Saturday 24 December 2016

റോസെറ്റോ ഗ്രാമത്തിന്‍റെ ആരോഗ്യ രഹസ്യം





റോസെറ്റോ ഇറ്റലിയുടെ ഒരു പ്രാന്ത പ്രദേശം. റോമില്‍ നിന്ന് ഏകദേശം 150 കി.മി. തെക്ക് കിഴക്ക് മാറി, കൊച്ചു കൊച്ചു മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം. അവിടുത്തെ പള്ളിക്കു ചുറ്റുമാണ് ജനങ്ങള്‍ പൊതുവേ നിവസിച്ചിരുന്നത്.  

ചുവന്ന കല്ലുകളാല്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു നില കെട്ടിടങ്ങള്‍ അവിടത്തെ പ്രധാന നിരത്തിന് ഇരു പുറവും കാണാം.
നൂറ്റാണ്ടുകളോളം റോസെറ്റോക്കാര്‍ ചുറ്റുമുള്ള മാര്‍ബിള്‍ ക്വാറികളില്‍ ആണ് പണിയെടുത്തിരുന്നത്, താഴ്വരകളില്‍ കുറച്ചു കൃഷിയും. ജീവിതം ദുഷ്കരം. രാവിലെ 7-8 കി.മി ദൂരെയുള്ള കുന്നിന്‍ മുകളില്‍ പണിക്കു പോയാല്‍ രാത്രിയാണ് തിരിച്ചു വരുന്നത്.  

അക്ഷരാഭ്യാസം പോലുമില്ലാത്ത അവര്‍ അങ്ങേയറ്റം ദരിദ്രരായിരുന്നു. ആശയറ്റു ജീവിച്ചിരുന്ന അവര്‍ക്ക് പത്തൊമ്പതാം ശതകത്തിന്‍റെ അന്ത്യത്തില്‍(end of 1900th century) ഒരു ആശാ കിരണം പോലെ, കടലിനക്കരെയുള്ള അവസരങ്ങളുടെ ദേശത്തെക്കുറിച്ചുള്ള വാര്‍ത്ത കടന്നു വന്നു.

1882 ജനുവരിയില്‍ 11 പേരടങ്ങുന്ന (10 മുതിര്‍ന്നവരും ഒരു കുട്ടിയും) ആദ്യത്തെ റോസെറ്റന്‍ സംഘം ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു. ആദ്യം അവര്‍ മന്‍ഹാട്ടനിലെ ലിറ്റില്‍ ഇറ്റലിയില്‍ തെരുവില്‍ കിടന്നുറങ്ങി

പതുക്കെ അവര്‍ പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി, പെന്‍സില്‍വാനിയയിലെ ബന്‍ഗോര്‍ എന്ന കൊച്ചു പട്ടണത്തിനരികിലായുള്ള സ്ലേറ്റ് ക്വാറികളില്‍ ജോലിക്ക് കയറിപ്പറ്റി.

അടുത്ത വര്‍ഷം 15 റോസെറ്റോകാര്‍ അമേരിക്കയിലേക്ക്‌ തിരിച്ചു. അവരില്‍ മിക്കവരും ഇതേ സ്ലേറ്റ്‌ ക്വാറികളില്‍ത്തന്നെയാണ് ഇടം തേടിയത്

ഇവരുടെ വിജയഗാഥ ഇറ്റലിയിലെ റോസെറ്റോയിലെത്തിയപ്പോള്‍ ഒന്നിനു പുറകെ ഒന്നൊന്നായി പല പല സംഘങ്ങള്‍ ബന്‍ഗോറിലേക്ക് തിരിച്ചു.

1894 - ല്‍ മാത്രം 1200 പേര്‍ അമേരിക്കന്‍ പാസ്പോര്‍ട്ട്‌ കൈക്കലാക്കി പെനിസില്‍വാനിയയില്‍ എത്തി. ഇറ്റലിയിലെ റോസെറ്റോ യുടെ തെരുവുകള്‍ ഒഴിഞ്ഞ് തുടങ്ങി.

റോസെറ്റോക്കാര്‍ ആ മലഞ്ചെരുവില്‍ ഭൂമി വാങ്ങുവാന്‍ തുടങ്ങി. ആ ചെങ്കുത്തായ പാതകള്‍ക്കിരുവശവും ക്വാറിയിലെ സ്ലേറ്റ്‌ കല്ലുകള്‍ കൊണ്ട് വീടുകള്‍ പണിതു തുടങ്ങി.  

അവര്‍ പ്രധാന തെരുവില്‍ ഒരു പള്ളിയും പണിതു - our lady of mount carmel - എന്ന പേരും നല്‍കി. ആ തെരുവിന്‍റെ പേരും അതായിമാറി.

തുടക്കത്തില്‍ ന്യൂ ഇറ്റലി എന്നാണു ആ കൊച്ചു പട്ടണം അറിയപ്പെട്ടത്. 

പിന്നീട് അതു റോസെറ്റോ എന്നാക്കി മാറ്റി. കാരണം, അവരില്‍ ഭൂരിഭാഗവും ഇറ്റലിയിലെ ആ കൊച്ചു ഗ്രാമത്തില്‍ നിന്നായിരുന്നു.

1896ല്‍ ചുറുചുറുക്കുള്ള ഒരു യുവാവ്, പാതിരി ഫാദര്‍ പാസ്കല്‍ ടെനിസ്കോ our lady of mount carmel പള്ളിയുടെ ചുമതല ഏറ്റെടുത്തു.

അദ്ദേഹം പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും തുടങ്ങി. ഉത്സവങ്ങള്‍ സംഘടിപ്പിച്ചു, അന്നാട്ടുകാരെ നിലം വെട്ടിത്തെളിച്ച് കൃഷി ചെയ്യുവാനും അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാക്കുവാനും പ്രേരിപ്പിച്ചു, പഠിപ്പിച്ചു

അങ്ങനെ അവിടം മുഴുവന്‍ ഉള്ളിയും, ഒരുളക്കിഴങ്ങും,ബീന്‍സും, മത്തനും, പല പഴ വര്‍ഗ്ഗങ്ങളും സമൃദ്ധമായി

സ്കൂളുകളും, പാര്‍ക്കും, കോണ്‍വെന്‍റും സെമിത്തേരിയും ഉണ്ടാക്കി.

ചെറു ചെറു ബേക്കറി കടകളും, ഹോട്ടലുകളും പൊതു നിരത്തില്‍ പൊങ്ങി വന്നു

ഒരു ഡസനോളം ബ്ലൗസുകള്‍ തുന്നുന്ന തുണി ഫാക്ടറികള്‍ ഉണ്ടായി.

