെ പൂരത്തിന്‍റെ ആരവങ്ങള്‍ തുടങ്ങി. നമുക്ക് ഇപ്രാവശ്യം അടിച്ചു പൊളിക്കണം... ഏട്ടാ. കാള വേണം, കുതിര വേണം, കുംഭം കളി വേണം അവര്‍ പരിപാടികള്‍ പലതും മുന്നില്‍ നിരത്തി. ‍

അന്ന് വൈകുന്നേരം തന്നെ ഞാന്‍ പഴയ സുഹൃത്തുക്കളുമൊത്ത് പൊതു നിരത്തിലേക്കിറങ്ങി. എല്ലാ ബസ് സ്ടോപ്പുകളിലും പുതിയ സൗഹൃദക്കൂട്ടായ്മകള്‍ പൊട്ടി മുളച്ചിരിക്കുന്നു. എല്ലായിടത്തും ലേലം തകൃതിയായി നടക്കുന്നു. കോഴി, ആട്, തേങ്ങ, വാഴക്കുല എന്ന്‍ വേണ്ട എന്തും ലേലത്തിന് വച്ചിട്ടുണ്ട്.

ലേലത്തിന് ആവേശവും ലഹരിയും പകരുന്ന പല സംഗതികളും കൂട്ടിനുണ്ടാകും. അര്‍ദ്ധരാത്രി വരെ നീളുന്ന ആ ലേലം വിളികളില്‍ പല നാടകങ്ങളും അരങ്ങേറും. ആവേശം എത്ര കൂടുന്നുവോ അത്രയും കമ്മിറ്റിക്കാര്‍ക്ക് നല്ലത്. പണം വരണ്ടേ, പൂരം നന്നായി നടത്തണ്ടേ..

കാര്യങ്ങള്‍ ഉഷാറാക്കാന്‍ ഇപ്പോള്‍ ബീവറേ‍ജിലോന്നും പോയി ക്യൂ നില്ക്കേണ്ട കാര്യമില്ലത്രേ. കാര്യങ്ങളൊക്കെ വൈകുന്നേരം ഇവിടെ എത്തിക്കോളും. കൂടെ നിന്ന അനിയന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.

പണ്ടൊക്കെ 'പാമ്പ്‌’, 'കല്യാണി' ഇതൊക്കെയാണ് ഇവിടെ കിട്ടിയിരുന്നത്.

പക്ഷെ ഇപ്പൊ അതൊന്നും അല്ല‍ ഏട്ടാ, ഇപ്പൊ നടന്മാരുടെ പേരിലാണ് സംഗതികള്‍. 'നെടുമുടി’, 'മമ്മൂട്ടി’, 'മോഹന്‍ലാല്‍'.

നെടുമുടി അടിച്ചാല്‍ ആള് തോളത്ത് ഒരു തോര്‍ത്തും ഇട്ട്, അവിടെത്തന്നെ ഇരുന്നു സ്വന്തം വര്‍ത്തമാനം പറഞ്ഞോളും. ഇടക്കിടക്ക് സ്വയം ചിരിക്കും.

അപ്പൊ മമ്മൂട്ടിയോ, ഞാന്‍ ചോദിച്ചു.

അതടിച്ചാല്‍ ആള് കിണ്ണന്‍ കാച്ചി ഡയലോഗടിക്കും. ഇടക്കിടക്ക് ഡേയ് അണ്ണാ എന്ന് പറഞ്ഞ് തമിഴും, തെരാന്തരവും ഒക്കെ കാച്ചും. ചിലപ്പോള്‍ വക്കീലായി, എഴുന്നേറ്റ് നിന്ന് , യുവര്‍ ഓണര്‍ , ഐ വില്‍ കില്‍ യു എന്നൊക്കെ തട്ടും.

മോഹന്‍ ലാല്‍ അടിച്ചാലോ, ഞാന്‍ ആനന്ദാതിരേകത്താല്‍ ചോദിച്ചു.

