Saturday 18 June 2022

ഹരിദ്വാര്‍ എന്ന ജീവിത കവാടം 3 of 3



 


അദ്ദേഹത്തോട് യാത്ര പറഞ്ഞ് അവര്‍ യാത്ര തുടര്‍ന്നു. ‍ അവര്‍ ഗംഗയിലെ വലിയ ഒരു പാലം കടക്കുകയാണ്. ഒരു ഒന്നര കിലോ മീറ്റര്‍ നീളം വരും ആ പാലം. ഗോപാല്‍ജി പറഞ്ഞു, ഗംഗയെ ഇന്നിക്കാണുന്ന രീതിയില്‍ വഴി തിരിച്ചു വിട്ടത് ബ്രിട്ടീഷുകാരാണ്. അവര്‍ ഗംഗയെ പലയിടങ്ങളിലും എത്തിക്കാന്‍ ഇവിടെ പല വലിയ പദ്ധതികളും ആവിഷ്കരിച്ചു ‍. അന്നവര്‍ക്ക് തോന്നിക്കാണും തങ്ങള്‍ എന്നെന്നേക്കുമായി ഇന്ത്യ ഭരിക്കാന്‍ പോകുകയാണ് എന്ന്.

ശരിയാണ്, ബാബു ഒരിക്കല്‍ റസ്കിന്‍ ബോണ്ടിന്‍റെ - Roads to Mussoorie - എന്ന പുസ്തകത്തില്‍ ഇക്കാര്യം വായിച്ചതായി ഓര്‍ത്തു.

റസ്കിന്‍ ബോണ്ട് (Ruskin Bond) എന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഒരു വെള്ളക്കാരനായി ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ വിദ്യാഭ്യാസം നേടി. പക്ഷേ അദ്ദേഹം യുവാവായപ്പോഴേയ്ക്കും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. എല്ലാ വെള്ളക്കാരെയും പോലെ അദ്ദേഹവും ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറ്റി. പക്ഷേ താമസിയാതെ തനിക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമല്ല ഇംഗ്ലണ്ട് എന്ന് മനസിലാക്കി തിരിച്ച് ഇന്ത്യയിലേക്ക് വന്നു. തന്‍റെ എഴുത്തിലൂടെ പ്രശസ്തി നേടാന്‍ തുടങ്ങിയ അദ്ദേഹം താമസിയാതെ ഡല്‍ഹിയില്‍ നിന്നും മസൂരിയിലേക്ക് താമസം മാറ്റി. ഹരിദ്വാറില്‍ നിന്നും അധികം ദൂരെയല്ലാത്ത ആ സുഖവാസ സ്ഥലത്ത് ഒറ്റത്തടിയായ അദ്ദേഹം ഒരു ഇന്ത്യന്‍ കുടുംബത്തെ ദത്തെടുത് തന്‍റെ വീട്ടില്‍ എഴുത്തും വായനയും ആയി കഴിയുകയാണ്.

കൊട്ളി (Cautley) എന്ന ഒരു അസാധാരണ എഞ്ചിനീയര്‍ 1825-ല്‍ ബംഗാള്‍ ആര്‍ട്ടിലറിയില്‍ ചേര്‍ന്നുവത്രേ. അയാളുടെ സ്വപ്ന പദ്ധതിയായ ഗംഗാ കനാല്‍ നാട്ടുകാരെയും സന്യാസിമാരെയും ഒക്കെ പറഞ്ഞു മനസ്സിലാക്കി വളരെ പാടുപെട്ട് 15 വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചതത്രേ. ഏകദേശം 500 കിലോമീറ്റര്‍ നീളം വരുന്ന ആ കനാല്‍ 5000 ഗ്രാമങ്ങളില്‍ ജലസേചനം നടത്തുന്നുണ്ടത്രേ. ഇവടെ നിന്ന് അവയില്‍ ഒരു കനാലിലൂടെ ഒഴുകുന്ന ജലം പിന്നീട് കാണ്‍പൂര്‍ എന്ന പട്ടണത്തില്‍ ചെന്നാണ് വീണ്ടും ഗംഗയില്‍ ചേരുന്നത്. ഈ പദ്ധതിക്കായി നാടും വീടുമൊന്നുമില്ലാതെ, കാടുകളിലെ ടെന്‍റുകളില്‍ താമസിച്ച് പണിയെടുത്ത അദ്ധേഹത്തെ ഭാര്യയും ഉപേക്ഷിച്ചു പോയിയത്രേ..!!

ആ കനാലിലൂടെ ഗംഗയിലെ ജലം അമൃതധാരയായി നിറഞ്ഞൊഴുകുന്നത് അവര്‍ പാലത്തിനു മുകളില്‍ നിന്ന് കണ്ടു.

അവര്‍ ചണ്ഡി മലയുടെ മടിത്തട്ടില്‍ എത്തി. ഗോപാല്‍ജി പറഞ്ഞു, ഇനി നമുക്ക് ഇവിടെ ആഹാരം കഴിച്ചിട്ട് പോകാം, സമയം കുറെ ആയില്ലേ.. ഗോപാല്‍ജി അവരെ ഒരു ചെറിയ ധാബയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൃദ്ധ ദമ്പതികള്‍ ആണ് അത് നടത്തുന്നത്. പുല്‍ മേഞ്ഞ ഒരു കുടില്‍ പോലെ തോന്നിപ്പിക്കുന്ന ധാബയില്‍ അത്യാവശ്യം ബഞ്ചും ഡസ്കും. അപ്പപ്പോള്‍ ചുട്ട നല്ല ചൂടുള്ള ചപ്പാത്തിയും കൂടെ ആവി പറക്കുന്ന ദാലും സബ്ജിയും. വീട്ടില്‍പ്പോലും കിട്ടാന്‍ ഇടയില്ലാത്ത സ്വാദുള്ള ആഹാരം വെറും അന്‍പത് രൂപയ്ക്ക്. ഗോപാല്‍ജി പറഞ്ഞു, മക്കള്‍ പോലും സഹായിക്കാന്‍ ഇല്ലാത്ത ഇവര്‍ ഇത് ഒരു സാധനയായി കൊണ്ടു നടക്കുകയാണത്രേ. ബാബുവിന് പറയാന്‍ വാക്കുകളില്ല. ഇവിടെ എവിടെ നോക്കിയാലും ഒന്നിനൊന്ന് മെച്ചപ്പെട്ട നിസ്വാര്‍ത്ഥ ജീവിത രീതികള്‍. ഇവിടെ പാന്ധരും, പഥികരും, നിരാലംബരും, വീടും നാടും ഉപേക്ഷിച്ചവരും, സന്യാസിമാരും, മക്കള്‍ പുറത്താക്കിയവരും, മക്കളെ പുറത്താക്കിയവരും ഒരുപോലെ ജീവിതത്തിന്‍റെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. അവരില്‍ ചിലരെങ്കിലും കഞ്ചാവില്‍ മോക്ഷം പ്രാപിക്കുന്നവരും ഉണ്ടാകാം. എന്നാലും ‍ ഹരിദ്വാര്‍ അവര്‍ക്ക് പുതിയ ഒരു ജീവിത കവാടമൊരുക്കുന്നു.

ആഹാരം കഴിഞ്ഞ് അവര്‍ ചണ്ഡിദേവിയിലേയ്ക്കുള്ള ഉഡാന്‍ ഘട്ടോലക്കടുത്തെത്തി. ഇവിടെ തിരക്കുണ്ട് പക്ഷേ, വേഗം വേഗം തിരക്കൊഴിയും. മനസാ ദേവിയേക്കാള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഇവിടെ.

താമസിയാതെ അവര്‍ പറക്കും തളികയില്‍ കയറിക്കൂടി. മനസാ ദേവിയേക്കാള്‍ ഉയരത്തിലാണ് ചണ്ഡിദേവി. കൂടുതല്‍ കാണാന്‍ ഭംഗിയുള്ള കാഴ്ചകള്‍. ചെങ്കുത്തായ മലയും പാറയും. പറക്കും തളികയുടെ ഉയരം കൂടുംതോറും തലയ്ക്ക് ഒരു മത്തുപിടിക്കുന്നത് പോലെ.

ക്ഷേത്രം ചെങ്കുത്തായ പാറയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് കൊണ്ട് പകുതി ചുമരും, ഇരുമ്പ് വലയും മറ്റും ഇട്ട് സംരക്ഷിച്ചിരിക്കുന്നു. അവിടുന്നുള്ള കാഴ്ച കുറച്ചു പേടിയോടു കൂടിയ ആനന്ദം ഉളവാക്കുന്നതാണ്. അങ്ങു താഴെ ഗംഗാ നദി. ഇങ്ങു താഴെ, ഒരു എത്തും പിടിയുമില്ലാത്ത ചെങ്കുത്തായ പാറ. താഴെ നിന്നടിക്കുന്ന തണുത്ത കാറ്റ്, മരങ്ങളില്‍ തട്ടി നനുത്ത ശബ്ദമുണ്ടാക്കുന്നു.

ദേവിയുടെ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഹനുമാന്‍റെ അമ്പലത്തിലെ പ്രസാദം ഇവിടത്തെ പ്രത്യേകതയാണ്. തുണി ചുറ്റിയ ഗദ കൊണ്ട് പുറത്ത് ഒരടിയാണ് പ്രസാദം. പൂജാരി സാമാന്യം ശക്തിയില്‍ ഒരു പ്രത്യക രീതിയില്‍ അടിക്കും, ഒരു പ്രത്യേക സുഖം. ശക്തിയുടെ പ്രതീകമായ ഹനുമാന്‍റെ പ്രസാദമാണ് എന്ന് തോന്നണ്ടേ...!!

ബാബുവും, മായയും പ്രസാദം വാങ്ങിക്കഴിഞ്ഞ് അനന്ദുവിനെ പൂജാരിയുടെ മുന്നില്‍ നിറുത്തി. ഠേ.... ഒരടി. അവന്‍ അത്രയും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. കരച്ചിലിന്‍റെ വക്കത്തോളമെത്തിയെന്നു തോന്നുന്ന മുഖവുമായി അവന്‍ അച്ഛനെ നോക്കി. എന്നിട്ട് ചിരി പരത്തിക്കൊണ്ട്‌ പറഞ്ഞു, എനിക്ക് വേദനിച്ചില്ല്യാ..ലോ. വേദനിക്കാനല്ല കുട്ടാ.. അത് ഹനുമാന്‍റെ പ്രസാദാണ്.. ബാബുവും ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ്‌ അവന് സമാധാനമായത്.

പറന്നിറങ്ങുന്ന തളികയില്‍ ഇരുന്നുകൊണ്ട് താഴേയ്ക്കുള്ള യാത്ര അതിമനോഹരം. സായം സൂര്യന്‍റെ ആറ്റിക്കുറുക്കിയ ചുകപ്പ് കുന്നുകളിലെ പച്ചപ്പിന് ഒരു അരുണിമ പകരുന്നുണ്ടോ. ഗംഗയിലെ വെള്ളത്തിന്‍റെ ചുകപ്പ് കലര്‍ന്ന തിളക്കം അവരുടെ മുഖത്തേയ്ക്ക് ഇടക്കിടയ്ക്ക് ‍അടിക്കുന്നു, നാടക വേദിയിലെ കഥാപാത്രങ്ങളുടെ മുഖത്ത് ഭാവപ്പകര്‍ച്ചയ്ക്ക് മാറ്റ് കൂട്ടാന്‍ പലതരം ലൈറ്റുകള്‍ അടിക്കുന്നത് പോലെ.

താഴെ കാത്തുനിന്ന ഗോപാല്‍ജി പറഞ്ഞു, ഇവടെ നിന്ന് ചായ കുടിച്ചിട്ട് നമുക്ക് മൂന്നാമത്തെ ദേവിയെ കാണാന്‍ പോകാം. അതായത് സാക്ഷാല്‍ ഗംഗാ ദേവിയുടെ ആരതി.

താമസിയാതെ അവര്‍ ഹര്‍കി പോഡി എന്ന സ്ഥലത്ത് എത്തി. എന്നും സന്ധ്യയ്ക്ക് ആയിരങ്ങള്‍ ഒത്തുകൂടുന്ന എന്നും ഗംഗാ മയ്യക്ക് ആരതി നടത്തുന്ന പ്രസിദ്ധമായ സ്ഥലങ്ങളില്‍ ഒന്നാണ് ഹര്‍കി പോഡി. അന്നെന്തോ വിശേഷ ദിവസമാണ് എന്ന് തോന്നുന്നു. ജനങ്ങള്‍ ധാരാളം. ഹര്‍കി പോഡിയുടെ കനാലിന്‍റെ വക്കത്ത് അങ്ങേക്കരയിലെ ഗംഗാമയ്യ ക്ഷേത്രത്തിനഭിമുഖമായി പ്രത്യേകം ഉണ്ടാക്കിയ പടവുകളില്‍ ആളുകള്‍‍ ഇരിക്കുന്നു, നില്‍ക്കുന്നു, തൊഴുകുന്നു, പലരും കുടുംബത്തോടെ ഭജിക്കുന്നു.

ആ സ്ഥലത്ത് അപ്പോള്‍ ഒരു മേളയുടെ പ്രതീതിയാണ്. കൊച്ചു കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ സ്ത്രീകള്‍ വരെ പൂക്കൂടകള്‍ വില്‍ക്കുന്ന തിരക്കിലാണ്. ഇലകൊണ്ട്‌ തുന്നിയുണ്ടാക്കിയ പൂക്കൂടയില്‍ പലവര്‍ണ്ണപ്പൂക്കള്‍ ഇട്ട് അതിന് നടുവില്‍ ഒരു തിരി കൊളുത്തി വച്ച് ആരതി സമയത്ത് പൂര്‍വ്വികരെയും മറ്റും ഓര്‍ത്തുകൊണ്ട് ആ പൂക്കൂട ഗംഗയില്‍ ഒഴുക്കുന്നത് അവിടത്തെ ഒരു പ്രധാന ചടങ്ങാണ്. പത്ത് രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയുള്ള പല വലുപ്പത്തിലും നിറങ്ങളിലുമുള്ള പൂക്കൂടകള്‍ അവിടെ വില്‍പ്പനയ്ക്ക് നിരത്തി വച്ചിരിക്കുന്നത് കാണാം. ഇന്ന് ഒരു സേഠിന്‍റെ വക ഓര്‍ഡര്‍ കൊടുത്ത് ഉണ്ടാക്കിയ ഒരു വലിയ പൂക്കൂടയും അക്കൂട്ടത്തില്‍ കണ്ടു.

അപ്പോള്‍ ഒരു കൊച്ചു മഴ എവിടെ നിന്നോ ഓടിയെത്തി. ചന്നം പിന്നം ചാറ്റല്‍. ഉടനെ കച്ചവടക്കാരുടെയിടയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ നിരന്നു. പത്ത് രൂപ കൊടുത്താല്‍ ഒരു ഷീറ്റു കിട്ടും. കുടുംബ സഹിതം അത് തലയ്ക്ക് മുകളില്‍ പിടിച്ച് നില്‍ക്കാം. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കൊച്ചു മഴ കൊള്ളുന്നത്‌ ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കും. തിരുനാവായയില്‍ മഴകൊണ്ടുകൊണ്ട് ബലിയിടുമ്പോള്‍ ഉണ്ടായ ഒരു പ്രത്യക മാനസിക ചാരിതാര്‍ത്ഥ്യം അവന് പെട്ടെന്ന് ഓര്‍മ്മ വന്നു.

മഴ കൊണ്ടുകൊണ്ട് തന്നെ ആരതി കാണണം. ആ മഴയത്ത് തന്നെ തിരികള്‍ കത്തിച്ച പൂക്കൂടയൊഴുക്കണം. നേരം സന്ധ്യയായി. പെട്ടെന്ന് അമ്പലത്തിലെ മണികള്‍ മുഴങ്ങി. ആരതി ദീപങ്ങള്‍ ഒന്നൊന്നായി അമ്പലങ്ങളിലെ ശ്രീകോവിലില്‍ നിന്ന് പുറത്തു വന്നു. ഗംഗയുടെ വക്കത്ത് നിന്നുകൊണ്ട് പൂജാരിമാര്‍ വലിയ അഗ്നിജ്വാലകളുള്ള ആരതി ദീപങ്ങള്‍ ചുറ്റും ഒരു താളത്തില്‍ കറക്കി. ചുറ്റും നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഹര ഹര ഗംഗേ, ജയ ജയ ഗംഗേ എന്ന് ഉച്ചത്തില്‍ വിളിച്ചു. അമ്പലത്തിലെ മണികള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ ഘോഷങ്ങള്‍ക്കിടയില്‍ പൂക്കൂടകള്‍, ദീപങ്ങള്‍ തെളിയിച്ചു കൊണ്ട് നദിയിലേക്കിറങ്ങിത്തുടങ്ങി. നദിയിലെ ഒഴുക്ക് ശക്തിയുള്ളതാണെങ്കിലും ‍ആദ്യം തീരത്ത് കൂടി പതുക്കെ ഒരു താളത്തില്‍ ഒഴുകി ക്രമേണ നദിയിലെ വലിയ ഒഴുക്കിലേയ്ക്ക് അവ നീങ്ങി. കൂടെ അനന്ദുവിന്‍റെ പൂക്കൂടയും. നൂറുകണക്കിന് പൂക്കൂട-ദീപങ്ങള്‍ ഗംഗയെ കൂടുതല്‍ ഭംഗിയുള്ളതാക്കി. അതിനിടയില്‍ സേഠിന്‍റെ വക വലിയ പൂക്കൂട നൂറു കണക്കിന് കൊച്ചു വിളക്കുകള്‍ തെളിയിച്ചുകൊണ്ട് പതുക്കെ ഓളങ്ങള്‍ക്ക് മുകളിലൂടെ ഒഴുകിയകന്നു.

ആ തൃസന്ധ്യ സമയത്ത് ബാബുവിനും കുടുംബത്തിനും ഇതില്‍പ്പരം ആനന്ദവും സംതൃപ്തിയും ഏകുന്ന മറ്റെന്തുണ്ട്. താന്‍ അനുഭവിക്കുന്ന സുഖങ്ങളില്‍ ഒട്ടു മിക്കതും പൂര്‍വ്വികര്‍ ഉണ്ടാക്കിയതായിരിക്കാം എന്ന തോന്നലില്‍ അവരെ ഓര്‍ക്കുന്ന ഒരു സുന്ദര സങ്കല്‍പ്പം കൂടി ഇതില്‍ ഒളിച്ചിരുപ്പുണ്ട് എന്ന് ബാബുവിന് ഓര്‍മ്മ വന്നു. അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് പൂര്‍വ്വികര്‍ വെട്ടാതെ വിട്ടു പോയ മരങ്ങളാണ് ഇന്ന് തണലും ഫലങ്ങളും തരുന്നത് എന്നെങ്കിലും ഓര്‍ക്കാം. പ്രത്യേകിച്ചും യന്ത്രവല്‍കൃത യുഗത്തില്‍ യന്ത്രങ്ങളുടെ അപശബ്ദങ്ങള്‍ മുഴക്കിക്കൊണ്ടുള്ള താണ്ഡവങ്ങള്‍ക്കിടയില്‍‍പ്പെട്ട് നിമിഷനേരം കൊണ്ട് കടപുഴങ്ങിയും ഒടിഞ്ഞും നുറുങ്ങിയും വീഴുന്ന വന്‍ മരങ്ങള്‍. എന്തിനേയും മുറിച്ചു തള്ളാന്‍ വെമ്പുന്ന, സീല്‍ക്കാരത്തോടെ മരത്തിന്‍റെ കടക്കലേയ്ക്ക് തുറിച്ചു നോക്കുന്ന വാള്‍മുനയും, എന്തിനേയും നശിപ്പിച്ച് ആര്‍ത്തി തീരാത്ത മനുഷ്യനും.

ആ ആര്‍ത്തിയെന്ന വാള്‍മുന തട്ടി മുറിഞ്ഞു വീഴുന്നത് വന്‍ മരങ്ങള്‍ മാത്രമല്ല, പല ജീവജാലങ്ങളുടെയും തലമുറകളായുള്ള സംസ്കാരങ്ങളാണ് അവ നിറയെ. ഒരു മരമെന്നാല്‍ അവയുടെ ഇലകളില്‍, ചില്ലകളില്‍ , മരപ്പൊത്തുകളില്‍ തലമുറകളായി താമസിച്ചു വരുന്ന ഉറുമ്പുകള്‍, തേനീച്ചകള്‍, ചിത്ര ശലഭങ്ങള്‍, പക്ഷികള്‍ മറ്റു നൂറുകണക്കിന് ജീവജാലങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ്. ഒരു ജീവപ്രപഞ്ചമാണ് ഒരു വൃക്ഷത്തെ ചുറ്റിപ്പറ്റി നിലകൊള്ളുന്നത്. ‍അവയെല്ലാം യന്ത്രവല്‍കൃത സംസ്കാരം കൊണ്ട് ഒരു നിമിഷത്തില്‍ ഇല്ലാതാകുന്നു. ആര്‍ത്തിരമ്പുന്ന വാള്‍ മുനകള്‍ മരത്തിന്‍റെ കടക്കല്‍ ഒന്ന് തൊട്ടാല്‍ മതി, അഞ്ഞൂറോ ആയിരമോ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച ആ ജീവ പ്രപഞ്ചം പാടെ ഇല്ലാതാകാന്‍. അവ നിലത്ത് ആര്‍ത്തലച്ചു ചിന്നിച്ചിതറി വീഴുന്നത് കണ്ടാല്‍.... മനസ്സ് എന്നൊന്നുള്ളവര്‍ക്ക് മനസ്സലിയും...അതില്ലാത്തവര്‍ക്ക്.....!!?

എന്‍റെ തലമുറ അനന്ദുവിന്‍റെ തലമുറയ്ക്ക് വേണ്ടി എന്താണ് ബാക്കി വച്ചിരിക്കുന്നത്. നല്ല ജീവവായുപോലും ആര്‍ക്കും കിട്ടാത്ത ഈ പുരോഗമനം എങ്ങോട്ട്, ആര്‍ക്കു വേണ്ടി. ഭൂമിയിലെ ഓരോ കണികയെയും ഈ പുരോഗമനം കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഈ ആര്‍ത്തി തീരാത്ത മനുഷ്യന് വേണ്ടി മാത്രാണോ ഈ ഭൂമി.

തെക്കേ അറ്റത്തുള്ള കാലടിയില്‍ ജനിച്ച് ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം പദയാത്ര നടത്തി, ഇടിഞ്ഞു പൊളിഞ്ഞു നഷ്ടപ്രായമായി കിടന്നിരുന്ന ഭാരത സംസ്കാരത്തെ ഉദ്ധരിച്ച സാക്ഷാല്‍ ശ്രീ ശങ്കരാചാര്യര്‍ തന്‍റെ പ്രസിദ്ധമായ ഭജഗോവിന്ദത്തില്‍ ഇങ്ങനെ പാടിയില്ലേ..

ഭഗവദ്ഗീത കിഞ്ചിദധീത്താ ഗംഗാ ജലലവ കണികാ പീത്താ

ഭഗവദ്ഗീത ഒരല്പമെങ്കിലും പഠിച്ച്, ഗംഗയിലെ ജലം ഒരു കണികയെങ്കിലും കുടിച്ച് എന്ന്..അതെ, ഭഗവദ്ഗീതയും ഗംഗയും അന്ന് അത്രയധികം പുണ്യ സങ്കല്പങ്ങള്‍ ആയിരുന്നു.

ഭഗവദ്ഗീത ഗീതയില്‍ ഒരിടത്ത് പറയുന്നു,

പരസ്പരം ഭാവയന്ത ശ്രേയ പരമവാപ്സ്യഥ

പ്രകൃതിയിലെ ശക്തികളെ, പ്രകൃതിയെ, സഹ ജീവികളെ പരസ്പരം ആശ്രയിച്ച് സ്നേഹിച്ച് ശ്രേയസ്സിനെ പ്രാപിക്കൂ...എന്ന്.

ലോകത്തിലെ ഏതു നല്ല വിചാരധാരയാണ് പ്രകൃതിയെ സ്നേഹിക്കാന്‍ പറയാത്തത്, പരസ്പരം സ്നേഹിക്കാന്‍ ഉപദേശിക്കാത്തത്.

ബാബുവിന് ഒരു നല്ല ഗംഗാ ആരതി കണ്ട സന്തോഷത്തിനിടയില്‍ ഒരു കോണില്‍ സങ്കടവും ഓളം വെട്ടി. ഹരിദ്വാര്‍ എന്ന ജീവിത കവാടം അവന്‍റെ ചിന്താ ശകലങ്ങളെ പലപ്പോഴായി പല രീതിയില്‍ ഉണര്‍ത്തി. മനസ്സിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്ന പോലെ.

ഗോപാല്‍ജി പറഞ്ഞു. ഇനി നമുക്ക് തിരിച്ച് ആശ്രമത്തിലേയ്ക്ക് പോകാം. ബാബുവിനും കുടുംബത്തിനും മാനസികമായി എന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെ.

തിരിച്ചു പോകുന്നതിനിടെ ഗോപാല്‍ജി തന്‍റെ പഴയ ഓട്ടോറിക്ഷ പതുക്കെ ഓടിച്ചു കൊണ്ട് പറഞ്ഞു, നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ വരണം. ഇവിടെ ചില്ല വന്യമൃഗ സങ്കേതമുണ്ട്, ഋഷികേശ് ഇവിടെ അടുത്താണ്, മസൂരിക്ക് അധികം ദൂരമില്ല. മാത്രമല്ല എന്തെങ്കിലുമൊക്കെ കാണാനും പഠിക്കാനും എപ്പോഴും ഇവിടെ ഉണ്ടാകും. ഗോപാല്‍ജി ബാബുവിന്‍റെ മനസ്സ് വായിച്ചത് പോലെ. ഗോപാല്‍ജിക്ക് ബാബുവിനെ ഇഷ്ടപ്പെട്ടു, ബാബുവിന് ഗോപാല്‍ജിയെയും.

രാത്രിയോടെ തിരിച്ചെത്തിയ അവര്‍, നല്ല പഴമയെ ഓര്‍മ്മിപ്പിക്കുന്ന അന്നപൂര്‍ണ്ണയിലെ ആഹാരം കഴിച്ച് കിടന്നുറങ്ങി.

രാവിലെ അമ്പലത്തിലെ ആരതി കഴിഞ്ഞിറങ്ങുമ്പോള്‍ ബാബു ഷേണായ് സാറിനെ കണ്ടു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാബു തെല്ലു സംശയത്തോടെ ചോദിച്ചു, ഇവടെ സാറിനെപ്പോലെ താമസിക്കാന്‍ എന്തെങ്കിലും.... വഴിയുണ്ടോ...!!? സാര്‍ ബാബുവിനെ ഒന്ന് നോക്കി എന്നിട്ട് കണ്ണിറുക്കി ചിരിച്ചു..

ആ ചിരിയുടെ അര്‍ത്ഥം....നീ ഇപ്പോഴേ ഇങ്ങോട്ട് വന്നാലെങ്ങനെയാണ് ...എന്നോ, നീ മായയോട്‌ ചോദിച്ചോ...എന്നോ, നീ അനന്ദുവിനെ കണ്ടുവോ.. എന്നോ, അതോ.. ഇവിടെ വന്ന പലര്‍ക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്..എന്നോ, നിന്‍റെ ഊരാകുടുക്കൊക്കെ അഴിയും...നീ പോയി ഇനിയും ജോലി ചെയ്യ്‌.. എന്നോ, എന്നെപ്പോലെ പരിവ്രാജകനാകാന്‍ ഇനി സമയമെത്ര കിടക്കുന്നു..എന്നോ ഒക്കെ ആകാം. അവന്‍ ആ ചിരിക്ക് മറുപടിയായി ഒന്നും പറഞ്ഞില്ല, ചോദിച്ചില്ല.

ഒരു കാര്യം അവന് തോന്നി, ഇവിടെ ഇടയ്ക്കിടയ്ക്ക് വന്ന് താമസിച്ചാല്‍ മനസ്സ് ശാന്തമാകും, വാതായനങ്ങള്‍ തുറക്കും, പ്രകൃതിയോട് കുറച്ചുകൂടി അടുക്കും, സഹജീവികളോട് സഹതാപം വര്‍ദ്ധിക്കും, വൃദ്ധ ജനങ്ങളുടെ വിഷമങ്ങള്‍ കൂടുതല്‍ മനസ്സിലാകും, സമൃദ്ധി എന്നത് പണത്തിന്‍റെ അളവ് കോലല്ല എന്നു മനസ്സിലാകും, ഈ പ്രകൃതിയില്‍ തനിക്കറിയുന്നതിലുമുപരി പലതും അറിയാനുണ്ട് എന്നും തോന്നും. എന്തിനധികം തന്‍റെ അന്ത:രംഗത്തിലെ പല പുതിയ മാനങ്ങളും(dimensions) അനുഭവവേദ്യമാകും.

പിറ്റേ ദിവസം അവന്‍റെ ഓഫീസിലെ കൂട്ടുകാരന്‍ യോഗേഷ് ഭട്ട് ഫോണില്‍ വിളിച്ചു. എന്താ ബാബു, ഇങ്ങോട്ടൊന്നും വരണ്ടേ, ഞങ്ങളെയൊക്കെ മറന്നുപോയോടെ.. അവന്‍ പോകുന്ന കാര്യം ആലോചിക്കാഞ്ഞിട്ടല്ല. അവിടെ ചെന്നാല്‍ അടിയും ഇടിയും ടെന്‍ഷനും ആലോചിക്കുമ്പോ.. രണ്ടു ദിവസം കൂടി കഴിയട്ടെ എന്ന് തോന്നി. കുറേ കാലമായില്ലേ ഇങ്ങനെ മനസ്സമാധാനത്തോടെ പ്രകൃതിയോടുരുമ്മി താമസിച്ചിട്ട്. ബാബു എന്തെങ്കിലും പറയും മുന്‍പ് യോഗേഷ് പറഞ്ഞു. തിങ്കളാഴ്ച ഓഫീസില്‍ വാ. ഇവിടത്തെ പ്രശ്നങ്ങളൊക്കെ കുറേ കുറഞ്ഞ മട്ടായി.

ഹാവൂ സമാധാനം. പണക്കുരുക്കുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെയൊരു സുഖാനുഭവത്തില്‍ കലാശിക്കുമെന്ന് അവന്‍ ഒരിക്കലും കരുതിയില്ല...!!

പെട്ടിയൊക്കെ ഒതുക്കി വയ്ക്കുന്ന അച്ഛനെ കണ്ട് കുഞ്ഞന്‍ അനന്ദു ചോദിച്ചു, നമ്മള് പോവ്വാ അച്ഛാ.. അതെ കുഞ്ഞാ നമുക്ക് പോണ്ടേ... എനിക്ക് പോണ്ട...ഇവിടെത്തന്നെ നിന്നാ മതി. അവന്‍ മുഖം കനപ്പിച്ചു കൊണ്ട് പറഞ്ഞു. കുഞ്ഞാ.. നണക്ക് സ്‌കൂളില്‍ പോണ്ടേ... അവന്‍ അതേ സ്വരത്തില്‍ പറഞ്ഞു.. പോണ്ട, നിക്ക് സ്‌കൂളില്‍ പോണ്ട, ഇവിടെത്തന്നെ നിന്നാ മതി. ഇത് കേട്ട് ബാബു മനസ്സില്‍ ചിരിച്ചു.. കൊള്ളാമല്ലോ കുഞ്ഞാ..അച്ഛനേക്കാള്‍ ഒരു പടി മുന്നിലാണല്ലോ മകന്‍.. അവന് എഴുത്തും വായനയും പഠിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ വന്ന് നില്‍ക്കണമത്രേ..എടാ കുട്ടാ..ഒന്നും ഒന്നും രണ്ട് എന്ന് പഠിച്ചിട്ട് പോരേ ഇവിടെ വന്ന് നില്‍ക്കാന്‍...!!



Saturday 4 June 2022

ഹരിദ്വാര്‍ എന്ന ജീവിത കവാടം 2 of 3



 

രാവിലെ അഞ്ചുമണിക്ക് അലാറം അടിക്കും മുന്‍പേ തന്നെ കണ്ണു തുറന്നു. രാത്രി തല, തലയിണയില്‍ തൊട്ടതേ ഓര്‍മ്മയുള്ളൂ. ജയചന്ദ്രന്‍റെ ബാക്കി പാട്ട് ഒരുപക്ഷേ അവന്‍ ഉറക്കത്തില്‍ മൂളിയിട്ടുണ്ടാകും..

അവന്‍ പല്ലുതേച്ച് വേഗം പുറത്തേയ്ക്കിറങ്ങി, അവനും മായയ്ക്കും ഉള്ള ചായ കൊണ്ടുവരാന്‍. അന്നപൂര്‍ണ്ണയ്ക്ക് മുന്നില്‍ ചായ നിറച്ച കാന്‍ വച്ചിരിക്കുന്നു. അടുത്തു തന്നെ കഴുകി വൃത്തിയാക്കിയ ഒരു അമ്പത് സ്റ്റീല്‍ ഗ്ലാസ്സുകള്‍ അടുക്കി വച്ചിരിക്കുന്നു. അന്തേവാസികള്‍ മാത്രമല്ല പല കാവി വസ്ത്രക്കാരും അല്ലാത്തവരും വരുന്നു, ചായ കുടിക്കുന്നു, ഗ്ലാസ്‌ കഴുകി വയ്ക്കുന്നു...പോകുന്നു. ചിലര്‍ കൊച്ചു പാത്രങ്ങളില്‍, കമണ്ഡലുവില്‍ നിറയ്ക്കുന്നു. അവന് അപ്പോഴാണ്‌ മനസ്സിലായത്‌ ആവശ്യക്കാരായ സാധുക്കള്‍ക്ക് ആര്‍ക്കും അവിടെ വന്നാല്‍ രാവിലെ ചായ കിട്ടും. അവന്‍റെ മുന്നില്‍ത്തന്നെ ഒരു കാന്‍ കഴിഞ്ഞ്, നിറഞ്ഞ അടുത്ത കാന്‍ വന്നു. പശുവിന്‍ പാലില്‍ ഉണ്ടാക്കിയ ചായ ഏവര്‍ക്കും മതിയാവോളം. കൂടെ പൂച്ചകളുമുണ്ട് ചായകുടിച്ച് ഉറക്കച്ചടവ് മാറ്റാന്‍.

രാവിലത്തെ ചായ കുടി കഴിഞ്ഞ് കുളിക്കാനായി അവര്‍ നദിക്കടവിലേയ്ക്ക് നടന്നു. നേരം പരപരാ വെളുത്തു തുടങ്ങിയിരിക്കുന്നു. നല്ല കുളിര്‍മ്മയുള്ള കാലാവസ്ഥ. കടവില്‍ പലരും കുളിക്കുന്നുണ്ട്, ജപിക്കുന്നുണ്ട്. തുടുത്ത നിറമുള്ള ബാലസൂര്യന്‍ മലമടക്കുകളില്‍ നിന്നും ഒളിച്ചു നോക്കുന്നു. അവന്‍റെ കുങ്കുമ ചെപ്പ് നദിയിലും അല്‍പ്പം കലക്കിയിരിക്കുന്നു. കുറച്ചകലെയായി ഒരു സ്ത്രീ മടിയില്‍ വച്ച കൈയില്‍ താമരപ്പൂവും പിടിച്ചുകൊണ്ട് ധ്യാനത്തില്‍ മുഴുകി ഇരിക്കുന്നു. പുലര്‍കാലത്ത്‌ ഗംഗയുടെ ഈ ചിത്രം എത്ര പേര്‍ക്ക് ആത്മനിര്‍വൃതിയേകുന്നുണ്ടാകും. ഗംഗ എന്നും എവിടെയും അങ്ങനെയാണ്. ഗംഗോത്രിയില്‍ നീര്‍ച്ചാലായി, ഭാഗീരഥിയായി ഉല്‍ഭവിക്കുന്നത് മുതല്‍ ബംഗാളില്‍ അവളുടെ ആത്മസാക്ഷാത്കാരമെന്ന സമുദ്രത്തില്‍ ചേരുന്നത് വരെ എത്ര ആയിരങ്ങള്‍ക്ക്, ലക്ഷങ്ങള്‍ക്ക് അവള്‍ ആത്മനിര്‍വൃതിയേകുന്നുണ്ടാകും. ‍

ബാബു പതുക്കെ വെള്ളത്തിലേയ്ക്കിറങ്ങി. വെള്ളത്തിന്‌ നല്ല തണുപ്പ്. അനന്ദുവിനെ കയ്യില്‍ എടുത്ത് ആദ്യം അവന്‍റെ കാല്‍ വെള്ളത്തില്‍ മുക്കി. പിന്നെ പതുക്കെ അവന്‍റെ ചന്തി ഒന്ന് വെള്ളത്തില്‍ തൊട്ടു. തണുപ്പിന്‍റെ കാഠിന്യം കൊണ്ട് അവനൊന്ന് പുളഞ്ഞു. പക്ഷേ വേഗം അവന്‍ മുങ്ങാന്‍ തയ്യാറായി. മൂന്ന് മുങ്ങല്‍. അവനെ തോര്‍പ്പിച്ചു നിറുത്തി ബാബുവും മായയും മുങ്ങി. ഓരോ മുങ്ങലിലും ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന ആ തണുത്ത വെള്ളത്തിലെ എവിടെയും മുങ്ങിയാല്‍ കിട്ടാത്ത ഒരു പ്രത്യേക സുഖം, സന്തോഷം. താന്‍ പ്രകൃതിയുമായി ആത്മബന്ധത്തിലാണെന്ന ഒരു തോന്നല്‍, ഉള്‍വിളി. തന്‍റെ സന്തോഷക്കണ്ണുനീരും ഹിമവാന്‍റെ സന്തോഷക്കണ്ണുനീരും ഒന്നാകുന്ന ഒരു ആത്മനിര്‍വൃതി. ആ അനുഭവത്തെ എന്തു പേരിട്ടു വിളിച്ചാലും കൊള്ളാം അതൊരു അനുഭൂതിയാണ്. ആത്മനിര്‍വൃതിയാണ്.

രാവിലത്തെ പ്രാതല്‍ കഴിഞ്ഞ ഉടനെ ഒരു പ്രഭാത ചിരിയോടെ ഗോപാല്‍ജി എത്തി. ഹരിദ്വാര്‍ ചുറ്റിക്കാണിക്കാന്‍.

ഗോപാല്‍ജി പറഞ്ഞു, ആദ്യം നമ്മുടെ ഗോശാലയില്‍ നിന്ന് തുടങ്ങാം. അവരുടെ ആശ്രമത്തില്‍ നിന്ന് വീണ്ടും ഒരു കിലോമീറ്റര്‍ ഗ്രാമത്തിനകത്തേയ്ക്കുള്ള നാട്ടുവഴിയിലൂടെ പോകണം ഗോശാലയിലെത്താന്‍. ഏകദേശം നൂറ് പശുക്കള്‍ പാലുതരുന്ന ഒരു വലിയ ഗോശാല. പലതരം പശുക്കള്‍. കൊമ്പുള്ളതും, കൊമ്പില്ലാത്തവയും. പൂഞ്ഞുള്ളതും ഇല്ലാത്തവയും. വലിയ അമ്മിഞ്ഞയുള്ളതും, ഇല്ലാത്തവയും. കറുപ്പു നിറം മാത്രമായുള്ളവര്‍, വെളുപ്പുനിറം മാത്രമായുള്ളവര്‍. പിന്നെ ചൂട്ടിയുള്ളവര്‍. മ്പാ... എന്ന് പറഞ്ഞ് നാവ് നീട്ടുന്നവര്‍, നാവ് നീട്ടി കൂക്കുന്ന വേറെ ചിലര്‍.

ഗോപാലകരും അവരുടെ കുടുംബങ്ങളും അവിടെത്തന്നെയാണ് താമസം. പശുക്കുട്ടികള്‍ക്ക് ഒരു വശത്ത് പ്രത്യേകം സൗകര്യങ്ങള്‍. മൂന്ന് വയസ്സായ, സൌസറിടാന്‍ മടി കാണിക്കുന്ന കൊച്ചു കുഞ്ഞനാണ് അവിടത്തെ നായകന്‍. അവന്‍ ഉമ്മവച്ചും ശാസിച്ചും അവരെയൊക്കെ ഒതുക്കി നിറുത്താന്‍ ശ്രമിക്കുന്നു, അവരുടെ കൂടെ കളിക്കുന്നു. പെട്ടെന്ന് അവന്‍ ഒരു തള്ളപ്പശുവിന്‍റെ അടുത്തേക്ക് ഓടി അതിന്‍റെ തൂങ്ങിക്കിടക്കുന്ന അകിടില്‍ കൈവച്ചുകൊണ്ട് അനന്ദുവിനെ നോക്കി, ഇത് എന്‍റെയാ.. എന്ന മട്ടില്‍. അനന്ദു അസൂയയും നാണവും കലര്‍ന്ന ചിരിയോടെ അച്ഛനെയും അമ്മയേയും മാറി മാറി നോക്കി.

ഗോശാല കണ്ടു മടങ്ങുമ്പോള്‍ ഗോപാല്‍ജി പറഞ്ഞു, ഇത്തരത്തിലുള്ള ഗോശാലകള്‍ ഇവിടെ അനവധിയുണ്ട്. പിന്നെ ഇത് പോലുള്ള ആശ്രമങ്ങളും അനവധിയുണ്ട്. അതുകൊണ്ട് നമുക്ക് പ്രധാനപ്പെട്ടവ മാത്രം കാണാം. അപ്പോത്തന്നെ കാണാന്‍ ധാരാളമുണ്ട്.

അല്‍പ്പദൂരം പോയപ്പോള്‍ ഗോപാല്‍ജി സപ്തര്‍ഷി ആശ്രമത്തിന് മുന്നില്‍ നിറുത്തി. ഇതൊരു നല്ല ആശ്രമമാണ്. നമുക്ക് അകത്തുപോയി കാണാം. പേര് പോലെത്തന്നെ ഏഴ് മഹര്‍ഷിമാരുടെ ഒരു ക്ഷേത്രം. ചുറ്റും ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന വന്‍ മരങ്ങള്‍ക്ക് ഇടയില്‍ നല്ല സൌകര്യമുള്ള വീടുകള്‍, കുടി (കുടില്‍) എന്ന പേരില്‍ പണിതിരിക്കുന്നു. ചെറുതും വലുതുമായ സഭാ ഗൃഹങ്ങള്‍, ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള ഹാളുകള്‍, കാന്‍റീനുകള്‍. യജ്ഞങ്ങള്‍ നടത്താനുള്ള സ്ഥലം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കത്തിക്കൊണ്ടേയിരിക്കുന്ന യജ്ഞ കുണ്ഡം. അടുത്ത നൂറ്റൊന്ന് വര്‍ഷങ്ങള്‍ കത്തിക്കുമെന്ന് നിശ്ചയിച്ചാണത്രേ അത് കത്തിച്ച് തുടങ്ങിയത്.

നൂറില്‍പ്പരം കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സംസ്കൃത വിദ്യാലയം. ഇടക്കിടയ്ക്ക് പല കൊച്ചു ക്ഷേത്രങ്ങളും. വലിയ ഗോശാല. റിട്ടയറായ പശുക്കള്‍ക്ക് വൃദ്ധ ഗോശാല. പുറകില്‍ ഏക്കറക്കണക്കിന് വരുന്ന മാന്തോപ്പ്. പേരക്ക മരങ്ങള്‍, രുദ്രാക്ഷ മരങ്ങള്‍, ആല്‍മരങ്ങള്‍, ചന്ദന മരങ്ങള്‍, ഞാവല്‍ മരങ്ങള്‍. ഗംഗാ നദിയിലേക്കിറങ്ങി നില്‍ക്കുന്ന, കുളിക്കാന്‍ സൗകര്യമുള്ള ചങ്ങല കെട്ടിയ വലിയ ഘാട്ട്. ഇങ്ങനെ പോകുന്നു ആ ആശ്രമത്തിലെ വിശേഷങ്ങള്‍‍.

ഇതെല്ലാം കണ്ട് വായ പൊളിച്ചു നടക്കുന്ന മായയോട്‌ ബാബു പറഞ്ഞു, ഇത് വെറും സാമ്പിള്‍ വെടിക്കെട്ട്, തൃശൂര്‍ പൂരത്തിന് കാണിക്കുന്നത് പോലെ. അസ്സല്‍ വെടിക്കെട്ട് വേറെയുണ്ട്. എന്തായാലും ആ ദോശയും ചട്ണിയുടെയും, പയറു നിരങ്ങിയ കറിയുടെയും സ്വാദ് വേറെ എവിടെയെങ്കിലും കിട്ടുമോ....എന്‍റെ പൊന്ന് മായേ...!! അവന്‍റെ നാവിന്‍റെ അറ്റത്ത്‌ തങ്ങി നില്‍ക്കുന്ന സ്വാദ് അവനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചു..!!

ഗോപാല്‍ജി അടുത്തതായി നിറുത്തിയത് ഭാരത്‌ മാതാ മന്ദിറിനു മുന്‍പില്‍.. ആര്‍ഷ ഭാരതത്തില്‍ ജനിച്ച ദൈവങ്ങളും ദേവ തുല്യരായ മനുഷ്യരും ഒരേ രീതിയില്‍ ആരാധ്യരാണ്, ഭാരതാംബയ്ക്ക് വളരെ പ്രിയങ്കരരാണ് എന്ന സന്ദേശം വിളിച്ചോതുന്ന തരത്തിലാണ് ഇവിടെ ശില്‍പ്പി അദ്ധേഹത്തിന്‍റെ കരവിരുത് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏഴാമത്തെ നിലയില്‍ സാക്ഷാല്‍ മഹാദേവനും അതിനു താഴെ വിഷ്ണുവും പല അവതാരങ്ങളും, അതിന്‍റെ താഴത്തെ നിലയില്‍ ശക്തിയുടെ വിവിധ രൂപങ്ങളും അതിനു താഴെ ഭക്തിയും വൈരാഗ്യവും കൊണ്ട് ദേവപദം പ്രാപിച്ച പുണ്യചരിതരും, അതിനു താഴെ ദമയന്തി മുതല്‍ സിസ്റ്റര്‍ നിവേദിത വരെയുള്ള സ്ത്രീരത്നങ്ങളും, അതിനു താഴെ ഭാരതാംബയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് പോരാടിയവരും, ഏറ്റവും താഴെ സാക്ഷാല്‍ ഭാരതാംബയും ജീവന്‍ തുടിക്കുന്ന പ്രതിബിംബങ്ങളായി നമ്മളെ നോക്കി മന്ദസ്മിതം തൂകുന്നു. ആര്‍ഷഭാരതം എന്ന ഉദാത്തമായ സങ്കല്‍പ്പം..!!

ഗോപാല്‍ജി പിന്നെ ബ്രേക്ക് ചവിട്ടിയത് പവന്‍ ധാമിന് മുന്നിലാണ്. പുറത്ത് വലിയ പ്രൌഢിയൊന്നും തോന്നിക്കാത്ത ആ കെട്ടിടത്തിനത്തേയ്ക്ക് കടന്നപ്പോള്‍ അവര്‍ക്ക് തോന്നിയത് മയന്‍ പാണ്ഡവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ പണിതുകൊടുത്ത, ദ്രൌപതിയെ ചിരിപ്പിച്ച, ദുര്യോധനനെ ദേഷ്യം പിടിപ്പിച്ച ആ സഭാഗൃഹത്തിലേയ്ക്ക് കടന്നത്‌ പോലെയാണ്. കാരണം കണ്ണാടിയുടെ ഒരു മായാലോകമാണ് ആ ധാമത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ചുമരുകള്‍ മുഴുവന്‍ കണ്ണാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ ഹാളിന്‍റെയും മച്ചും വിവിധ വര്‍ണ്ണങ്ങളിലുള്ള കണ്ണാടിപ്പൂക്കള്‍ കൊണ്ട് മൂടിയിരിക്കുന്നു. സത്യമേത് മിഥ്യയേത് എന്ന് ഒരുവേള സംശയിപ്പിക്കുന്ന, കണ്ണാടികളുടെ വിവിധ നിറങ്ങളിലും ഭാവങ്ങളിലുമുള്ള കലാ സൃഷ്ടികള്‍. കൂടുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ ആ വിവിധ നിറങ്ങളിലും, രൂപങ്ങളിലും, ഭാവങ്ങളിലും തന്‍റെ പ്രതിഛായയും കാണുന്നതായി കാഴ്ചക്കാര്‍ക്ക് തോന്നും. തത്വമസി - അത് നീയാകുന്നു - എന്ന് തോന്നിയെങ്കില്‍ ഒട്ടും അതിശയമില്ല.

പാണ്ഡവ കൌരവ സേനാമദ്ധ്യത്തില്‍ ഹനുമാന്‍റെ കൊടിപാറുന്ന തേരില്‍ അമ്പും വില്ലും താഴെയിട്ട് ഇനി എനിക്ക് ഒന്നിനും വയ്യേ എന്ന് പറഞ്ഞ് ഇരുന്ന അര്‍ജ്ജുനന്‍റെ ദുരവസ്ഥയില്‍ നിന്ന് പുറത്തു വരാന്‍, അഞ്ച് വെള്ളക്കുതിരകളെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച്‌, ഒരു ചെറിയ പുഞ്ചിരിയോടു കൂടി, വഴി പറഞ്ഞുകൊടുക്കുന്ന കൃഷ്ണന്‍റെ ചിത്രമാണ് അവിടത്തെ ഏറ്റവും വലിയ ആകര്‍ഷണീയത എന്ന് ബാബുവിന് തോന്നി.

ഹരിദ്വാറിലെ തിരക്കുള്ള അങ്ങാടിയിലൂടെ ഗോപാല്‍ജി തന്‍റെ പഴക്കം ചെന്ന ഓട്ടോറിക്ഷ പതുക്കെ ഓടിച്ച് കൊണ്ട് പറഞ്ഞു, ഇതാണ് ഇവിടത്തെ വലിയ മാര്‍ക്കെറ്റ്. പല കരകൌശല വസ്തുക്കളും ഇവിടെ വാങ്ങാന്‍ കിട്ടും. മടക്കത്തില്‍ നമുക്ക് എന്തെങ്കിലും ഇവിടെ നിന്ന് വാങ്ങാം. ഇപ്പോള്‍ നമുക്ക് മനസാ ദേവിയെ കാണാന്‍ പോകാം. മൂന്ന് ദേവിമാരില്‍ ആദ്യത്തെ ദേവി. ഹരിദ്വാറില്‍ വരുന്നവര്‍ പ്രശസ്തമായ ഈ ക്ഷേത്രവും ദര്‍ശനം നടത്തും. ഈ കാണുന്ന മലമുകളിലാണ് ദേവി കുടികൊള്ളുന്നത്.

അവര്‍ മാര്‍ക്കറ്റിന്‍റെ ഒരു വശത്തുള്ള റോപ് വേ യുടെ അടുത്ത് എത്തി. ഉഡാന്‍ ഘട്ടോല എന്നാണ് അതിന് ഹിന്ദിയില്‍ എഴുതി വച്ചിരിക്കുന്നത്. പറക്കുന്ന കൊട്ട എന്നോ, വാഹനം എന്നോ ഒക്കെയാകാം അതിന്‍റെ ഏകദേശം അര്‍ത്ഥം. അവിടെ ടിക്കറ്റ് വാങ്ങാന്‍ വളരെ നീണ്ട ക്യൂ. ഇത് കണ്ട ഗോപാല്‍ജി പറഞ്ഞു, ഇതിന് കാത്തു നിന്നാല്‍ ഇന്നത്തെ ദിവസം പോയത് തന്നെ. അതുകൊണ്ട് ഞാന്‍ ഒരു വഴി പറഞ്ഞു തരാം. ഇവിടുന്ന് മുകളിലേയ്ക്ക് കയറാനുള്ള നല്ല ഒരു വഴിയുണ്ട്. ഒരു കൊച്ചു റോഡ്‌. പകുതി വഴി വരെ ഏതു വാഹനങ്ങളും പോകും. പിന്നെ ഗയിറ്റിനു മുന്‍പോട്ട് കഷ്ടിച്ച് ഇരുചക്ര വാഹനങ്ങളേ കടത്തി വിടൂ. നടക്കാന്‍ നല്ല സുഖമുള്ള കൊച്ചു റോഡാണ്. അധികം ദൂരവുമില്ല. ചുറ്റിലുമുള്ള കാട് ആസ്വദിച്ചുകൊണ്ട് ഹരിദ്വാറിന്‍റെ ഭംഗി മുകളില്‍ നിന്ന് കണ്ടുകൊണ്ട്‌ നിങ്ങള്‍ക്ക് നടന്നു കയറാം. ഇത് കേട്ട ബാബു അനന്ദുവിനോട്‌ ചോദിച്ചു, നമുക്ക് കുറച്ചു നടന്നാലെന്താ കുട്ടാ.. അവന്‍ എപ്പോഴേ റെഡി.

ഗോപാല്‍ജി അവരെ പാതി വഴിയിലെ ഗെയിറ്റ്‌ വരെ കൊണ്ടുപോയി വിട്ടു. അവിടെ നിന്നങ്ങോട്ട്‌ മുകളിലേയ്ക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ അവര്‍ നടന്നു. ഒരു കൊച്ചു ട്രെക്കിംഗ്. റോഡിനിരുവശവും നിറയെ മരങ്ങള്‍. ചുറ്റിലും അധികം ഉയരം ഇല്ലാത്ത പച്ചക്കുന്നുകള്‍. ഒരു വശത്ത് മരങ്ങള്‍ക്കിടയിലൂടെ അങ്ങ് ദൂരെ ഗംഗ പരന്നോഴുകുന്നത് കാണാം. മലയിടുക്കുകളിലൂടെ ചാടിച്ചാടി, പലയിടങ്ങളിലും ഒതുങ്ങി ഒഴുകി വന്ന അവള്‍ക്കു പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയത് പോലെ. അതുകൊണ്ട് ഇവിടെ അവള്‍ പല കൈവഴികളായി ഒഴുകി, താഴെ വീണ്ടും കൈ കോര്‍ത്തു, വീണ്ടും കൈവിട്ടോഴുകി. തരിവളയിട്ട, കൊച്ചു പാദസരമിട്ട കൊച്ചു സുന്ദരിമാര്‍ ചിലപ്പോള്‍ കൈ കോര്‍ത്തും, ചിലപ്പോള്‍ കൈവിട്ടും ആടിപ്പാടി നടക്കുന്നത് പോലെ. അവള്‍ എവിടെയൊക്കെ ഒഴുകിയോ അവിടെയൊക്കെ ആശ്രമങ്ങളും അമ്പലങ്ങളും.

താമസിയാതെ അവര്‍ ക്ഷേത്രത്തിന്‍റെ പ്രവേശനകവാടത്തില്‍ എത്തി. അധികമൊന്നും പഴക്കം തോന്നിപ്പിക്കാത്ത പറയത്തക്ക കലാ ചാതുരിയൊന്നും എടുത്തു കാണിക്കാത്ത കെട്ടിടങ്ങള്‍. മിക്ക ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലും കാണുന്നത് പോലെ, ക്ഷേത്രത്തിലെ പ്രവേശന പാതയില്‍ പൂ, പ്രസാദ കച്ചവടക്കാരുടെ തിരക്ക്.

ദേവി ദര്‍ശനത്തിന് വലിയ തിരക്കാണ്. നല്ല വെണ്ണക്കല്ലില്‍ തീര്‍ത്ത, പലതരം പൂക്കളാലും മാലകളാലും അലങ്കൃതയായ മനസാ ദേവി.

മനസ്സിന്‍റെ അഭീഷ്ടം സാധിക്കുന്ന ദേവി ആണ് മനസാ ദേവി എന്ന വിശ്വാസം കൂടുതല്‍ ഉള്ളതിനാല്‍ ദര്‍ശനം കഴിഞ്ഞ്, ആഗ്രഹിച്ചത് സഫലമാകാന്‍ ഒരു ചരട് മുന്‍പിലുള്ള ഒരു മരത്തില്‍ കെട്ടും. ആ മരത്തിന്‍റെ എല്ലാ ശാഖകളും ഇപ്പോള്‍ ചരടു കെട്ടിക്കെട്ടി കാവിപ്പുതപ്പ് അണിഞ്ഞ പോലെ ആയിരിക്കുന്നു. ആ മരത്തിന്‍റെ താഴെ ഇപ്പോള്‍ വലിയ ഒരു കച്ചവട കേന്ദ്രവുമായിരിക്കുന്നു. ആയിരക്കണക്കിന് ചരടുകള്‍ മുറിച്ച് വച്ചു ഒന്നിന് പത്തുരൂപയ്ക്ക് വില്‍ക്കുന്ന ഒരു പൂജാരി. അത് കെട്ടാന്‍ സഹായിക്കാന്‍ വേറൊരു പൂജാരി. കെട്ടുന്നവരെ തലയില്‍ തൊട്ട് ആശീര്‍വദിക്കാന്‍ വേറൊരു പൂജാരി.

ബാബുവും ചരട് കെട്ടാന്‍ തീരുമാനിച്ചു. കാരണം പണക്കുരുക്കുണ്ടാക്കിയ ഊരാക്കുടുക്കില്‍ നിന്നും തലനാരിഴയില്‍ രക്ഷപ്പെട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്‍ ചരട് വാങ്ങി. അത് കെട്ടുമ്പോള്‍ മായയും അതില്‍ കൈയൊന്ന് വച്ചു. അപ്പോള്‍ മായ എന്താണ് ആഗ്രഹിച്ചത്‌ എന്ന് മായക്ക് മാത്രം അറിയാം. അതിനിടയില്‍ പൂജാരി അവരുടെ രണ്ടുപേരുടെയും തലയില്‍ കൈ വച്ചുകൊണ്ട് ദീര്‍ഘകാലം സുമംഗലരായിരിക്കാന്‍ ആശീര്‍വദിച്ചു. ഇതൊന്നുമറിയാത്ത അനന്ദുവും അവരുടെ കൂടെ ചരടില്‍ കൈവച്ചു. അവന്‍റെ ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ചായിരിക്കാം ഒരുപക്ഷേ അപ്പോള്‍ അവന്‍റെ മനസ്സിലൂടെ കടന്നുപോയത്. അങ്ങനെ ആഗ്രഹങ്ങളുടെ ഒരു ചുഴി തന്നെ ആ ചരടിന് ചുറ്റും രൂപംകൊണ്ടിട്ടുണ്ടാകണം. ആ ചരട് ഒരു ചുഴിപോലെ ആ മരത്തെ ചുറ്റി വാരിപ്പുണര്‍ന്നു. അങ്ങനെ ആയിരക്കണക്കിന്, അല്ല ലക്ഷക്കണക്കിന്‌ ആഗ്രഹങ്ങള്‍ ആ മരത്തെ ചുറ്റിപ്പുണര്‍ന്ന് നില്‍ക്കുന്നു. വിശ്വാസമാണ് എല്ലാം, അതെ അത് തന്നെയാണ് എല്ലാം. അവിശ്വാസവും ഒരു വിശ്വാസമാണ്....അല്ലേ..!!?

ആഗ്രഹം സാധിച്ചാല്‍ അത് അഴിക്കാന്‍ ഒരിക്കല്‍ ഇവിടെ വരണമത്രേ. പക്ഷേ ഏതെങ്കിലും ഒരു ചരട് അഴിച്ചാല്‍ മതി എന്ന് മാത്രം, ഒരിളവ്‌. അല്ലെങ്കില്‍ കെട്ടിയവരെല്ലാം കുടുങ്ങിപ്പോയേനെ...!!

ആരെങ്കിലും, തനിക്ക് എല്ലാ കൊല്ലവും ഇവിടെ വന്ന് ഈ ഹിമഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ സാധിക്കണേ എന്ന് ആഗ്രഹിച്ച് ചരട് കെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഹരിദ്വാര്‍ എന്ന ജീവിത കവാടത്തിലേയ്ക്ക് ബാബുവും കൂട്ടരും എത്ര പ്രാവശ്യം വേണമെങ്കിലും വരാന്‍ തയ്യാര്‍.

അവര്‍ പുറത്തു കടന്നപ്പോള്‍ ഉഡാന്‍ ഘട്ടോലയില്‍ ക്യൂ വളരെ കുറവ്. അവര്‍ വേഗം റോപ് വേയുടെ അടുത്തേയ്ക്ക് എത്തി ടിക്കറ്റെടുത്തു. മൂന്നാളും ആ പറക്കും കൊട്ടയില്‍ കയറി താഴേയ്ക്ക് യാത്രയായി. ഒരു പക്ഷിയുടെ കണ്ണുകളില്‍ കൂടി, കുന്നുകളാല്‍ ചുറ്റപ്പെട്ട് വെളുത്ത മണല്‍ തുരുത്തുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഗംഗയുടെ ഭംഗി ആസ്വദിച്ച് അവര്‍ പറന്നിറങ്ങി. നല്ല വിഹഗ വീക്ഷണം...അല്ല ദര്‍ശനം..എന്തുമോ ആകട്ടെ..!! ആകാശത്ത് നിന്ന് ഗംഗയുടെ മടിത്തട്ടിലേക്ക് പറന്നിറങ്ങുന്ന പ്രതീതി. മൂന്ന് - നാല് മിനിട്ട് കൊണ്ട് അവര്‍ താഴെ എത്തി. ഇരുന്നു മതിയാവാത്ത ഒരു ചെറിയ വിമ്മിഷ്ടം..!!

അവിടെ ഗോപാല്‍ജി തയ്യാര്‍. ഇനി കാണാന്‍ പോകുന്നത് ചണ്ഡിദേവിയാണത്രെ. ഗോപാല്‍ജിയുടെ രണ്ടാമത്തെ ദേവി. ഇതിന് ഗംഗാ നദി കടന്ന് അങ്ങേക്കരയിലുള്ള മല മുകളില്‍ പോകണം. കുറച്ചു ദൂരമുണ്ട്. ഗോപാല്‍ജി വണ്ടി എടുത്തപ്പോള്‍ ബാബു ചോദിച്ചു, ഇവിടെ അടുത്താണോ മലയാളികളുടെ അയ്യപ്പ മന്ദിര്‍. ഗോപാല്‍ജി പറഞ്ഞു, അതേ, നമുക്ക് അത് പോകുന്ന വഴിക്ക് കാണാം.

അവര്‍ നേരെ അയ്യപ്പക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. അവിടെ നിന്ന് അധികം ദൂരെയല്ലാതെയാണ് മലയാളികള്‍ വന്നാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുന്ന ക്ഷേത്രം. ഹരിദ്വാറില്‍ താമസിക്കുന്ന എന്‍.ടി.പി.സി, എന്‍.എച്.പി.സി പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളിസുഹൃത്തുക്കളുടെ ശ്രമഫലമായാണത്രേ അയ്യപ്പക്ഷേത്രം ഹരിദ്വാറില്‍ സാക്ഷാത്കാരമായത്. ധാരാളം സ്ഥലമൊന്നുമില്ലെങ്കിലും ഉള്ള സ്ഥലത്ത് നല്ല ഒരു ക്ഷേത്രവും, അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും നന്നായി ഒരുക്കിയിരിക്കുന്നു. അവര്‍ ഹരിദ്വാറിലെ അയ്യപ്പന്‍റെ ദര്‍ശനവും ഭജനയും ആസ്വദിച്ച് അടുത്ത ലക്ഷ്യത്തിലേയ്ക്ക് പുറപ്പെട്ടു.

പോകുന്ന വഴിയ്ക്ക് ഒരു ആശ്രമത്തിന് മുന്നില്‍ സാമാന്യം പ്രായം തോന്നിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നടന്നു നീങ്ങുന്നു. പ്രായത്തില്‍ റിട്ടയര്‍ ആയി എന്ന് തോന്നിക്കുന്ന അവര്‍ വേഷം കൊണ്ട് വിദ്യാര്‍ഥികള്‍ ആണോ എന്ന് സംശയിച്ചു പോകും. തോളില്‍ തുണിസഞ്ചിയും കയ്യില്‍ പുസ്തകങ്ങളുമായാണ് അവര്‍ നടക്കുന്നത്. ബാബു ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ തന്‍റെ അച്ഛന്‍റെ വളരെ പഴയ സ്നേഹിതന്‍ അവരുടെ കൂട്ടത്തില്‍. അദ്ദേഹം കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ആയിരുന്നു. ബാബു വേഗം വണ്ടി നിറുത്തി ചാടിയിറങ്ങി. നേരില്‍ കണ്ടപ്പോള്‍ രണ്ടു പേര്‍ക്കും അതിശയം. തീരെ പ്രതീക്ഷിക്കാത്ത ഒരു കണ്ടുമുട്ടല്‍.

കുശലപ്രശ്നങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ആയി. മുന്‍പൊരിക്കല്‍ വായിച്ച, പ്രൊഫ.സുകുമാര്‍ അഴീക്കോടിന്‍റെ 'തത്വമസി' എന്ന പുസ്തകമാണ് എന്നെ ഈ വഴിയിലേയ്ക്ക് തിരിച്ചത്. ഞാന്‍ 'ആരാകുന്നു' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഉപനിഷത്തുക്കളെ മനസ്സിലാക്കൂ.. ഈ പ്രകൃതിയിലെ സ്പന്ദനങ്ങളെ നിനക്ക് നിന്നില്‍ അനുഭവിച്ചറിയാന്‍ കഴിയും, അത് നീയാകുന്നു എന്ന് കണ്ടെത്തും എന്ന മനസ്സിലാക്കല്‍ എന്നെ ഇവിടെ എത്തിച്ചു.

അല്പസ്വല്‍പ്പം ശാരീരിക ശേഷി ഉണ്ടായിരിക്കെ അതിനെക്കുറിച്ച് മനസ്സിലാക്കണം, പഠിക്കണം എന്ന വലിയ ആഗ്രഹത്താല്‍ ഞാന്‍ ഇവിടത്തെ ഒരു പാഠശാലയില്‍ താമസിച്ച് ഒരു ചെറിയ കോഴ്സ് ചെയ്യുന്നു.

ഇത് കേട്ട ബാബുവിന് മനസ്സിനുള്ളില്‍ ഒരു വല്ലാത്ത ഇളക്കം. താന്‍ ഇവിടെ എത്തിയിരിക്കുന്നത് പണക്കുരുക്കുണ്ടാക്കിയ ഊരാക്കുടുക്കില്‍ ശ്വാസംമുട്ടിയാണ്.

വേറെ ചിലര്‍ സ്വയം അറിയാന്‍, താന്‍ പ്രകൃതിയുടെ ആ സ്പന്ദനത്തിന്‍റെ (intelligence) ന്‍റെ ഒരംശമാണ് എന്ന് മനസ്സിലാക്കാന്‍, പരിണാമരൂപമായ വളര്‍ച്ചയുടെ ‍ (evolution ) ഭാഗമായി, താന്‍ ആര്‍ജ്ജിച്ച വാസനകളെ ക്രമേണ മറികടന്നാല്‍‍, തനിക്ക് പ്രകൃതിയുടെ സ്പന്ദനങ്ങളെ ഉള്ളില്‍ നിന്നും കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന തിരിച്ചറിവ്, അവരെ ഇവിടെ എത്തിക്കുന്നു.

ഹരിദ്വാര്‍ എന്ന പാഠശാലയില്‍, ഗംഗയുടെ അടിയൊഴുക്കുപോലെ എന്തെന്തെല്ലാം അടിയൊഴുക്കുകള്‍.

                                                                                                                                          തുടരും..