Wednesday 23 November 2016

വെടിവഴിപാട്










ബാബു, കൊച്ചു മകന്‍ രോഹനെയും കൂട്ടി ഇതു മൂന്നാമത്തെ തവണയാണ് ശബരിമലക്ക് പോകുന്നത്. പമ്പയില്‍ കുളികഴിഞ്ഞു അതീവ ഭക്തിയോടു കൂടി ശരണം വിളിച്ചു അവരങ്ങനെ മലകയറി ശരംകുത്തിയാലിനടുത്തെത്തി. അവിടെ താണ് വണങ്ങുതിനിടയില്‍ ഉച്ച ഭാഷിണിയിലൂടെ ഉച്ചത്തില്‍ സ്വരം ഒഴുകി വരുന്നത് രോഹന്‍ ശ്രദ്ധിച്ചു . വെടി വഴിപാട്, വെടി വഴിപാട്... ശബരിമലയില്‍ ഏവരും ചെയ്യേണ്ട പ്രധാന വഴിപാട്. വെടി വഴിപാട്. ഇതു കേട്ടപ്പോള്‍ കുട്ടിരോഹന് പെട്ടെന്ന് ഹരം മൂത്തു. അവന്‍റെ ഏറ്റവും പ്രിയപ്പെട്ട സംഗതിയാണ് പടക്കം പൊട്ടിക്കുക എന്നത്. അവന്‍ അച്ഛന്‍റെ കയ്യില്‍ തട്ടി പതുക്കെ ചോതിച്ചു, ഞാനും വെടി വഴിപാടിനു പറയട്ടെ. അച്ഛന്‍ സമ്മതം മൂളി, ഒരു ഇരുപതു രൂപ എടുത്തു കൊടുത്തു. രോഹന്‍ കൌണ്ടറിലേക്ക് ഓടി ഒരു അഞ്ചു വെടി ശീട്ടാക്കി. അപ്പോള്‍ മൈക്കില്‍ നിന്നതാ ഉച്ചൈസ്തരം വരുന്നു…രോഹന് വേണ്ടി പൊട്ടട്ടെ ഒരു അഞ്ചു വെടി. രോഹന്‍ ആകാംക്ഷയോടെ ചെവിയോര്‍ത്തു നിന്നു. അപ്പോള്‍ അതാ കേള്‍ക്കുന്നു വെടി...ഠേ.. .ഠേ....ഠേ....ഠേ.. രോഹന്‍ എണ്ണി...നാലേ പോട്ടിയുള്ളല്ലോ...അവന്‍ അടുത്തത് പൊട്ടാന്‍ കാത്തു നിന്നു...പക്ഷേ കേള്‍ക്കുന്നില്ല. അവന്‍ ചുറ്റും നോക്കിയപ്പോഴേക്കും കൂടെയുള്ളവര്‍ നടന്നു നീങ്ങാന്‍ തുടങ്ങിയിരുന്നു. അവന്‍ അച്ഛന്‍റെ അടുത്തു ഓടിച്ചെന്ന് പരാതി പറഞ്ഞു.. അച്ഛാ നാലെണ്ണമേ പോട്ടിയുള്ളല്ലോ...അച്ഛന്‍ പറഞ്ഞു...അടുത്തതും പൊട്ടും, നീ ഇങ്ങു വാ...നമുക്ക് വേഗം സന്നിധാനത്തെത്തണം. രോഹന്‍ തെല്ലു നിരാശയോടെ അവരുടെ കൂടെ നടന്നു നീങ്ങി… അവന്‍റെ ബുദ്ധി ചില ജിജ്ഞാസകളുണര്‍ത്തി തുടങ്ങി. അച്ഛാ എന്തിനാ ഈ വെടി വഴിപാട്. ഇതെങ്ങനെയാ ഉണ്ടായത്. അച്ഛന്‍ രോഹന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ ഉത്തരം പറയുക പതിവാണ്. അച്ഛന്‍ പറഞ്ഞു തുടങ്ങി…
ഇതു പണ്ട് ആള്‍ക്കാര്‍ ശബരി മലയിലേക്കു കാല്‍ നടയായി വന്നിരുന്ന കാലത്ത് വഴിയില്‍ തമ്പടിച്ചു താമസിക്കുക പതിവായിരുന്നു. അപ്പോള്‍ രാത്രിയില്‍ വന്യ മൃഗങ്ങള്‍ വന്നു ഉപദ്രവിക്കാതിരിക്കാന്‍ ഇടക്കിടക്ക് പടക്കം പൊട്ടിക്കുക പതിവായിരുന്നു. ഇതു കുറേക്കാലം തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നീട് സൗകര്യാര്‍ത്ഥം ചില കച്ചവടക്കാര്‍ യാത്രക്കാര്‍ക്ക് വേണ്ടി ഈ പ്രവൃത്തി ഏറ്റെടുത്തു...ഇതു ക്രമേണ അവര്‍ ഒരു വഴിപാടാക്കി മാറ്റി. അവര്‍ക്ക് ലാഭമുണ്ടാക്കാനൊരു വഴിയുമായി…