റോസെറ്റോക്ക് ഒരു വശത്തുള്ള സമീപ ഗ്രാമം ഒരു ഇംഗ്ലീഷ് ഗ്രാമമായിരുന്നു. മറുവശത്ത് ഒരു ജര്‍മന്‍ അധിവാസ ഗ്രാമവും

ജര്‍മന്‍കാരും ഇംഗ്ലീഷ്കാരുമായി ചരിത്രപരമായി അത്ര അടുപ്പമില്ലാതിരുന്നത്കൊണ്ട് റോസെറ്റോക്കാര്‍ റോസെറ്റോക്കാരുടേതായി തന്നെ നില നിന്നു.

1900 കളില്‍ പെന്‍സില്‍വാനിയയിലെ റോസെറ്റോയുടെ തെരുവുകളില്‍, ഇറ്റലിയിലെ അതേ പ്രാദേശിക ഭാഷ മുഴങ്ങികേട്ടു.  

സ്റ്റുവാര്‍ട് വോള്‍ഫ്(Stewart Wolf) അവിടെ വന്നു ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ റോസെറ്റോ ആരും അധികം അറിയപ്പെടാത്ത ഒരു പ്രദേശമാകുമായിരുന്നു,

സ്റ്റുവാര്‍ട് വോള്‍ഫ് ഒരു ഡോക്ടര്‍ ആയിരുന്നു.  

അദ്ദേഹത്തിന്‍റെ പഠന വിഷയം- ഉദരവും ദഹനവും സംബന്ധിച്ച വിഷയങ്ങളായിരുന്നു. അദ്ദേഹം യുണിവേഴ്സിറ്റി ഓഫ് ഒക്ലൊഹോമയിലെ മെഡിക്കല്‍ സ്കൂളില്‍ പഠിപ്പിക്കുകയായിരുന്നു.

വോള്‍ഫ് വേനല്‍ക്കാലത്ത് റോസെറ്റോക്കടുത്തുള്ള ഒരു വസതിയില്‍ വന്നു താമസിക്കുമായിരുന്നു. "1950 കളുടെ അവസാനത്തില്‍ ഒരു വേനല്‍ക്കാലാവധിയില്‍ റോസെറ്റോയിലെ ഒരു മെഡിക്കല്‍ സൊസൈറ്റി എന്നെ ഒരു പ്രഭാഷണത്തിന് ക്ഷണിച്ചു”. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്റര്‍വ്യൂവില്‍ ഡോ. വോള്‍ഫ് ഇങ്ങനെ ഓര്‍ക്കുന്നു

പ്രഭാഷണത്തിന് ശേഷം അന്നാട്ടുകാരനായ ഒരു ഡോക്ടര്‍ എന്നെ ബിയര്‍ കഴിക്കുവാനായി ക്ഷണിച്ചു. സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഇവിടെ 17 കൊല്ലമായി പ്രാക്ടീസ് ചെയ്യുന്നു. എല്ലാ തരത്തിലുള്ള രോഗികളും എന്‍റെ അടുത്തു വരാറുണ്ട്. പക്ഷേ റോസെറ്റോയില്‍ നിന്ന് 65 വയസ്സിനു താഴെയുള്ള ഹൃദ്രോഗികളെ കാണുന്നത് വളരെ വളരെ വിരളമാണ്.

ഡോ. വോള്‍ഫിന് അതു വിശ്വസിക്കാന്‍ ബുദ്ധിമ്മുട്ടായിരുന്നു. കാരണം, 1950 കളില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന മരുന്നുകള്‍ വരുന്നതിനു മുന്‍പ്, ഈ രോഗം അമേരിക്കയില്‍ ഒരു മഹാമാരിയോ പകര്‍ച്ചവ്യാധിയോ പോലെ ആയിരുന്നു.  

ഈ രീതിയില്‍ ഒരു ഒരു ഹൃദ്രോഗിയെ വിരളമായി കാണുക എന്നത് തികച്ചും അവിശ്വസനീയമായിരുന്നു.

വോള്‍ഫ് ഇതിനെക്കുറിച്ചന്വേഷിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം ഒക്ലൊഹോമയിലെ വിദ്യാര്‍ത്ഥികളുടെയും സതീര്‍ത്ഥൃരുടെയും സഹകരണം ആവശ്യപ്പെട്ടു.  

ആ ഗ്രാമത്തിലെ കഴിയുന്നത്ര മരണ സര്‍ട്ടിഫിക്കറ്റ്കള്‍, ഡോക്ടര്‍മാരുടെ റെകോര്‍ഡുകള്‍, മെഡിക്കല്‍ പപ്പേറുകള്‍ എന്നിവ വിശ്ലഷണത്തിനു വിധേയമാക്കി.  

കുടുംബ പാരമ്പര്യത്തെ കുറിച്ചു പഠിച്ചു. അവിടുത്തെ മേയറുടെ സഹായത്തോടെ ഒരു സ്കൂളില്‍ ക്യാമ്പ്‌ ചെയ്തു ആ ഗ്രാമ വാസികളുടെ എല്ലാവരുടെയും EKG എടുത്തു.

അവയുടെ ഫലം അദ്ഭുതാവഹമായിരുന്നു.  

അമ്പത് വയസ്സിനു താഴെ, ഹൃദയാഘാതത്താല്‍ മരിച്ചവര്‍ തുലോം വിരളമാണ്.  

അറുപത്തഞ്ചു വയസ്സിനു മുകളില്‍ ഹൃദയാഘാതത്താല്‍ മരിച്ചവര്‍ അമേരിക്കയുടെ ശരാശരിയുടെ പകുതി.  

റോസെറ്റോയുടെ മരണ നിരക്കു തന്നെ ശരാശരി അമേരിക്കക്കാരേക്കാള്‍ 30-35 ശതമാനം കുറവ്.

വോള്‍ഫ് സൊഷ്യോളജിസ്റ്റായ ജോണ്‍ ബ്രുഹന്‍റെ (John Bruhn) സഹായം തേടി

ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും സൊഷ്യോളജി വിദ്യാര്‍ഥികളുടെയും സഹായത്തോടെ റോസെറ്റോയിലെ ഓരോ വീട്ടിലും പോയി 21 വയസ്സിനു മുകളിലുള്ള ഓരോരുത്തരോടും സംസാരിച്ചു". ബ്രുഹന്‍ ഓര്‍ക്കുന്നു.  

ഇതു ഒരു അമ്പത്തഞ്ചു കൊല്ലം മുന്‍പാണെങ്കിലും ഇന്നും അദ്ദേഹം ഒരദ്ഭുതതോടെ ഇത് ഓര്‍ക്കുന്നു. “ അവിടെ ആത്മഹത്യകളോ, മദ്യത്തിനടിമപ്പെടലോ, മയക്കുമരുന്നിനടിമപ്പെടലോ ഒന്നുമുണ്ടായിരുന്നില്ല

കുറ്റകൃത്യങ്ങള്‍ തുലോം വിരളം. പിന്നീട് ഞങ്ങള്‍ ഉദര സംബന്ധ രോഗങ്ങളേക്കുറിച്ച് പഠിച്ചു. അവര്‍ക്ക് അതൊന്നുമുണ്ടായിരുന്നില്ല. അവര്‍ മരിച്ചിരുന്നത്, വയസ്സായിട്ടു മാത്രം".....!!!


വോള്‍ഫ് ആദ്യം വിചാരിച്ചത് അവര്‍ക്ക് ഇറ്റലിയില്‍ നിന്ന് കിട്ടിയ ഭക്ഷണക്രമങ്ങള്‍ ആകാം ആരോഗ്യ കാരണമെന്ന്. പക്ഷേ ആ ധാരണ വേഗം തെറ്റാണെന്ന് തെളിഞ്ഞു.  

അവര്‍ ഉപയോഗിച്ചിരുന്ന എണ്ണ ഇറ്റലിയില്‍ ഉപയോഗിച്ചിരുന്ന ഒലിവെണ്ണയേക്കാള്‍ വളരെ ഗുണം കുറഞ്ഞതായിരുന്നു

ഇറ്റലിയില്‍ അവര്‍ പിസ്സ (pizza) ഉണ്ടാക്കിയിരുന്നത് ധാരാളം പച്ചക്കറികള്‍ ഉപയോഗിച്ചായിരുന്നെങ്കില്‍ പെന്‍സില്‍വാനിയയില്‍ ധാരാളം പെപ്രോനിയും, സലാമിയും, ഹാമും പോലെയുള്ള മാംസ്യം ഉപയോഗിച്ചായിരുന്നു.  

വോള്‍ഫ് ഡയറ്റീഷ്യന്‍സിനെക്കൊണ്ട് വിശകലനം ചെയ്യിച്ചപ്പോള്‍, അവര്‍ക്ക് കിട്ടിയിരുന്ന 41 ശതമാനം ഊര്‍ജ്ജവും മംസ്യാഹാരത്തില്‍ നിന്നാണെന്ന് കണ്ടു.  

അദ്ഭുതം. ഇവിടുത്തെ ആള്‍ക്കാര്‍ അതിരാവിലെ എണീറ്റ്‌ യോഗ ചെയ്യുകയോ, പ്രഭാതത്തില്‍ നടക്കുകയോ മറ്റോ ചെയ്തിരുന്നില്ല. കൂടാതെ ഇവര്‍ ധാരാളം സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നു. പലരും പൊണ്ണത്തടിയരായിരുന്നു.

ഇതൊന്നുമല്ല അവരുടെ ആരോഗ്യ കാരണമെങ്കില്‍ വോള്‍ഫിന്‍റെ അടുത്ത ശ്രമം പാരമ്പര്യമായി അവര്‍ക്കെന്തെങ്കിലും സവിശേഷതയുണ്ടോ എന്നറിയാനായിരുന്നു

ഇറ്റലിയിലെ റോസെറ്റോയില്‍ നിന്ന്‍ വന്ന പലരും അമേരിക്കയില്‍ പലയിടത്തും താമസിച്ചിരുന്നു. അവരെ തേടിപ്പിടിച്ചു.  

അവര്‍ ഇവരെ പോലെ പൂര്‍ണ ആരോഗ്യവാന്‍മാരാണോ എന്ന് വിശകലനങ്ങള്‍ നടത്തി. പക്ഷേ റോസെറ്റോക്കാരെപ്പോലെ ആരോഗ്യവാന്‍മാര്‍ ആയിരുന്നില്ല.

പിന്നെ വോള്‍ഫിന്‍റെ അന്വേഷണം, അവര്‍ താമസിക്കുന്ന ഗ്രാമത്തിനു എന്തെങ്കിലും സവിശേഷതയുണ്ടോ എന്നറിയാനായിരുന്നു

അദ്ദേഹം തൊട്ടടുത്ത ഗ്രാമങ്ങളായ ബംഗേറും നസരെത്തും നടന്നു വിശകലനം നടത്താന്‍ തീരുമാനിച്ചു. ഭൂപ്രകൃതി ഏകദേശം ഒരുപോലെ

അവരും യൂറോപ്പില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍. പക്ഷേ അവരുടെ, ഹൃദയാഘാതത്താല്‍ ഉള്ള മരണ നിരക്ക് മൂന്നിരട്ടി ആയിരുന്നു. വീണ്ടും വഴി മുട്ടി.

റോസെറ്റോക്കാരുടെ ആരോഗ്യ രഹസ്യം അവര്‍ തന്നെയാണ് എന്ന് വോള്‍ഫ് പതുക്കെ മനസ്സിലാക്കാന്‍ തുടങ്ങി.  

വോള്‍ഫും ബ്രുഹനും റോസെറ്റോയുടെ തെരുവിലൂടെ നടന്നു ശ്രദ്ധിച്ചപ്പോള്‍, ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത ചില സവിശേഷതകള്‍ കാണാന്‍ കഴിഞ്ഞു.

എങ്ങനെയാണ് തെരുവിലൂടെ നടക്കുമ്പോള്‍ ആളുകള്‍ ഒരാള്‍ മറ്റൊരാളോട് കുശലം പറഞ്ഞിരുന്നത്, എങ്ങനെ അവര്‍ സ്നേഹിതരുടെ വീടുകളില്‍ സന്ദര്‍ശിച്ചിരുന്നു എന്നൊക്കെ.  

അവരുടെ വീടിന്‍റെ പിന്നാമ്പുറങ്ങളില്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കുമായി ആഹാരം പാകം ചെയ്തിരുന്നതെങ്ങനെ എന്ന് കൌതുകത്തോടെ വോള്‍ഫ് കണ്ടറിഞ്ഞു.


വോള്‍ഫ് അവരുടെ കൂട്ടുകുടുംബ ഘടന എങ്ങനെ ആ ഗ്രാമത്തിന്‍റെ  ഊടും പാവും ആകുന്നു എന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങി

ഒരേ പുരക്കീഴില്‍ മൂന്നു തലമുറയെങ്കിലും താമസിക്കുന്നു, മുതിര്‍ന്നവര്‍ എത്രത്തോളം ആ വീടുകളില്‍ മാനിക്കപ്പെടുന്നു എന്നൊക്കെ അദ്ഭുതത്തോടെ കണ്ടറിഞ്ഞു.  

അവര്‍ പള്ളിയില്‍ കൂട്ട പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നപ്പോള്‍ എത്രത്തോളം ശാന്തരായി കാണപ്പെടുന്നു എന്ന് മനസ്സിലാക്കി. 

ഏകദേശം 2000 വരുന്ന നാട്ടുകാര്‍ക്കിടയില്‍ 22 സേവാ സംഘടനകളെയെങ്കിലും വോള്‍ഫ് കണ്ടു

സമ്പന്നര്‍ക്ക് അവരുടെ മഹത്വം പുറത്തു കാണിക്കാന്‍ കഴിയാത്ത, ദരിദ്രര്‍ക്ക് അവരുടെ പോരായ്മകള്‍ മറച്ചു വയ്ക്കാന്‍ സാധിക്കുന്നതുമായ - ഒരു സാമുദായിക സമത്വ ഭാവന, അവര്‍തന്നെ, അവര്‍ക്കിടയില്‍ വളര്‍ത്തിയെടുത്തിരുന്നു.

ഇറ്റലിയില്‍ നിന്ന് പസേനി (Paseni) എന്ന അവരുടെ പുരാതന സംസ്കാരം ഇവിടേക്ക് പറിച്ചു നട്ടപ്പോള്‍, നൂതന ലോകത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ നിന്നും പരിരക്ഷ നല്‍കുന്ന ഒരു സുരക്ഷാ കവചമായി അവര്‍ ഇതിനെ വളര്‍ത്തിയെടുത്തിരിക്കുന്നു.  

അവരുടെ ആരോഗ്യ രഹസ്യം അവര്‍ തന്നെ വളര്‍ത്തിയെടുത്ത സംസ്കാരമായിരുന്നു.

വോള്‍ഫും ബ്രുഹനും അവരുടെ നിരീക്ഷണങ്ങള്‍ മെഡിക്കല്‍ സമൂഹത്തിനു മുന്നില്‍ അവതരിച്ചപ്പോള്‍ ഒരു കോളിളക്കം തന്നെ ഉണ്ടായി

ആരോഗ്യ വിചക്ഷണര്‍ക്ക് അതു ദഹിക്കാവുന്നതിലും അപ്പുറമായിരുന്നു

അക്കാലത്ത്, ദൈര്‍ഖ്യ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം നാം എന്തു ആഹാരം കഴിക്കുന്നു, എത്ര കായിക വ്യായാമം ചെയ്യുന്നു, വൈദ്യശാസ്ത്രം എത്ര ഫല പ്രദമായ ചികിത്സ നല്‍കുന്നു എന്നതിലൊക്കെ ഊന്നിയായിരുന്നു

അവരുടെ സതീര്‍ത്ഥൃര്‍ നീണ്ട നിരകളുള്ള കണക്കുകളും പ്രമാണങ്ങളും നിരത്തി ജീനിന്‍റെയും, ശാരീരിക പ്രവര്‍ത്തനങ്ങളെയും കുറിച്ചു പ്രസംഗിച്ചപ്പോള്‍, വോള്‍ഫും ബ്രുഹനും, തെരുവില്‍ നിന്ന് കുശലം പറയുമ്പോഴും, ഒരേ പുരക്കീഴില്‍ മൂന്നു തലമുറ താമസിച്ചാലുമുള്ള നിഗൂഢാത്മകമായ, മാന്ത്രികമായ ഗുണങ്ങളെ കുറിച്ചു പഠിപ്പിക്കുകയായിരുന്നു.

ആരും ആരോഗ്യത്തെ സമൂഹത്തിന്‍റെ ഭാഗമായി അന്ന് കണ്ടിരുന്നില്ല.
 
വോള്‍ഫും ബ്രുഹനും ഒരു പുതിയ ചിന്താ രീതി തന്നെ ഈ രംഗത്ത് വെട്ടിത്തുറന്നു.  

ഒരാളുടെ പൂര്‍ണ്ണാരോഗ്യസ്ഥിതി അറിയാന്‍, അയാളെ വ്യക്തിപരമായി കണ്ടാല്‍ പോര, മറിച്ച് ഒരു വ്യക്തിക്കതീതമായ അവരുടെ സംസ്കാരത്തെക്കുറിച്ച് അറിയണം. അവരുടെ കുടുംബക്കാരാരാണെന്നും സുഹൃത്തുക്കള്‍ ആരാണെന്നും അവരുടെ കുടുംബ പാരമ്പര്യവും അറിയണം.

നമ്മളെ നമ്മളാക്കി മാറ്റുന്നതില്‍ നമ്മുടെ സംസ്കാരിക മൂല്യങ്ങളും , നമ്മുക്ക് ചുറ്റുമുള്ള ജനങ്ങളും, പരിതസ്ഥിതികളും സവിശേഷ പങ്കു വഹിക്കുന്നു എന്നതില്‍ ഒരു സംശയവുമില്ല.

റോസെട്ടോ ഇഫെക്റ്റിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍...



ഇതു വായിക്കുമ്പോപ്പോള്‍ നിങ്ങളുടെ പഴയ കേരളത്തിലെ കൊച്ചു ഗ്രാമത്തെക്കുറിച്ച് ഓര്‍മ്മ വരുന്നുണ്ടോ….


കടപ്പാട്: introduction of Outliers by Malcom Gladwel
(International Best selling Author of books like The Tipping Point and Blink)















Friday 16 December 2016

അതെന്താ അച്ഛാ അങ്ങനെ...





ബാബുവിന്‍റെ പൂജാമുറിയില്‍ കൃഷ്ണ വിഗ്രഹമാണ്‌ മുന്‍പില്‍.

ബാബു കൃഷ്ണനെ തികഞ്ഞ ആരാധ്യനായി കണക്കാക്കുന്നു. അദ്ദേഹത്തിന്‍റെ ഗീതോപദേശങ്ങള്‍ ഇന്നത്തെ ഉഴലുന്ന മനസ്സുകള്‍ക്ക് ഒരു മഹത്തായ വഴികാട്ടിയായി ബാബു കാണുന്നു.

ദിവസവും ഒരിക്കലെങ്കിലും അദ്ദേഹത്തോട് മനസ്സുകൊണ്ട് സംവദിക്കാന്‍ ബാബു ശ്രമിക്കാറുണ്ട്. ബാബു പലപ്പോഴും മനസ്സിടറി മുന്നിലിരിക്കുമ്പോള്‍, കൃഷ്ണന്‍ തന്നോടു പല കാര്യങ്ങളും ശരിയോ തെറ്റോ എന്ന് വേര്‍തിരിച്ചു കാട്ടി കൊടുക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.

അതുകൊണ്ട് പൂജാമുറിയില്‍ കൃഷ്ണന്‍റെ മുന്നില്‍ ഇരുന്നില്ലെങ്കിലും എവിടെ ഇരുന്നും അദ്ദേഹത്തോട് സംവദിക്കാന്‍ ഉള്ള ഒരു പ്രവണത ബാബു നേടിയെടുത്തു എന്ന് സ്വയം ആശ്വസിക്കുകയും ചെയ്യാറുണ്ട്.
അങ്ങനെ കഴിഞ്ഞ ദീപാവലിക്ക് പൂജാമുറി വൃത്തിയാക്കുന്നതിനിടയില്‍ കൃഷ്ണ വിഗ്രഹം ഒന്ന് ചരിഞ്ഞു. ഒരു ചെറിയ മല്‍പ്പിടുത്തം പോലെ, വീണു വീണില്ല എന്ന നിലയില്‍ വിഗ്രഹത്തെ രക്ഷപ്പെടുത്തിയെങ്കിലും ആ മല്‍പ്പിടുത്തത്തില്‍ അദ്ദേഹത്തിന്റെ മൂക്കിനു ചെറിയ ക്ഷതം പറ്റി. ബാബു ആകെ വിഷണ്ണനായി. ബാബു അദ്ദേഹത്തിന്‍റെ മുഖത്തേക്കൊന്നു നോക്കി. എന്തബദ്ധമാണ് ഞാന്‍ കാണിച്ചത്.

അദ്ദേഹത്തിന്‍റെ കണ്ണുകളിലെ തെളിമക്കും പുഞ്ചിരിക്കും ഒരു മാറ്റവുമില്ല തന്നെ. പക്ഷേ മൂക്കിനു ക്ഷതം പറ്റിയ പ്രതീതി. എന്തായാലും ഫെവിക്വിക് എടുത്ത് ഒട്ടിക്കുക തന്നെ എന്ന് കരുതി വിഗ്രഹവുമായി ഉമ്മറത്തേക്കു നടന്നു.

മൂക്കില്‍ ചെറുതായി പശ തേച്ചു ഒട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോ വാതില്‍ക്കല്‍ ബെല്ലടിക്കുന്നു. ബാബു വാതില്‍ തുറന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍കുട്ടിയാണ്.

കൃഷ്ണന്‍റെ മൂക്കില്‍ പശ തേക്കുന്ന ബാബുവിനെ കണ്ട്, കൃഷ്ണന്‍കുട്ടി ആരാഞ്ഞു.

എന്താ ബാബു, കൃഷ്ണ വിഗ്രഹവുമായി ഉമ്മറത്ത്‌. കൃഷ്ണനെന്തു പറ്റി.

ബാബു കാര്യം പറഞ്ഞു.

അയ്യോ പൊട്ടിയ വിഗ്രഹം വീട്ടില്‍ വച്ചുകൂട. അതു മഹാ അപകടമാണ്. ഇനി ഇല്ലാത്ത പൊല്ലാപ്പൊക്കെ വീട്ടില്‍ കയറി വരും.

എന്തു പൊല്ലാപ്പ്, ബാബു ചോദിച്ചു.
നീ ഈ പൊട്ട പ്രതിമ വീട്ടില്‍ വച്ചുകൊണ്ടിരിക്കണ്ട, കുടുംബത്തിനു വല്ല ആപത്തും വന്നാല്‍ പറഞ്ഞിട്ട് കാര്യമില്ല.

ഇനി ഇതു ഏതെങ്കിലും പുഴയില്‍ കൊണ്ടുപോയി ഒഴുക്ക്. യമുനയില്ലേ ഇവിടെ, നാളെത്തന്നെ കൊണ്ടുപോയി ഒഴുക്കിക്കോ...

ഇതുകേട്ടപ്പോള്‍ ബാബുവിന്‍റെ കുടുംബക്കാര്‍ക്കും ഒരു തരം ആശങ്ക. ഇനി ഇപ്പൊ ഇതു പൂജിക്കാന്‍ എടുക്കണ്ട...നമുക്കിത് നദിയില്‍ ഒഴുക്കാം.

ബാബു പിറ്റേ ദിവസം വിഗ്രഹവുമായി നദിക്കരയിലേക്ക് പുറപ്പെടാനൊരുങ്ങി. ഇതു കണ്ടു മകള്‍ രേഷ്മ ചോദിച്ചു എങ്ങോട്ടാ അച്ഛാ...

പുഴയിലേക്ക്..ബാബു പറഞ്ഞു..

പുഴ കാണാനോ...എന്നാ ഞാനൂണ്ട്...രേഷ്മ സന്തോഷത്തോടെ കൂടെക്കൂടി..

രണ്ടു പേരും കൂടി യമുനയിലേക്ക് യാത്ര പുറപ്പെട്ടു…പോകുന്ന വഴി രേഷ്മ ചോദിച്ചു, എന്തിനാ അച്ഛാ പോണത്..

മോളേ, ഈ വിഗ്രഹം പുഴയിലോഴുക്കണം..ബാബു പറഞ്ഞു.

അയ്യോ എന്തിനാ അച്ഛാ..ഇത് അച്ഛനെന്നും പ്രാര്‍ഥിക്കണ വിഗ്രഹമല്ലേ… അതെന്തിനാ അച്ഛാ ഒഴുക്കണത്...

അതോ അദ്ദേഹത്തിന്‍റെ മൂക്കു പൊട്ടി.

മൂക്ക് പൊട്ടിയാല്‍ വെള്ളത്തില്‍ കളയണോ അച്ഛാ...ഒട്ടിച്ചാല്‍ പോരേ…

പോര മോളേ, പൊട്ടിയ വിഗ്രഹം വീട്ടില്‍ വെക്കാന്‍ പാടില്ല എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
അതെന്താ അച്ഛാ, അതു വീട്ടില്‍ വെച്ചാല്‍…




വീട്ടുകാര്‍ക്ക് അപകടം ഉണ്ടാകുമത്രേ…

അപ്പൊ എന്‍റെ മൂക്കു പൊട്ടിയാലോ..രേഷ്മ ചിണുങ്ങി…

നിന്നെ വെള്ളത്തില്‍ കളയാന്‍ പറ്റോ, നീ എന്‍റെ ചുന്ദരിക്കോതയല്ലേ…
ബാബു ഒന്ന് ചിരിച്ചു..