മോഹന്‍ലാല്‍ അടിച്ചാല്‍ ആരെക്കണ്ടാലും ചമ്മിയ ചിരി ചിരിക്കും. ആശാന്‍ ഒരു വശം ചരിഞ്ഞേ നടക്കൂ. ഇടക്കിടക്ക് മുണ്ട് മടക്കിക്കുത്തി തുടയില്‍ ഒന്ന് തടവും. എന്നിട്ട് നീ പോ മോനേ ദിനേശാ..., ശംഭോ മഹാദേവാ…. സവാരി ഗിരിഗിരി എന്നൊക്കെ വച്ച്കാച്ചും.

നാടിന് വന്ന മാറ്റമേ, എനിക്കിതൊക്കെ ഒരാഴ്ചക്കുള്ളില്‍ അനുഭവിക്കാന്‍ പറ്റുമോ, ഞാന്‍ ഒന്ന് അമ്പരന്നു നിന്നു.

ഇത് കണ്ടറിഞ്ഞ അനിയന്‍ സമാധാനിപ്പിച്ചു. ഓരോ ദിവസം ലേലത്തിന് ഓരോന്നാവാം...ന്നെ..!! അതിനല്ലേ പൂരം മുളയിട്ടു എട്ടു ദിവസം പൂരത്തിന്. ഏട്ടന്‍ വിഷമിക്കണ്ട.

ഈ നടന്മാരെ ഒക്കെ മനസ്സില്‍ കണ്ടുകൊണ്ട് ഞാന്‍ ലേലക്കൂട്ടായ്മ കണ്ടപ്പോള്‍ സംഗതി ശരിയാണെന്ന് മനസ്സിലായി. എന്തായാലും കൂട്ടായ്മ അടിപൊളി.

പൂരം ദിവസം പ്രഭാതം വിടര്‍ന്നത് കൊട്ടുകളുടേയും മേളങ്ങളുടേയും വിസ്മയ പ്രപഞ്ചത്തിലാണ്. രാവിലെ തന്നെ, നാട്ടിലെ മൂത്താശാരി അന്യം നിന്ന് പോകാതെ നില നിറുത്തിയ, കൊത്തു പണികള്‍ എടുത്തു കാണിക്കുന്ന, തിറയുടെ തിരനോട്ടത്തോടെ, വീടുകളിലേക്ക് പൂരത്തിന്‍റെ വരവ് തുടങ്ങി.

കൊത്തു പണിയുടെ കലാ വൈഭവം എടുത്ത് കാണിക്കുന്ന ആ തിറകളും പൂതവും കൊട്ടുകാരുടെ താളത്തിനൊത്ത് നൃത്തം ചവിട്ടി, ചടുലതയോടെ ആടി. വീടുകള്‍ തോറും കയറി ആടുന്ന അവരുടെ പുറകെ, ആര്‍ത്തു വിളിച്ചുകൊണ്ട് കുറെ കൊച്ചു കുട്ടികളും.

തുടര്‍ന്ന് കുറെ ചപ്പില പൂതങ്ങളുടെ വരവാണ്. ചെറുതും വലുതുമായ ചായവേഷങ്ങള്‍ക്കുള്ളില്‍‍ , സൂക്ഷിച്ചു നോക്കിയാല്‍ പരിചയമുള്ള മുഖങ്ങളാണ്. നാട്ടിലുള്ള കൊച്ചു കുട്ടികളൊക്കെ അന്ന് പല പല വേഷങ്ങള്‍ കെട്ടി വീടുകള്‍ തോറും കയറി ഇറങ്ങി പൂരം ഉഷാറാക്കാനുള്ള വക സമ്പാദിക്കും. അതൊരു ഹരമാണ് കുട്ടികള്‍ക്ക്.

പല ഗജ കേസരികളും വേലക്കും മേളത്തിനും കൊഴുപ്പേകാന്‍ നേരത്തേ തന്നെ എത്തിയിട്ടുണ്ട്. ചങ്ങലക്കിട്ട കാല്‍തഴമ്പിന്‍റെ വേദന കാര്യമായി പുറത്തു കാണിക്കാതെ അവര്‍ ചെവിയാട്ടിക്കൊണ്ട് പട്ടതിന്നു. ഇക്കാലമായാല്‍ അവര്‍ക്കെന്നും പൂരങ്ങളാണ്. ഒന്ന് കഴിഞ്ഞ് മറ്റൊരിടത്തെത്താന്‍ പാപ്പാന്മാരുടെ കൂടെ നെട്ടോട്ടം. ഓടിയോടി തളര്‍ന്നു.