പക്ഷേ അച്ഛാ അവര്‍, ഞാന്‍ അഞ്ചിന് കാശ് കൊടുത്തിട്ട് നാലേ പോട്ടിച്ചുള്ളല്ലോ, രോഹന്‍റെ വീണ്ടും നിരാശ നിറഞ്ഞ ശബ്ദം. അതിലൊന്ന് ചീറ്റി പോയിട്ടുണ്ടാകും കുട്ടാ....അച്ഛന്‍ ഒരു ചെറു പുഞ്ചിരിയോടെ രോഹനെ ആശ്വസിപ്പിച്ചു. രോഹന് ചെറിയ സങ്കടം തോന്നി…ഒരു നഷ്ട ബോധം. കൂടാതെ താന്‍ അരുതാത്തത് ചെയ്തോ എന്നൊരു തോന്നലും..…ഇപ്രാവശ്യം ദീപാവലിക്ക് അടുത്ത വീട്ടില്‍ പടക്കം പൊട്ടിച്ചപ്പോള്‍ പ്രാവിന്‍ കൂട്ടം അങ്ങിങ്ങ് പരക്കം പറക്കുന്നതിനിടയില്‍ ഒന്ന് അവരുടെ വീടിന്‍റെ ജനലില്‍ ഇടിച്ചു താഴെ വീണ് പിടഞ്ഞ് ചത്തത് അവനോര്‍ത്തു...അങ്ങനെയെങ്കില്‍ എത്ര ജീവികള്‍ ഈ കാട്ടില്‍ നിസ്സഹായരായി അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നുണ്ടാവും....അവര്‍ നമ്മളെ ശപിക്കുന്നുണ്ടാവുമോ… എത്ര പക്ഷികള്‍ ഈ മരത്തിനു മുകളില്‍ കൂടു കൂട്ടിയിട്ടുണ്ടാകും..രോഹന്‍ മേലോട്ടോന്നു നോക്കി. ഓരോ വെടി പൊട്ടുമ്പോഴും പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു. അവരുടെ കുട്ടികളൊക്കെ പേടിച്ചരണ്ടു പറക്കനാകാതെ കരയുന്നുണ്ടാകും. അവനു സങ്കടം വന്നു…ഈ കാടാരുടെയാ അച്ഛാ...അവന്‍ ചോദിച്ചു. അയ്യപ്പന്‍റെ, അച്ഛന്‍ പറഞ്ഞു. അവനു കാര്യം മനസ്സിലായിത്തുടങ്ങി. അയ്യപ്പന് എല്ലാവരേയും ഇഷ്ടമാണ്. മനുഷ്യരേയം മൃഗങ്ങളേയും ഒരുപോലെ. അതു കൊണ്ടാണല്ലോ മകര വിളക്ക് കഴിഞ്ഞു നമ്മള്‍ പോയാലും അദ്ദേഹം ഇവിടെത്തന്നെ ഇരിക്കുന്നത്. അദ്ദേഹം മൃഗങ്ങളോടോത്ത് സുഖമായി ഇവിടെ കഴിയുന്നുണ്ടാവും.


അവന്‍ പതിനെട്ടാം പടിയുടെ താഴെ എത്തിയത് അറിഞ്ഞില്ല. ഒരു മിനിട്ട് കൊണ്ട് പോലീസുകാരുടെ കൈകളില്‍കൂടി കയറി മറിഞ്ഞു അവന്‍ അച്ഛന്‍ എത്തുന്നതിനു മുന്‍പ് മുകളില്‍ എത്തി. അയ്യപ്പന്‍റെ നടക്കല്‍ എത്തിയപ്പോള്‍ രോഹന്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു. അയ്യപ്പാ ഇനി ഞാനൊരിക്കലും ഇവിടെ വെടി വഴിപാട് നടത്തില്ല. അങ്ങയുടെ ഇഷ്ട തോഴരായ പക്ഷികളേയും മൃഗങ്ങളേയും ഇനി ഞാനൊരിക്കലും പേടിപ്പിക്കില്ല. അവന്‍റെ സങ്കടം നിറഞ്ഞ ശരണം വിളികള്‍, മറ്റു ശരണം വിളികളില്‍ അലിഞ്ഞില്ലാതെയായി...