Saturday 25 March 2017

എം യു എം എസ് അഥവാ മൂടുന്തി മോട്ടോര്‍ സര്‍വീസ്





കൃഷ്ണന്‍ സന്ധ്യക്ക്‌ മുറ്റത്ത്‌ നിന്നുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. നാളെ തിങ്കളാഴ്ച്ചയല്ലേ, ചന്തക്കു പോകണല്ലോ...ഓരര പോത്തുകളെ വാങ്ങണമായിരുന്നു.

കൃഷ്ണന്‍ ചെവിയോര്‍ത്തു..ബസ്സിന്‍റെ ഹോണ്‍ എങ്ങാനും കേള്‍ക്കുന്നുണ്ടോ..ഹോണ്‍ കേട്ടാലേ നാളെ വണ്ടിയുണ്ടെന്നു തീര്‍ച്ചയാക്കാന്‍ പറ്റൂ.

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു ബസ്സിന്‍റെ ഹോണ്‍...ഹാവൂ സമാധാനമായി, ഇനി ഇപ്പൊ നാളെ ബസ്സുണ്ടാവും.

വൈകുന്നേരം വരുമ്പോള്‍ ബസ്സ്‌ പുലാപ്പറ്റ എത്തിയാല്‍ വഴിയുടനീളം പേ... എന്ന് പറഞ്ഞു കൊണ്ടാണ് വരിക. കാരണം നാട്ടുകാര്‍ അറിയണമല്ലോ..നാളെ രാവിലെ വണ്ടിയുണ്ട് എന്നത്. പല ദിവസങ്ങളിലും ഈ ബസ്സ് ആള്‍ക്കാരെ പറ്റിച്ചിട്ടുണ്ട്. ഓടിക്കിതച്ചു എത്തുമ്പോഴായിരിക്കും അറിയുക ഇന്ന് ബസ്സില്ലാ എന്ന്..എന്നിട്ട് നാട്ടുകരെല്ലാവരും കൂടി വച്ചു പിടിക്കും, പെരിങ്ങോട്ടേക്ക്. അവിടെ എത്തിയാലേ ഒരു ബസ്സ് കാണാന്‍ കിട്ടൂ…

കൊട്ട, വട്ടി, പോത്ത്, എരുമ, ആട് കോഴി എന്ന് വേണ്ട എല്ലാ ലൊട്ടു ലോടുക്കും പുലാപ്പറ്റക്കാരുടെ കൂടെ ജാഥയായിട്ടുണ്ടായിരിക്കും, പെരുങ്ങോട്ടേക്ക്.

തലേ ദിവസം, പേ... എന്ന് ഹോണ്‍ കേട്ടത് കൊണ്ട് കൃഷ്ണന്‍ രാവിലെ എഴരക്ക്‌ തന്നെ മൂച്ചിത്തറ മുക്കിലെത്തി. കുറച്ചു നേരം കാത്തു നിന്നിട്ടും ശകടം വരാത്തത് കൊണ്ട് അങ്ങാടിയില്‍ അന്വേഷിച്ചു. അതിനെന്തോ ചെറിയ കേടുണ്ടത്രേ..രാവിലെ കിളി അതിന്‍റെ അകത്തെ അടപ്പ് തുറന്നു വച്ചിട്ടിരിക്ക്ണുണ്ടാര്‍ന്നു.. പീടികേലെ സയ്യദ് പറഞ്ഞു. കൃഷ്ണന് സംഗതി പിശകാണെന്ന് അപ്പഴേ തോന്നി…

പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ ബസ്സിന്‍റെ ഇരമ്പം കേട്ടു..അതാ വണ്ടി വരുന്നു…

ബസ്സില്‍ ഒരു പൂരത്തിനുള്ള തിരക്കുണ്ട്‌. ഇവിടെ നിന്നും ഒരു കുട്ടിപ്പൂരത്തിന്‍റെ ആള്‍ക്കാര്‍ ഉണ്ടല്ലോ..കൃഷ്ണന്‍ വിചാരിച്ചു.

വണ്ടി സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ തന്നെ, പിന്നിലുള്ള കണ്ടക്ടറും മുന്നിലുള്ള കിളിയും ഒപ്പം പറഞ്ഞു. കേര്ര്‍റ, കേര്ര്‍റ അകത്തു ധാരാളം സ്ഥലം ണ്ട്. ഏട്ടാ ഒന്നിങ്ങുട് സ്നേഹിച്ചു നിക്കാ..
ആള്‍ക്കാര്‍ ഞങ്ങി ഞരുങ്ങി അകത്തേക്ക് കയറുന്നതിനിടയില്‍, ഡ്രൈവര്‍ കേശവന്‍ വണ്ടി ഇരമ്പിച്ചു കൊണ്ടേ ഇരുന്നു. വണ്ടി ഇടക്ക് ഓഫ്‌ ആയാല്‍ പോയത് തന്നെ കാര്യം.

പക്ഷേ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതും പ്‌ടും..അതു പെട്ടെന്ന് നിന്നു. അയ്യോ പണി പറ്റിച്ചു.. സാരഥി പറഞ്ഞു.

എന്താ സെല്‍ഫെടുക്കണില്ലേ..കിളി എല്ലാവരും കേള്‍ക്കെ ചോദിച്ചു..

എന്താണ്ടാ...ഈ സെല്‍ഫി...സെല്‍ഫീന്ന്..., ഉന്തണോന്ന് നേരെ ചോയിക്ക്...കുഞ്ചന്‍ വച്ചു താങ്ങി…രാവിലെ വണ്ടീ കേറണേന്‍റെ മുന്‍പേ ഒരഭ്യാസം കഴിഞ്ഞേ ഉള്ളു..



അല്ല ഏട്ടാ, ഒരു പ്രാവശ്യം കൂടി ഉന്തണ്ടി വരും ന്നാ തോന്നണത്. കണ്ടക്ടര്‍ രാമന്‍ മെല്ലെ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. ആ പൊറത്ത് നിക്കണോരോന്നു ഇറങ്ങി ഉന്ത്വോ..എല്ലാവരും കൂടി ഒന്ന് ഒത്തു പിടിക്യാ.  

വണ്ടിയുടെ കോണിപ്പടിയില്‍ നിന്നവരൊക്കെ ഇറങ്ങി ഉന്താന്‍ തുടങ്ങി. വണ്ടിക്ക് വലിയ അനക്കം കാണുന്നില്ല... ബാക്കി ഉള്ളവരോടും കൂടി ഇറങ്ങി ഉന്താന്‍ പറയ്യാ.. അപ്പോള്‍ കുറച്ചു പേര്‍ കൂടി ഇറങ്ങി. എന്തായാലും വണ്ടി നീങ്ങിത്തുടങ്ങി..ഏലേലയ്യാ വിളി തുടങ്ങി.  

സാരഥി ഗിയറിട്ടു... പ്ടും പ്ടും എന്ന് പറഞ്ഞ് വണ്ടിക്ക് ജീവന്‍ വന്നു.
നിറുത്തിയാല്‍ ഓഫ്‌ ആവും എന്ന് പേടിച്ച് ആളുകള്‍ കേറുന്നതിനു മുന്‍പ് തന്നെ വണ്ടി ഇരപ്പിച്ചു നീങ്ങി തുടങ്ങി. ഉന്തിക്കൊണ്ടിരുന്ന യാത്രക്കാര്‍ ഓടിക്കയറി.

ഇന്ന് രാവിലെ മുതല്‍ ഈ ഹമുക്കിന്റെ മൂട്ടില്‍ ഉന്തന്നെ പണി. എന്നിട്ടും തോട്ടിന്‍ പാലം എത്തീട്ടും ഇല്ല. ഇനി ആ കുന്ന് എങ്ങനെയാ കേറ ആവോ.. മമ്മത് ആശങ്ക പ്രകടിപ്പിച്ചു.

വണ്ടി ചോലപ്പടിയും കഴിഞ്ഞു അതിവേഗം ഓടുകയാണ്. വഴിക്ക് ഒരുത്തന്‍ പോത്തിനെയും കൊണ്ട് വഴിയോരത്ത് നില്‍ക്കുന്നു.

ഈയ്യ്‌ ഇയ്യാളേം കൊണ്ട് എബടക്കാ, കിളി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
ചന്തക്കാ എന്ന് അയാള്‍ വിളിച്ചു പറഞ്ഞു.

ഹമുക്കേ അന്നോടല്ല, പോത്തിനോടാ ചോദിച്ചത് എന്ന് കിളി.

വണ്ടിയിലുള്ളവരെല്ലാവരും ചിരിച്ചു.

വണ്ടി നിറുത്താതെ വിട്ട് പോയി. മമ്മത് കേശവനോട് പറഞ്ഞു, ഈയ് ഇനി വണ്ടി നിറുത്തിയാല്‍, അന്നെ ഞങ്ങളെല്ലാവരും കൂടി പുറത്തിടും..

തോട്ടിന്‍ പാലത്തിന്‍റെ ഇറക്കത്തില്‍ വണ്ടി പതിവിലും വഗത്തില്‍ ഇറങ്ങുകയാണ്. ഇറക്കത്തില്‍, സ്പീഡ് കൂട്ടിയാല്‍, ആ സ്പീഡും കൊണ്ട് കയറ്റം വലിയ പ്രശ്നമില്ലാതെ കയറും എന്ന് സാരഥി കേശവന്‍ കരുതിയിട്ടുണ്ടാവും.പാലത്തിന് ഒരു വണ്ടി കടന്നു പോകാവുന്ന വീതിയെ ഉള്ളൂ. ചെറിയ ഒരു  പിശകുണ്ടായാല്‍......ആലോചിക്കാന്‍ വയ്യ.

എന്‍റെ റബ്ബേ, ഇവന്‍ എന്തൊരു വിടലാണ് വിടണത്. കുട്ടാ ഞങ്ങള്‍ ചന്തക്കാണ് പോണത്, കബറിലിക്കല്ല...മമ്മത് നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു.

അശുഭം ഒന്നും പറയാണ്ടിരിക്കൂ..അവന്‍ വണ്ടിയോടിക്കട്ടെ. എന്ന് രാമന്‍ നമ്പൂരി.