അടുത്തുള്ള അമ്പലത്തില്‍, മൂത്താശാരി കൊത്തിയുണ്ടാക്കിയ കുതിരയുടെ ആവാഹന ചടങ്ങ് നടക്കുന്നു. ഗംഭീര മേളത്തോടു കൂടിയാണ് ചടങ്ങുകള്‍.
ലേല സൗഹൃദക്കൂട്ടായ്മകളും ഒട്ടും പിന്നിലല്ല. ഒരിടത്ത് കണ്ണു ചിമ്മി തുറക്കുന്ന പത്തടി ഉയരമുള്ള കാളകള്‍. അവയ്ക്ക് അകമ്പടിയായി പുതിയ മേളങ്ങള്‍. ബേബിഡോള്‍ എന്നാണത്രേ അതിന്‍റെ പേര്‍. ഒരു പതിനഞ്ചു പേരുണ്ട് ആ പെരുമ്പറകള്‍ കൊട്ടാന്‍. ആ കൊട്ട് കേട്ടാല്‍ ഹൃദയം, മിടിക്കാന്‍ മറന്നത് പോലെ ഒരു തോന്നല്‍. ആ പെരുമ്പറകളുടെ താളത്തിനാണ് പിന്നെ കാര്യങ്ങളൊക്കെ. അത് കേട്ടുനിന്നവരൊക്കെ ഇടക്കിടക്ക് നെഞ്ച് തടവുന്നത് കണ്ടു….!!

മറ്റൊരിടത്ത് വേറെ തരം കാളകള്‍. കൂടെ കുംഭം കളിയും. അയല്‍ സംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയ്ത, മുന്‍ഭാഗവും പിന്‍ഭാഗവും ഞെളിഞ്ഞ പെണ്ണുങ്ങള്‍, കുംഭങ്ങള്‍ തലയില്‍ വീഴാതെ വച്ചുകൊണ്ട് ഒരുതരം 'മാദക' നൃത്തമാടുന്നു.

എവിടെ നോക്കിയാലും 'നെടുമുടിയും’, 'മമ്മൂട്ടിയും’, 'മോഹന്‍ലാലും' പലരുടെയും സിരകളിലൂടെ പടരുന്നത്‌ കാണാം.

നാടുമുഴുവന്‍ നൃത്തവും പാട്ടും, മേളവും.

നാല് മണിയോടെ കിഴക്കന്‍ പൂരവും, വടക്കന്‍, തെക്കന്‍ പൂരവും, പടിഞ്ഞാറന്‍ പൂരവും പൊതു നിരത്തിലൂടെ ഒന്നിന് പുറകെ ഒന്നായി പൂരപ്പറമ്പിലേക്ക് ഒഴുകിത്തുടങ്ങി.

വേലകളും, പൂരങ്ങളും നിറക്കൊഴുപ്പോടെ പതുക്കെ നടന്നു നീങ്ങുന്നത്‌ കാണാന്‍ പുരുഷാരം നിരത്തിനിരുവശവും തടിച്ചു കൂടി.

നെറ്റിപ്പട്ടവും, തിടമ്പും ഏന്തിയ ഗജകേസരികള്‍ ഒന്നിന് പുറകെ ഒന്നായി തലയെടുത്തു പിടിച്ച് നടന്നു. പഞ്ചവാദ്യവും, പഞ്ചാരിമേളവും തകില് മേളവും അകമ്പടിക്ക്‌ കൊഴുപ്പേകി.

കാവടികള്‍, തിറകള്‍, പൂതങ്ങള്‍, നൃത്ത സംഘങ്ങള്‍ എല്ലാം കൊട്ടിന്‍റെയും പാട്ടിന്‍റെയും താളത്തിനൊത്ത് നൃത്തമാടിക്കൊണ്ട് കാവിലേക്ക് നീങ്ങി.

അവസാനം വന്ന പടിഞ്ഞാറന്‍ പൂരത്തിന് പുറകെ ഞങ്ങളും പൂരപ്പറമ്പിലേക്ക് നീങ്ങി.

പൂരപ്പറമ്പ് ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു. പൊരിയും, മുറുക്കും, പല നിറങ്ങളിലുള്ള കുപ്പികളും, കുപ്പി വളകളും കച്ചവടം തിമര്‍ത്തു. കൂടെ ചായ, വട,ബീഡി, സിഗരറ്റ്, ആന മയില്‍ ഒട്ടകം എല്ലാം.

ഇരുപത്‌ ആനകള്‍ പൂരപ്പറമ്പിന് നടുവിലായി അണി നിരന്നിരിക്കുന്നു. മുന്‍പില്‍ അവരുടെ വാദ്യങ്ങളും.

ഒരു ഭാഗത്ത്‌ പൂക്കാവടികള്‍, മറ്റൊരിടത്ത് തിറ, പൂതം. വേറൊരിടത് കുതിരകള്‍, കൊച്ചു കാളകള്‍ എല്ലാവരും നൃത്തമാടിക്കൊണ്ട് ദേവിക്ക് മുന്നില്‍ എത്താന്‍ വെമ്പല്‍ കൊള്ളുന്നു.

ആകെ ഒരു വര്‍ണ്ണ വിസ്മയം. നൃത്തത്തിന്‍റെ ചടുലതയില്‍ പൊടി പലയിടത്തും കൊച്ചു കൊച്ചു ചുഴലിക്കാറ്റു ഉണ്ടാക്കിക്കൊണ്ട് പൊങ്ങിപ്പറന്നു.

പെട്ടെന്ന്‍, നടുവില്‍ നിന്ന ആന, അടുത്തു നിന്ന ആനയോട് എന്തോ സ്വകാര്യം പറഞ്ഞു. ആന ആ സ്വകാര്യം കേട്ടിട്ടാകണം ഒന്ന് കുലുങ്ങി.

പുരുഷാരം ഒരു വലിയ കാന്തത്താല്‍ ആകര്‍ഷിതമായതു പോലെ പുറകിലേക്ക് വലിഞ്ഞു. ആന ഒന്നുകൂടി കുലുങ്ങി. മുകളില്‍ ഇരിക്കുന്നവര്‍ പരിഭ്രമിച്ചു. ജനങ്ങള്‍ നാലുപാടും ചിതറി.

ഞാനും അടുത്തുള്ള ഊടു വഴിയിലേക്ക് ഇറങ്ങി. ‍ എന്‍റെ മുന്നില്‍ അതാ പോകുന്നു ചെണ്ടക്കാരന്‍.

ആന പുറകോട്ട് നടന്ന് പൊരിക്കാരന്‍ ചെട്ടിയാരോട് ഇതെന്താ വില എന്ന് ചോദിച്ചു. ഇതു മുഴുവനും നീ വെറുതേ എടുത്തോ എന്ന് പറഞ്ഞ് ചെട്ടിയാര്‍ സ്ഥലം വിട്ടു.

ഇതിനിടെ ഉച്ചഭാഷിണിയിലൂടെ അശരീരി വന്നു. ആന പൊരിക്കാരനോട് വില പേശുകയാണ്. ഭക്തജനങ്ങള്‍ പരിഭ്രാന്തരാകാതെ ദയവു ചെയ്ത് സംയമനം പാലിക്കുക.

പൊരികൊണ്ട് ചില അഭ്യാസങ്ങള്‍ കാണിച്ചു ആന വടക്കോട്ട്‌ പ്രധാന നിരത്തിലൂടെ നടന്നു.

അവിടെ അനുവാദം ഇല്ലാതെ പാര്‍ക്ക് ചെയ്ത ഓരോ വാഹനങ്ങളും നിരത്തില്‍ നിന്ന് സൈഡിലേക്ക് എടുത്തിട്ടു.

അച്ചടക്കമില്ലാത്ത മനുഷ്യര്‍…!!‍

പറമ്പില്‍ നിന്നിരുന്ന ബാക്കി എല്ലാ ആനകളും നാലുപാടും ചിതറി. കണ്ട ഊടു വഴികളിലൂടെ പാപ്പാന്മാരുടെ കൂടെ വേഗം നടന്നു. ചിലര്‍ നെറ്റിപ്പട്ടവും തിടമ്പും വഴിയില്‍ തന്നെ ഇട്ടു.

