Wednesday 26 October 2016

വിഴുങ്ങസ്യ.....



ഗോപി രാവിലെ നേരത്തേ കുളി കഴിഞ്ഞു പ്രാതല്‍ കഴിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ന് ഗുഡ്ഗാവില്‍ ഒരു ഇന്‍റര്‍വ്യൂവിനു പോകണം. വഴിയില്‍ വലിയ ടെന്‍ഷനൊന്നും ഇല്ലാതിരിക്കാന്‍ കുറച്ചു നേരത്തേ ഇറങ്ങി. വണ്ടിയെടുക്കാന്‍ ചെന്നപ്പോഴാണ് മനസ്സിലായത്‌, പലരും രാത്രി വൈകി വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത് തലങ്ങും വിലങ്ങുമാണ്. വണ്ടികളുമായി ഒരു ചെറിയ മല്‍പ്പിടുത്തം തന്നെ വേണം, നമ്മുടെ ശകടത്തെ ഒന്ന് പുറത്തെടുക്കാന്‍. ഗാര്‍ഡിനെയും സഹായത്തിനു വിളിച്ച് അങ്ങോട്ടും ഇങ്ങോട്ടും തള്ളി ഒരു വിധത്തില്‍ വഴിയുണ്ടാക്കി.



ആദ്യത്തെ കടമ്പ കടന്നു കിട്ടി എന്ന മട്ടില്‍ അവിടെ നിന്നും യാത്രയായി. ഇനിയുള്ള വഴിയെങ്കിലും വലിയ പ്രശ്നമില്ലാതെ തരണം ചെയ്യാന്‍ പറ്റണേ എന്നാശിച്ചുകൊണ്ടു ഒരു നൂറു മീറ്റര്‍ പോയിക്കാണും, റോട്ടില്‍ മല്‍പ്പിടുത്തം നടക്കുന്നത് പോലെ വണ്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും തിക്കിത്തിരക്കുന്നു. ഈ ജങ്ക്ഷനില്‍ മൂന്ന് ഭാഗത്തേക്കും, പിന്നെ ഒരു വിദേശ മദ്യ ഷാപ്പിലേക്കും വഴിയുണ്ട്. ബീവറെജ് ഷാപ്പില്‍ നിന്നും വരുന്നവര്‍ക്ക് ദിക്കും ദിശയൊന്നും അറിയാന്‍ സാദ്ധ്യതയില്ല. ഒരു പെട്ടിയോട്ടോ ചുറ്റിനും കമ്പി വേലി കെട്ടിയത് പോലെ ഇരുമ്പു കമ്പികള്‍ കുത്തി നിറുത്തി എന്നോടുരുമ്മാന്‍ ആരെങ്കിലുമുണ്ടോ എന്ന മട്ടില്‍ ബ്രും ബ്രും എന്ന പറഞ്ഞുകൊണ്ട് കാറുകളെ ഉമ്മവെക്കാന്‍ മുന്നോട്ടയുന്നു. പല സുന്ദരി കാറുകളും തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തെന്നി തെന്നി മാറുന്നു. പല ബലവാന്മാര്‍ക്കും പെട്ടിയോട്ടോയുടെ കൂര്‍ത്ത വശങ്ങളെ പേടി. ഒരു റാഷന്‍ ഷാപ്പിലെ, അല്ല മദ്യ ഷാപ്പിലെ തിരക്കിന്‍റെ പ്രതീതി !!!.