ബാബു കുറച്ചു വിശദമായി പറഞ്ഞു കൊടുക്കുവാന്‍ ശ്രമിച്ചു…

സാധാരണ പൂജിക്കാത്ത വിഗ്രഹങ്ങള്‍ നദിയില്‍ ഒഴുക്കുക പണ്ട് മുതലുള്ള പതിവാണ്. അത് അനാഥമായി അവിടെയും ഇവിടെയും കിടക്കാതിരിക്കാന്‍ വേണ്ടിയാവണം അങ്ങനെ ചെയ്തിരുന്നത്.

നീ ദുര്‍ഗ്ഗാ പൂജ കഴിഞ്ഞിട്ട് ആ വലിയ പ്രതിമ ട്രക്കില്‍ കയറ്റി യമുനാ നദിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ..

ഉവ്വച്ഛാ, ഭയങ്കര കൊട്ടും ബഹളവുമായി ആള്‍ക്കാര് ചാടിക്കളിച്ചല്ലേ അന്ന്, അതൊക്കെ കൊണ്ട്പോയത്.

നദിക്കരയില്‍ എത്തിയപ്പോള്‍ വണ്ടി നിറുത്തി, ബാബു വിഗ്രഹവും എടുത്തു കൊണ്ട് നടന്നു.

എന്താച്ഛാ ഇവിടെ ആകെ ഒരു നാറ്റം.. രേഷ്മ മൂക്ക് പൊത്തിപ്പിടിച്ചു.

ഈ പൊഴയിലിപ്പോ ചെളിവെള്ളമാണ് ഒഴുകണത്…

ബാബു പതുക്കെ നദീ തീരത്തേക്ക് നീങ്ങി.

അവിടെ ആകെ മലിന മയം..കറുകറുത്ത നാറുന്ന വെള്ളം. ചെറുതായി ഒഴുകുന്നോ എന്ന് തോന്നിക്കുന്ന നദിയില്‍ മാലിന്യത്തിനിടയില്‍ നിന്ന് അങ്ങിങ്ങ് കുമിളകള്‍ പോങ്ങിക്കൊണ്ടിരിക്കുന്നു... മരിക്കാറായ നദി അന്ത്യശ്വാസം വലിക്കുന്നത് പോലെ..

വെള്ളത്തിന്‍റെ വക്കത്തു പോയി ബാബു ഒന്ന് നിന്നു.
തിരിച്ചു പോയാലോ എന്ന് ബാബു ഒരു വേള ചിന്തിച്ചു.. പക്ഷേ തിരിച്ചു പോയാല്‍ ഉണ്ടാകാവുന്ന കുറ്റപ്പെടുത്തലിനെ ആലോചിച്ചു ബാബു അവിടെത്തന്നെ നിന്നു.

ഞാന്‍ ഈ വിഗ്രഹം എങ്ങനെ ഇതില്‍ ഒഴുക്കും…ഇനി തിരിച്ചു കൊണ്ടുപോകുക സാദ്ധ്യവുമല്ല. വല്ലിടത്തും ഇട്ടാല്‍ അതിലേറെ കഷ്ടം. എന്തായാലും അങ്ങയെ ഈ യമുനയില്‍ ഒഴുക്കുക തന്നെ.

ബാബു ആ വിഗ്രഹം പതുക്കെ വെള്ളത്തില്‍ നിക്ഷേപിച്ചു.

ആ വിഗ്രഹം ആ കറുത്തിരുണ്ട വെള്ളത്തില്‍ പാറി പാറി നീങ്ങുന്നത് കണ്ടപ്പോള്‍ ബാബുവിന് ഇടനെഞ്ചില്‍ രക്തം ഖനീഭവിച്ചത് പോലെ...
ഒരു കാലത്ത്, ഓരോ നദിയും ഓരോ സംസ്കാരത്തെ പ്രതിനിധാനം ചെയ്തിരുന്നു. നദീ തീരങ്ങളിലാണ് ഓരോ മഹത്തായ സംസ്കാരവും വളര്‍ന്നു പന്തലിച്ചത്.

പക്ഷേ, കൃഷ്ണാ, ഇന്നിതാ നീ വളര്‍ത്തിയ സംസ്കാര ശ്രോതസ്സ് കറുത്തിരുണ്ട് ഏതു ജീവനും ആവാസ യോഗ്യമല്ലാതായിരിക്കുന്നു.
അതേ സമൂഹത്തിലെ ഒരംഗമെന്ന നിലക്ക്, നീ എനിക്ക് മാപ്പ് നല്‍കിയാലും. ബാബു ആത്മഗതമെന്നോണം പറഞ്ഞു..


നമ്മുടെ നാട്ടിലെ പുഴയോന്നും ഇങ്ങനെ കറുത്തിട്ടല്ലല്ലോ അച്ഛാ..

രേഷ്മയുടെ ശബ്ദം ബാബുവിനെ സ്വബോധത്തിലേക്കു കൊണ്ടുവന്നു.

ഇനി വേഗം അതും കറുക്കാന്‍ തുടങ്ങും…

അതെന്താ അച്ഛാ അങ്ങനെ…

നാട്ടില്‍ ആള്‍ക്കാര് കൂടുമ്പോള്‍ മാലിന്യങ്ങളൊക്കെ പുഴയിലേക്കൊഴുക്കി തുടങ്ങും…

ഇപ്പൊത്തന്നെ നമ്മുടെ പുഴയൊക്കെ ഒഴുക്കു കുറഞ്ഞ്, കറുത്ത്, ഉണങ്ങിയ ആറ്റു കൈതകള്‍ നിറഞ്ഞ നീര്‍ച്ചാലായി മാറി തുടങ്ങിയില്ലേ…ഒരു അസ്ഥി പന്ജരം പോലെ..

അതെന്താ അച്ഛാ എല്ലാരും അഴുക്ക് പുഴയിലേക്ക് തള്ളി വിടണത്..

അതാണെളുപ്പം മോളേ…

മറ്റു രാജ്യങ്ങളിലും ഇങ്ങനെയാണോ അച്ഛാ...

അല്ല മോളേ...അവിടെ പൊതുവേ നല്ല വൃത്തിയാണ്..

അതെന്താ അച്ഛാ അങ്ങനെ…

അവിടെ എല്ലാവരേയും, ചെറിയ കുട്ടികളേയും പരിസരം വൃത്തിയാക്കി വെക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്..
നമ്മളോ...അങ്ങനെയല്ല, അല്ലേ

അങ്ങനെയാണെങ്കില്‍ ഇങ്ങനെ ആവുമോ മോളേ...ബാബു മറു ചോദ്യം ചോദിച്ചു…

ഇല്ല…...അതെന്താ അച്ഛാ അങ്ങനെ…

അറിയില്ല മോളേ…

സാധാരണ അറിയില്ല എന്ന് പറയാത്ത അച്ഛനെ അവള്‍ സാകൂതം നോക്കി...

നമുക്കെവിടെയോ താളം തെറ്റി മോളേ… ആത്മീയ കാര്യങ്ങളില്‍ ഔന്നത്യത്തിലാണെന്നു അഭിമാനിക്കുന്ന നമുക്ക്, സാമൂഹിക കാര്യങ്ങളില്‍ എവിടെയോക്കെയോ പിഴവ് പറ്റി.

കഴിയുന്നതും വേഗം ആ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ അടുത്ത തലമുറയുടെ കാര്യം ഈ കാളിന്ദിയേക്കാളും ഇരുണ്ടതായിരിക്കും…ബാബു ഒരു നെടു വീര്‍പ്പോടെ ചിന്തിച്ചു.


ബാബു രേഷ്മയുടെ മുടിയില്‍ സ്നേഹത്തോടെ തഴുകി.








Friday 9 December 2016

ഭഗവദ് ഗീത






ഞാന്‍ ഭഗവദ്ഗീതയുമായി ബന്ധപ്പെടുന്നത് പന്ത്രണ്ടാമത്തെ വയസ്സിലാണ്

എന്നെ അച്ഛന്‍ രാമക്രിഷ്ണാശ്രമത്തിലെ ഗുരുകുലത്തില്‍ ചേര്‍ക്കുവാന്‍ ആഗ്രഹിച്ചു അവിടത്തെ ഇന്റര്‍വ്യൂവിന് തയ്യാറെടുപ്പിക്കുകയാണ്. അന്ന്‍ അച്ഛന്‍ പന്ത്രണ്ടാം അദ്ധ്യായം കാണാതെ ചൊല്ലി പഠിക്കുവാന്‍ പറഞ്ഞു. പന്ത്രണ്ടാം അദ്ധ്യായം ഭക്തിയോഗമാണ്, വളരെ ചെറിയ അദ്ധ്യായം. 20 ശ്ലോകങ്ങളേ ഉള്ളു, മാത്രമല്ല മഹാത്മാ ഗാന്ധിജിക്ക് വളരെ പ്രിയപ്പെട്ട അദ്ധ്യായവുമാണ്, എന്ന് അച്ഛന്‍ പറഞ്ഞു.  

ഞാന്‍ അന്ന് ഇതിന്‍റെ ഒരു മാഹാത്മ്യവുമറിയാതെ ഈ അദ്ധ്യായം കാണാപ്പാഠം പഠിച്ചു. അങ്ങനെ ഗുരുകുലത്തില്‍ പ്രവേശനവും കിട്ടി.

ഗുരുകുലത്തില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് പതിവായിരുന്നു. പല അദ്ധ്യായങ്ങളും പരീക്ഷക്ക്‌ വേണ്ടി പഠിച്ചു ജയിച്ചു.  

എന്നാല്‍ ആ പഠനം പിന്നീടുള്ള ജീവിത ആയോധനത്തില്‍ ഇത്രത്തോളം സഹായകരം ആകുമെന്ന് അന്ന് കരുതിയതേ ഇല്ല.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ഇതിനു മുന്‍പുള്ള കാലമായിരുന്നു എത്രയോ ഭേദമെന്നു തോന്നി തുടങ്ങിയത്.  

ഇതുവരെ കോളേജിലോ സ്കൂളിലോ പഠിച്ചതൊന്നുമല്ല ഇവിടെ പ്രാവര്‍ത്തികമാക്കേണ്ടത്. ഏതു തീരുമാനവും സ്വയം ആലോചിച്ചുറച്ചു ചെയ്യേണ്ടി വരുന്നു. തെറ്റായാലും ശരിയായാലും അവനവന്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണം

ജീവിതത്തില്‍, തന്‍റെ തനതായ പാത വെട്ടിത്തുറന്ന് മുന്നോട്ടു പോകണമെന്ന് തോന്നുന്ന കാലം. ഈ സന്ദര്‍ഭത്തിലാണ് ഞാന്‍ വീണ്ടും, പണ്ട് പഠിച്ച ഭഗവദ് ഗീതയെ കുറിച്ചു ഓര്‍ത്തത്‌.  

ഓരോ ആവൃത്തി വായിക്കുമ്പോഴും പുതിയ പുതിയ മാനങ്ങള്‍ പറഞ്ഞു തരുന്ന ഭഗവദ് ഗീത പല ആവൃത്തി വായിച്ചിട്ടുണ്ട്. പക്ഷേ ചിന്മയാനന്ദ സ്വാമിജിയുടെ ഭാഷൃത്തോടു കൂടി വായിച്ചപ്പോഴാണ് കൂടുതല്‍ പ്രാവര്‍ത്തികത മനസ്സിലായി തുടങ്ങിയത്.

വ്യാസ ഭഗവാന്‍, സംഘര്‍ഷ ഭരിതമായ മഹാഭാരത കഥനത്തിന് നടുവില്‍, ഏറ്റവും സന്ദിഘ്ധമായ ഘട്ടത്തില്‍, ഭഗവദ് ഗീത എന്ന ഭഗവാന്‍റെ സന്ദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു

ഇതു ഒരു മുത്തു മാലയ്ക്കു ഏറ്റവും അഴകേറിയ ലോക്കെറ്റ് എന്ന പോലെ പരസ്പര പൂരകങ്ങളായി നില കൊള്ളുന്നു. ഈ രണ്ടു മഹാ പ്രസ്ഥാനങ്ങളും, വെവ്വേറെ ആയിരുന്നെങ്കില്‍ ഇത്രത്തോളം ശോഭിക്കുമായിരുന്നില്ല എന്നതിന് ഒരു സംശയവും ഇല്ല.




അര്‍ജുനന്‍ എന്ന എക്കാലത്തും വാഴ്ത്തപ്പെടുന്ന വില്ലാളി വീരന്‍, ധാര്‍മികമായി തനിക്ക് അവകാശപ്പെട്ട ജീവിതത്തിലെ മിക്ക ജീവിതൈശ്വര്യങ്ങളും നിഷേധിക്കപ്പെട്ടതിന്‍റെ രോഷവും പ്രതികാര വാന്ഛയും വഹിച്ചു യുദ്ധത്തിന് തയ്യാറായി. യുദ്ധഭൂമിക്ക് നടുവില്‍ എത്തി.  