കൂടെ ജനങ്ങളും പരിഭ്രാന്തരായി ചിന്നിച്ചിതറി.

ആന വടക്കോട്ട്‌ പോയി.

അങ്ങനെ പകല്‍ പൂരം കഴിഞ്ഞു.

രാത്രി പൂരത്തിന് ഒരുങ്ങി ഇരുന്നവര്‍ അമ്പേ നിരാശരായി. ഇനി ഇപ്പൊ, കണ്‍ ചിമ്മുന്ന, നിറയെ എല്‍ ഇ ഡി വിളക്കുകള്‍ കൊണ്ട് വര്‍ണ്ണങ്ങള്‍ വിതറുന്ന, കാളകളെ കുതിരകളെ എങ്ങനെ പൂരക്കാഴ്ചക്ക് എത്തിക്കും.

അവര്‍ ചര്‍ച്ച ചെയ്ത് രാത്രി പൂരത്തിന് കാളകളെ എഴുന്നള്ളിക്കാന്‍ തീരുമാനിച്ചു.

രാത്രിയോടെ ബേബി ഡോള്‍ പോലുള്ള പെരുമ്പറകളുടെ അകമ്പടിയോടെ നാടിന്‍റെ പലഭാഗത്തു നിന്നും കാളകളുടെയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളുടെയും പുറപ്പാടു തുടങ്ങി.

അതില്‍ ഒരു കാളക്കാരന് ഈ പത്തടി കാളയുടെ മുകളിലിരുന്ന് പൂരം കാണാന്‍ മോഹം. പൂരക്കാഴ്ച്ചകള്‍ കാണുന്നതിനിടയില്‍‍, വിലങ്ങനെ പോകുന്ന കറന്റ് കമ്പിയില്‍ തട്ടി, കാളക്കാരന്‍ തെറിച്ചു താഴെ വീണു.

അതോടെ ആംബുലന്‍സായി ആയി, ആശുപത്രി ആയി , മറ്റു പലതുമായി. ‍
നാടാകെ അന്ധകാരത്തില്‍ മുങ്ങി.

പല കാളകളും പൂരപ്പറമ്പില്‍ എത്താറായി. പൂരം എന്നത് ആഘോഷങ്ങളുടെ മാത്രമല്ല പക പോക്കലുകളുടെ കൂടി കൂട്ടായ്മയാണ്.

പല ലേലസഹകരണ സംഘങ്ങള്‍ക്കും മറ്റു സഹകരണ സംഘങ്ങളോടു പൂര്‍വ്വ ജന്മം മുതല്‍ പല കാരണങ്ങളാലും വൈരാഗ്യമുണ്ടത്രേ…!! പോരെങ്കില്‍ 'മമ്മൂട്ടിയും’, 'മോഹന്‍ലാലു'മൊക്കെ കൂട്ടിനുമുണ്ടെങ്കില്‍ , ഇത് സട കുടഞ്ഞു എഴുന്നേല്‍ക്കും.

രാത്രി പൂരപ്പറമ്പില്‍ എത്തിയ കാളസേനകള്‍ ദേവിയുടെ മുന്നില്‍ ഏറ്റുമുട്ടി. അവര്‍ കല്ലുകള്‍ കൊണ്ട് ബാണങ്ങള്‍ തീര്‍ത്തു. പല ഭീഷ്മ പിതാമഹന്മാരും ദ്രോണാചാര്യന്മാരും നിലംപതിച്ചു.

ഇത് മണത്തറിഞ്ഞ പോലീസുകാര്‍ ഭീഷ്മരേയും ദ്രോണരേയും വകവെയ്ക്കാതെ അവരുടെ ലാത്തി എന്ന വടിവേല്‍ വീശി. കാളസേനയും ജനങ്ങളും നെട്ടോട്ടം.

അങ്ങനെ രാത്രി പൂരവും കഴിഞ്ഞു….

ഞാന്‍ അതിരാവിലെ ഉറക്കച്ചടവോടെ പൂരപ്പറമ്പിലേക്ക് നടന്നു. പൂരക്കൊടുംകാറ്റില്‍ പെട്ട നാടിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍. …!!