Thursday 14 May 2015

കിന്നാരം ചൊല്ലുന്ന ഭരത്പൂർ





ഈ ദിവസേനയുള്ള മനം മടുപ്പിക്കുന്ന ആവർത്തന  വിരസതയാർന്ന ജോലികളിൽ നിന്ന് ഒരു വിടുതിക്കായ് കാത്തിരിക്കുകയാണ് ഞങ്ങൾ. ഡൽഹിയിലെ  ദിവസേനയുള്ള ഗതാഗത കുരുക്കിൽ നിന്നും, മെട്രോയുടെ തിരക്കിൽ നിന്നും ഓഫീസിലെ ഫയലുകളിൽ നിന്നും ഒരു ചെറിയ മോചനം.  ഡെൽഹിയിൽ നിന്ന് രണ്ടു ദിവസത്തേക്ക് എല്ലാം മറന്നു കാടും മേടും ചുറ്റിക്കറങ്ങി പക്ഷികളോടും  ജീവികളോടും പുന്നാരം പറഞ്ഞു കൊണ്ടൊരു യാത്ര. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ മനസ്സ് തുറന്നു ആനന്ദിക്കാവുന്ന ഡൽഹിയിൽ നിന്നും അധികം ദൂരെ അല്ലാത്ത സ്ഥലം. അങ്ങനെയാണ് ഭരത്പൂർ യാത്ര എന്ന ആശയം ഞങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നത് .



ഞങ്ങൾ 7 പേർ ഉണ്ടായിരുന്നതുകൊണ്ട് ഒരു ഇന്നോവ ആണ് എർപ്പാട്  ചെയ്തിരുന്നത് . രാവിലെ 7 മണിക്ക് തന്നെ വാഹനം എത്തി. ദൂര യാത്രക്ക് ഇന്നോവ വളരെ നല്ല വാഹനം ആണ് . യാത്ര തുടങ്ങി മയൂർ വിഹാറിൽ നിന്ന് അര മണിക്കൂറിനകം ഞങ്ങൾ ഡൽഹി ആഗ്ര ഹൈവേയിൽ എത്തി. പതുക്കെ പതുക്കെ  കുട്ടികൾ മൊബൈൽ ഫോണിൽ നിന്നും ഞങ്ങൾ മുതിർന്നവർ ചിന്തകളിൽ നിന്നും മുക്തരാവാൻ തുടങ്ങി. ഞങ്ങളുടെ വാഹനം ഹൈവേയിലെ ആദ്യത്തെ ചുങ്കത്ത് എത്തി. നൂറോളം വാഹനങ്ങൾ നിരനിരയായി കൗണ്ടറിലേക്ക് മെല്ലെ മെല്ലെ നീങ്ങുന്നു. മിക്ക വാഹനങ്ങളും ആഗ്ര മധുര വൃന്ദാവൻ എന്നിവിടങ്ങളിലേക്ക് ആണ്. ഞങ്ങളും കൗണ്ടറിൽ പണം അടച്ചു മുന്നോട്ടു നീങ്ങി. രാവിലെ നേരത്തെ പുറപ്പെട്ടതുകൊണ്ട്  പ്രാതൽ കഴിച്ചിരുന്നില്ല. കുട്ടികൾ വഴിയോരത്തുള്ള ഢാഭകൾ ചൂണ്ടി കാണിക്കാൻ തുടങ്ങി. ഡ്രൈവർ തരക്കേടില്ലാത്ത ഒരു ഹോട്ടൽ നോക്കി വണ്ടി നിറുത്തി. മുന്നിൽ മഹാരാജ എന്ന് എഴുതി വച്ചിരിക്കുന്നു. ഹോട്ടലിന്റെ കവാടം കടന്നപ്പോഴേക്കും കുട്ടികൾ പാമ്പുകളെ കഴുത്തിൽ ഇട്ടു കൊണ്ട് വെൽക്കം വെൽക്കം എന്ന് പറഞ്ഞുകൊണ്ട് വരുന്നു. ഞങ്ങൾ മുതിർന്നവരും കുട്ടികളും പാമ്പിന്റെ കൂടെ പോസ്  ചെയ്യലായി സെൽഫി എടുക്കലായി. ആകെ ഒരു ഫോട്ടോ ഷൂട്ടിന്റെ പ്രതീതി. ഒരു സ്ഥലത്ത് പാമ്പാട്ടികൾ,മറ്റൊരിടത്ത്  ഒട്ടക സവാരി. കുട്ടികൾക്ക് ബഹുരസം. വല്ലതും കഴിച്ചിട്ട് സവാരി ആസ്വദിക്കാം എന്ന് പറഞ്ഞു ഞങ്ങൾ വിശാലമായ ഹോളിലേക്ക്‌ കടന്നു. ദോശ, ഊത്തപ്പം, പൊറോട്ട, ചോലെ ബട്ടുരെ എന്നിങ്ങനെ പല വിഭവങ്ങളും മേശപുറത്ത്‌ വന്നു കൊണ്ടിരുന്നു. നല്ലൊരു ചായയും കുടിച്ചു ഞങ്ങൾ പുറത്തിറങ്ങി. മിക്ക കുട്ടികളും ഒട്ടകത്തിന്റെ അടുത്തേക്ക് ഓടി. ഒരു സവാരിക്ക് 100 രൂപ. അത് കുറച്ച് അധികമാണല്ലോ. ഇതു പോലുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റ്കളെ നോക്കി ഇവർക്ക് വില പറയാനറിയാം. ഞങ്ങളുടെ കൂട്ടത്തിൽ നന്നായി പിശകാനറിയുന്ന ആൾ പിശകി അത് അമ്പതിൽ എത്തിച്ചു. ഈരണ്ടു പേര് വീതം ഒട്ടകപ്പുറത്ത് കയറി. ഒട്ടകം കഴുത്തും ആട്ടി ആട്ടി കുട്ടികളെയും കൊണ്ട് നടന്നു. ഊഴം കഴിഞ്ഞു എല്ലാവരും ഉത്സാഹത്തോടെ നമ്മുടെ ഇന്നോവയിലേക്ക് മടങ്ങി.







ഹൈവേയിൽ നിന്ന് ഭരത്പൂരിലേക്ക് ചൂണ്ടുന്ന ബോർഡ്‌  കണ്ടാണ്‌ ഞങ്ങളുടെ ശ്രദ്ധ വണ്ടിക്കു പുറത്തു പതിഞ്ഞത്.ഏകദേശം 220 കി.മി. ദൂരം പിന്നിട്ടത് ഞങ്ങൾ അറിഞ്ഞില്ല. ഹൈവേയിൽ നിന്ന് വണ്ടി വലത്തോട്ടുള്ള അധികം വീതി ഇല്ലാത്ത ഒരു വഴിയിലേക്ക് കയറി. റോഡിനു ഇരു വശവും ധാരാളം മരങ്ങൾ. പച്ചപ്പ്‌ നിറഞ്ഞ സ്ഥലം. ഒരു 15  കി.മി. പിന്നിട്ടു കാണും ഞങ്ങൾ ഭരത്പൂർ ടൗണിൽ എത്തി. മുന്നിൽ കാണുന്ന ഒരു കടയിൽ വഴി ചോദിച്ചു, ഞങ്ങൾ ഹോട്ടലിനു മുന്നിൽ എത്തി. ഹോടൽ സണ്ബേർഡ്. ഞങ്ങൾ കോട്ടേജുകൾ ആണ് തിരഞ്ഞെടുത്തത്.മൂന്നു കോട്ടേജുകളിലായി ഞങ്ങൾ ചേക്കേറി. കുടിലുകളോടു സമാനമായാണ് മുറികൾ സംവിധാനം ചെയ്തിരിക്കുന്നത് .മേല്കൂരയും പുല്ല് മേഞ്ഞിരിക്കുന്നു. അകത്തെ വിളക്കുകൾക്കു പണ്ടത്തെ കമ്പിരാന്താലിന്റെ ആകൃതി ആണ്. മുറികളിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. പുറത്തു നമ്മുടെ നാട്ടിലെ തൊടി പോലെ മരങ്ങളും ചെറു പൂച്ചെടികളും. കുറച്ചു പണിക്കാർ പുതിയ ചെടികൾ വച്ച് പിടിപ്പിക്കുന്നു. ഞങ്ങൾ ലഗ്ഗെജുകൾ അകത്തു എടുത്തു വെക്കുമ്പോഴേക്കും വെൽകം ചായയുമായി വെയിറ്റർ മുന്നിൽ. നല്ല ഒന്നാന്തരം ആവി പറക്കുന്ന ചായ. എല്ലാവരും പുറത്തേക്കു വന്നു. മരങ്ങളുടെയും പൂന്തോപ്പുകളുടേയും ഇടയിലിരുന്നു കിളികളുടെ പുന്നാരം കേട്ട് സൊറ പറഞ്ഞു ഞങ്ങൾ അങ്ങനെ ചായ കുടിച്ചു.വർഷങ്ങളായി ഡൽഹിയിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന ഞങ്ങൾക്ക് വീണുകിട്ടിയ ആഹ്ളാദത്തിന്റെ, മനശ്ശാന്തിയുടെ നിമിഷങ്ങൾ. ചായയും കുടിച്ചു ഒന്ന് കുളിക്കാനായ്‌ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. ചായയും കുളിയും ഞങ്ങൾക്ക് പുതിയ ഊർജം പകർന്നിരിക്കുന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനായി ഞങ്ങൾ ഹോട്ടൽ മാനേജരുടെ അടുത്തേക്ക് പോയി. ഇന്ന് നേരം വൈകിയതു കൊണ്ട് നിങ്ങൾക്ക്  പാർക്കിൽ പോകാൻ പറ്റില്ല. ഒരു ദിവസമെങ്കിലും വേണം ഭരത്പൂർ പാർക്ക് ചുറ്റിക്കാണാൻ എന്ന് മാനേജർ പറഞ്ഞു. അദ്ദേഹം ഒരു നല്ല ഗൈഡിനെ എർപ്പാടാക്കാം എന്ന് പറഞ്ഞു നിർമൽ സിംങ്ങിനെ ഫോണിൽ വിളിച്ചു. നിർമൽ സിംഗ് നാളെ വരാമെന്നേറ്റു. നേരം സന്ധ്യയോടു അടുത്തിരിക്കുന്നു. സൂര്യൻ ചക്രവാളത്തിൽ ചായം പൂശാൻ തുടങ്ങി. ആകാശത്തു സാന്ധ്യ മേഘങ്ങൾ പറവകളെപ്പോലെ പാറി നടക്കുന്നു. ഞങ്ങൾ ആ പോക്കു വെയിലും ആസ്വദിച്ചു കൊണ്ട് പുറത്തിറങ്ങി നടന്നു.മുന്നിൽ ഭരത്പൂർ പക്ഷി സംകേതത്തിലേക്കുള്ള ബോർഡ്  കാണുന്നു. ഞങ്ങൾക്ക് ആകാംക്ഷ. ഇപ്പോൾ തന്നെ ഒന്ന് പോയി നോക്കിയാലോ. ഏതെങ്കിലും പക്ഷികളെ കാണാൻ പറ്റിയാലോ. അല്ലെങ്കിൽ നാളേക്ക് ഒരു തയ്യാറെടുപ്പ് എങ്കിലും ആകാമല്ലോ. അപ്പോഴേക്കും നിർമൽ സിംഗ് സംഗതി വശാൽ അവിടെ എത്തി. അദ്ദേഹത്തിൻറെ ഇന്നത്തെ പരിപാടി കഴിഞ്ഞതുകൊണ്ട്  ടൂറിസ്റ്റ് ടീമിനെ ഒന്ന് പരിചയപ്പെടാനും വിശദാംശങ്ങൾ പറഞ്ഞു  തരാനും വന്നതാണ്‌ . ഞങ്ങൾ നടന്നു പാർക്കിൻറെ ഗേറ്റിൽ എത്തി. കൗണ്ടറിൽ വിവരങ്ങൾ അന്വേഷിച്ചു. രാവിലെ ആറു മണിക്ക് തന്നെ ടൂറിസ്റ്റ്കൾക്ക് പ്രവേശനം തുടങ്ങും.കൂടുതൽ പക്ഷികളെ കാണാൻ അപ്പോൾ ആണ് സന്ദർഭം. അവർക്ക് അതിരാവിലെ പറന്നു നടക്കാനും കൂട്ടുകൂടാനും താത്പര്യം കൂടും. അതിനാൽ അതിരാവിലെ തന്നെ വരണം, പക്ഷികളെ കാണാൻ. അപ്പോളാണ് കൗണ്ടറിന്റെ ഒരു ഭാഗത്ത്‌ നിറയെ സൈക്കിളുകൾ സ്റ്റാൻഡിൽ നിറുത്തി വച്ചിരിക്കുന്നത് കണ്ടത്. ഇത് എന്തിനാണ് ?. ഇതിലോ സൈക്കിൾ റിക്ഷയിലോ നിങ്ങൾക്ക് അകത്ത് സവാരി ചെയ്യാം.മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല. വാഹനങ്ങളുടെ ശബ്ദം കേട്ട് പക്ഷികളും ജീവികളും പേടിച്ചു ഓടും. കുട്ടികൾ സൈക്കിൾ തിരഞ്ഞെടുക്കൽ ഇപ്പോൾ തന്നെ തുടങ്ങി. ബെല്ലും ബ്രേക്കും ഉണ്ടോ എന്നു നോക്കണ്ടേ. പെഡലിൽ കാലെത്തുമോ എന്നു നോക്കണ്ടേ. നിർമൽ സിംഗ് പറഞ്ഞു ഇപ്പോൾ തിരഞ്ഞെടുക്കാൻ പറ്റില്ല. നാളെ അതിരാവിലെ വന്നാലെ നല്ല സൈക്കിളുകൾ കിട്ടൂ. അപ്പോൾ പിന്നെ ആറു മണിക്ക് വന്നാലും പോര.ഒരു അഞ്ചു മണിക്കെങ്കിലും ഇവിടെ എത്തണം. ഞങ്ങൾ റെഡി എന്ന് കുട്ടികൾ. കൂട്ടത്തിൽ ഒരാൾക്ക് ഇഷ്ടപ്പെട്ട സൈക്കിൾ വിടാൻ മടി. ഞങ്ങളിൽ പലർക്കും ഇപ്പോൾ തന്നെ ഗേറ്റിനകത്തു കടന്നാൽ കൊള്ളാമെന്നുണ്ട്. സന്ധ്യക്ക്‌ കാടൊന്നു ആസ്വദിക്കാമല്ലൊ. കൂട്ടത്തിലൊരാൾ - പാടുന്നു, ഈ കാടും...കാടിന്റെ കുളിരും....ഞങ്ങൾ നിർമൽ സിംഗ് നോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം കൗണ്ടറിൽ ഒന്ന് അപേക്ഷിച്ച് നോക്കി. ഇവർ എന്റെ ടീം ആണ് , നാളെ വരുന്നവരാണ്.ഒരു അൽപ ദൂരം ചുറ്റി നടന്നോട്ടെ. അധികാരികൾ സമ്മതിച്ചു.ഞങ്ങൾ ഗേറ്റിനകത്തു  കടന്നു. ടാറിട്ട ചെറിയ ഒരു റോഡു. റോഡിന്റെ ഇരു വശവും അധികം ഉയരമില്ലാത്ത മരങ്ങൾ. റോഡിന്റെ ഒരു വശത്ത് കനാലിൽ വെള്ളം ഒഴുകുന്നു. രാവിലെ വന്ന ടൂറിസ്റ്റുകൾ മടങ്ങി പോകുന്നു. അസ്തമയ സൂര്യൻ കുന്നിന്റെ താഴെ ഒളിച്ചു കളിക്കുന്നു. നേരിയ പോക്ക് വെയിൽ വീണ്ടും നേർത്തു. ആകാശ ചുവപ്പ് നേർത്ത ഇരുളിമയാര്ന വെളുപ്പായി മാറി. സേർച്ച്‌ ലയിറ്റിൽ നിന്ന് നിറങ്ങൾ  മാറി മാറി പരക്കുന്നത് പോലെ ആകാശം നിറഭേദങ്ങൾ കാണിച്ചു കൊണ്ടിരുന്നു..പക്ഷികൾ അങ്ങിങ്ങ് വട്ടമിട്ടു പറക്കുന്നു. ചേക്കേറാൻ പോകുകയാണ്. നമ്മുടെ നിർമൽ സിംഗ് പറഞ്ഞു ഇനി മോന്നോട്ടു പോകുന്നത് അത്ര ശരിയല്ല.നമുക്ക് നാളെ പക്ഷികളെ കാണണ്ടേ, ഇന്നേ വല്ലവരുടെയും വായിൽ ചെന്ന് പെടണോ. ഞങ്ങൾ മടങ്ങി. മുൻപേ പോയ കുട്ടികൾ പെട്ടെന്ന് ഒന്ന് നിന്നു. ഒരു ജീവി റോഡിനു കുറുകെ കടക്കുകയാണ്. നിർമൽ സിങ്ങ് പറഞ്ഞു, ഇത് കുറു നരിയാണ്.രാത്രി ഇര തേടാൻ ഇറങ്ങിയതാണ് . ഞങ്ങൾ ഗേറ്റിനു പുറത്തു കടന്നു.നിർമൽ സിങ്ങി നോട് രാവിലെ 5 മണിക്ക് കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
 

ഞങ്ങൾ ഹോട്ടലിൽ എത്തി.ടൌണിൽ ചുറ്റി നടക്കാനുള്ള സ്ഥലമൊന്നും കണ്ടില്ല. കുറച്ചു നേരം സൊറ പറഞ്ഞിരുന്നു.ഡിന്നർ കഴിക്കാൻ ഹോടലിന്റെ റെസ്റ്റൊരന്റ്ൽ എത്തി. റെസ്റ്റൊരന്റിൽ ധാരാളം വിദേശികൾ ആഹാരം കഴിക്കുന്നു. ഞങ്ങളും വിപുലമായ പരിപാടികൾക്കായി മെനുവിൽ നോട്ടമിട്ടു. ചപ്പാത്തി, കറികൾ, ചോറ്, വെജ് ബിരിയാണി എന്നിവ നിരന്നു. ഭക്ഷണം കഴിഞ്ഞു ഞങ്ങൾ അവരവരുടെ മുറികളിലേക്ക് മടങ്ങി.നാളെ അതിരാവിലെ എഴുന്നേല്കേണ്ടതാണ്. പുതപ്പിനുള്ളിൽ കയറിയതും ഉറക്കത്തിലേക്കു വഴുതി വീണത് അറിഞ്ഞതേ ഇല്ല.



രാവിലെ ഞങ്ങൾ അഞ്ചു മണിക്ക് തന്നെ കുളിച്ചു റെഡി ആയി. ഹോട്ടലിലെ സ്റ്റാഫ്‌  ബ്രയ് ക്ഫാസ്റ്റും ലഞ്ചും പേക്ക്‌ ചെയ്തു തന്നു. കൂടെ സമയത്ത് തന്നെ നിർമൽ സിംഗും ഞങ്ങളോടൊപ്പം ചേർന്നു. നിർമൽ സിംഗ് പ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞനായ സലിം അലിയുടെ ശിഷ്യനാണ്. കഴിഞ്ഞ 20 വര്ഷമായി ഭരത്പുരിലെ പക്ഷി മൃഗാദികളെ കുറിച്ച് പല ഗവേഷണങ്ങിളിലും സജീവ പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് അദ്ദേഹം മലംപാമ്പുകളുടെ ഗവേഷണത്തിൽ അവരുടെ ദേഹത്ത് ചിപ്പ് ഘടിപിച്ചു അവരുടെ സ്വഭാവ ഡാറ്റ സമ്പാദിക്കുന്നതിൽ ഗ്രൗണ്ട് സ്റ്റാഫ്‌ ആയി പ്രവർത്തിച്ചു. അങ്ങനെ പല പല പ്രോജെക്ട്കളിലും സജീവ പങ്കാളിയായ ഇദ്ദേഹത്തെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമായി.


കൈയിൽ ബയിനൊകുലർസും കാമറയും ആഹാരപ്പോതികളുമായി പുതു പറവക്കൂട്ടുകരെ കാണാനുള്ള ഉദ്വേകവുമയി ഞങ്ങൾ ഗേറ്റിൽ എത്തി. പല മുതിർന്നവരും കുട്ടികൾകൊപ്പം സൈക്കിൾ തിരഞ്ഞെടുത്തു. ബാക്കി മുതിർന്നവർ മൂന്ന് പേർ റിക്ഷയിൽ കയറിക്കൂടി. റിക്ഷക്കാരൻ മഞ്ജീത് സിങ്ങും ഒരു ഗൈഡ് തന്നെ. ഇവിടെ എല്ലാവരും ഗൈഡുകൾ തന്നെ.എല്ലാവരും വന്യ ജീവി പ്രേമികൾ, വർഷങ്ങളായി കാണുന്നതുകൊണ്ട് ഇവരുടെ ഒരോ ചലനങ്ങളും ഇവിടുത്തെ റിക്ഷക്കാർക്കും ഗൈഡുകൾക്കും നന്നായി അറിയാം.ഞങ്ങൾ ഗേറ്റിനകത്തു കടന്നു .കുട്ടികൾ ആവേശത്തിൽ സൈക്കിൾ സവാരി തുടങ്ങി.


നിർമൽ സിംഗ് വാചാലനായി ഈ പക്ഷിമൃഗസങ്കേതത്തിനു 250 കൊല്ലത്തെ പഴക്കമുണ്ട്. ഇതിൻറെ ശരിയായ പേര്  Keoladeo National Park എന്നാണ്. ഇവിടുത്തെ ശിവ ക്ഷേത്രത്തോട് അനുബന്ധിച്ചാണ് ഈ പേര് സിദ്ധിച്ചത്‌. ഇവിടെ 370 തരം പക്ഷികൾ പല സമയങ്ങളിലായി കണ്ടു വരുന്നുണ്ട്. 379 വർഗ്ഗത്തിൽ പരം സസ്യ ലതാദികളും, 50 ൽ പരം മത്സ്യവർഗ്ഗങ്ങളും, 25 ൽ പരം ഇഴജന്തു വർഗ്ഗങ്ങളും, 7 ൽ  പരം ആമ വർഗ്ഗങ്ങളും കണ്ടു വരുന്നു. കൊല്ലവര്ഷം 1700 കളിൽ മഹാരാജ സുരജമൽ, രണ്ടു നദികൾ  - ഗംഭീർ, ബാണ് ഗംഗ - എന്നിവ ചേർത്ത് ഒരു ബണ്ട് കെട്ടി. ഇത് കാരണം ഈ താഴ്ന്ന പ്രദേശത്ത് വെള്ളം നിറഞ്ഞു. പിന്നീടു 1850 കളിൽ ഈ സ്ഥലം ഭരത്പൂർ രാജാക്കന്മാരുടെ മൃഗയാ വിനോദം നടത്തിയിരുന്ന സ്ഥലം ആയിത്തീർന്നു. ബ്രിട്ടീഷ്‌ വൈസ്രോയ്മാരുടെ കാലത്ത് എല്ലാ കൊല്ലവും താറാവ് വേട്ട നടത്തിയിരുന്നു. ഒരു വർഷം അന്നത്തെ വൈസ്രോയ് ജനറൽ 4000 ത്തിൽ പരം പക്ഷികളെ ആണ് വെടിവെച്ചിട്ടത്. 1982 ൽ ഈ പാർക്ക്‌ ഒരു നാഷണൽ പാർക്ക്‌ ആയി പ്രഖ്യാപിതമായി. 1985 ൽ ഈ പാർക്ക്‌ വേൾഡ് ഹെരിറ്റജ് സൈറ്റ് ആയി പ്രഖ്യാപിച്ചു.29 ചതുരശ്ര കി.മി വിസ്തൃതിയിൽ ആണ് ഈ പാർക്ക്‌ പരന്നു കിടക്കുന്നത്. താഴ്ന്ന സ്ഥലങ്ങളിൽ എല്ലാം വെള്ളം പരന്നു കിടക്കുന്നത് കൊണ്ട് ധാരാളം ജീവ സമ്പത്ത് ഈ ഭൂമിയിൽ യഥേഷ്ടം വളരുന്നു.ജനുവരി യിലെ 5 ഡിഗ്രീ മുതൽ മെയ് യിൽ 50 ഡിഗ്രീ സെന്റിഗ്രേഡ് വരെ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത് ലോകത്തിലെ മുൻനിരയിലുള്ള പക്ഷിമൃഗ സങ്കേതങ്ങളിൽ ഒന്നാണ്. ഏകദ്ദേശം 1 ലക്ഷത്തോളം ടൂരിസ്റ്കൾ ഓരോ വർഷവും ഇവിടെ വന്നു പോകുന്നു.പതിവായി വരുന്ന പക്ഷി നിരീക്ഷണ വിദഗ്ദ്ധരും ഉണ്ട്.


വളരെ പതുക്കെ അധികം ഒച്ചയുണ്ടാക്കാതെ ആണ് ഞങ്ങളുടെ യാത്ര. സൂര്യന്റെ പ്രഭാത കിരണങ്ങളിൽ മരച്ചില്ലകളും വള്ളികളും നൃത്തം ചവിട്ടുമാറ് കാറ്റിൽ ആടി.അവയുടെ കാലിലെ ചിലങ്കമണി  നാദമെന്നവണ്ണം കിളികൾ കുറുകി, പാടി, കൊഞ്ചി. പ്രകൃതിയുടെ ആതാള ലയത്തിൽ ഞങ്ങൾ മുഴുകി. ഞങ്ങളുടെ മുഖത്ത് നേരിയ തണുപ്പുള്ള മന്ദമാരുതൻ തഴുകിക്കൊണ്ടേ ഇരുന്നു. പലരും സൈക്കിളിൽ അഭ്യാസ പ്രകടനം കാണിച്ചു കൊണ്ടിരുന്നു. കൈ വിട്ടു ചവിട്ടൽ, കാൽ വിട്ടു നീങ്ങൽ, തിരിഞ്ഞും മറിഞ്ഞും ഇരിക്കൽ എന്ന് വേണ്ട എല്ലാ വിധ കസർത്ത് കളും. ഒരു കിലോമീറ്റർ സൈക്കിൾ ചവുട്ടിയാൽ ക്ഷീണിക്കുന്ന ഞങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.എത്ര തരം പക്ഷികളാണ് ചുറ്റും പറന്നുല്ലസിക്കുന്നത്. ഞങ്ങൾ വായും പൊളിച്ചു മേലോട്ട് നോക്കിക്കൊണ്ടേ ഇരുന്നു.മി.സിംഗ് തുടർന്ന് കൊണ്ടേ ഇരുന്നു. വളരെ ചുരുക്കം കാണുന്ന ചില മൈനകൾ, പല വിധം തത്തകൾ, പലവിധംപ്രാവുകൾ, കുയിലുകൾ, താറാവുകൾ, പൊന്മകൾ, സൈബീരിയൻ ക്രെയിനുകൾ എന്നിങ്ങനെ പല പല വിധത്തിലുള്ള ആകാശ സഞ്ചാരികൾ.വളരെ ദുർലഭം കാണുന്ന സെര്പന്റ്റ് ഈഗിൾ  ഒരു മരക്കൊമ്പിലിരുന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു. മൂങ്ങകൾ പൊത്തിലിരുന്നു മൂളുന്നു.


അതാ നോക്കൂ വലിയോരാമ, കുട്ടികൾ വിളിച്ചു കൂവി. സിങ്ങ് പറഞ്ഞു, അതിന്റെ അടുത്തു പോകരുത് അത് മാംസ ഭോജി ആണ്. ചെറിയ ആട്ടിൻ കുട്ടികളെ വരെ അതിനു പിടിച്ചു തിന്നാൻ കഴിയും.അത് വെള്ളത്തിൽ നിന്ന് അതിന്റെ നീണ്ട കഴുത്ത് പൊക്കി ഞങ്ങളെ ഒന്ന് നോക്കി. കൂട്ടത്തിൽ ചെറിയ ആളെ നോക്കിയതാവും. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ നീൽ ഗായ് (ഒരു പശു വർഗത്തിൽ പെട്ട മൃഗം)  നിന്ന് മേയുന്നു. അതിന്റെ മുതുകത്തു ഒരു കുയിൽ. അങ്ങനെ വിവധ കാഴ്ചകളുമായി ഞങ്ങൾ പ്രകൃതിയോട് തൊട്ടുരുമ്മി അങ്ങനെ നീങ്ങി. കൂട്ടത്തിൽ വർഷങ്ങൾ പഴക്കമുള്ള നാലടി പൊക്കമുള്ള ചിതൽ പുറ്റുകൾ, എറുമ്പിൻ പുറ്റുകൾ, ചിത്ര ശലഭങ്ങൾ എന്നിങ്ങനെ പലതും.


ഞങ്ങൾ ഒരു തുറന്ന കാന്റീൻ പരിസരത്തെത്തി. മണി 2 ആയി എന്നത് എല്ലാവരും അപ്പോഴാണ് ശ്രദ്ദിച്ചത്‌ . കൊണ്ടുവന്ന ആഹാരം അവിടെ കഴിക്കുവാൻ തീരുമാനിച്ചു. കാന്റീനിൽ നിന്നു ചായയും വാങ്ങി ഞങ്ങൾ വിശപ്പടക്കി.

തൊട്ടടുത് ഒരു ചെറിയ ടവർ കാണുന്നു. ഞങ്ങൾ അതിനു മുകളിൽ കയറി . ഇതിനു മുകളിൽ നിന്ന് നോക്കിയാൽ ചുറ്റുമുള്ള ചതുപ്പ് നിലങ്ങളും കാടുകളും നല്ല ഭംഗിയായി കാണാം. കാടിന്റെ ഭംഗി കാമറയിൽ പകർത്താനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. അതിന്റെ കൂടെ സെല്ഫിയും. ഇനിയുള്ള യാത്ര ചതുപ്പ് നിലങ്ങളിലൂടെ ആണ്. ചുറ്റിലും അങ്ങിങ്ങ് വെള്ളക്കെട്ടുകൾ. ഇതിലൂടെ ദൂരെ പോയാൽ മലംപാമ്പുകളെ കാണാൻ കഴിയുമത്രേ. ഞങ്ങൾ കുറച്ചു ദൂരം പോയി. ഇനിയും കുറെ ദൂരം പോകണം ഞങ്ങൾ സിങ്ങിനോട് ചോദിച്ചു. മലമ്പാമ്പിനെ കാണാൻ കഴിയുമോ. ഈ വെയിലത്ത്‌ കാണാൻ ബുദ്ധിമ്മുട്ടാണ് . ജനുവരി മാസങ്ങളിൽ നല്ല തണുപ്പത്ത് വെയിൽ കായാൻ മരങ്ങളിൽ കയറി തൂങ്ങി കിടക്കാറുണ്ട് . നേരം 5 മണിയോടു അടുത്തായത് കൊണ്ടും ഞങ്ങൾക്ക് ഡൽഹിയിലേക്ക്  തിരിക്കേണ്ടിയിരുന്നത് കൊണ്ടും ഞങ്ങൾ മനമില്ലാ മനസ്സോടെ മടങ്ങാൻ തീരുമാനിച്ചു. തിരിച്ചു വരുന്ന വഴിക്ക് ഒരു സുവനീർ കട കണ്ടു. സൈബീരിയൻ ക്രെയിനിന്റെ ദേശാടന ചരിത്രവും ഡോ. സലിം അലിയുടെ പക്ഷി നിരീക്ഷണ ചരിത്രവും അവിടെ ധാരാളം ചിത്രങ്ങളോട് കൂടി  ആലേഖനം ചെയ്തിരിക്കുന്നു. കുറെ സുവനീർ മഗ്ഗ് കളും ടീ ഷർട്ട് കളും പുസ്തകങ്ങളും അവിടെ വില്പനക്കായി വച്ചിരിക്കുന്നു. ഞങ്ങളെല്ലാവരും പല മോമെന്ടോ കളും വാങ്ങി.ഇത്രത്തോളം ആഹ്ളാദം തന്ന, പ്രകൃതിയോടു ഇടപഴകാൻ തന്ന, അസുലഭ നിമിഷങ്ങളെ ഞങ്ങൾ എന്നെന്നും ഓർക്കും. ഞങ്ങൾ തിരിച്ചു ഗേറ്റിൽ എത്തി.  ഇത്രത്തോളം അടുത്തു കാടിനെ, കാടിന്റെ മക്കളെ മനസ്സിലാക്കിതന്ന നിർമൽ സിങ്ങിനോട് വീണ്ടും വീണ്ടും യാത്ര പറഞ്ഞു അദ്ദേഹം ചോദിച്ചതിലും അധികം പൈസയും നല്കി വീണ്ടും കാണാമെന്നു പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.സാധനങ്ങൾ പായ്ക്ക് ചെയ്തു, ഹോട്ടൽ സ്റ്റാഫിനോട് നന്ദി പറഞ്ഞു ഞങ്ങൾ  കാറിൽ കയറി.



കിന്നാരം ചൊല്ലുന്ന ഭരത്പൂരിലേക്ക് വീണ്ടും വരുവാനായി തത്ക്കാലം വിട.