ഗോപി അവിടെ നിന്ന് തിക്കിത്തിരക്കി ഒരുവിധം രക്ഷപ്പെട്ട് നാഷണല്‍ ഹൈവേയില്‍ എത്തി. റോട്ടില്‍ തിരക്ക് കൂടി വരുന്നേ ഉള്ളു. ഒരുവിധം നല്ല സ്പീഡ് ആയപ്പോഴേക്കും പെട്ടെന്ന് രണ്ട് ബൈക്കുകാര്‍ എതിര്‍ വശത്ത് നിന്ന് വരുന്നു. ഗോപിയൊന്നു പകച്ചു പോയി. ഇത് വണ്‍വേ തന്നെയല്ലേ... അവന്മാര്‍ നല്ല സ്പീഡില്‍ ആണ് വരുന്നത്... പോരാത്തതിനു ഇടക്കിടക്ക് ഹെഡ് ലൈറ്റു ഫ്ലാഷ് ചെയ്യുന്നുമുണ്ട്. വഴി മാറിക്കോളിന്‍ എന്ന മട്ടില്‍. അവര്‍ അടുത്തു വന്നപ്പോള്‍ ഗോപിയെ ഒരു നോട്ടം. നീ എന്താടാ ഞങ്ങളെ തുറിച്ചു നോക്കുന്നേ എന്ന മട്ടില്‍. തെറ്റ് ചെയ്യുന്നതും പോര, അതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള ചങ്കൂറ്റവും!!!... കയ്യൂക്കുള്ളവന്‍ തന്നെ കാര്യക്കാരന്‍....ഇനി മൂന്നു കിലോമീറ്റര്‍ പോയാല്‍ തിരക്കുള്ള പാലം ആണ്. അവിടെ തിരക്കുള്ള ദിവസങ്ങളില്‍ ഒന്ന് അക്കര എത്താന്‍ വലിയ പെടാപ്പടാണ്. ദൂരെ നിന്നേ കണ്ടു തുടങ്ങി അവിടുത്തെ വണ്ടികളുടെ കുത്തിത്തിരക്കല്‍. ബമ്പര്‍ ടു ബമ്പര്‍ ഡ്രൈവിംഗ്, മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ആണു വണ്ടികളുടെ നീക്കം. ഒരുതരം കാടത്തം നിറഞ്ഞ മത്സരം. ഒരാള്‍ ഒന്ന് ഗിയര്‍ മാറ്റി മുന്നോട്ടെടുക്കുവാന്‍ വൈകിയാല്‍ സൈഡിലുള്ള ആള്‍ മുന്നില്‍ സ്ഥലം പിടിക്കും. എന്നിട്ട് ഇവനാരെടാ എന്ന മട്ടില്‍ ഒന്ന്‍ നോക്കും..ആവശ്യത്തിനും അനാവശ്യത്തിനും ഹോണ്‍ അടിക്കുന്നവരാണ് ഭൂരിപക്ഷവും. അവരുടെ വിചാരം ഹോണ്‍ അടിച്ചാല്‍ വേഗം എത്തും എന്നാണ്. ചിലര്‍ പുറകില്‍ നിന്ന് ഹെഡ് ലൈറ്റ് ഫ്ലാഷ് ചെയ്തു കാണിക്കുന്നു. എന്താണാവോ അതിന്‍റെ അര്‍ത്ഥം. മുകളില്‍ കൂടി പറന്നോ മറ്റോ പോകുന്നതിനുള്ള സിഗ്നല്‍ ആയിരിക്കും. എങ്ങോട്ടും എത്താത്ത പരക്കം പാച്ചില്‍...ഈ നിലക്ക് ഗുഡ്ഗാവില്‍ എപ്പോള്‍ എത്തും. എത്തിയാല്‍ തന്നെ ഒരു ഇന്‍റര്‍വ്യൂ കൊടുക്കാനുള്ള പരുവത്തിലൊന്നും ആയിരിക്കില്ല ഞാന്‍, ഗോപി വിചാരിച്ചു..