വണ്ടി തോട്ടിന്‍ പാലം എത്തി..സ്പീഡില്‍ തന്നെ വണ്ടി ഒച്ചയുണ്ടാക്കി പാലം  കുലുക്കിക്കൊണ്ട് കടന്നു പോയി. യാത്രക്കാര്‍ ഒന്നടങ്കം നെടുവീര്‍പ്പിട്ടു. ഹാവൂ രക്ഷപ്പെട്ടു.
സീറ്റില്‍ ഇരുന്ന ഒരു കുട്ടി ഉറക്കെ അച്ഛനോട് പറയുന്നത് കേട്ടു, അച്ഛാ, തോട്ടില്‍ വെള്ളം കുറവാ…

നീണ്ട കയറ്റമാണ് മുന്നില്‍. വണ്ടി ഇറക്കം ഇറങ്ങിയ വേഗതകൊണ്ട് കയറ്റം കയറിത്തുടങ്ങി. പകുതി വഴി എത്തിക്കാണും, വണ്ടിയുടെ അടിഭാഗത്തു നിന്നും കിണിം കിണിം എന്നൊരു ശബ്ദം. വണ്ടിയുടെ മുന്നോട്ടുള്ള യാനം കുറഞ്ഞു..നിന്ന പോലെയായി..വണ്ടി പുറകോട്ടു പോയിത്തുടങ്ങി.

കുട്ടാ നീയൊന്ന് ബ്രേക്ക് ചവിട്ട്, വണ്ടി പുറകോട്ടു പോണൂ..നമ്പൂരി ഉറക്കെ പറഞ്ഞു. ബ്രേക്കിന് പിടുത്തം കുറവാ രാമേട്ടാ… ആള്‍ക്കാരും കൂടുതലല്ലേ..

കിളി ചാടിയിറങ്ങി വേഗം താഴെ കട്ടവച്ചു. വണ്ടി കട്ട ചാടിക്കടന്നു. മൂന്നു നാല് ആള്‍ക്കാര്‍ ചാടിയിറങ്ങി കട്ടകള്‍ തുരു തുരെ വച്ചുകൊണ്ടിരുന്നു.. വണ്ടി നിവൃത്തിയില്ലാതെ നിന്നു

ഇനി എന്താ ചെയ്യാ.. ചന്തക്ക് എങ്ങനെയാ പൂവ്വാ.

ഒന്നും കൂടി ഉന്തിയാല്‍ ചിലപ്പോ നമ്മള്‍ രക്ഷപ്പെടും. ഇതല്ലേ വലിയ കുന്നുള്ളൂ, കിളി സമാധാനിപ്പിച്ചു.

എല്ലാവരും ഒത്തു പിടിച്ചാല്‍ ചിലപ്പോ രക്ഷപ്പെടും, കണ്ടക്ടര്‍ രമേശന്‍ ഉത്സാഹപ്പെടുത്തി. എല്ലാവര്‍ക്കും ചന്തയില്‍ എത്തേണ്ടതുകൊണ്ട്, എല്ലാവരും ഒന്നുകൂടി ഉന്താന്‍ തീരുമാനിച്ചു..

അങ്ങനെ സ്ത്രീകള്‍ അല്ലാത്തവരൊക്കെ ഇറങ്ങി ഏലേലയ്യ, ഒത്തു പിടയ്യ എന്ന് പറഞ്ഞ് ഉന്തി തുടങ്ങി. വണ്ടി മെല്ലെ മെല്ലെ നീങ്ങി കുന്നിന്‍റെ മുനമ്പത്ത് എത്തി നോക്കി തുടങ്ങി. കയറ്റം കയറി, ഇറക്കത്തില്‍ വണ്ടിക്ക് വേഗം കൂടിയപ്പോള്‍, ഡ്രൈവര്‍ വണ്ടിക്ക് ഗിയറിട്ടു, പ്ടും പ്ടും എന്ന് പറഞ്ഞ് വീണ്ടും വണ്ടിക്ക് ജീവന്‍ വന്നു..

എല്ലാരും ചാടിക്കേര്‍റാ....

എല്ലാവരും ഓടിച്ചാടി വണ്ടിയില്‍ കയറി.
കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ.വണ്ടി ഒടിയാലല്ലേ ടിക്കറ്റ് കൊടുക്കാന്‍ പറ്റൂ.

ടാ രമേശാ, ഈയ് ഇന്ന് ടിക്കറ്റ് കൊടുക്കണ്ട, വണ്ടി ഒടീല്യല്ലോ നമ്മള് ഉന്തല്ലേ ചെയ്യണത്. കുഞ്ചന്‍ പറഞ്ഞു...

അയ്യോ അത് പറ്റില്ല്യ അരിക്കാശ് കിട്ടണ്ടേ... എന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു തുടങ്ങി.

അദ്ദേഹം എല്ലാവരേയും സ്നേഹപൂര്‍വ്വം ചേര്‍ത്തി നിറുത്തിക്കൊണ്ടിരുന്നു.

എന്നിട്ട് ഇടക്കിടക്ക് പറയുന്നത് കേട്ടു, ഇങ്ങോട്ട് വന്നു നില്‍ക്കൂ, ഇവിടെ ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്...ആ ചാക്കെടുത്ത്‌ സീറ്റിനടിയില്‍ വക്കൂ..എന്നൊക്കെ

പെരുങ്ങോടെത്തി, അവിടെ ഇറങ്ങിയതിന്റെ ഇരട്ടി ആള്‍ക്കാര്‍ വീണ്ടും കയറി..
ആ ചാക്കെടുത്തു മടീല്‍ വക്ക്യ, കുട്ടിയെ എടുത്തു പുറത്തിട, പൂവ്വാ റായ്റ്റ്...എന്ന് പറഞ്ഞു കിളി നീട്ടി വിസിലടിച്ചു.

പെണ്ണുങ്ങളൊക്കെ ഇതു കേട്ടു, വാ പൊത്തി ചിരിച്ചു..അവന്‍റെയൊരു കിന്നാരം..

പെരുങ്ങോടു കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ക്ക് ഒരു ആശ്വാസം, ഇനി വലിയ കുന്നുകളൊന്നുമില്ല. വണ്ടി നില്ക്കാന്‍ സാധ്യതയില്ല.

വണ്ടി നീങ്ങിയപ്പോള്‍ ഒരു മന്ദമാരുതന്‍ വണ്ടിക്കിടയിലൂടെ കടന്നു പോയി. അതിന് വിയര്‍പ്പിന്‍റെയും, കോഴിയുടെയും, മീനിന്‍റെയും, അത്തറിന്‍റെയും, ചേറിന്‍റെയും ഗന്ധമുണ്ടായിരുന്നു.

കിളി രണ്ടു ബെല്ലടിച്ചു, അതാ മയില്‍ വാഹനം പിന്നില്‍.

കേശവന്‍ വണ്ടിയുടെ അക്സിലറേറ്റര്‍ അമര്‍ത്തി ചവുട്ടി..
വണ്ടിക്ക് വേഗം കൂടി, പക്ഷേ കൂടെ വിറയലും തുടങ്ങി..

ഈ ഹമുക്ക് മൂടുന്തിക്ക് ഇപ്പൊ നടക്കാന്‍ വയ്യേര്‍ന്നു, കണ്ടില്ല്യേ ഇപ്പൊ  വെറച്ചു വെറച്ചും കൊണ്ട് പായണത്,... മമ്മത് ഉറക്കെ പറഞ്ഞു.

കുറച്ചു ദൂരം താണ്ടിയപ്പോഴേക്കും, മയില്‍ വാഹനം മിന്നല്‍ വേഗത്തില്‍ കടന്നു പോയി..സാരഥി കിളിയെ നോക്കി, കിളി സാരഥിയെ നോക്കി, വണ്ടി വളരെ മെല്ലെ ആയി..

ഇനി ഇപ്പൊ എന്താ, മയിലിന്‍റെ കാട്ടം പെറുക്കിക്കൊളിന്‍..കുഞ്ചന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു…

എന്തായാലും, കിട്ടുന്നതൊക്കെ പെറുക്കി ശകടം കോങ്ങാടെത്തി..

വട്ടി, കുട്ട, കോഴി ഒക്കെ അവിടെ ഇറങ്ങി, കൂടെ ആള്‍ക്കാരും.

എന്തായാലും മൂടുന്തീട്ടാണെങ്കിലും ഞമ്മള്‍ ഇവിടെ എത്തീലോ..പടച്ചവനുക്ക് വെളിച്ചം..മമ്മത് കുഞ്ചനോടു പറഞ്ഞു..

അതേ മ്മക്കുള്ള ഒരേ ഒരു മൂടുന്തി സര്‍വീസാ, അതിങ്ങനെയെങ്കിലും ഓടട്ടേ..ഇതും ഒരു രസല്ലേ…

ഇനി മൂടുന്തണച്ചാല്‍ ഞങ്ങളേ വിളിച്ചാല്‍ മതീട്ടോ..വണ്ടി നീങ്ങുമ്പോള്‍ കുഞ്ചന്‍, സാരഥി കേശവനോട് ഉറക്കെ വിളിച്ചു പറഞ്ഞു.






Friday 17 March 2017

നെല്‍വയലുകളും കണക്കു പരീക്ഷയും (ഭാഗം 2)






3
നെല്‍പ്പാടത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം , അതിന്‍റെ ഒത്ത നടുവില്‍ നില്‍ക്കുന്നത് വരെ നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതു ചെറുതാണ്. ഒരു നെല്‍പ്പാടം ഏകദേശം ഒരു ഹോട്ടല്‍ മുറിയോളം വലിപ്പമുണ്ടാകും. ഏഷ്യയിലെ ഒരു നെല്‍പ്പാടം രണ്ടോ മൂന്നോ മു ആണ്. ചൈനയിലെ ഒരു ഗ്രാമത്തിലെ 1500ഓളം പേര്‍ നിവസിക്കുന്ന ഒരു ഗ്രാമത്തില്‍ 450 ഓളം ഏക്കര്‍ സ്ഥലം കൃഷിയോഗ്യമായിരിക്കും. അതേസ്ഥാനത്ത്, പടിഞ്ഞാറേ അമേരിക്കയില്‍ ഇത് ഒരു കുടുംബ കൃഷിസ്ഥലം ആയിരിക്കും. ഈ തോതില്‍ ഒരു ഹോട്ടല്‍ റൂമിന്‍റെ വലിപ്പത്തിലുള്ള കൃഷിസ്ഥലത്ത് അഞ്ചും ആറും പേര്‍ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ നാടകീയമായി മാറി മറിയുന്നു.

ചരിത്രപരമായി പാശ്ചാത്യ കൃഷി രീതി "യന്ത്രവല്‍കൃത" മായതാണ്. ഇവിടെ ഒരു കര്‍ഷകന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍, അവന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള യന്ത്രങ്ങള്‍ - ഒരു ഉഴാനുള്ള യന്ത്രം, നടാനുള്ള യന്ത്രം, കൊയ്യാനുള്ള യന്ത്രം എന്നിവ പരിഗണിക്കും. ആ കര്‍ഷകന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയും ചെയ്യും. കാരണം അതേ അദ്ധ്വാനം കൊണ്ട് അവനു കൂടുതല്‍ സ്ഥലത്ത് യന്ത്രങ്ങള്‍ കൊണ്ട് പണിയെടുക്കുവാന്‍ സാധിക്കും.

പക്ഷേ ജപ്പാനിലോ, ചൈനയിലോ കര്‍ഷകന് പുതിയ യന്ത്രങ്ങള്‍ വാങ്ങുവാനുള്ള പണമുണ്ടായിരുന്നില്ല.


മാത്രമല്ല കൂടുതല്‍ കൃഷിക്കനുയോജ്യമായ സ്ഥലം അവിടെ വളരെ കുറവാണ്. അതുകൊണ്ട് അവിടുത്തെ നെല്‍ക്കര്‍ഷകര്‍ അവരുടെ വിളവ്, കൂടുതല്‍ സാമര്‍ത്ഥ്യത്തോടെ, കൂടുതല്‍ കൃത്യതയോടെ, കൂടുതല്‍ വകതിരിവിലൂടെ വര്‍ദ്ധിപ്പിച്ചു. പ്രസിദ്ധ ചരിത്രകാരന്‍ ഫ്രാന്‍സെസ്ക ബ്രേ (Franceska Bray), നെല്‍കൃഷി ഒരു “നിപുണത ആവശ്യപ്പെടുന്ന ഒന്നാണ്" എന്ന് പറയുന്നു.

നിങ്ങള്‍ കളകള്‍ കൃത്യമായി പറിക്കുകയാണെങ്കില്‍, കൂടുതല്‍ നിപുണതയോടെ വളം ചെയ്യുകയാണെങ്കില്‍, ജലം സമര്‍ത്ഥമായി ഉപയോഗിച്ച് കണ്ടത്തിലെ ചെളി നല്ല രീതിയില്‍ ഉഴവുകയാണെങ്കില്‍, കണ്ടത്തിന്‍റെ ഓരോ ഇഞ്ചും ഉപയോഗപ്പെടുത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ നല്ല വിളവ് എടുക്കുവാന്‍ സാധിക്കും. ചരിത്രതിലുടനീളം, നെല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ മറ്റേതു കര്‍ഷകരേക്കാളും കൂടുതല്‍ അദ്ധ്വാനികളാണെന്നു കാണുന്നതില്‍ അതിശയമില്ല.

അവസാനം പറഞ്ഞ വാചകം പലര്‍ക്കും അത്ര ശരിയായി തോന്നില്ല. കാരണം, നമ്മളൊക്കെ കരുതുന്നത്, ആധുനിക യുഗത്തിന് മുന്‍പ് എല്ലാവരും ഒരുപോലെ അദ്ധ്വാനിച്ചിരുന്നു എന്നാണ്. പക്ഷേ അതത്ര ശരിയല്ല. നാമെല്ലാവരും ഒരു ഘട്ടത്തില്‍ വേട്ടയാടി ജീവിച്ചവരില്‍ നിന്ന്‍ വന്നവരാണ്. പല വേട്ടക്കാരും വളരെ സാവകാശത്തോടെ ജീവിച്ചവരാണ്. ബോട്സുവാനയിലെ കാലഹാരി മരുഭൂമിയില്‍ വസിച്ചിരുന്ന കുങ്ങ് ബുഷ്മെന്‍, ഇത്തരത്തില്‍ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയാണ്. അവര്‍ ഉപജീവനം നടത്തിയിരുന്നത് സമൃദ്ധമായ പഴങ്ങളും, കിഴങ്ങുകളും, പരിപ്പുകളും കഴിച്ചിട്ടാണ്, പ്രത്യേകിച്ചും വളരെ പ്രോട്ടീന്‍ യുക്തമായ നിലത്തു വളരുന്ന മോങ്കോങ്കോ പരിപ്പു കഴിച്ചിട്ടാണ്.അവര്‍ വേറെ ഒന്നും വളര്‍ത്തിയിരുന്നില്ല. അത് വളര്‍ത്താന്‍, കളപറിക്കാന്‍, ഫലമെടുപ്പ് നടത്താന്‍, സൂക്ഷിക്കാന്‍ സമയമെടുത്തിരുന്നു. അവര്‍ മൃഗങ്ങളെ വളര്‍ത്തിയിരുന്നുമില്ല. വല്ലപ്പോഴും ആണുങ്ങള്‍ മൃഗയാ വിനോദത്തിനു പോയിരുന്നു. കുങ്ങ് ആണുങ്ങളും പെണ്ണുങ്ങളും കൂടി ഒരാഴ്ചയില്‍ പന്ത്രണ്ടു മുതല്‍ പത്തൊന്‍പതു മണിക്കൂര്‍ വരെയാണ് പണിയെടുത്തിരുന്നത്‌.


ബാക്കി സമയം അവര്‍ നൃത്തത്തിലും, വിനോദങ്ങളിലും, ബന്ധു മിത്രാദികളെ സന്ദര്‍ശിക്കുന്നതിലും ചിലവഴിച്ചിരുന്നു. അതു കൂടി കൂട്ടിയാല്‍ ഒരു വര്‍ഷത്തില്‍ ആയിരം മണിക്കൂര്‍ ഉണ്ടാകും. അവരോട് ഒരിക്കല്‍, നിങ്ങള്‍ എന്താണ് കൃഷി ചെയ്യാത്തത്, എന്ന് ചോദിച്ചപ്പോള്‍, അയാള്‍ അന്തം വിട്ടുകൊണ്ട് മറിച്ചു ചോദിച്ചു, ലോകത്തില്‍ ഇത്രയധികം മോങ്കോങ്കോ പരിപ്പ് കിട്ടാനുള്ളപ്പോള്‍ ഞങ്ങള്‍ എന്തിനാണ് കൃഷി ചെയ്യുന്നത് എന്ന് !!.

അതല്ലെങ്കില്‍ യൂറോപിലെ ഒരു ഗ്രാമീണ കര്‍ഷകന്‍റെ കാര്യം എടുക്കൂ. പുരുഷന്മാരും സ്ത്രീകളും രാവിലെ മുതല്‍ ഉച്ച വരെ ഏകദേശം ഇരുന്നൂറു ദിവസം പണി എടുത്തിരുന്നു. അത് ഒരു വര്‍ഷത്തില്‍ ഏകദേശം ആയിരത്തി ഇരുന്നൂറു മണിക്കൂര്‍ വരും. കൊയ്ത്തു കാലത്തോ, നടീല്‍ കാലത്തോ ദിവസങ്ങള്‍ നീണ്ടതായിരിക്കും. തണുപ്പു കാലത്ത് ദിവസം വളരെ ചെറുതും.

Discovery of France എന്ന പുസ്തകത്തില്‍ ഗ്രഹാം റോബ് (Grham Robb) എന്ന ചരിത്രകാരന്‍ കര്‍ഷക ജീവിതത്തില്‍ ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ പത്തൊമ്പതാം ശതകത്തില്‍ പോലും ചെറിയ ചെറിയ നുറുങ്ങു പണികളും അതുകഴിഞ്ഞാല്‍ ദീര്‍ഖ വിശ്രമങ്ങളും ആയിരുന്നു എന്ന് വാദിക്കുന്നു.

അദ്ദേഹം എഴുതുന്നു "ഫ്രാന്‍സിലെ ജീവിതത്തില്‍ - തൊണ്ണൂറ്റി ഒന്‍പതു ശതമാനം പ്രവൃത്തികളും വസന്ത ഋതുവിനും, ശരത് കാലത്തിനും ഇടയില്‍ ആണ് എടുത്തിരുന്നത്. പൈരനീസിലും ആല്‍പ്സിലും ഉള്ള മുഴുവന്‍ ഗ്രാമങ്ങളും, നവംബറില്‍ ആദ്യത്തെ മഞ്ഞു വീണു കഴിഞ്ഞാല്‍ മാര്‍ച്ച് ഏപ്രില്‍ വരെ നിഷ്ക്രിയത്വത്തിലേക്ക് മുങ്ങും. കൂടുതല്‍ ഊഷ്മാവുള്ള, അത്രയ്ക്ക് മരവിപ്പിക്കുന്ന തണുപ്പില്ലാത്ത സ്ഥലങ്ങളിലും ഇതേ രീതി തന്നെയാണ് തുടര്‍ന്നിരുന്നത്”.


"അടുത്തടുത്തു ചേര്‍ന്നിരുന്നും, വളരെ കുറച്ചു ആഹാരം കഴിച്ചും അവര്‍ ചൂട് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അവര്‍ സ്വയം മെലിയുവാനും ശ്രമിച്ചിരുന്നു.”

മനുഷ്യ നിഷ്ക്രിയത്വം, ശാരീരികവും സാമ്പത്തികവുമായ ഒരു ആവശ്യമായിരുന്നു. ദഹനപ്രക്രിയയോടനുബന്ധിച്ച പ്രവൃത്തികള്‍ കുറക്കുന്നത് കൊണ്ട് വിശപ്പ്‌ കുറഞ്ഞിരുന്നു. ജനങ്ങള്‍ വളരെ പതുക്കെ പതുക്കെ ആണ് നടന്നിരുന്നത്.

വിപ്ലവ കാലങ്ങള്‍ക്ക് ശേഷം, അല്സസിലും, പാല്‍-ഡി-കാലിസിലും ഉള്ള ഉദ്യോഗസ്ഥര്‍ അവിടുത്തെ മുന്തിരി കര്‍ഷകരെ കുറിച്ച്, “അവര്‍ ചെറിയ ചെറിയ പണികള്‍ എടുക്കുന്നതിനു പകരം, തണുപ്പു കാലത്ത് തീരെ പണിയടുക്കാതിരിക്കുകയാണ് ചെയ്തിരുന്നത്” എന്നാണു പറഞ്ഞിരുന്നത്.

