Wednesday 19 April 2017

എങ്കിലും എന്‍റെ ചിന്നാ...





രാവിലെ ഏട്ടന്‍ ഉമിക്കരി കയ്യില്‍ ഇട്ടു തന്നിട്ട് പറഞ്ഞു, തെക്കും, വടക്കും നോക്കി നടക്കാതെ വേഗം പോയി പല്ലു തേക്കെടാ.

ഞാന്‍ ഉമിക്കരിയും പൊളിച്ച ഈര്‍ക്കിലയുമായി കിഴക്കേ തിണ്ടത്തേക്ക് നടന്നു.

മൂളിപ്പാട്ടും പാടി പല്ലു തേക്കുന്നതിനിടയില്‍ തെങ്ങിന്‍റെ ചുവട്ടിലേക്ക് അച്ചിങ്ങ പോലെ എന്തോ ചെറിയ ഒരു സാധനം വീഴുന്നത് കേട്ടു. വെറുതെ അങ്ങോട്ട്‌ ഒന്ന് കണ്ണ് പായിച്ചു. അപ്പോള്‍ അവിടെ എന്തോ ഇളകുന്നത് പോലെ. വേഗം അടുത്തു ചെന്ന് നോക്കിയപ്പോള്‍ രണ്ടു അണ്ണാന്‍ കുഞ്ഞുങ്ങള്‍. അവയെ ഉറുമ്പുകള്‍ ആകെ പൊതിഞ്ഞിരിക്കുന്നു.

രണ്ടിനെയും വേഗം ഇലയിലാക്കി വീട്ടിനകത്തേക്ക്‌ ഓടി. എട്ടന് കാണിച്ചു കൊടുക്കാന്‍.

ഏട്ടാ ഇതു നോക്കൂ, രണ്ടു അണ്ണാന്‍ കുഞ്ഞുങ്ങള്‍, ഇപ്പൊ തെങ്ങിന്‍റെ മുകളില്‍ നിന്ന്‍ വീണതാ.

ഏട്ടന്‍ വേഗം വാങ്ങി അവരുടെ ദേഹത്തുള്ള ഉറുമ്പിനെ ഒക്കെ തട്ടി മാറ്റി. ഒരാള്‍ അനങ്ങുന്നുണ്ട്. മറ്റേതിനു അനക്കവുമില്ല. കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിട്ട്, ഏട്ടന്‍ പറഞ്ഞു, ഒന്ന്‍ ചത്തിരിക്കുന്നു. മറ്റേതു എങ്ങനെയാ ജീവിക്ക ആവോ…

അതിന് പാല് കൊടുക്കാ ഏട്ടാ…

ഞാന്‍ ഫില്ലര്‍ എടുക്കാനായി ഓടി.. ഫില്ലറില്‍ കൂടി പാലുംവെള്ളം തുള്ളിയായി തുള്ളിയായി കൊടുത്തപ്പോള്‍ അത് പതുക്കെ കുടിച്ചു തുടങ്ങി..

ഏട്ടന്‍ ചോദിച്ചു, എന്താടാ നിന്‍റെ മുഖത്തൊക്കെ, കറു കറുന്നനെ..
പോയി പല്ലും മുഖവും കഴികീട്ടു വാടാ…

അപ്പോഴാണ്‌ ഞാന്‍ പല്ലുതേപ്പ് മുഴുമിച്ചിട്ടില്ല എന്ന്‍ ഓര്‍മ്മ വന്നത്. ഞാന്‍ ഒരുവിധം പല്ലുതേച്ചു എന്നു വരുത്തി വേഗം ഓടി വന്നു.

കണ്ണു പോലും തുറന്നിട്ടില്ലാത്ത ആ പിഞ്ചു കുഞ്ഞു, ആരാണ്, ഈ പാല്‍ കൊടുക്കുന്നതെന്നറിയാതെ പാല്‍ നുണഞ്ഞുകൊണ്ടിരുന്നു.

പകലും രാത്രിയും വന്നു പോയത് ഞങ്ങള്‍ രണ്ടു പേരും അറിഞ്ഞതേയില്ല.

അത് പതുക്കെ കണ്ണു തുറന്നു.
കണ്ണു തുറന്നതു മുതല്‍ അവന്‍ എന്നെ ആണ് മുന്നില്‍ കാണുന്നത്.

എന്‍റെ കയ്യിന്‍റെ മണം അവന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

ഞങ്ങള്‍ പതുക്കെ ചങ്ങാതിമാരായി.

ഞാന്‍ കൊടുക്കുന്ന ധാന്യങ്ങളൊക്കെ കയ്യില്‍ നിന്നു തന്നെ പിടിച്ചു വാങ്ങും. പഴമെന്നാല്‍ അവനു ജീവനാണ്.

എന്‍റെ കയ്യിലൂടെ കയറി തലയില്‍ ഇരിക്കും, ദേഹമാസകലം നടക്കും.

അങ്ങനെ അവന്‍ എന്‍റെ ചിന്നനായി.
ആരെങ്കിലും അടുത്തു വരുന്നു എന്നറിഞ്ഞാല്‍ ചിന്നന്‍ ഷര്‍ട്ടിനകത്ത് കയറി ഒളിക്കും.

പതുക്കെ ഞാന്‍ അവനെ പുറത്തു കൊണ്ടു പോകുവാന്‍ തുടങ്ങി. മുറ്റത്തും തൊടിയിലും ഒക്കെ.

അവന്‍ കൈയില്‍ നിന്നും ഇറങ്ങി ചെടികളുടെ മുകളില്‍ കയറും. മരത്തില്‍ എന്‍റെ ഉയരത്തില്‍ കയറും എന്നിട്ട് എന്‍റെ തലയിലേക്ക് ചാടും.

എവിടെ പോയാലും ഒന്ന് വിളിച്ചാല്‍ തിരിച്ച് ഓടി വരും.

ഒരു ദിവസം വൈക്കോല്‍ കുണ്ടയുടെ അടുത്തു ഞങ്ങള്‍ കളിക്കുകയായിരുന്നു. ചിന്നന്‍ മെല്ലെ കുണ്ടയുടെ അടിയില്‍ പോയി. എത്ര വിളിച്ചിട്ടും വരുന്ന മട്ടില്ല. മൂപ്പര്‍ അവിടെ ഇരുന്ന് അടിയിലെ നെല്ലോക്കെ പെറുക്കി തിന്നുകയാണ്.

അപ്പോഴുണ്ട് ഒരു പൂച്ചയുടെ ശബ്ദം ദൂരെ നിന്ന് വരുന്നു. ഉടനെ ഓടി വന്നു മേത്ത് കയറി ഷര്‍ട്ടില്‍ ഒളിച്ചിരുപ്പായി.

വീട്ടില്‍ ഒരു പൂച്ചയും ഉണ്ട്. അതിനെ പേടിച്ച് രാത്രി ചിന്നനെ ഒരു കുട്ടയില്‍ അടച്ചു വക്കും, എന്നിട്ട് മുറുക്കെ കെട്ടും.

ഒരു ദിവസം രാവിലെ എണീറ്റ് വന്നു നോക്കിയപ്പോഴുണ്ട് പൂച്ച കുട്ടയുടെ അടുത്തിരിക്കുന്നു. അയാള്‍ കയ്യും മുഖവും നന്നായി നക്കി തുടക്കുന്നുണ്ട്‌, ഒരു നല്ല സദ്യ കിട്ടിയ പോലെ. കുട്ട മറിഞ്ഞു കിടക്കുന്നു. കുട്ടയുടെ അകത്തു നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല.

എന്‍റെ ശ്വാസം നിന്ന പോലെയായി. തല ചുറ്റുന്നത്‌ പോലെ. ഞാന്‍ പതുക്കെ കുട്ടയെടുത്തു നിവര്‍ത്തി. പൂച്ചയെ ഓടിച്ചിട്ട് കുട്ട പതുക്കെ തുറന്നു.

ചിന്നനെ കാണുന്നില്ല. പതുക്കെ തുണികളോരോന്നായി മാറ്റി നോക്കി. അപ്പോഴുണ്ട് അവനതാ, ശ്വാസം പോലും വിടാത്ത മട്ടില്‍ അടിയില്‍ പതുങ്ങി ഇരിക്കുന്നു.

ചിന്നനെ ഷര്‍ട്ടിനകത്തിട്ട് ഞാന്‍ പതുക്കെ അങ്ങാടിയിലേക്കിറങ്ങും. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോളൊക്കെ അവനു അകത്തിരുന്നു ഒരുതരം ഞെട്ടല്‍. വണ്ടി ഹോണ്‍ അടിക്കുമ്പോള്‍ അവന്‍റെ ഹൃദയ മിടുപ്പു കൂടുന്നത് എനിക്കറിയാം. ആരും ഇല്ലാത്തപ്പോള്‍ ഇടക്ക് ബട്ടനിടയില്‍ക്കൂടി തല മെല്ലെ പുറത്തിട്ടു നോക്കും.

ഒരിക്കല്‍ അവന്‍ അങ്ങനെ തല പുറത്തിടുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ അത് കണ്ടു.

നിന്‍റെ ഷര്‍ട്ടിന്‍റെ ഉള്ളില്‍ എന്താടാ..

ഏയ്‌ ഒന്നുമില്ല, ഞാന്‍ ഒന്നുമറിയാത്ത മട്ടില്‍ പറഞ്ഞു.

അല്ല, എന്തോ ഇപ്പൊ ബട്ടന്‍റെ ഉള്ളില്‍ക്കൂടി തലയിട്ടപോലെ തോന്നിയല്ലോ..

അതൊന്നുമില്ല, നിനക്ക് തോന്നിയതാ,

അവന്‍ എന്‍റെ ഷര്‍ട്ടിനുള്ളില്‍ പരിശോധന നടത്തും എന്ന് മനസ്സിലായപ്പോള്‍, ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു…

നീ ആരോടും പറയരുത്, അണ്ണാനാണ് ഉള്ളില്‍..

അവന് വിശ്വസിക്കാന്‍ പ്രയാസം. അണ്ണാന്‍ ഇങ്ങനെ ഇണങ്ങി ദേഹത്ത് കൂടെ ഒക്കെ നടക്വോ..

അവസാനം അതിനെ കയ്യില്‍ എടുത്തു കാണിച്ചിട്ടാണ് അവനു സമാധാനമായത്.

ഒരു ദിവസം ഞാന്‍ ചിന്നനേയും കൊണ്ട് ബസ്സില്‍ കേറാന്‍ തീരുമാനിച്ചു.

ബസ്സില്‍ സീറ്റ് കിട്ടിയില്ല, ആകെ തിരക്കുമയം. ആള്‍ക്കാര്‍ ഉന്തുമ്പോള്‍ എനിക്ക് പേടി. ആരെങ്കിലും ഒന്ന്‍ അമര്‍ത്തി ഞെക്കിയാല്‍ മതി, ചിന്നന്‍റെ പണി കഴിയാന്‍. ഞെക്ക് കിട്ടി അവന്‍ എങ്ങാനും ഇറങ്ങി ഓടിയാല്‍..ആലോചിക്കാന്‍ കൂടി വയ്യ.

ഞാന്‍ തിരക്കിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും പുളഞ്ഞു കൊണ്ടേയിരുന്നു. ദൈവമേ, അതിനെ ആരും ഞെക്കരുതേ..

അടുത്ത് നിന്നിരുന്ന ഒരാള്‍ ചോദിച്ചു, നീ എന്തെടാ കുട്ടാ, ഒന്ന്‍ നേരെ നില്‍ക്കാത്തത്, ഞാന്‍ ഒന്ന് പരുങ്ങി.

അയാളോട് പറയാന്‍ പറ്റ്വോ, അപ്പുറത്തു നിന്ന് ആളുന്തിയാല്‍ എന്‍റെ ജീവന്‍ പോകും എന്ന്.

അകത്തു നിന്ന്, ചി എന്നൊരു ശബ്ദം. ഭാഗ്യത്തിന് ബസ്സിന്‍റെ ഇരമ്പലില്‍ അവന്‍റെ ശബ്ദം പുറത്തു വന്നില്ല.

ബസ്സിറങ്ങി വീട്ടില്‍ എത്തിയിട്ടാണ്, എനിക്കും ചിന്നനും ജീവന്‍ വീണത്‌. അവന്‍ ഇറങ്ങി ഒരൊറ്റ ഓട്ടം. ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ പുസ്തക സഞ്ചി മേശപ്പുറത്തിട്ടിട്ട് കളിയ്ക്കാന്‍ ഓടുന്നത് പോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍, ഒന്നും അറിയാത്തത് പോലെ, വീണ്ടും തിരിച്ചു വന്നു തലയില്‍ കയറി കളി തുടങ്ങി.

ഞങ്ങളുടെ ചങ്ങാത്തം തുടങ്ങിയിട്ട് അഞ്ചാറു മാസം കഴിഞ്ഞു കാണും. ചിന്നന്‍ ഒരു യുവാവായി ഇപ്പോള്‍. കാര്യ വിവരങ്ങള്‍ വെച്ചതു പോലെ.

പതിവു പടി ഞങ്ങള്‍ തൊടിയില്‍ കളിക്കുകയാണ്. അവന്‍ അടുത്തുള്ള തന്ത പ്ലാവില്‍ കയറി കളിക്കുന്നു. ഞാന്‍ വിളിക്കുമ്പോള്‍ ചിലച്ചു കൊണ്ട് ഇറങ്ങി വരും, വീണ്ടും കുറച്ചു ദൂരത്തേക്കു കയറും.

അങ്ങനെ കളിക്കുന്നതിനിടയില്‍ കുറച്ചു മുകളില്‍ നിന്ന്‍ ചി ചി എന്ന ഒരു ശബ്ദം. ചിന്നന്‍ ഒന്ന് ശ്രദ്ധിച്ചു. പിന്നെ പെട്ടെന്ന് മുകളിലേക്ക് കയറി. ചിന്നന്‍ ആ ശബ്ദത്തിന്‍റെ ഉടമയെ ചെന്നു കണ്ടു. അവര്‍ മൂക്ക് തമ്മില്‍ മുട്ടിച്ചു. രണ്ടു പേരും കൂടി മുകളിലേക്ക് കയറി.

ഞാന്‍ വിളിച്ചപ്പോള്‍, ഒന്ന് തിരിഞ്ഞു നിന്ന് ചിലച്ചു, കുറച്ച് താഴത്തേക്ക്‌ ഇറങ്ങിയിട്ട് വീണ്ടും മുകളിലേക്ക് കയറി
 

ഞാന്‍ വേഗം ആ തന്ത പ്ലാവില്‍, ഞങ്ങള്‍ നാലാള്‍ പിടിച്ചാല്‍ പിടി കൂടാത്ത, ആ കൂറ്റന്‍ പ്ലാവില്‍, പൊത്തിപ്പിടിച്ചു കയറി.

ചിന്നനെ സ്നേഹത്തോടെ വിളിച്ചു. അവന്‍ എന്തോ ആലോചിച്ചെന്ന പോലെ, ഒരു നാലടി താഴത്തേക്ക്‌ വന്നു നിന്ന് ചിലച്ചു.

അത് അവന്‍റെ സ്നേഹ പ്രകടനമെന്നു കരുതി ഞാന്‍ വീണ്ടും, മുകളിലേക്ക് കയറി.

പക്ഷേ അവന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുടെ കൂടെ വീണ്ടും മുകളിലേക്ക് കയറി തിരിഞ്ഞു നിന്നു.

അവന്‍റെ ഹാവ ഭാവങ്ങള്‍ കണ്ടാല്‍ കൂടെയുള്ളത് കൂട്ടുകാരി എന്ന് തന്നെ വേണം കരുതാന്‍. അവന്‍റെ ഉരുമ്മലും, മൂക്കു മുട്ടിച്ചുള്ള കുശലം പറച്ചിലും ഒക്കെ കണ്ടാല്‍ മനസ്സിലാക്കാം, കൂടെയുള്ളത് കൂട്ടുകാരിയാണ് എന്ന്.

ചിന്നന്‍ തിരിഞ്ഞു നില്‍ക്കുന്നത് കണ്ട്, എനിക്കു വീണ്ടും ഒരു ആശ. ഞാന്‍ മുകളിലുള്ള ചില്ലയിലേക്ക് കയറി. പക്ഷേ ചിന്നന്‍ അവളെക്കൂട്ടി അടുത്ത ചില്ലയിലേക്ക് ചാടി.

ഞാന്‍ ആകെ നിരാശനായി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഒറ്റയടിക്ക് നഷടപ്പെട്ടിരിക്കുന്നു. എന്‍റെ എല്ലാം എല്ലാം ആയിരുന്ന ചിന്നന്‍ കേവലം ഒരു അണ്ണാത്തി വിളിച്ചപ്പോള്‍ അവളുടെ കൂടെ പോയി.

താഴേക്കു നോക്കിയപ്പോള്‍ ആകെ പേടിയാവുന്നു.

വളരെ കഷ്ടപ്പെട്ട് ഞാന്‍ ഒരു വിധത്തില്‍ താഴെ ഇറങ്ങി
 

ആ ഉറക്കം വരാത്ത രാത്രി എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. രാവിലെ എങ്ങാനും അവനു മനസ്സുമാറി, സത്യം മനസ്സിലാക്കി മടങ്ങി വന്നാലോ.

രാവിലെത്തന്നെ ഉറക്കം തൂങ്ങുന്ന കണ്ണുമായി, ഞാന്‍ തന്തപ്ലാവിന്‍റെ അടിയിലേക്ക് ധൃതിയില്‍ നടന്നു.

ആ പ്ലാവില്‍ പല അണ്ണാന്‍മാര്‍ ചി ചി എന്ന് ചിലച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടുന്നത് കണ്ടു. എനിക്കു ചിന്നനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിലൊരാള്‍ എന്‍റെ ചിന്നനായിരിക്കാം.

ഞാന്‍ ആ പ്ലാവിന്‍ ചുവട്ടില്‍ കുറച്ചു നേരം ആലോചിച്ചു നിന്നു.

ഒരു വലിയ പ്രപഞ്ച രഹസ്യം മനസ്സിലായി എന്ന മട്ടില്‍ ഞാന്‍ തലയാട്ടി, തിരിച്ചു നടന്നു.























Saturday 8 April 2017

എവിടെടാ നിന്‍റെ ചെരുപ്പ്







ഞാന്‍ ഏട്ടന്‍റെ കൂടെ തൊടിയിലേക്കിറങ്ങി. കുറച്ചു കാപ്പിക്കുരു പറിക്കണം, കൂടെ പുളിയും പെറുക്കണം. ഒന്ന്‍ മധുരവും മറ്റേതു പുളിയും. കാപ്പിക്കുരു പറിക്കുന്നതിനിടയില്‍ നല്ല ചുവന്ന പഴുത്ത കുരു കണ്ടാല്‍ അതൊന്നു വായിലിട്ട് തൊലി മെല്ലെ കടിച്ച് അതിന്‍റെ മധുരം ആസ്വദിച്ച് തുപ്പിക്കളയും. അതിന്‍റെ തൂ വെള്ള പൂവിന് എന്തു മണം ആണെന്നോ. നിറയെ തേനീച്ചകളാണ് അതിന് ചുറ്റും.

പുളി പെറുക്കുകയാണ് അതിന്‍റെ കൂടെയുള്ള പണി. പെറുക്കി കുരുവട്ടിയില്‍ ഇടുന്നതിനിടയില്‍ നല്ല പഴുത്തത് നോക്കി ഒന്ന് വായിലിടും. അതിന്‍റെ ചെറിയ മധുരം കലര്‍ന്ന പുളി അവര്‍ണ്ണനീയമാണ്. പുളി അലിഞ്ഞു തീരുന്നത് വരെ അധിക സമയവും നാവിന്‍റെ അറ്റത്ത്‌ കിടന്നങ്ങനെ കളിക്കും. നാവിന്‍റെ അറ്റത്തും അണ്ണാക്കിലും തൊലി പോയത് പോലെയാണ്, എന്നാലും ഒന്നു കണ്ടാല്‍ വായിലിടാതിരിക്കാന്‍ പറ്റില്ല.. ഒരുതരം ആസക്തി.

പുളി വീണു കിടക്കുന്നത് തിരയുന്നതിനിടയില്‍ ഒരു കൂര്‍ത്ത കല്ലില്‍ ചവുട്ടി.

വായിലെ പുഴയില്‍ മുങ്ങിക്കളിക്കുന്ന പുളിങ്കുരുവിനിടയില്‍ക്കൂടി, അയ്യോ എന്നത് പോലെ ഒരു ശബ്ദം പുറത്തു വന്നു. ഏട്ടന്‍ തിരിഞ്ഞു നോക്കി.



എന്താടാ, കാലില്‍ ചെരുപ്പോന്നും ഇല്ല അല്ലേ..

ഏട്ടന്‍ എന്നെക്കാള്‍ വളരെ മൂത്തതാണ്, അതുകൊണ്ട് തര്‍ക്കുത്തരം പറയാന്‍ മുതിരാറില്ല..

അതവിടെ കാണാനില്ല.. ഞാന്‍ പതുക്കെ മറുപടി പറഞ്ഞു.

അതവിടെ വടുക്കോറത്തു കിടക്കുന്നത് ഞാന്‍ കണ്ടു, നീ ഇന്നലെ തൊടിയില്‍ നിന്ന് വരുമ്പോള്‍ ഊരി വച്ചതായിരിക്കും. കാലില്‍ എപ്പോ നോക്കിയാലും ചെരുപ്പുണ്ടാവില്ല..ഏട്ടന്‍ ചെറുതായി കുറ്റപ്പെടുത്തി.

ഈശ്വരാ, ഈ ചെരുപ്പ്, കാലില്‍ കിടക്കാന്‍ ഞാന്‍ എന്താ ചെയ്യണ്ടത്.. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

എവിടെ പോയാലും ഒന്നുകില്‍ ഞാന്‍ ചെരുപ്പിനെ മറക്കും, അല്ലെങ്കില്‍ ചെരുപ്പ് എന്നെ മറക്കും.

ഇന്നലെ അമ്പലത്തില്‍ പോയപ്പോള്‍, ഞാനവിടെ അതു പുറത്തു ഊരി വച്ചു.. പിന്നെ അതിനെ കുറിച്ച് ഓര്‍ത്തത്‌, വീട്ടില്‍ വന്നു കയറുമ്പോള്‍, അമ്മ ചോദിച്ചപ്പോഴാണ്.

കഴിഞ്ഞ ആഴ്ച കടമ്പഴിപ്പുറം ഹൈസ്കൂളില്‍ കലോത്സവം കാണാന്‍ പോയി. മിമിക്രി, മോണോ ആക്ട്, സുന്ദരിക്കുട്ടികളുടെ നൃത്തം ആകെ ജഗപോഗ. മടങ്ങുന്ന വഴി മുഴുവന്‍, ആ മോണോ ആക്ടിന്‍റെ രസാസ്വാദനമായിരുന്നു. തിരിച്ചു വീട്ടില്‍ കേറിയ ഉടനെ അമ്മ ചോദിച്ചു ചെരുപ്പും കുടയും എവിടെടാ...ആ രസമാകെ അര നിമിഷം കൊണ്ട് പമ്പ കടന്നു. അവര്‍ രണ്ടു പേരും എവിടെ വച്ച്, എന്നെ വിട്ടുപിരിഞ്ഞു എന്നത് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല, ഇടക്ക് അമ്മയുടെ വെടിപൊട്ടുന്ന രണ്ടടിയും ശാസനയും. നിനക്ക് ഇനി ഒന്നും വാങ്ങിച്ചു തരില്ല.

അടി കിട്ടിക്കഴിഞ്ഞില്ലേ, ഇനി ഇപ്പൊ ഓടും കൂലിയും സമം. പഴയതൊക്കെ മറക്കാം, പുതിയ നാളേക്ക് കാത്തിരിക്കാം.

ഈ ചെരുപ്പ് വാസ്തവത്തില്‍ ഒരു ഭാരമാണ്. എവിടെ ചെന്നാലും സ്വതന്ത്രമായി ചിന്തിക്കാന്‍ പറ്റില്ല. കാര്യമായി ചിന്തിക്കുന്നതിനിടയില്‍ ചെരുപ്പ് കൂടെ തന്നെ ഉണ്ടോ എന്ന് ഇടക്കിടക്ക് ഓര്‍മ്മിക്കണം.

പിന്നെ ഏതെങ്കിലും മിടുക്കി കൂട്ടുകാരിയോട് കുശലപ്രശ്നം പറഞ്ഞു കൊണ്ടിറങ്ങുമ്പോള്‍ അഥവാ ചെരുപ്പിനെക്കുറിച്ചോര്‍മ്മ വന്നാല്‍, മനസ്സ് പറയും, ചെരുപ്പ് പിന്നെ എടുക്കാം, ഈ സന്ദര്‍ഭം ഇനി കിട്ടില്ല.

അടുത്ത പ്രാവശ്യം ചെരുപ്പിന്‍റെ വാറ് നേരെയാക്കാന്‍ പോകുമ്പോള്‍, ചെരുപ്പ് കുത്തിയോട് ചോദിക്കണം, ഇത് കാലില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ വല്ല സൂത്രവും ഉണ്ടോ എന്ന്.

പുളിയും, കാപ്പിക്കുരുവും കുരോട്ടിയിലാക്കി മുറ്റത്തേക്കിറങ്ങി. പരുമ്പില്‍ കാപ്പിക്കുരു പരത്തുന്നതിനിടയില്‍ അകത്തു ചില സംസാരങ്ങള്‍ നടക്കുന്നത് ശ്രദ്ധിച്ചു. അമ്മമ്മ ബോംബേക്ക് പോവുകയാണത്രേ..

എനിക്ക് ചെറിയ സങ്കടം വന്നു, ഇനി ഇടക്കിടക്ക് വികൃതി അടിക്കാന്‍ ഒരാളില്ലാതെയാകും. കഥ പറഞ്ഞു തരാന്‍ ആളില്ലാതെയാകും.

അമ്മമ്മ തീവണ്ടിയിലാണ് പോകുന്നത് എന്ന് കൂടി കേട്ടപ്പോള്‍ തീവണ്ടി കാണാനുള്ള ആഗ്രഹം മൂത്തു.

ഞാന്‍ തീവണ്ടി ദൂരത്തു നിന്ന് ബസ്സിലിരുന്നേ കണ്ടിട്ടുള്ളു. പുക പിന്നിലേക്ക്‌ തുപ്പിക്കൊണ്ട് ഒരു ഭീമന്‍ രാക്ഷസന്‍, കരി മാടന്‍. അയാള്‍ കൂക്കുമ്പോള്‍ മൂക്കില്‍ കൂടി ആവിയങ്ങനെ പറക്കും. കുറേ പെട്ടികളും വലിച്ചു കൊണ്ടാണ് മൂപ്പരുടെ പോക്ക്. എന്‍റെ ബസ്സ്, ആ രാക്ഷസന്‍റെ ഒരു പെട്ടിയേക്കള്‍ ചെറുതാണ്. ആ പെട്ടി അങ്ങോട്ടും, ഇങ്ങോട്ടും ആഞ്ചി, ആഞ്ചി ആണത്രേ പോകുക. എന്തൊരു രസമായിരിക്കും അതിലിരിക്കാന്‍.

അമ്മമ്മയും കൂട്ടരും ഓലവക്കോട്ടു നിന്ന് കേറുമത്രേ. പക്ഷേ സീറ്റ് നേരത്തേ പിടിച്ചുറപ്പിക്കാന്‍ ഏട്ടനോട് ഒറ്റപ്പലത്തേക്ക് പോകാന്‍ ഏല്‍പ്പിക്കുന്നത് കേട്ടു.

ഞാനും കൂടി വന്നോട്ടെ, ഏട്ടാ, ഒറ്റപ്പാലത്തേക്ക്. ഞാന്‍ ഏട്ടന്‍റെ പിന്നാലെ കൂടി. അവിടെ നിന്ന് ഒലവക്കൊടുവരെ ഏട്ടന്‍റെ കൂടെ ഇരുന്ന്‍ വരാമല്ലോ..ഞാന്‍ ഇതുവരെ തീവണ്ടിയില്‍ ഇരുന്നിട്ടില്ല ഏട്ടാ..

പതുക്കെ ഏട്ടന്‍ എന്‍റെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി..

അങ്ങനെ ആ സുദിനം വന്നു. രാവിലെ തന്നെ ഏതു ഷര്‍ട്ടിടണം, ട്രൌസറിടണം എന്നൊക്കെ തിരഞ്ഞെടുത്തു വച്ചു. ഉച്ചക്ക് പുറപ്പെടണം. നേരത്തേ ഊണ് കഴിച്ച് തയ്യാറായി. നല്ല ഷര്‍ട്ടും ട്രൌസറും ഒക്കെ ഇട്ടു ഏട്ടന്‍റെ കൂടെ ഇറങ്ങി.

മനസ്സു നിറയെ തീവണ്ടി. അതിന്‍റെ രാഗ ഭാവങ്ങള്‍ ഉള്ളിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു. തോണിക്കോട്ടു വരമ്പെത്തിയത് അറിഞ്ഞില്ല. ഞാന്‍ നടക്കുകയല്ല, ഓടുകയാണ്. ബസ്സ് പോകരുതേ ദൈവമേ..

കോട്ടയിലെ പടികളൊക്കെ ഈരണ്ടു പടികളായി ചാടിക്കയറി. ഗോപുരത്തിനടുത്തെത്തിയപ്പോഴേക്കും ഒരു ഇരമ്പം കേട്ടു. ബസ്സാണോ. ഞാന്‍ ഓടി. ഏട്ടന്‍ എത്തുമ്പോഴേക്കും ബസ്സ് പിടിച്ചു നിറുത്തണം.

റോട്ടിലേക്കുള്ള ഊടുവഴി, വെള്ളം പോയി പോയി കുണ്ടുകള്‍ നിറഞ്ഞതാണെങ്കിലും, അങ്ങിങ്ങ് വേലി മുള്ളുകള്‍ കിടക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാക്കാതെ ഓടി. റോട്ടിലെത്തി. ഭാഗ്യം ബസ്സ് പോയിട്ടില്ല. ബസ്സ് ദൂരെ നിന്ന്‍ വരുന്നത് കാണാം.

പെട്ടെന്ന് പിന്നില്‍ നിന്നു ഒരു ചോദ്യം കേട്ടു, ചെരുപ്പെവെടെടാ.. ഞാന്‍ ഒന്ന് ഞെട്ടി. ഞാന്‍ കാലില്‍ നോക്കി. കാലില്‍ ചെരുപ്പില്ല. തീവണ്ടി കാണാനുള്ള ആവേശത്തില്‍ ചെരുപ്പിടാന്‍ മറന്നു.

ഒറ്റപ്പാലത്ത് റോഡ്‌ നിറയെ ചളിയാണ്‌, ചെരുപ്പിടാതെ അവിടെ നടക്കാന്‍ പറ്റില്ല. നീ വരണ്ട. ഏട്ടന്‍ പറഞ്ഞു.

ബസ്സ്‌ മുന്നില്‍ വന്ന് നിന്നതും, ഏട്ടന്‍ അതില്‍ കയറിയതും ഞാന്‍ നിറകണ്ണുമായി നോക്കി നിന്നു.


ബസ്സ്‌ എന്നെ നോക്കി ചിരിച്ചുവോ, അറിയില്ല