നമ്മള്‍ പുരോഗമിക്കുകയാണ് പോലും. എങ്ങോട്ട്.. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെയെല്ലാം, സമൂഹത്തോടുള്ള മനോ ഭാവം തന്നെയല്ലേ റോട്ടിലും കാണുന്നത്. തനിക്കു എങ്ങനെയെങ്കിലും എത്തേണ്ടിടത്തെത്തണം എന്ന ചിന്ത മാത്രം. മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും ഒരു പ്രശ്നവുമില്ല. സമൂഹ ജീവിയായ മനുഷ്യന് പരസ്പര സാഹോദര്യവും സഹിഷ്ണുതയും വേണ്ട തന്നെ.




ഗോപി ഈഇടെ ടിവിയില്‍ കണ്ടതോര്‍ത്തു... ഫ്ലോറിഡയില്‍ മാത്യു എന്ന ചുഴലിക്കാറ്റു ആഞ്ഞടിക്കുന്നതിനു മുന്‍പ് മുഴുവന്‍ പട്ടണവും സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുമ്പോള്‍ അവര്‍ റോഡിലൂടെ വണ്ടിയോടിച്ചു പോകുന്നത് കണ്ടാല്‍ അതിശയം തോന്നും. എന്ത് അച്ചടക്കത്തോടെയാണ് അവര്‍ നീങ്ങുന്നത്‌, വരി വരിയായി തുല്യ ദൂരത്തില്‍.. ഇവര്‍ പാലായനം ചെയ്യുകയാണോ!!!.. നമ്മുടെ ഭാഷയില്‍ സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുക എന്നാല്‍ എല്ലാവരെയും പിന്നിലാക്കി ഓടുക എന്നാണ് എന്ന് തോന്നുന്നു.


ഗോപി പണ്ട് ട്രാന്‍സ്പോര്‍ട്ട് ബസിനു കാത്തു നിന്നതോര്‍ക്കുന്നു. ലൈനില്‍ അര മണിക്കൂര്‍ കാത്തു നിന്നിട്ടാണ് ബസ് വന്നത്. അതുവരെ വളരെ അച്ചടക്കത്തോടെ കൃൂവില്‍ നിന്ന ആള്‍ക്കാര്‍ ഒറ്റ ഓട്ടം ബസ്സിന്‍റെ വാതില്‍ക്കലേക്ക്...ഇത്ര നേരം കൃൂവില്‍ നിന്നത് വെറുതെ.. പിന്നീട് താനും ഈ വിക്രസ്സില്‍ മാസ്റ്റര്‍ ആയി എന്നത് ഗോപി ഒരു ചെറു ചിരിയോടെ ഓര്‍ത്തു...

ആ ഓട്ടമിപ്പോള്‍ കാറിലായി എന്ന് മാത്രം. ഗോപിയുടെ കാലുകള്‍ ക്ലച്ചിലും, ബ്രെയ്ക്കിലും അക്സിലറേറ്ററിലുമായി ഹാര്‍മോണിയം വായിച്ചു കൊണ്ടേയിരുന്നു. അര മണിക്കൂര്‍ നേരത്തേ ശാരീരിക മാനസിക യുദ്ധങ്ങള്‍ക്ക് ശേഷം ഗോപി ഒരു വിധം പാലം കടന്നു. ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം ചാഞ്ഞിരുന്നു മെല്ലെ അക്സിലറേറ്ററില്‍ കാല്‍ വച്ചു. കുറച്ചു ദൂരം പോയപ്പോഴാണ് മനസ്സിലായത്‌ ഏതോ ഒരു മന്ത്രിപുംഗവനും പരിവാരങ്ങളും യമുനയുടെ വക്കത്തുള്ള മണ്മറഞ്ഞു പോയ കാരണവന്മാരില്‍ ഒരാള്‍ക്ക്‌ പുഷ്പ്പാര്‍ച്ചന ചെയ്യാന്‍ പോകുകയാണ് എന്ന്. കേരളത്തില്‍ ഡ്രൈവറെ തല്ലിയാലുള്ള മിന്നല്‍ പണിമുടക്കിന്‍റെ പ്രതീതിയാണ് ഇത്തരം ചടങ്ങുകള്‍ക്ക് ഇവിടെ.
സാധാരണ പോകുന്ന വഴിയില്‍, പെട്ടെന്ന് അതാ വി..പി വരുന്നു എന്ന് പറഞ്ഞ് പോലീസുകാര്‍ വണ്ടികള്‍ തടുത്തിടും. പിന്നെ എല്ലാ പരിവാരങ്ങളും ഒന്നിന് പുറകെ ഒന്നായി പോയി, ഇനി ആരും പുറകെ ഓടിയെത്തില്ല എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റുകയുള്ളു. എന്തായാലും അര മണിക്കൂറിനു ശേഷം അവിടെ നിന്ന് ഗോപി മെല്ലെ നീങ്ങി തുടങ്ങി.

