Wednesday 18 January 2017

രാമകൃഷ്ണന്‍ മാസ്റ്റരുടെ പൂഴിക്കടകനടി









ഇന്ന് ഇന്ദിര ടീച്ചര്‍ ലീവിലാണ്. ഹിന്ദി പീരീഡ്‌ ഒഴിവാണ്. രാമകൃഷ്ണന്‍ മാഷെ വിളിക്കണം. കഴിഞ്ഞ പ്രാവശ്യം പറഞ്ഞു നിറുത്തിയ ഒതേനന്‍റെ കഥ മുഴുമിപ്പിക്കണം.

ഹിന്ദി പീരീഡ്‌ വന്നപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം പറയാന്‍ തുടങ്ങി.. രാമകൃഷ്ണന്‍ മാഷെ വിളിക്കാ..മാഷെ വിളിക്കാ. കറുപ്പന്‍ എന്നെ പിടിച്ചുന്തി..പോയി വേഗം വിളിച്ചോണ്ടുവാ..കുട്ടികള്‍ ബഹളം ഉണ്ടാക്കാണ കേട്ടില്ലേ..ഞാന്‍ ഓടി മാഷെ വിളിക്കാന്‍…

മാഷക്കും ഭാഗ്യത്തിന് ആ പീരീഡ്‌ ഒഴിവായിരുന്നു...അദ്ദേഹം ഉടനെ തന്നെ പുറകെ വന്നു.

മാഷ് ഒരു വശ്യമായ പുഞ്ചിരിയോടെയാണ് ക്ലാസ്സിലേക്ക് കടക്കുക. കുട്ടികള്‍ ഒരു ആരവത്തോടെ മാഷെ വരവേറ്റു.

അപ്പൊ ഏതു കഥയാ കഴിഞ്ഞ പ്രാവശ്യം പറഞ്ഞു നിറുത്തിയത്. മാഷ്‌ വേഗം കാര്യത്തിലേക്ക് കടന്നു. കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു....

ഒതേനന്‍റെ കഥ.

എവിടെയാ നമ്മള്‍ പറഞ്ഞു നിറുത്തിയത്..
കെട്ടോനും കെട്ടോനും ഒരു വഴി..കുട്ടികള്‍ പറഞ്ഞു.

മാഷ്‌ പതുക്കെ കഥയുടെ ചുരുളഴിച്ച്‌ തുടങ്ങി.

അങ്ങനെ ചാപ്പന്‍ കൂടെ നടക്കുമ്പോ ഒതേനനോടു പറഞ്ഞു. ഒതേനാ നാട്ടു മര്യാദകളില്‍ വളരെ പ്രധാനമാണ് ഞാന്‍ ഇപ്പൊ പറയണത്…

കുട്ടികള്‍ ഉഷാറായി…
കെട്ടോനും കെട്ടോനും ഒരു വഴി…
കെട്ടോനും നല്ലോനും രണ്ടു വഴി..
നല്ലോനും നല്ലോനും മൂന്നു വഴി…

ഇതിന്‍റെ അര്‍ത്ഥം മനസ്സിലായ്യോ മാഷ്‌ ചോദിച്ചു… ഇല്ല എന്ന് കുട്ടികള്‍ തലയാട്ടി.

നാട്ടില്‍ വരമ്പത്തു കൂടെ രണ്ടാള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കുമ്പോള്‍, രണ്ടു പേരും മോശം സ്വഭാവക്കരാണെന്നു വച്ചാല്‍, നീ മാറെടാ നീ മാറെടാ എന്ന് വിചാരിച്ച് രണ്ടുപേരും മാറാതെ നില്‍ക്കും. പിന്നെ ഉന്തും തള്ളും വക്കാണവും വരെ ഇതെത്താം…. അപ്പൊ രണ്ടു പേരും മോശക്കരായാല്‍ അവര്‍ക്ക് ഒരു വഴി മാത്രം.

രണ്ടാമത്തെ കൂട്ടരില്‍ ഒരുത്തന്‍ കെട്ടവന്‍...അവന്‍ വഴി മാറാതെ അമ്പട ഞാനേ എന്ന് നടക്കും. പക്ഷേ മറ്റേയാള്‍ സാരമില്ല, ഞാന്‍ മാറാം എന്ന് വിചാരിച്ച്, വഴി ഒന്ന് മാറി നടക്കും…അപ്പൊ രണ്ടു വഴിയായി…..

മൂന്നാമത്തെ കൂട്ടരാകട്ടെ...രണ്ടു പേരും നല്ലവരായതിനാല്‍ പരസ്പരം വഴി മാറിക്കൊടുത്തുകൊണ്ട് നടക്കും. അപ്പോള്‍ അവര്‍ നടക്കുന്ന വഴി മാത്രമല്ല ഇടക്കൊരു വഴി കൂടി ഉണ്ടാകും. അങ്ങനെ മൂന്നു വഴി. ഇതാണ് നല്ലവരായാലത്തെ ഗുണം.

കുട്ടികള്‍ എന്തോ ഒരു ലോജിക്ക് പിടി കിട്ടിയത് പോലെ തലയാട്ടി.

കുട്ടികളോടോത്ത് മാഷ്‌ കഥ തുടര്‍ന്നു. അങ്ങനെ വലിയ ഒരു അങ്കത്തിനൊരുക്കമായി..,അവിടത്തെ നാടു വാഴിയായ ചിണ്ടന്‍ നമ്പ്യാരുമായി. ചിണ്ടന്‍ നമ്പ്യാരുമായുള്ള അങ്ക പുറപ്പാട് അതി ഗംഭീരമാണ്. ഒരുക്കുമാനങ്ങളൊക്കെ അതിന്‍റെ ചാരുതയോടെ നിവര്‍ത്തിയത്തിനു ശേഷം, മാഷ്‌ കഥയുടെ ത്രില്ലറിലേക്ക് കടന്നു. കുട്ടികള്‍ ഒരു ത്രീഡി സിനിമ കാണുന്നത് പോലെ ചാഞ്ഞും ചരിഞ്ഞും ഒഴിഞ്ഞും മാറിയും കഥക്കൊത്ത് മുങ്ങിപ്പൊങ്ങി.

അങ്കം തുടങ്ങി. അവര്‍ കുറേ നേരം വാളും ഉറുമിയും പരിചയുമായി പയറ്റി. ഒതേനന്‍ പതിനെട്ടടവും പയറ്റി നോക്കി. രക്ഷയില്ല…. രണ്ടു പേരും സമാസമം. ഒരാളോന്നെടുത്താ, മറ്റേ ആള് വേറൊന്നെടുക്കും. അങ്ങനെ മണിക്കൂറുകളോളം പയറ്റി...ആരും തോല്‍ക്കുന്ന മട്ടില്ല...

അവസാനം ഒതേനന്‍ ഒരു പുതിയ വിദ്യ എടുക്കാന്‍ തീരുമാനിച്ചു. അത് വളരെ ബുദ്ധിമ്മുട്ടു പിടിച്ച കാര്യാണ്. അതു തെറ്റിയാല്‍ അവനവന്‍ തന്നെ ചെലപ്പോ കുടുങ്ങും. അതാണ്‌ പൂഴിക്കടകനടി….

മാഷ്‌ തുടര്‍ന്നു.. ഒതേനന്‍ മൂന്നു ചുവടു പുറകിലേക്കു വച്ചു. ഒരു ചുവട് ഇടത്തോട്ടും. എന്നിട്ട് വലതു കാല്‍ പൊക്കി. ഒരൊറ്റ അടി, നിലത്തു കിടന്ന മണലില്‍. ഒരു പനപ്രമാണം ഉയരത്തില്‍ പൂഴി അങ്ങനെ പൊങ്ങി…ഒരു വലിയ ചുഴലിക്കാറ്റ് അടിച്ച പോലെ, ആ പരിസരമാകെ പൂഴികൊണ്ട് നിറഞ്ഞു. ആര്‍ക്കും ഒന്നും കാണാന്‍ പറ്റുന്നില്ല. നമ്പ്യാര്‍ക്കും ഒന്നും കാണാന്‍ പറ്റിയില്ല എന്ന് പറയേണ്ടതില്ലല്ലോ...കുറേ നേരം കഴിഞ്ഞു പൂഴിയൊക്കെ കെട്ടടങ്ങിയപ്പോള്‍, ചുറ്റുമുള്ള ആള്‍ക്കാര്‍ ഒരു ഞെട്ടലോടെ നോക്കി...നമ്പ്യാരുടെ തലയറ്റു നിലത്തു കിടക്കുന്നു.

ടിം ടിം ടിം. ടിം...മണി മുഴങ്ങുന്ന ശബ്ദം...കുട്ടികള്‍ പെട്ടെന്ന് സ്വപ്ന ലോകത്തില്‍ നിന്ന് പുറത്തു വന്നു...ഈ കാര്യസ്ഥനു മണി അടിക്കാന്‍ കണ്ട നേരം… കുട്ടികള്‍ ചിണുങ്ങി…

അങ്ങനെ എത്ര വീര ഗാഥകള്‍ കുഞ്ഞു മനസ്സുകളില്‍ കോളിളക്കം സൃഷ്ടിച്ചു. ആ ഓരോ കോളിളക്കത്തിന്‍റെയും അലകള്‍ ഇന്നും നമ്മുടെ മനസ്സുകളില്‍ കുഞ്ഞോളങ്ങളായി തലോടിക്കൊണ്ടിരിക്കുന്നു.


അന്ന്‍, അങ്ങ് വിതച്ച നല്ല ഗുണങ്ങളുടെ വിത്തുകള്‍ പലതും വളര്‍ന്നു, വലുതായി, പന്തലിച്ചു. വരും തലമുറയ്ക്ക് തണലേകി തുടങ്ങി. ഓരോ കിളിയും പാന്ഥനും ആ മരത്തണലില്‍ ഇരുന്നു ചൂടാറ്റുമ്പോള്‍ അങ്ങയെ ഓര്‍ക്കും, ഒരായിരം നന്ദിയോടെ….








No comments: