Sunday 4 February 2018

ഭാന്ഗഡില്‍ ഭൂതമോ...(The most haunted fort in India)









സരിസ്കയിലെ കുളിരുന്ന പ്രഭാതത്തില്‍ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ ഭൂതത്തെ കാണാനുള്ള പുറപ്പാടിലാണ്.

സരിസ്ക വനപ്രദേശത്തില്‍, അരാവലി മല നിരകളോട് ചേര്‍ന്ന് ഏകദേശം 60 കി മി ദൂരത്തായാണ് ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന കോട്ടകളില്‍ ഒന്നായ ഭൂതത്താന്‍റെ കോട്ട എന്ന്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഭാന്ഗഡ് സ്ഥിതി ചെയ്യുന്നത്.

ഞങ്ങള്‍ ഗൂഗിള്‍ അങ്കിളിന്റെ കൂട്ടു പിടിച്ച് പുറപ്പെടാന്‍ തീരുമാനിച്ചു. അങ്കിളെവിടെടേ...എന്ന്‍ സാരഥിയായ സുഹൃത്ത്. ഞാന്‍ ഗൂഗിള്‍ മാപ്പില്‍ തോട്ടപ്പോള്‍ ഒരു കിളി നാദം... 'വേഗം പുറപ്പെടൂ' എന്നു ഞങ്ങളോട് പറയുന്നു. ഇഗ്ലീഷിലാണെങ്കിലെന്താ നമ്മുടെ ഹൃദയം തോട്ടല്ലേ അവര് വര്‍ത്തമാനം പറയുന്നത്. ഈ മണി നാദം കേട്ടാല്‍ വണ്ടി ഓടിച്ചു കൊണ്ടേ ഇരിക്കാന്‍ തോന്നും എന്ന് സാരഥി സുഹൃത്ത്. ആ മണി നാദം ഒഴുകി വരുമ്പോള്‍ ഞങ്ങളില്‍ പലരും ആ ശബ്ദത്തിന്‍റെ ഉടമയെ ഉള്ളാലെ കാണാതിരുന്നില്ല…!!

നിരത്തില്‍ അധികം വാഹനങ്ങള്‍ എതിരേ വരുന്നത് കണ്ടില്ല, അതുകൊണ്ട് തന്നെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു കൊണ്ടാണ് ഞങ്ങള്‍ നീങ്ങിയത്. ഇത് കണ്ടറിഞ്ഞു കൊണ്ടാകണം ഗൂഗിള്‍ അംഗന പല നാഴികകളോളം ഒന്നും ഉരിയാടിയില്ല.

അംഗന പറയുന്ന വഴിയെ ഞങ്ങള്‍ വണ്ടി ഓടിച്ചു ചുറ്റും ഇരുണ്ട കൊച്ചു മലകള്‍. ആ കൊച്ചു മലകള്‍ക്കു മുകളിലായി നല്ല ഇളം നീലാകാശം. പരന്ന താഴ്വരകളില്‍ പച്ചപ്പു നിറഞ്ഞ കൊച്ചു കൊച്ചു കൃഷിത്തടങ്ങള്‍. സത്യത്തില്‍ വണ്ടി ഓടിച്ചു കൊണ്ടേ ഇരിക്കാന്‍ തോന്നും.

വഴിയില്‍ പലയിടത്തും മലമുകളില്‍ കൊച്ചു കോട്ടകള്‍ കാണാനുണ്ട്. അവയിലേക്ക് എത്തിചേരാനുള്ള വഴികള്‍ ദുര്‍ഘടങ്ങള്‍ ആണ്. ചരിത്രമുറങ്ങുന്ന ഈ സ്മാരകങ്ങള്‍ക്ക് നൂറ്റാണ്ടുകളിലെ അനേകായിരം കഥകള്‍ പറയാനുണ്ടാകും.

ഭാരതത്തിലെ രാജാക്കന്‍മാര്‍ക്ക് മലകളാല്‍ ചുറ്റപ്പെട്ട ഈ ഭൂപ്രദേശം കണ്ടപ്പോള്‍ അവരുടെ ശക്തി ദുര്‍ഗ്ഗം, പ്രകൃതി കനിഞ്ഞരുളിയ ഈ പ്രദേശത്തു തന്നെ ആകണം എന്ന് തോന്നിയതില്‍ തെല്ലും അതിശയമില്ല. അതുകൊണ്ട് തന്നെ ആയിരിക്കാം രാജസ്ഥാനിലെ ഈ ഭൂപ്രക്രുതിയില്‍ ഇത്ര അധികം കോട്ടകള്‍ പൊട്ടി മുളച്ചത്.

ഞങ്ങള്‍ വഴിയില്‍ ബിജാക് കി പഹാഡി എന്ന സ്ഥലത്തേക്ക് തിരിഞ്ഞു. ഇത് ഒരു ചെറിയ കുന്നിന്‍ പ്രദേശം ആണ്. നിറയെ കുറ്റിച്ചെടികളും ചെറു മരങ്ങളും നിറഞ്ഞ പ്രദേശം. മുകളിലേക്ക് കയറാന്‍ നല്ല ചരിഞ്ഞ വഴി ഉണ്ടാക്കിയിട്ടുണ്ട്.

അധികം കയറ്റം കയറി ശീലമില്ലാത്ത ഞങ്ങള്‍ക്ക് ഈ കയറ്റം അത്ര നിസ്സാരമായി തോന്നിയില്ല. കുട്ടികള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. തണുപ്പ് കാലമായതിനാല്‍ സൂര്യന്‍ നിലാവുപോലെ വെളിച്ചം തൂവുന്നു. സുഖമുള്ളൊരു ചൂട് ഞങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്കുള്ളില്‍ നിറയുന്നതായി തോന്നി.

കുന്നിന്‍റെ മുകളില്‍ എത്തിയപ്പോഴേക്കും ഓന്തിന്റെ ആകൃതിയിലുള്ള ഒരു വലിയ പാറ ഞങ്ങളെ എത്തിനോക്കുന്നത് ഞങ്ങള്‍ കണ്ടു. ഇത്ര ഭീമാകാരനായ ഒന്തോ.. ഈ ആകൃതിയിലുള്ള പാറ എങ്ങനെ ഇങ്ങനെ നില്‍ക്കുന്നു. ഞങ്ങളില്‍ പലരും അതിശയം പ്രകടിപ്പിച്ചു.

അതിന് തൊട്ടടുത്തു തന്നെ കമ്പി വേലിയാല്‍ ചുറ്റപ്പെട്ട് ഒരു പ്രദേശം.
അവിടെ 26 അഷ്ട കോണുകളുള്ള സ്തംഭങ്ങളാല്‍ വൃത്താകാരം ‍ ഉണ്ടാക്കിയിരിക്കുന്നു. ഇത് മൌര്യ സാമ്രാജ്യ കാലത്ത് അശോകന്‍ പണിത സ്തൂപങ്ങളില്‍ ഒന്നാണെന്ന് ഇവിടത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശിലാ ഫലകത്തില്‍ എഴിതി വച്ചിരിക്കുന്നു. ഇത് ക്രിസ്തുവിനു മുന്പ് ഏകദേശം 3 -)o ശതകത്തില്‍  നിര്‍മ്മിച്ചതാണത്രെ. 1935 - 36 ല്‍ നടത്തിയ പുരാ വസ്തു ഗവേഷണത്തില്‍ ഈ കുന്നിന്‍ മുകളില്‍ കണ്ടെടുത്തതാണത്രെ ഇത്. ഈ അശോക സ്തൂപം പുരാ വസ്തു ഗവേഷകരില്‍ വളരെ പ്രസിദ്ധമാണ്

 

 

കൂടാതെ ഈ പ്രദേശത്താണത്രേ, മഹാഭാരത കഥയില്‍ പ്രതിപാദിച്ചു കാണുന്ന മല്‍സ്യ രാജ്യത്തിന്‍റെ തലസ്ഥാനമായ വിരാട് നഗരം ഉണ്ടായിരുന്നത്. ഇവിടെയാണത്രേ പാണ്ഡവര്‍ അവരുടെ 12 വര്‍ഷത്തെ വനവാസത്തിന് ശേഷമുള്ള ഒരു വര്‍ഷത്തെ അജ്ഞാത വാസം അനുഷ്ഠിച്ചത്. ഇവിടത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശം കണ്ടാല്‍ മനസ്സിലാകും പാണ്ഡവര്‍ എന്തിനാണ് ഈ സ്ഥലം തന്നെ അജ്ഞാത വാസത്തിന് തിരഞ്ഞെടുത്തതെന്ന്....!!!
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പഴഞ്ചൊല്ല് അപ്പോള്‍ ഓര്‍മ്മ വന്നു....

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന സ്ഥലമാണ് ഞങ്ങള്‍ ഇപ്പോള്‍ കാണുന്നത്. മല്‍സ്യ രാജ്യ കാലം - അതായത് ഏകദേശം 5500 വര്‍ഷം മുന്‍പ് മുതല്‍ മൌര്യ സാമ്രാജ്യത്തിലൂടെ മുങ്ങി മുഗള്‍ സാമ്രാജ്യത്തിലൂടെ പൊങ്ങി ഇന്നീക്കാണുന്ന സ്വതന്ത്ര ഭാരതത്തിലൂടെ പ്രവഹിക്കുന്ന ഈ ചരിത്ര നദി ഒഴുകിക്കൊണ്ടേ ഇരിക്കുകയാണ്. അനന്തമായി മുന്‍പോട്ടും പുറകോട്ടും നീളുന്ന ചരിത്ര നദി.

പാണ്ഡവരോടും അശോക സാമ്രാട്ടിനോടും യാത്ര പറഞ്ഞ് ഞങ്ങള്‍ വീണ്ടും യാത്ര പുറപ്പെട്ടു.

യാത്രക്കിടയില്‍ പല കോട്ടകളും റോഡിന് ഇരു വശവുമുള്ള കറുപ്പും നീലയും കലര്‍ന്ന മലകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം.

റോടിനിരുവശവും പലയിടത്തും കടുക് കൃഷി ചെയ്തിരിക്കുന്നു. കടുകിന്‍റെ   മഞ്ഞപ്പൂക്കള്‍ അവിടെ റോടിനിരുവശവും മഞ്ഞപ്പരവതാനി വിരിച്ചിരിക്കുന്നു. കുറച്ചപ്പുറത്ത്‌ പച്ചയും സ്വര്‍ണ നിറവും കലര്‍ന്ന ഗോതമ്പ് വയലുകള്‍. ഇടക്കിടക്ക് ഇരുണ്ട പച്ച നിറഞ്ഞ വന്‍ വൃക്ഷങ്ങള്‍. അതിനപ്പുറത്ത് കരി നീലന്‍ മലകള്‍. മുകളില്‍ നല്ല ഇളം നീല ആകാശം. മങ്ങി പ്രകാശിക്കുന്ന അര്‍ക്കന്‍ ചെറു ചൂടു വെള്ളി രശ്മികള്‍ ഏവരിലും കോരി ഒഴിക്കുന്നു. തൂ വെള്ള മേഘങ്ങള്‍ പഞ്ഞിക്കെട്ടു പോലെ അങ്ങിങ്ങു പാറി നടക്കുന്നു.

എന്‍റെ നീലാകാശം നിറയെ വെള്ളി മുകില്‍ മാലാ... എന്ന് ഓ എന്‍ വി കുറുപ്പ് പാടിയത് ഇവിടം കണ്ടിട്ടായിരിക്കുമോ...എന്തായാലും എനിക്ക് ഈ കവിത ഉറക്കെ പാടാന്‍ തോന്നി....!!

ഞങ്ങള്‍ ഈ സ്ഥലം മുഴുവന്‍ കാമറയിലൂടെ ഊറ്റിക്കുടിക്കുവാന്‍ തീരുമാനിച്ചു. എത്ര കുടിച്ചാലും മതിവരാത്ത, വര്‍ണ്ണ ജാലങ്ങള്‍ ഒഴുകുന്ന വറ്റാത്ത ഉറവ.

കൂടെയുള്ള പെണ്ണുങ്ങള്‍ അവരുടെ ചന്തക്കുപ്പായങ്ങള്‍ ഈ കാന്‍വാസിനോടു ചേര്‍ത്തു പിടിച്ചു ചാഞ്ഞും ചരിഞ്ഞും നിന്നു. ഞങ്ങള്‍ ആ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ശ്രമിച്ചു...

എനിക്കാണെങ്കില്‍ ആ നീലാംബരത്തിലെ ഒരു വെള്ള മുകില്‍ ആകാനായിരുന്നു മോഹം.., നീല വിഹായസ്സില്‍ യാതൊരു ബന്ധനങ്ങളുമില്ലാതെ മന്ദ മാരുതനൊത്തു തെന്നി തെന്നി ഇവിടമാകെ വിഹഗ വീക്ഷണം നടത്താന്‍....ഈ മലകളൊക്കെ കൊച്ചു കുടകള്‍ കമഴ്ത്തി വച്ചിരിക്കുന്നതായേ അങ്ങു മുകളില്‍ നിന്ന്‍ തോന്നൂ...

ഇനി ഭാന് ഗഡിലേക്ക് അധികം ദൂരമില്ല. പക്ഷേ വഴി അത്ര നല്ലത് അല്ലാത്തത് കൊണ്ട് യാത്ര പതുക്കെ ആണ്. ഗൂഗിള്‍ അംഗന പലയിടത്തും റോഡുകളെ അറിയാത്ത രീതിയില്‍ ആണ് പറഞ്ഞത്. ഞങ്ങള്‍ ലാവണ്യ മുഗ്ധതയില്‍ ആയിരുന്നതു കൊണ്ട് അതു കേട്ടിരിക്കാനുമിടയില്ല.

ഉച്ചക്ക് ഒരു മൂന്നു മണിയോടെ ഞങ്ങള്‍ ഭാന് ഗഡില്‍ എത്തി. പ്രതീക്ഷിച്ചതിലും വളരെ അധികം തിരക്ക്. ആളുകള്‍ കോട്ടക്കുള്ളിലെ ഭൂതത്തെ കാണാന്‍ ഒഴുകുകയാണ്.

കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അന്‍പതു രൂപ പാര്‍ക്കിങ് ചാര്‍ജ് കൊടുത്ത് ഒരു തരത്തില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ കോട്ടക്കടുത്തേക്ക് നടന്നു.

മുന്നില്‍ തന്നെ ഒരു വലിയ ഇരുമ്പ് ഗേറ്റ്, രാത്രിയില്‍ ആരും അകത്തേക്ക് കടക്കാതിരിക്കാനായിരിക്കാം. അതോ പ്രേതം പുറത്തു വരാതിരിക്കാനോ...!!!

രാത്രിയില്‍ പ്രവേശനമില്ല എന്ന്‍ അവിടെ എഴുതി വച്ചിട്ടും ഉണ്ട്. ആരോടാണാവോ...

ഈ കോട്ട 17 -)o ശതകത്തില്‍ അന്നത്തെ രാജാവായിരുന്ന രാജാ മാന്‍ സിംഗ് അദ്ദേഹത്തിന്റെ സഹോദരന്‍ മാധവ് സിങ്ങിന് വേണ്ടി പണി കഴിച്ചതാണത്രേ..

കൊച്ചു മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം ശത്രുക്കള്‍ക്ക് എത്തിപ്പെടാന്‍ വളരെ പ്രയാസമുള്ള സ്ഥലമാണ്. എന്നിട്ടുമെന്തേ ഇതു നശിക്കാന്‍…

ഗേറ്റ് കടന്നാല്‍ ഒരു ഹനുമാന്‍ ക്ഷേത്രം ആണ്. പ്രേതത്തെ പേടിയുള്ളവര്‍ക്കൊക്കെ അവിടെ തൊഴാം.. ...അല്ലാത്തവര്‍ക്കും തൊഴാം..

ക്ഷേത്രം കഴിഞ്ഞ ഉടനെ നീണ്ടു പോകുന്ന രാജ വീഥിക്കു ഇരു വശവും കൊച്ചു കൊച്ചു മുറികളുള്ള അങ്ങാടി. മേല്‍ക്കൂരകളെല്ലാം പോയി, ചുമരുകള്‍ മാത്രം ബാക്കി നില്‍ക്കുന്ന, ഒരേ രീതിയില്‍ നിര നിരയായി ഉണ്ടാക്കിയിരിക്കുന്ന നൂറു കണക്കിനു കടകള്‍.

കാലത്തിന്റെ കൊള്ളിയാന്‍ വെട്ടേറ്റ് വിണ്ടുകീറിയ ചുമരുകള്‍.... ചെവിയോര്‍ത്താല്‍ ആ കട കമ്പോളങ്ങളിലെ തിരക്കും ബഹളവും ഇപ്പൊഴും കേള്‍ക്കുന്നുണ്ടോ... കുപ്പി വളകള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ…ആ തിരക്കില്‍ ഞാന്‍ ഒരു പീടികയ്ക്ക് മുന്നില്‍ കുപ്പി വളകള്‍ നോക്കി നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നൊരു കൊച്ചു ശബ്ദം.. ഈ ചുമരോക്കെ എങ്ങനെയാ പൊട്ടിയത് അങ്കിള്‍, കൊച്ചു മോളുടെ ചോദ്യം.

അതൊക്കെ കാലപ്പഴക്കത്തില്‍ പൊട്ടിപ്പോയതാ മോളെ..ഞാന്‍ മോളുടെ ജിജ്ഞാസ, തെല്ലൊന്നു ശമിപ്പിക്കാന്‍ ശ്രമിച്ചു.

ആ രാജ വീഥിയില്‍ നിന്നു നോക്കിയാല്‍ മുന്നിലുള്ള കറുത്ത മലയില്‍ കറുത്ത കല്ലുകള്‍ കൊണ്ട് തീര്‍ത്ത വളരെ ഉയര്‍ന്നു നില്‍ക്കുന്ന കോട്ട കാണാം. അന്ന് അതിനു ഏഴു നിലകളുണ്ടായിരുന്നുവത്രെ, പക്ഷേ ഇന്ന്‍ നാലു നിലകളേ ഉള്ളൂ. അതും പൊട്ടി പൊളിഞ്ഞ നിലയില്‍. അതിനു പുറകില്‍ അതേ നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത മല.ഒന്നിനോടൊന്ന് അനുപൂരകങ്ങള്‍.

മുന്നില്‍ നിരന്ന സ്ഥലത്ത് പല കെട്ടിടങ്ങളും ചുമരും മേല്‍ക്കൂരയും പൊളിഞ്ഞ്,  നഷ്ട പ്രതാപങ്ങളുടെ കഥയോതി അങ്ങനെ നില്‍ക്കുന്നു.

ഈ കോട്ട ഈ നിലയില്‍ പൊട്ടിപ്പൊളിയാന്‍ ഉണ്ടായ ഒരു കഥ ഇന്നാട്ടില്‍ വളരെ പ്രചാരത്തില്‍ ഉണ്ട്..

രാജാ മാന്‍ സിംഗ് ഈ കോട്ട പണിയാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ താമസിച്ചിരുന്ന ബാബാ ബാലോനാഥിനോട് അഭിപ്രായം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു, കോട്ട പണിതോളു പക്ഷേ ആ കോട്ടയുടെ നിഴല്‍ ഒരു കാരണവശാലും ഈ നില്‍ക്കുന്ന കുടിലില്‍ വീഴാന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ ഈ പട്ടണത്തിനും കോട്ടക്കും നാശം സംഭവിക്കും. അതു പ്രകാരം രാജാ മാന്‍ സിംഗ് കോട്ട പണിതു.

പക്ഷേ പിന്നീട് വന്ന രാജാ മാധവ് സിംഗ് ഇത്തരം വിശ്വാസങ്ങള്‍ മാനിക്കാതെ കോട്ട കുറച്ചു കൂടി ഉയര്‍ത്തി. അതിന്‍റെ നിഴല്‍ ആ കുടിലില്‍ വീഴാന്‍ തുടങ്ങി. അതോടെ കോട്ടയുടെയും പട്ടണത്തിന്‍റെയും നാശം തുടങ്ങി.

വേറൊരു കഥ, സുന്ദരിയായ റാണി രത്നാവതി ഭാന് ഗഡിലെ രാജകുമാരി ആയിരുന്നു. അതീവ സുന്ദരിയായ രാജകുമാരിയെ അന്ന് പലരും മോഹിച്ചിരുന്നു. കൂട്ടത്തില്‍ ഒരു കൂടതന്ത്രക്കാരനും. അയാള്‍ ഈ രാജകുമാരിയെ മയക്കാനായി ഒരു മരുന്ന് ഇത്തറില്‍ ചേര്‍ത്തു കൊടുത്തു. ഇത് എങ്ങനെയോ അറിഞ്ഞ രാജകുമാരി അത് വലിച്ചെറിഞ്ഞു. ഇത് കല്ലായി രൂപം കൊണ്ട് ഈ കൂടതന്ത്രക്കാരന്‍റെ ദേഹത്ത് വീഴുകയും അയാള്‍ മരിക്കാന്‍ ഇടയാകുകയും ചെയ്തു. അതിനു ശേഷം ഈ കോട്ടയും പരിസര പ്രദേശങ്ങളും ഭൂത പ്രേതങ്ങളുടെ ആവാസ കേന്ദ്രമായി.

ഇന്നാട്ടുകാര്‍ ഈ കഥ വിശ്വസിച്ചാലും ഇല്ലെങ്കിലും രാത്രി കാലങ്ങളില്‍ ഈ കോട്ടയില്‍ ആരും വരാറില്ല. സാഹസം കാണിച്ച് വന്നവര്‍ക്കൊക്കെ രാത്രികാലങ്ങളില്‍ പേടി പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ. അങ്ങനെ ആണ്, ഇത് ഇന്ത്യയിലെ ഏറ്റവും പേടിപെടുത്തുന്ന കോട്ട ആയി മാറിയത്.

ഞങ്ങള്‍ മുകളിലേ നിലയിലേക്ക് പതുക്കെ കയറാന്‍ തുടങ്ങി. നാലു നിലയിലേക്ക് ചെങ്കുത്തായ പടികളാണ്. കയറി മുകളില്‍ എത്തിയപ്പോഴേക്ക് പലരും ക്ഷീണിച്ച മട്ടായി.

ചുറ്റും പല മുറികളും, ഗുഹാ രൂപത്തിലുള്ള ദ്വാരങ്ങളും. ദര്‍ബാര്‍ ഹാളും, അന്തപ്പുരവും… അങ്ങനെ പലതും.

തൊട്ടു മുന്നില്‍ കാണുന്ന ഒരു ചെറിയ ഗുഹാ രൂപത്തിലുള്ള വാതിലിലൂടെ ഞങ്ങള്‍ അടുത്ത നിലയിലേക്ക് കയറാന്‍ ശ്രമിച്ചു. എന്‍റെ കൂടെ കൊച്ചു മോളുമുണ്ട്. വളഞ്ഞു പോകുന്ന പടികളിലൂടെ പതുക്കെ കയറി പകുതി വഴി എത്തിക്കാണും, കുഞ്ഞ് ഉറക്കെ നിലവിളിച്ചു. ശ്വാസം കിട്ടാത്ത രീതിയിലുള്ള മുഖഭാവം കണ്ട് ഞങ്ങള്‍ ആകെ അന്ധാളിച്ചു. കുട്ടി തിരിച്ച് താഴത്തേക്ക്‌ ഓടി. ഒരു പക്ഷെ കുഞ്ഞിന്‍റെ മനസ്സില്‍ പേടിപ്പിക്കുന്ന വല്ല ചിന്തകളും വന്നിട്ടുണ്ടാവാം….
ഞങ്ങളില്‍ രണ്ടുപേര്‍ വീണ്ടും പടി കയറി മുറിയുടെ പുറം ഭാഗത്തു വന്ന് ഫോട്ടോ ഷൂട്ടുകളും മറ്റും തുടര്‍ന്നു.

താഴെ നിന്ന മറ്റൊരു ഗ്രൂപ്പ് ഈ വഴിയില്‍ക്കൂടി മുകളിലേക്ക് വന്നു. അവര്‍ക്കും പകുതി വഴിയെത്തിയപ്പോള്‍ ശ്വാസം കിട്ടാത്ത ഒരു പ്രതീതി. ഒരു വിധത്തില്‍ മുകളില്‍ വന്ന് കാഴ്ചകള്‍ കണ്ട് തിരിച്ചിറങ്ങി.

അടുത്തത് മൂന്നാമത്തെ ഗ്രൂപ്പായിരുന്നു. അവരും ഈ വഴിയില്‍ പകുതി എത്തിയപ്പോള്‍ വല്ലാത്ത വിമ്മിഷ്ടം പ്രകടിപ്പിച്ചു. എന്താണാവോ ഇതിനു കാരണം…..!!

എന്തോ ചില കലാ വൈഭവങ്ങള്‍ ഇവിടെ ആള്‍ക്കാരെ പേടിപ്പിക്കത്തക്കതായി ഉണ്ടാകാം എന്ന് ഞങ്ങള്‍ക്കും തോന്നി. അതോ കഥകളുടെ ചാതുര്യമോ…!!! രണ്ടായാലും പ്രേത കോട്ട, ശരിക്കും അതിന്‍റെ വിചാര വികാരങ്ങളോടെ ആസ്വദിച്ചു എന്ന വലിയ ക്രെഡിറ്റ്‌ ഞങ്ങള്‍ക്ക് സ്വന്തം….!!!

കോട്ടയിലെ ആവിഷ്കാരങ്ങളൊക്കെ കണ്ടാസ്വദിച്ച് തിരിച്ചിറങ്ങുമ്പോള്‍ നേരം അഞ്ച് മണി. ഒരു മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്താകെ ഇരുട്ട് പരക്കും. പിന്നെ വെളുത്ത സാരി ഉടുത്തവര്‍ നിലം തൊടാതെ നില്‍ക്കുന്നതും നടക്കുന്നതും ഞങ്ങള്‍ കാണേണ്ടി വരും. ആര്‍ക്കെങ്കിലും ഞങ്ങളെ ഇഷ്ടപ്പെട്ടാലോ...

അതിനെന്തായാലും ഞങ്ങള്‍ നില്‍ക്കുന്നില്ല. ഇളം മനസ്സുള്ള കൊച്ചു കുട്ടികളും, ശരീരം വളര്‍ന്നെങ്കിലും കൊച്ചു കുട്ടികളുടെ മനസ്സും പേറി നടക്കുന്നവരുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍.

ഞങ്ങള്‍ വേഗം വണ്ടിയില്‍ കയറി. രാത്രി ആകുന്നതിന് മുന്‍പ് അതിര്‍ത്തി കടക്കണം. കാരണം ഇവടത്തെ വെള്ള സാരിക്കാര്‍ ആരെങ്കിലും പുറകെ കൂടിയാല്‍ അവര്‍ അതിര്‍ത്തി വരെ വരുമത്രേ...അതിനപ്പുറത്ത് അവരുടെ നാടല്ലല്ലോ..

അവര്‍ക്കും ഉണ്ടാകാം അതിര്‍ത്തി പ്രശങ്ങള്‍…അല്ലേ...!!!