  

ഇനിയിപ്പോ പറന്നാലും ഗുഡ്ഗാവില്‍ ഇന്‍റര്‍വ്യൂവിനു സമയത്ത് എത്താന്‍ പറ്റില്ല. എങ്കിലും പോയി നോക്കുക തന്നെ. ഗുഡ്ഗാവിലെ ഡ്രീം സിറ്റിയില്‍ എത്തിയപ്പോള്‍ ഗോപിയുടെ കാര്‍ ഹൈവേയില്‍ നിന്ന് ചെറിയ ടാറിട്ട റോട്ടിലേക്കും അവിടെ നിന്ന് ചെങ്കല്‍ പാതയിലേക്കും, പിന്നീട് പൊടി മാത്രം നിറഞ്ഞ റോഡിലേക്കും നീങ്ങി. റോഡിനു മുന്നിലെ ഒരു പടുകൂറ്റന്‍ ബില്‍ഡിംഗിനു മുന്നില്‍ കാര്‍ നിറുത്തി. തിടുക്കത്തില്‍ മുന്നില്‍ കണ്ട സുന്ദരിയായ റിസപ്ഷനിസ്റ്റിനോടു വഴി ചോദിച്ചു നേരെ പതിനൊന്നാം നിലയിലേക്ക് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോള്‍ ഇന്‍റര്‍വ്യൂ കഴിഞ്ഞ്, ഇന്‍റര്‍വ്യൂ പാനല്‍ തന്നെ പിരിഞ്ഞു പോയിരിക്കുന്നു. ഗോപി ഇതികര്‍ത്തവ്യധാ മൂഢനായി അല്‍പ നേരം പകച്ചു നിന്നു...പണ്ട് ഫിസിക്സ് ക്ലാസ്സില്‍ പ്രോഫസ്സര്‍ ക്ലാസ്സെടുക്കുമ്പോള്‍, ഏതോ ഒരു മധുര സ്വപ്നം കണ്ടിരുന്ന ഗോപിയോട്, പെട്ടെന്നൊരു ചോദ്യം ചോദിച്ചപ്പോള്‍, സ്ഥല കാല ബോധമില്ലാതെ എഴുന്നേറ്റുനിന്നപ്പോള്‍, എന്താടോ വിഴുങ്ങസ്യാ എന്ന് നില്‍ക്കുന്നത് എന്ന് ചോദിച്ചതോര്‍ത്തു. അതേ അനുഭവം തന്നെ ഇപ്പോഴും.




എങ്ങോട്ടെന്നറിയാത്ത ഈ പരക്കം പാച്ചിലില്‍ ഈ പദപ്രയോഗം ഇംഗ്ലീഷിലും ധാരാളം പ്രയോഗിക്കേണ്ടി വരുമെന്നതിനാല്‍ ഈ വാക്ക് വരും ദശാബ്ദത്തിലെ ഏറ്റവും പ്രായോഗിക വാക്കെന്ന നിലയില്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടം നേടാനിടയുണ്ട്!!! ഗോപി ഓര്‍ത്തൊന്നു പുഞ്ചിരിച്ചു.....!!!