എന്നാല്‍ തെക്കന്‍ ചൈനയിലെ കര്‍ഷകര്‍ മറിച്ച്, തണുപ്പുകാലത്ത് ഉറങ്ങുകയല്ല ചെയ്തിരുന്നത്. വരണ്ടകാലത്തെ ചെറിയ അവധികളിലും അവര്‍ ചെറിയ ചെറിയ പണികളില്‍ വ്യാപൃതരായിരുന്നു. അവര്‍ കുട്ടകളും, തൊപ്പിയും ഉണ്ടാക്കി അങ്ങാടിയില്‍ വിറ്റു. ആ സമയം അവര്‍ പാടത്തെ കൈത്തോടുകള്‍ നേരെയാക്കാനും, കുടിലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും വിനിയോഗിച്ചു. അവരുടെ മക്കളെ അടുത്തുള്ള ഗ്രാമത്തിലെ ബന്ധുവിന്‍റെ വീട്ടില്‍ പണിയെടുക്കുവാന്‍ പറഞ്ഞയച്ചു. കൂടാതെ ടോഫു ഉണ്ടാക്കും, ബീന്‍സുണക്കും, പാമ്പുകളെ പിടിക്കും (പാമ്പുകള്‍ അവരുടെ ഒരു വിശേഷ ആഹാരമാണ്). വസന്ത കാലം - ലെഫ് ചയൂന്‍ - വന്നാലുടന്‍ അതിരാവിലെ പാടത്തെത്തും. ഒരു നെല്‍പ്പാടത്ത് പണിയെടുക്കുക എന്നത്, ചോളത്തിന്‍റെയും, ഗോതമ്പിന്‍റെയും വയലുകളില്‍ പണിയെടുക്കുന്നതിനേക്കാള്‍ പത്തിരട്ടി അദ്ധ്വാനം ഉള്ളതാണ്. നെല്‍പ്പാടത്ത് പണിയെടുക്കുന്ന ഒരു കര്‍ഷകന്‍റെ അദ്ധ്വാനം ഏകദേശം, വര്‍ഷത്തില്‍ മൂവായിരം മണിക്കൂര്‍ ആണ്.



4
ഒന്ന് ആലോചിച്ചു നോക്കൂ, പേള്‍ നദീ തീരത്ത് പണിയെടുത്തിരുന്ന നെല്‍ കര്‍ഷകരുടെ കാര്യം എന്തായിരിക്കുമെന്ന്. മൂവായിരം മണിക്കൂര്‍ ഒരു കൊല്ലത്തില്‍ പണിയെടുക്കുക എന്നത് വളരെ അധികമാണ്. പ്രത്യേകിച്ചും ആ ചൂടത്ത് കുനിഞ്ഞു നിന്നുള്ള നടീലും, കള പറിക്കലും വളരെ ബുദ്ധിമ്മുട്ടുള്ള സംഗതിയാണ്.

നെല്‍ക്കര്‍ഷകനുള്ള പ്രതിഫലം കിട്ടുന്നത്, അവന്‍റെ ആ പണിയുടെ രീതിയിലൂടെയാണ്. അതിന് ഒരു പ്രത്യേക അര്‍ത്ഥ വ്യാപ്തി ഉണ്ട്. ഒന്നാമതായി നെല്‍കൃഷിയില്‍ അദ്ധ്വാനവും പ്രതിഫലവുമായി വളരെ വ്യക്തമായ ബന്ധം ഉണ്ട്. പാടത്ത് കൂടുതല്‍ പണിയെടുക്കുമ്പോള്‍ കൂടുതല്‍ ഫലം കിട്ടുന്നു.

രണ്ടാമതായി അതു ഒരു സങ്കീര്‍ണമായ പണി ആണ്. നെല്‍കൃഷിക്കാരന്‍ വെറുതെ ചൂട് കാലത്ത് നടലും, തണുപ്പു കാലത്ത് കൊയ്യലും അല്ല ചെയ്യുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും കൂട്ടിച്ചേര്‍ത്തു, ശരിയായുള്ള വിത്ത് തിരഞ്ഞെടുക്കുക എന്ന പ്രക്രിയയിലൂടെ, അനിശ്ചിതാവസ്ഥയെ തരണം ചെയ്തും, വളരെ സങ്കീര്‍ണ്ണമായ ജലസേചന പദ്ധതി ആവിഷ്കരിച്ചും, ആദ്യത്തെ കൊയ്ത്തോടു കൂടിത്തന്നെ അടുത്ത കൊയ്ത്തിനുള്ള തയ്യാറെടുപ്പു നടത്തിയും ഒരു കുടില്‍ വ്യവസായം തന്നെയാണ് നടത്തുന്നത്.

അതിലും പ്രധാനമായി ഈ തൊഴില്‍ സ്വയം ഭരണാധികാരമുള്ള ഒന്നാണ്. മറിച്ച് യൂറോപിലെ കര്‍ഷകര്‍ ഒരു ജന്മിയുടെ കീഴില്‍, വളരെ കുറഞ്ഞ വേതനത്തില്‍ അടിമകളെപ്പോലെ, അവനവന്‍റെ ഭാവിയുടെ ഒരു നിയന്ത്രണവുമില്ലാത്തവരേപ്പോലെ ആയിരുന്നു.

പക്ഷേ ചൈനയിലും, ജപ്പാനിലും അത്തരത്തിലുള്ള ഒരു നാടുവാഴിത്തം ഉണ്ടായിരുന്നില്ല, കാരണം നെല്‍കൃഷിയില്‍ അത്തരത്തിലുള്ള സംവിധാനം സാദ്ധ്യമായിരുന്നില്ല. നെല്‍കൃഷിയുടെ സങ്കീര്‍ണ്ണമായ സംവിധാനത്തില്‍, കര്‍ഷകരെ എന്നും രാവിലെ ബലപ്രയോഗത്തിലൂടെ പറഞ്ഞയക്കാന്‍ പ്രയാസമായിരുന്നു. പതിന്നാലും പതിനഞ്ചും ശതകങ്ങളായപ്പോഴേക്കും മദ്ധ്യ ദക്ഷിണ ചൈനയിലെ കര്‍ഷക ജന്മികള്‍ അവരുടെ കുടിയാന്മാര്‍ക്ക് ഏകദേശം കീഴടങ്ങിയ മട്ടായിരുന്നു. അവര്‍ ഒരു നിശ്ചിത കരം (പാട്ടം) വാങ്ങിക്കൊണ്ട്, കുടിയാന്മാരെ അവരുടെ വ്യവസായം ചെയ്യുവാന്‍ അനുവദിച്ചിരുന്നു.




നെല്‍കൃഷിയില്‍ അദ്ധ്വാനം മാത്രമല്ല, കൃത്യത കൂടി അത്യാവശ്യമാണ് എന്ന് ചരിത്രകാരന്‍ കെന്നെത്ത് പോമെറാന്റ്സ്(Kenneth Pomerantz) പറയുന്നു. "പാടത്ത് വെള്ളം കെട്ടി നിറുത്തുന്നതിന് മുന്‍പ് നിലം നിരപ്പാക്കിയിരിക്കണം എന്നത് വളരെ പ്രധാനമാണ്. വള്ളത്തിന്‍റെ നിരപ്പ് നെല്‍ച്ചെടിയുടെ വിളവിനെ വളരെ ബാധിക്കും. എത്ര നേരം കെട്ടി നിറുത്തുന്നു എന്നത് വളരെ പ്രധാനമാണ്. കണ്ടങ്ങള്‍, നെല്‍ച്ചെടികള്‍ കൃത്യ ദൂരത്തില്‍ നടാവുന്നതും, തട്ടു തട്ടായി ചരിഞ്ഞതും ആയിരിക്കണം. ഇതു, നിങ്ങള്‍ മാര്‍ച്ച്‌ മദ്ധ്യത്തില്‍ ചോളം ഭൂമിയില്‍ വിതറി മാസാവസാനം മഴ വന്നാല്‍ രക്ഷപ്പെട്ടു എന്നു വിചാരിക്കുന്നത് പോലെ അല്ല.

നിങ്ങള്‍ എല്ലാ ചേരുവകളും നേരിട്ട് ചേര്‍ക്കുന്നു എന്നതാണ് നെല്‍കൃഷിയുടെ പ്രത്യേകത. ഇത്രത്തോളം സൂക്ഷമതയോടെ ചെയ്യുന്ന പ്രവൃത്തിക്കും, അദ്ധ്വാനത്തിനും, വിളവു നന്നാവുകയാണെങ്കില്‍, പ്രോത്സാഹജനകമായ ഫലത്തിന്‍റെ നല്ലൊരു ഭാഗം കര്‍ഷകന് തന്നെ കിട്ടുന്നു. അതുകൊണ്ടാണ് ഭൂവുടമ കൊയ്ത്തുമായി നേരിട്ട് ബന്ധപ്പെടുത്താതെ സ്ഥിരമായ പാട്ടം ആവശ്യപ്പെടുന്നതും, അതായത് നീ ഒരു ഇരുപതു പറ തന്നാല്‍ മതി, കൃഷി, നീ നോക്കിക്കോ എന്ന് പറയുന്നതും. കൊയ്ത്തു നന്നായാല്‍ കര്‍ഷകന്‍ അതിന്‍റെ ഗുണം അനുഭവിക്കുന്നു. ഈ കൃഷി സ്ഥിരമായ കൂലിക്കോ, അടിമത്ത സമ്പ്രദായത്തിനോ പറ്റിയതല്ല. കണ്ടത്തിലെ വെള്ളം കുറച്ചു നേരം കൂടുതല്‍ തുറന്നിട്ടാല്‍ മതി, അതാ കിടക്കുന്നു നിങ്ങളുടെ കൃഷി.”

ചരിത്രകാരന്‍ ഡേവിഡ്‌ അറ്കുഷ്(David Arkush) ഒരിക്കല്‍ റഷ്യയുടെയും ചൈനയുടെയും കര്‍ഷക പഴഞ്ചൊല്ലുകള്‍ താരതമ്യപ്പെടുത്തുകയുണ്ടായി. വ്യത്യാസം വളരെ ശ്രദ്ധേയമാണ്. “ദൈവം കൊണ്ടുവന്നില്ലെങ്കില്‍ ഭൂമി തരില്ല" എന്നത് റഷ്യയിലെ ഒരു പ്രധാന പഴഞ്ചൊല്ലാണ്‌. ഇത്തരത്തിലുള്ള വിധിക്കധീനമായതും, ശുഭാപ്തി ഇല്ലാത്തതും ആയ ചൊല്ലുകള്‍, അടിച്ചമര്‍ത്തപ്പെട്ട ജന്മി സമ്പ്രദായത്തിലേ കാണൂ, പക്ഷേ കര്‍ഷകര്‍ക്ക് അവരുടെ പണിയില്‍ ഒരു വിശ്വാസവും ഇല്ലാതിരുന്നാല്‍ എങ്ങനെ ശരിയാവും. മറിച്ച് ചൈനയിലെ പഴഞ്ചൊല്ലുകള്‍ അവരുടെ വിശ്വാസത്തെ എടുത്തു കാണിക്കുന്നു എന്നതാണ്. “കഠിനാധ്വാനവും, നല്ല ആസൂത്രണവും, സ്വശ്രയത്വവും, കൊച്ചു സമൂഹവുമായുള്ള സഹകരണവും നല്ലതേ വരുത്തൂ"

പാടത്ത് അത്യദ്ധ്വാനം ചെയ്യുന്ന, കയ്യില്‍ ഒരു ചില്ലിക്കാശുപോലുമില്ലാത്ത, ഒരു വര്‍ഷത്തില്‍ മൂവ്വായിരം മണിക്കൂര്‍ പാടത്ത് പൊരി വെയിലത്ത്‌ പണിയെടുക്കുന്ന ചൈനീസ് കര്‍ഷകന്‍ തമ്മില്‍ തമ്മില്‍ പറയും (പാടങ്ങള്‍ അട്ടകള്‍ നിറഞ്ഞതും കൂടി ആയിരുന്നു)

"രക്തവും, വിയര്‍പ്പുമില്ലാതെ ആഹാരമില്ല"
"കര്‍ഷകര്‍ക്ക് തിരക്കാണ്, കര്‍ഷകര്‍ക്ക് തിരക്കാണ്. അവര്‍ക്ക് തിരക്കില്ലെങ്കില്‍ തണുപ്പു കാലത്തേക്ക് ധാന്യം എവിടുന്നു വരും.”

"തണുപ്പത്ത്, മടിയന്‍ മരവിച്ചു ചത്തു പോകും.”

"ആഹാരത്തിനു സ്വര്‍ഗത്തെ ആശ്രയിക്കാതെ, ഭാരം ചുമക്കുന്ന ഈ രണ്ടു കൈകളെ ആശ്രയിക്കൂ"

"അദ്ധ്വാനത്തേയും, വളത്തേയും ആശ്രയിക്കാതെ വിളവിനെക്കുറിച്ച് അന്വേഷിക്കുന്നത് വെറുതെയാണ്.”

"മനുഷ്യന്‍ അദ്ധ്വാനിനക്കുകയാണെങ്കില്‍, ഭൂമി മടിച്ചി ആകില്ല" എന്ന്.

ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പഴഞ്ചൊല്ല്, "ഒരു കൊല്ലത്തില്‍ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും പ്രഭാതത്തിനു മുന്‍പ് എഴുന്നേല്ക്കുന്നവന്‍ അവന്‍റെ കുടുംബത്തെ സമ്പന്നമാക്കാതിരിക്കില്ല".

പ്രഭാതത്തിനു മുന്‍പ് എഴുന്നേല്‍ക്കുക? ഒരു കൊല്ലത്തില്‍ 365 ദിവസവും? , മോങ്കോങ്കോ പരിപ്പ് ശേഖരിക്കുന്ന കുങ്ങിനോ, തണുപ്പത്ത് മുഴുവന്‍ ഉറങ്ങുന്ന ഫ്രഞ്ച് കര്‍ഷകനോ എന്നുവേണ്ട, നെല്‍കൃഷി ചെയ്യാത്ത ഏതു കര്‍ഷകനും ഈ പഴഞ്ചൊല്ല് അചിന്തനീയമാണ്.

ഏഷ്യന്‍ സംസ്കാരത്തില്‍ ഇതു ഒരു പുതുമ നിറഞ്ഞ കാഴ്ച്ചപ്പാടേ അല്ല. പാശ്ചാത്യ രാജ്യങ്ങളിലെ ഏതു കോളേജ് ലൈബ്രറിയില്‍ പോയാലും ഏഷ്യന്‍ കുട്ടികളെക്കുറിച്ചുള്ള മതിപ്പ്, അവര്‍ ലൈബ്രറിയില്‍ വളരെ ഏറെ നേരം ഇരിക്കുന്നവരാണ് എന്നതാണ്.

പക്ഷേ ഏഷ്യന്‍ പശ്ചാത്തലമുള്ള പലര്‍ക്കും ഇതിനോടെതിര്‍പ്പ് തോന്നാം. കാരണം, ഒരേ തരത്തിലുള്ള മാറ്റമില്ലാത്ത പ്രവൃത്തിയോടു അവര്‍ക്ക് താല്‍പ്പര്യമില്ല, മറിച്ച് അവനവന്‍റെ പരിശ്രമത്തിലാണ് കൂടുതല്‍ വിശ്വാസം. പൊതുവേ എല്ലാ വിജയ ഗാഥകളും കാണിച്ചു തരുന്നത് ഒരു വ്യക്തിയോ ഒരു സമൂഹമോ അവരുടെ സമന്മാരെക്കാള്‍ കൂടുതല്‍ പ്രയത്നിക്കുന്നു എന്നാണല്ലോ. കുട്ടിക്കാലത്ത് ബില്‍ ഗേറ്റ്സിന്( Bill Gates) കമ്പ്യൂട്ടറിനോട് വല്ലാത്ത ആസക്തി ആയിരുന്നു. ബില്‍ ജോയ് (Bill Joy) ക്കും അങ്ങനെ തന്നെ. ബീറ്റില്‍സ് (Beatles) ആയിരക്കണക്കിന് മണിക്കൂറുകള്‍ ഹാംബര്‍ഗില്‍ നിരന്തരാഭ്യാസം നടത്തി. ജോ ഫ്ലോം (Joe Flom) വര്‍ഷങ്ങളോളം, സ്ഥാപനങ്ങളുടെ ഭരണ നേത്രുത്വ മാറ്റമെന്ന കല കുറ്റമറ്റതാക്കാന്‍ ഒരുപാടു ശ്രമങ്ങള്‍ നടത്തി. വിജയികളായ വ്യക്തികള്‍ കഠിന പ്രയത്നം ചെയ്യുന്നവരാണ്.

ഇത്തരത്തിലുള്ള പ്രയത്നം വയലേലകളിലെ സംസ്കാരത്തില്‍, അനിശ്ചിതത്വത്തിനും, പട്ടിണിക്കും ഇടയില്‍ പുതിയ പാഠങ്ങള്‍ നല്‍കി. ആ പാഠങ്ങള്‍ ഏഷ്യക്കാര്‍ക്ക് പല ഉദ്യമങ്ങളിലും ഉപകരിച്ചു, പക്ഷേ ഏറ്റവും കൂടുതല്‍ ഉപകരിച്ചത് ഗണിതത്തിലാണ്.

5
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെര്‍കെലി വിശ്വവിദ്യാലയത്തിലെ പ്രൊഫസര്‍ ആയ അലന്‍ ഷോണ്‍ഫെല്‍ഡ്(Alan Shoenfeld), റിനി എന്ന പെണ്‍കുട്ടി കണക്കില്‍ ഉത്തരം കണ്ടുപിടിക്കുന്ന രീതിയുടെ വീഡിയോ ഉണ്ടാക്കുകയുണ്ടായി. റിനി നീണ്ട കറുത്ത മുടിയുള്ള, സില്‍വര്‍ കണ്ണട ഇട്ട കണ്ടാല്‍ ഇരുപത് വയസ്സ് തോന്നുന്ന ഒരു കുട്ടി ആയിരുന്നു. വീഡിയോയില്‍ അവര്‍ ഒരു ആള്‍ജിബ്ര പഠിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയറില്‍ കളിക്കുന്നതായാണ് കാണുന്നത്. സ്ക്രീനില്‍ x ആക്സിസും y ആക്സിസും തെളിയുന്നു. ഈ പ്രോഗ്രാം അവരോടു രണ്ടു coordinates കൊടുക്കുവാന്‍ ആവശ്യപ്പെടുന്നു, അതിനനുസരിച്ച് രണ്ടു വരകള്‍ സ്ക്രീനില്‍ തെളിയുന്നു. ഉദാഹരണത്തിന് അവര്‍ 5 y ആക്സിസിലും 5 x ആക്സിസിലും കൊടുത്തപ്പോള്‍ കമ്പ്യൂട്ടര്‍ ഇതാണ് കാണിച്ചത്.


ഇതു കാണുമ്പോള്‍ നിങ്ങള്‍ക്ക് ഹൈസ്കൂളില്‍ പഠിച്ച ആള്‍ജിബ്ര ഓര്‍മ്മ വരുന്നുണ്ടാകും. പേടിക്കണ്ട, നിങ്ങള്‍ക്ക് റിനിയുടെ ഉദാഹരണം മനസ്സിലാക്കുവാന്‍ ഇതൊന്നും ഓര്‍ക്കേണ്ട കാര്യമില്ല. ഇനി അടുത്ത ഖണ്ടികകളില്‍ അവര്‍ എന്തു പറയുന്നു എന്നല്ല ശ്രദ്ധിക്കേണ്ടത്, മറിച്ച് എന്തുകൊണ്ട്, അവര്‍ ഇത്തരത്തില്‍ പറയുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. അലന്‍ ഷോണ്‍ഫെല്‍ഡ് (Alan Shoenfeld) ഉണ്ടാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്‍റെ പ്രധാന ശ്രദ്ധാ കേന്ദ്രം ഒരു വരയുടെ ചരിവ് എങ്ങനെ കണക്കാക്കുന്നു എന്ന് കുട്ടികളെ പഠിപ്പിക്കലാണ്. ചരിവ് എങ്ങനെ കണക്കാക്കാം എന്നത് എന്നെപ്പോലെ നിങ്ങള്‍ക്കും ഓര്‍മ്മയുണ്ടാവാന്‍ വഴിയില്ല, അതു rise over run ആണ്. ഈ ഉദാഹരണത്തില്‍ ചരിവും പ്രതലവും 5 ആണ്.

റിനി കീബോര്‍ഡില്‍ എതൊക്കെ അക്കങ്ങള്‍ കൊടുത്താല്‍ വര കുത്തനെ, y axis നോട് ചേര്‍ന്നത് ആകും എന്ന് നോക്കുകയാണ്. സ്കൂളിലെ കണക്കു ഓര്‍മയുള്ള നിങ്ങളില്‍ പലര്‍ക്കും ഇതു സാദ്ധ്യമല്ല എന്ന് അറിയാം. കുത്തനെയുള്ള വര നിര്‍വചിക്കാന്‍ സാധിക്കാത്ത ചരിവ് (slope) ആണ്. Y axis ല്‍ പൂജ്യത്തില്‍ തുടങ്ങുന്ന എന്തും, അതിന്‍റെ ചരിവ് അനന്തം (infinity) ആക്കുന്നു.

അപ്പോള്‍ x axis ലും പൂജ്യം ആണ്. അനന്തത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ ഒരു സംഖ്യ അല്ല കിട്ടുക.

റിനി ഇതു സാദ്ധ്യമല്ല എന്ന് അറിയുന്നില്ല. ഷോണ്‍ഫെല്‍ഡ് പറയുന്നത് പോലെ അവര്‍ ഒരു "വലിയ മിഥ്യാ ധാരണയിലാണ്". ഈ വീഡിയോ, ഇത്തരത്തിലുള്ള മിഥ്യാ ധാരണ എങ്ങനെ അപഗ്രഥിക്കാം എന്നാണ് കാണിച്ചു തരാന്‍ ശ്രമിക്കുന്നത്.

റിനി ഒരു നേഴ്സ് ആയിരുന്നു. അവര്‍ കണക്കില്‍ വലിയ താല്‍പ്പര്യമുള്ള ആളൊന്നും ആയിരുന്നില്ല. പക്ഷേ എങ്ങനെയോ ഈ സോഫ്റ്റ്‌വെയര്‍ കാണാനിടയായി. അതു ഉപയോഗിച്ചു തുടങ്ങി.

"ഇനി എനിക്ക് ചെയ്യാനുള്ളത് ഈ ഫോര്‍മുല ഉപയോഗിച്ചു ഒരു നേര്‍ വര y axis ന് സമാന്തരമായി - വരക്കുക എന്നതാണ്. അവര്‍ തുടങ്ങുന്നു. ഷോണ്‍ഫെല്‍ഡ് അടുത്തു തന്നെ ഇരിക്കുന്നു. അവര്‍ ആശങ്കയോടെ അയാളെ നോക്കുന്നു. "അഞ്ചു കൊല്ലമായി ഞാന്‍ ഇത്തരത്തില്‍ എന്തെങ്കിലും ഒന്ന് ശ്രമിച്ചിട്ട്" റിനി ആത്മഗതമെന്നോണം പറയുന്നു.

അവര്‍ പല അക്കങ്ങള്‍ ഇട്ടു കൊണ്ട് സോഫ്റ്റ്‌വെയറില്‍ ശ്രമം തുടരുന്നു.

"ഞാന്‍ ഈ സ്ലോപ് കൂട്ടി…. ഈ വര നേരെയാക്കുവാന്‍ ശ്രമിക്കട്ടെ.”

അവര്‍ സംഖ്യകള്‍ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു വര അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു.

ഓ പക്ഷേ ഇതു ശരിയാകുന്നില്ല….
അവര്‍ പരിഭ്രമിച്ചത് പോലെയുണ്ട് ഇപ്പോള്‍.

എന്താണ് നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്...ഷോണ്‍ഫെല്‍ഡ് ചോദിക്കുന്നു..

"ഞാന്‍ y axis ന് സമാന്തരമായി ഒരു വര വരക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ എന്തു ചെയ്യണം...y axis ന്‍റെ സംഖ്യ ചൂണ്ടിക്കൊണ്ട് അവര്‍ പറയുന്നു...”ഞാന്‍ ഇതു മാറ്റണം.. ഇതു ഞാന്‍ കണ്ടു പിടിച്ചു...ഇതു 1 ല്‍ നിന്ന് 2 ആക്കിയാല്‍ ഈ വര മാറും..ഇപ്പൊള്‍ വര കുറേ നീങ്ങി..ഇനിയും മുകളിലേക്കാക്കാന്‍ ഇനിയും അക്കങ്ങള്‍ മാറ്റണം."

ഇത് റിനിയുടെ വലിയ ഒരു തെറ്റിധാരണയാണ പോലെയാണ്. അക്കങ്ങള്‍ കൂട്ടുന്തോറും വര കുത്തനെ ആകുന്നു എന്ന് അവര്‍ കണ്ടുപിടിച്ചിരിക്കുന്നു. അപ്പോള്‍ വര കുത്തനെ ആക്കണമെങ്കില്‍ y axis ന്‍റെ സംഖ്യ കൂട്ടിയാല്‍ മതി എന്ന് കണ്ടു പിടിച്ചു…

"ഇതു 12 13 ഓ ആക്കിയാല്‍ മതി...ഒരു പക്ഷേ 15 ആക്കിയാല്‍ ശരിയാവും...”

അവര്‍ മുഷിഞ്ഞു തുടങ്ങി..ഷോണ്‍ഫെല്‍ഡും അവരും കൂടി പല വഴികളും ശ്രമിച്ചു കൊണ്ടിരുന്നു.

ഒരിക്കല്‍ അവര്‍ 20 എന്ന് ടൈപ്പ് ചെയ്തു. വര കുറച്ചു കൂടി കുത്തനെ ആയി.
"ഞാന്‍ ഇവിടെ ഒരു ബന്ധം കണ്ടുപിടിച്ചു. പക്ഷേ എന്തോ, അത് അത്ര യുക്തിയായി തോന്നുന്നില്ല…. ഞാന്‍ 80 ഇട്ടാലോ.. 40 കൊണ്ട് പകുതി വഴി എത്തിയെങ്കില്‍ 80 കൊണ്ട് അതു y axis ല്‍ എത്തിക്കും. ഞാന്‍ ശ്രമിച്ചു നോക്കട്ടെ"…

അവര്‍ 80 ടൈപ്പ് ചെയ്യുന്നു. വര കുറച്ചു കൂടി നേരെ ആയി..പക്ഷേ അതു y axis പോലെ കുത്തനെ ആകുന്നില്ല.

"ഓ ഇതു അനന്തമാണ്‌...അല്ലേ…? ഇത് ഒരിക്കലും ഇവിടെ എത്താന്‍ പോകുന്നില്ല..” റിനി വളെരെ അടുത്താണ് ഇപ്പോള്‍...പക്ഷേ അവര്‍ വീണ്ടും അവരുടെ പഴയ ധാരണയിലേക്ക് തിരിച്ചു പോകുന്നു.

ഇനി ഇപ്പൊ ഞാന്‍ എന്തു ചെയ്യണം...100 ആയാലോ? എല്ലാ പ്രാവശ്യവും സംഖ്യ ഇരട്ടിയാക്കിയാല്‍ ഞാന്‍ പകുതി വഴി കടക്കും...പക്ഷേ അവിടെ എത്തുന്നേ ഇല്ല...”

അവര്‍ 100 ടൈപ്പ് ചെയ്യുന്നു.

വര കുറച്ചു കൂടി അടുത്തായി, പക്ഷേ കുത്തനെ ആയില്ല…

അവര്‍ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങി. ശരിക്കും അവര്‍ എന്തോ കണ്ടുപിടിക്കാറായി…

"ഓ ഇതെനിക്കു മനസ്സിലായി. മനസ്സിലായി.. ഞാന്‍ ഒന്ന് കൂട്ടുമ്പോള്‍, അതിന്‍റെ ഒരംശം മാത്രമേ നീങ്ങുന്നുള്ളു.. പക്ഷേ അതെന്തു കൊണ്ടാണ്..ഒരു പിടിയും കിട്ടുന്നില്ല…

അവര്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വീണ്ടും വീണ്ടും നോക്കുന്നു…

എനിക്കൊന്നും മനസ്സിലാകുന്നില്ല...ഇത് പത്തിനൊന്ന് എന്ന രീതിയിലാണ്...പക്ഷേ അങ്ങനെയല്ലല്ലോ എനിക്കു വേണ്ടത്…

ഓ ഇപ്പൊ മനസ്സിലായി…
ഇതു ഏത് അക്കത്തിനേയും പൂജ്യം കൊണ്ട് ഹരിക്കുകയാണ്. അവളുടെ മുഖം പ്രകാശമാനമാകുന്നു...കുത്തനെയുള്ള വര എന്നത് പൂജ്യം കൊണ്ട് ഹരിച്ചതാണ്...അതു ഒരു അനിശ്ചിത സംഖ്യ ആണ്...ഓക്കേ, ഇപ്പൊ മനസ്സിലായി...കുത്തനെ ഉള്ള ഒരു വരയുടെ ചരിവ് അനന്തമാണ്‌. ഇതു ഞാന്‍ ഒരിക്കലും മറക്കില്ല…!”

6

ഷോണ്‍ഫെല്‍ഡിന്‍റെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം ഒരുപാടു വിദ്യാര്‍ത്ഥികളുടെ ഗണിതാഭ്യാസങ്ങള്‍ ചെയ്യുന്ന വിഡിയോ റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട്. പക്ഷേ റിനിയുടെ വിഡിയോ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. കാരണം അവര്‍ അത്ര നന്നായിട്ടാണ് ഗണിതം പഠിക്കേണ്ട നല്ല രീതി - അദ്ദേഹം കരുതുന്ന രീതിയില്‍ - വിവരിച്ചു തരുന്നത്. റിനി കമ്പ്യൂട്ടര്‍ പ്രോഗ്രാം തുടങ്ങിയതിനു ശേഷം 22 മിനുറ്റ് കഴിഞ്ഞ് അവര്‍ ഇതു കിട്ടിപ്പോയി എന്ന് ഉറക്കെ പറയുന്നത് വരെയുള്ള സമയം കുറച്ചു നീണ്ടതാണ്. ഇതു എട്ടാം ക്ലാസ്സിലെ കണക്കാണ്. ഷോണ്‍ഫെല്‍ഡ് പറയുന്നു.."ഞാന്‍ ഒരു സാധാരണ എട്ടാം ക്ലാസ്സുകാരനെ റിനിയുടെ സ്ഥാനത്ത് ഇരുത്തുകയാണെങ്കില്‍, ആദ്യത്തെ കുറച്ചു ശ്രമങ്ങള്‍ക്ക് ശേഷം അവന്‍ എനിക്കിത് കിട്ടുന്നില്ല. എനിക്കിത് പറഞ്ഞു തരൂ എന്ന് പറയും”.
ഷോണ്‍ഫെല്‍ഡ് ഒരിക്കല്‍ ഹൈസ്കൂളിലെ കുട്ടികളോട് നിങ്ങള്‍ ഒരു കണക്ക് ചോദ്യത്തിന്, ഉത്തരം കിട്ടില്ല എന്ന് എത്ര വേഗം തീരുമാനിക്കും, എന്ന് ചോദിച്ചു. അവരുടെ ഉത്തരം 30 സെക്കണ്ട് മുതല്‍ 5 മിനിട്ട് വരെ ആയിരുന്നു. ശരാശരി 2 മിനിട്ട്.

പക്ഷേ റിനി ഉദ്യമത്തില്‍ നിന്ന് പിന്മാറുന്നില്ല. അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു. ഒരേ പ്രശ്നം പല പ്രാവശ്യം പല തരത്തില്‍ ശ്രമിക്കുന്നു. ഉറക്കെ ചിന്തിക്കുന്നു. ഒരു തരത്തിലും അവര്‍ വിടാനുള്ള ഉദ്ദേശ്യമില്ല. അവര്‍ക്ക് അവരുടെ കുത്തനെയുള്ള വര വരക്കാനുള്ള സിദ്ധാന്തം എവിടെയോ പിശകുന്നു എന്ന് ഒരു ചെറിയ തോന്നല്‍ ഉണ്ട്. പക്ഷേ അവര്‍ ശരിയുത്തരം കണ്ടു പിടിച്ചു എന്ന് ഉറപ്പാക്കുന്നത് വരെ പിന്മാറുന്നില്ല.

റിനി ഗണിതക്കാരി അല്ല. പ്രയാസമുള്ള "ചെരിവ്", "അനന്തം" എന്നീ കാര്യങ്ങള്‍ അവര്‍ക്ക് അത്ര വേഗം പിടികിട്ടില്ല. പക്ഷേ അവര്‍ ഷോണ്‍ഫെല്‍ഡിനെ അതിശയിപ്പിച്ചു..

അവര്‍ക്ക് അവര്‍ ചെയ്യുന്നതെന്താണെന്നു ശരിക്ക് വിലയിരുത്തുവാന്‍ ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ട്. അവര്‍ പരിശ്രമിക്കാതെ "ഓക്കേ ഞാന്‍ ശരിയാണ്" എന്നൊക്കെ പറഞ്ഞു എഴുന്നേറ്റ് പോകുന്ന ആളല്ല.

പക്ഷേ സാധാരണ അങ്ങനെയല്ല. അദ്ദേഹം വീഡിയോ പുറകോട്ടു പായിച്ചിട്ടു ഒരിടത്ത് നിറുത്തി.. റിനി ശരിക്ക് അതിശയത്തോടെ നോക്കുന്ന ഒരു രംഗം ചൂണ്ടിക്കാട്ടുന്നു…

നോക്കൂ..അദ്ദേഹം തുടരുന്നു..അവര്‍ ഇതു രണ്ടു പ്രാവശ്യം ഉറപ്പാക്കുന്നു. മിക്ക കുട്ടികളും അങ്ങനെ ചെയ്യാറില്ല. ഇവിടെ റിനി ചിന്തിക്കുന്നത്, ഇത് ഞാന്‍ വിചാരിക്കുന്നതിനോട് ഒത്തു പോകുന്നില്ലല്ലോ..ഇതു വളരെ പ്രധാനമാണ്, എനിക്കിതിന്‍റെ ഉത്തരം കിട്ടണം എന്നൊക്കെ. അവസാനം അതിനൊരു ഉത്തരം കിട്ടുമ്പോള്‍ അവര്‍ പറയുന്നു, ഓ ഇതു ശരിയാണ് എന്ന്.

ബെര്‍ക്ലി യുണിവേഴ്സിറ്റിയില്‍ ഷോണ്‍ഫെല്‍ഡ് പ്രശ്ന പരിഹാരത്തിനുള്ള ഒരു പാഠൃക്രമം ആണ് പഠിപ്പിക്കുന്നത്. അതിന്‍റെ പ്രധാന ഉദ്ദേശ്യം, കുട്ടികള്‍ യുണിവേഴ്സിറ്റിയില്‍ എത്തുന്നത്‌ വരെ പഠിച്ച ഗണിത ശീലങ്ങള്‍ മറക്കുക എന്നതാണ്. ഒരു പ്രശ്നം എടുത്ത് അദ്ദേഹം കുട്ടികളോട് പറയുന്നു. "എനിക്കു ഈ കണക്ക് എങ്ങനെ ചെയ്യണമെന്ന് അറിയില്ല" . നിങ്ങള്‍ ഇതിന്‍റെ ഉത്തരം രണ്ടാഴ്ചക്കുള്ളില്‍ കണ്ടുപിടിക്കണം.

പക്ഷേ, എനിക്ക് നിങ്ങളുടെ സ്വഭാവം അറിയാം. നിങ്ങള്‍ ഒരാഴ്ച ഒന്നും ചെയ്യില്ല. എന്നിട്ട് അടുത്ത ആഴ്ച ശ്രമിച്ചു തുടങ്ങും. പക്ഷേ ഒരു കാര്യം ഞാനിപ്പോള്‍ തന്നെ ഓര്‍മ്മിപ്പിക്കട്ടെ. നിങ്ങള്‍ ഒരാഴ്ച മാത്രം ശ്രമിക്കുകയാണെങ്കില്‍ ഇതിനുത്തരം കണ്ടുപിടിക്കാന്‍ സാദ്ധ്യമല്ല. പക്ഷേ നിങ്ങള്‍, ഇതു തന്ന ദിവസം മുതല്‍ തന്നെ ഉത്തരം കണ്ടുപിടിക്കുവാന്‍ ശ്രമിച്ച്, ഉടനെ തന്നെ നിരാശപ്പെടുകയും ചെയ്യും. നിങ്ങള്‍ എന്‍റെ അടുത്തു വന്നിട്ട്, ഇതു സാദ്ധ്യമല്ല എന്ന് പറയും.
അതുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്‌, ശ്രമിച്ചുകൊണ്ടേയിരിക്കുക, രണ്ടാഴ്ചയാകുമ്പോഴേക്കും നിങ്ങള്‍ കാര്യമായ പുരോഗതി നേടിയിരിക്കും.

ഗണിതത്തിലുള്ള കഴിവ് നാം പലപ്പോഴും ഒരു നൈസര്‍ഗ്ഗിക വാസനയായി കണക്കാക്കാറുണ്ട്. ചിലര്‍ക്ക് അതു "ഇഷ്ടമാണ്" അല്ലെങ്കില്‍ ചിലര്‍ക്ക് "അല്ല” എന്നൊക്കെ.

ഷോണ്‍ഫെല്‍ഡിനെ സംബന്ധിച്ച്, കഴിവിനേക്കാള്‍ ഇതു ഒരു "മനോഭാവം" ആണ്. നിങ്ങള്‍ ശ്രമിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് ഇതിനെ മറികടക്കാം. അതാണ്‌ അദ്ദേഹം കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിജയം എന്നത് ദൃഢനിശ്ചയത്തിന്‍റെയും, വിട്ടുവീഴ്ചയില്ലായ്മയുടെയും പരിണത ഫലം ആണ്. വിജയം എന്നത് ഒരു കാര്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാര്‍, മുപ്പതു സെക്കണ്ട് കൊണ്ട് അതു കൈവെടിയുമ്പോള്‍, അതു മനസ്സിലാക്കാന്‍ വേണ്ടി ഇരുപത്തിരണ്ടു മിനുട്ട് കഠിന പരിശ്രമം ചെയ്യാനുള്ള സന്നദ്ധതയുടെ ആകത്തുകയാണ്.

ഒരു കൂട്ടം റിനിമാരെ ഒരു ക്ലാസ്സ് റൂമില്‍ ഇരുത്തി, അവര്‍ക്ക് സ്ഥലവും, സമയവും, കണക്കിനെ മനസ്സിലാക്കുവാന്‍ വേണ്ടി കൊടുക്കൂ, അവര്‍ വളരെ മുന്നിലെത്തും. ഇനി ഒരു രാജ്യം തന്നെ റിനിയുടെ കഠിന പരിശ്രമിത്തില്‍ ഒരു തെറ്റും കാണുന്നില്ല എങ്കില്‍, സംസ്കാരപരമായിത്തന്നെ അതില്‍ അങ്ങേയറ്റം - കുംബെര്‍ലാന്‍ഡ്‌ പീഠഭൂമിയെപ്പോലെ - വിശ്വസിക്കുന്നു, അഭിമാനം കൊള്ളുന്നുവെങ്കില്‍ ആ രാജ്യം ഗണിതത്തില്‍ മുന്നില്‍ ആയിരിക്കും.


എല്ലാ നാലു വര്‍ഷം കൂടുമ്പോഴും വിദ്യാഭ്യാസ വിച്ചക്ഷണരുടെ ഒരു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ലോകമെമ്പാടുമുള്ള അപ്പര്‍ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഒരു പ്രാഥമിക കണക്ക് ടെസ്റ്റ്‌ നടത്താറുണ്ട്‌. അതിന്‍റെ പേര് (Trends in International Mathematics and Science Study, (TIMSS)) എന്നാണ്. (ഇതു നേരത്തേ നടത്തിയ ഒരു ചര്‍ച്ചയിലെ, നാലാം ക്ലാസ്സിലെ സ്കൂള്‍ കട്ട്‌ ഓഫ്‌ തീയതിക്ക് തുടക്കത്തില്‍ ജനിച്ച കുട്ടിയുടെയും, കട്ട്‌ ഓഫ്‌ തീയതിയുടെ അവസാനം ജനിച്ച കുട്ടിയുടെയും വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത അതേ പരീക്ഷയാണ്). TIMSS ന്‍റെ ഉദ്ദേശ്യം ഓരോ രാജ്യത്തിന്റെയും വിദ്യാഭ്യാസ നേട്ടങ്ങളുടെ താരതമ്യ പഠനം ആണ്.
കുട്ടികള്‍ TIMSS പരീക്ഷ കൊടുക്കുന്നതിനു മുന്പ്, അവര്‍ക്ക് പലതരം ചോദ്യാവലികള്‍ക്കുത്തരം നല്‍കേണ്ടതുണ്ട്. അതില്‍ പല പല തരത്തില്‍ നീണ്ട ചോദ്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ രക്ഷിതാക്കളുടെ വിദ്യാഭ്യാസ നിലവാരം, നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കണക്കിനോടുള്ള സമീപനം എന്നുവേണ്ട പലതും. അതു ഒരു നിസ്സാര സംഗതി അല്ല. അത്തരത്തില്‍ അതില്‍ ഒരു 120 ചോദ്യങ്ങള്‍ ഉണ്ട് . പക്ഷേ യഥാര്‍ത്ഥത്തില്‍ പലരും ഇവയില്‍ പത്തു ഇരുപതു ചോദ്യങ്ങളെങ്കിലും വിടാറുണ്ട്.

പക്ഷേ ഇതാ ഒരു രസകരമായ സംഗതി. ഇവയില്‍ ശരാശരി എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി എന്നത് ഓരോ രാജ്യത്തിന്റെയും വ്യത്യാസം എടുത്തു കാണിക്കുന്നു. കുട്ടികള്‍ ഉത്തരം നല്‍കുന്നതിനനുസരിച്ചു ഓരോ പങ്കെടുക്കുന്ന രാജ്യത്തെയും ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കാന്‍ കഴിയും. ഇനി നിങ്ങള്‍ ആ ചോദ്യാവലികളുടെ റാങ്കിംങ്ങും TIMSS പരീക്ഷയുടെ റാങ്കിംങ്ങും താരതമ്യം ചെയ്‌താല്‍ രണ്ടും ഒരുപോലെ ആയിരിക്കുമോ? അത് ഒരുപോലെ ആയിരിക്കും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആരാണോ ശ്രദ്ധിച്ച്, ദീര്‍ഖനേരം ഇരുന്ന് ഈ നീണ്ട ചോദ്യാവലികളിലെ ഓരോ ചോദ്യത്തിനും ഉത്തരം നല്‍കുവാന്‍ ശ്രമിക്കുന്നത് അവരുടെ അതേ രാജ്യങ്ങളിലെ കുട്ടികളാണ് കണക്കിലെ ശരിയുത്തരം കണ്ടുപിടിക്കുന്നതില്‍ മിടുക്കന്മാര്‍.

ഈ വസ്തുത കണ്ടുപിടിച്ച വക്തിയാണ് പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയിലെ എര്‍ലിംഗ് ബോ (Erling Boe). അദ്ദേഹം ഇതു യാദൃശ്ചികമായി കണ്ടുപിടിച്ചതാണ്. “ഇതു പെട്ടെന്ന്‍ എന്‍റെ മുന്‍പില്‍ വന്നതാണ്" അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് ഈ കണ്ടുപിടുത്തം ഒരു ശാസ്ത്രീയ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല, കാരണം ഇതു കുറച്ച് വിചിത്രമായതാണ്. ഈ ചോദ്യാവലികള്‍ മുഴുമിക്കാനുള്ള കഴിവും, കണക്കില്‍ കൂടുതല്‍ മികവ് കാണിക്കാനുള്ള കഴിവും ഒരുപോലെയാണ് എന്നല്ല അദ്ദേഹം പറയുന്നത്. മറിച്ചു രണ്ടിന്‍റെയും റാങ്കുകള്‍ താരതമ്യപ്പെടുതിയാല്‍ രണ്ടും ഒരു പോലെ ആണ് എന്നാണ്.

ഇതു മറ്റൊരു രീതിയില്‍ കാണൂ. എല്ലാ കൊല്ലവും ഒരു വലിയ സിറ്റിയില്‍ ഒരു ഗണിത ഒളിമ്പിക്സ് നടത്തുന്നു എന്ന് കരുതൂ. അതില്‍ എല്ലാ രാജ്യങ്ങളും ആയിരം എട്ടാം ക്ലാസ്സുകാരെ അയക്കുന്നു എന്നും കരുതുക. ഇവര്‍ ഗണിത ഒളിമ്പിക്സില്‍ ഏതു ക്രമത്തിലാണ് റാങ്കില്‍ വരിക എന്നത്, ഒരു കണക്കു ചോദ്യം പോലും ചോദിക്കാതെ നമുക്ക് വളരെ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്ന് ബോ പറയുന്നു. നമ്മള്‍ ചെയ്യേണ്ടത്, അവര്‍ക്ക് അവരുടെ കഠിന പ്രയത്നത്തെ എടുത്തു കാണിക്കുന്ന ഏതെങ്കിലും ഒരു ജോലി അവരെക്കൊണ്ടു ചെയ്യിക്കുക. ഒരുപക്ഷെ അതുപോലും നമുക്ക് ചെയ്യേണ്ടി വരില്ല. ഏതു രാജ്യ സംസ്കാരമാണ് ഉദ്യമത്തിലും, കഠിന പ്രയത്നത്തിലും ഊന്നല്‍ കൊടുക്കുന്നത് എന്ന് നോക്കിയാല്‍ മതി, നമുക്ക് ഗണിത റാങ്ക് മനസ്സിലാക്കാന്‍ സാധിക്കും.

അപ്പോള്‍, ഏതൊക്കെ രാജ്യങ്ങളാണ് ഈ രണ്ടു ലിസ്റ്റിലും മുന്‍ നിരയില്‍. ഉത്തരം നിങ്ങളെ അതിശയിപ്പിക്കില്ലല്ലോ. സിങ്കപ്പൂര്‍, തെക്കന്‍ കൊറിയ, ചൈന(തൈവാന്‍), ഹോങ്കോങ്ങ്, ജപ്പാന്‍. എന്താണ് ഈ അഞ്ചു രാജ്യങ്ങളില്‍ പോതുവായിട്ടുള്ളത്. തീര്‍ച്ചയായും, നെല്‍ഷികൊണ്ട് സംജാതമായ പാരമ്പര്യവും, അര്‍ത്ഥസമ്പൂര്‍ണ്ണമായ അദ്ധ്വാനവും. ഈ സ്ഥലങ്ങളെല്ലാം, നൂറു കണക്കിന് കൊല്ലങ്ങളായി ദരിദ്ര കര്‍ഷകര്‍, ഒരു കൊല്ലത്തില്‍ മൂവായിരം മണിക്കൂറുകളോളം പണിയെടുത്ത് ഈ പഴഞ്ചൊല്ല് പാടിക്കൊണ്ടേയിരുന്നു - “"ഒരു കൊല്ലത്തില്‍ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും പ്രഭാതത്തിനു മുന്‍പ് എഴുന്നേല്ക്കുന്നവന്‍ അവന്‍റെ കുടുംബത്തെ സമ്പന്നമാക്കുന്നതില്‍ പരാജയപ്പെടുന്നില്ല".

                 -----------------------------------------------

*രണ്ടു ചെറിയ പൊയ്ന്‍റ്കള്‍: പ്രധാന ചൈന ഈ ലിസ്റ്റിലില്ല കാരണം, ചൈന ഈ TIMSS പഠനത്തില്‍ പങ്കെടുക്കുന്നില്ല. പക്ഷേ തായ്വാനും ഹോങ്കോങ്ങും റാങ്കില്‍ വളരെ മുന്നിലായതുകൊണ്ട് ഒരു പക്ഷേ ചൈനയും വളരെ നന്നായി ശോഭിക്കാന്‍ സാധ്യതയുണ്ട്.

രണ്ടാമത്, വടക്കന്‍ ചൈന പ്രധാനമായും ഒരു ഗോതമ്പ് കൃഷി പ്രദേശമാണ്. ചരിത്രപരമായി അവര്‍ നെല്‍കൃഷി ചെയ്യുന്നവരല്ല. ഏകദേശം പടിഞ്ഞാറന്‍ യൂറോപ്പ് പോലെയാണോ? അവര്‍ കണക്കില്‍ മിടുക്കരാണോ? ഉത്തരം നമുക്ക് കൃത്യമായി അറിയില്ല എന്നതാണ്. ജെയിംസ്‌ ഫ്ലയ്ന്‍ (James Flynn) എന്ന മന:ശ്ശാസ്ത്രജ്ഞന്‍ പറയുന്നു, പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരില്‍, കണക്കില്‍ വളരെ നന്നായി ശോഭിച്ചവരില്‍ അധികവും തെക്കന്‍ ചൈനയില്‍ നിന്ന് പോയവരാണ്. MIT യില്‍ പല ക്ലാസ്സുകളിലും മുന്‍പില്‍ നില്‍ക്കുന്നവര്‍ പ്രധാനമായും പേള്‍ നദിയുടെ ഡെല്‍റ്റ തീരത്ത് നിന്ന് വന്നവരാണ്. ഏറ്റവും കുറച്ചു മികവു കാട്ടുന്ന ചൈനീസ് അമേരിക്കക്കാര്‍, ഈ ഡെല്‍റ്റ പ്രദേശത്തിന്റെ മറ്റേ അറ്റത്ത്‌ നിന്ന് വന്നവരാണ്, “അവിടെ മണ്ണ്‍ ഫലഭൂയിഷ്ടമല്ലാത്തതും, കൃഷി വളരെ കുറവും ആണ്". എന്നും അദ്ദേഹം പറയുന്നു.

+ വാസ്തവത്തില്‍ പല പ്രധാന സയന്‍സ് പ്രസിദ്ധീകരണങ്ങള്‍ ഏഷ്യക്കാരുടെ "സ്ഥിരപരിശ്രമത്തെ" എടുത്തു കാട്ടുന്നു. പ്രിസില്ല ബ്ലിന്കോ (Priscilla Blinco) ഒരു പ്രത്യേക പഠനത്തില്‍, ജപ്പാനിലെയും അമേരിക്കയിലെയും ഒന്നാം ക്ലാസ്സുകാര്‍ക്ക്‌ ഒരു ബുദ്ധിമ്മുട്ടുള്ള പ്രശ്നം കൊടുത്തു. എന്നിട്ട്, അവര്‍ തോല്‍വി സമ്മതിക്കുന്നതിന് മുന്‍പ് എത്ര നേരം അതു കണ്ടുപിടിക്കാന്‍ ശ്രമിച്ചു എന്ന് നിരീക്ഷിച്ചു. ഒരു അമേരിക്കന്‍ കുട്ടി ശരാശരി 9.47 മിനുട്ടും, ജാപ്പനിസ് കുട്ടി 13.93 മിനുട്ടും, അതായത് 40 ശതമാനം കൂടുതല്‍.


കടപ്പാട്: outliers by Malcolm Gladwell