തന്‍റെ ഗുരുക്കന്മാരേയും ബന്ധു ജനങ്ങളെയും ശത്രു പക്ഷത്തു കണ്ട് ഇവരോട് എങ്ങനെ യുദ്ധം ചെയ്യും എന്ന് ചിന്തിച്ചപ്പോള്‍ താന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ ധൈര്യവും ചോര്‍ന്നു പോയി

ഇനി എന്തു ചെയ്വേണ്ടൂ എന്നറിയാതെ രഥത്തട്ടില്‍ വീണു പുലമ്പുംമ്പോള്‍, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അര്‍ജുനനെ ആണും പെണ്ണും കേട്ടവനെ എന്ന് വിളിക്കുമ്പോള്‍, ഓരോ ഗീതാ വിദ്യാര്‍ത്ഥിയും തന്നെയാണോ ശ്രീ കൃഷ്ണന്‍ മനസ്സ് തൊട്ടു വിളിക്കുന്നത്‌ എന്ന് തോന്നിപ്പോകും.

പിന്നീട് അദ്ദേഹം പതിനെട്ടദ്ധ്യായങ്ങളിലായി ഉപദേശിക്കുന്നത് ജീവിതായോധനതിന്‍റെ കലകളാണ്

ഇവയില്‍ പ്രധാനമായും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് കര്‍മ ഭക്തി ജ്ഞാന മാര്‍ഗ്ഗങ്ങളാണ്. ഒരുവന്‍ തനിക്കു നിര്‍ദേശിക്കപ്പെട്ട കര്‍മങ്ങള്‍ നിഷ്കാമമായി അര്‍പ്പണ ബുദ്ധിയോടെ ചെയ്യുകയാണെങ്കില്‍ ഇവ മൂന്നും ഒന്നിന് പുറകെ ഒന്നൊന്നായി വന്നു ചേര്‍ന്നു കൊള്ളും. ഈ സാരമാണ് ഗീത എന്നെ പഠിപ്പിക്കുന്നത്.

ഗുരുകുലത്തില്‍ ഭഗവദ് ഗീത പഠിക്കുമ്പോള്‍ പണ്ട് ശ്രീരാമകൃഷ്ണ മഠാധിപതി ശ്രീ ശക്രാനന്ദ സ്വാമികള്‍ കുട്ടികള്‍ക്കായുള്ള ഒരു ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു

ഗീതയുടെ ആദ്യത്തെ വാചകം"ധര്‍മ്മ ക്ഷേത്രേ കുരു ക്ഷേത്രേ" എന്നാണ്.  

ഈ വാചകം മാത്രം വിഗ്രഹിച്ചാല്‍ നമുക്ക് ഗീതയുടെ കാതലായ അര്‍ത്ഥം കിട്ടും. അതായത് ക്ഷേത്രേ ക്ഷേത്രേ ധര്‍മം കുരു എന്ന്

ക്ഷേത്രം എന്നാല്‍ മണ്ഡലം എന്നും അര്‍ത്ഥമുണ്ട്. അതോടു കൂടി കര്‍മം എന്ന വാക്ക് ചേര്‍ക്കുമ്പോള്‍ നമുക്ക് കര്‍മ കണ്ഡലം എന്ന് ചേര്‍ത്ത് വായിക്കാം.  

അപ്പോള്‍ ഈ വാചകത്തിന്‍റെ അര്‍ത്ഥം, അതാതു കര്‍മ്മ മണ്ഡലങ്ങളില്‍ അതാത് ധര്‍മ്മം ചെയ്യൂ എന്നാകും. ധര്‍മം എന്ന വാക്ക് ധൃ ധാതുവില്‍ നിന്നുണ്ടായതാണ്. അതിനര്‍ത്ഥം താങ്ങി നിറുത്തുന്ന, സൂക്ഷിക്കുന്ന എന്നൊക്കെയാണ്. അതായത് ഒരു വസ്തുവിന്‍റെ ധര്‍മം അതിന്‍റെ പ്രത്യക്ഷ ഗുണമാകുന്നു

സൂര്യന്‍റെ ധര്‍മം പ്രകാശവും താപവുമാകുന്നു. തീയിന്‍റെ ധര്‍മം പ്രധാനമായും ചൂടാകുന്നു. അപ്പോള്‍ നാം നമ്മുടെ കര്‍മ മണ്ഡലങ്ങളില്‍ ധര്‍മ്മാനുസാരം ജോലി ചെയ്യുകയാണെങ്കില്‍ പല വലിയ ആശയ കുഴപ്പങ്ങളും ഒഴിവാക്കാം.

ഇത് മനസ്സിലാക്കി ഭഗവദ് ഗീതയുടെ അടുത്ത തലത്തിലേക്ക് കടന്നാല്‍ നമുക്ക് മനസ്സിലാകും ആ കര്‍മ്മം നിഷ്കാമമായി ചെയ്യണമെന്ന്

നിഷ്കാമമായി ചെയ്‌താല്‍ നമുക്ക് ഫലത്തെ കുറിച്ചുള്ള ആകാംക്ഷ ഇല്ലാതാകുന്നു. ആകാംക്ഷ ഇല്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ കൂടുതല്‍ ഫല പ്രാപ്തിയില്‍ എത്തുന്നു. ഇതു തന്നെയാണ് മോഡേണ്‍ മാനേജ്മെന്റും അനുശാസിക്കുന്നത്.

ഗീത അനുശാസിക്കുന്ന അടുത്ത തലത്തിലേക്ക് കടന്നാല്‍ മനസ്സിലാകും, ഏതു പ്രവൃത്തിയും അര്‍പ്പണ ബോധത്തോടെ ചെയ്യണമെന്ന്.  

അര്‍പ്പണ ഭാവം എന്നാല്‍ താന്‍ ആണ് ഇതു ചെയ്യുന്നത് എന്ന ഭാവം ഇല്ലാതെ ചെയ്യുന്ന പ്രവൃത്തി. ഒരുവന്, തന്നെക്കൊണ്ട് ഒരു പ്രവൃത്തി ചെയ്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കണമെങ്കില്‍ പല സാഹചര്യങ്ങള്‍ ഒത്തു ചേര്‍ന്നു വരണം. ആ എല്ലാ സാഹചര്യങ്ങളും ഒരാള്‍ തന്നത്താന്‍ വിചാരിച്ചാല്‍ മാത്രം വന്നു ചേരുക സാദ്ധ്യമല്ല

അതിനു പ്രകൃതിയുടെ അഭിപ്രായ സമന്വയം വേണം. ആ അഭിപ്രായ സമന്വയത്തിനുള്ള മാനങ്ങള്‍(dimensions) ചിന്തിച്ചാല്‍ മനസ്സിലാകും, താന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും നാം കാണാത്ത എത്രയോ മാനങ്ങള്‍ ഉണ്ടെന്ന്. ആ മാനങ്ങള്‍ പരസ്പര പൂരകങ്ങളായി വരണമെങ്കില്‍ പ്രകൃതിയുടെ ഏതെല്ലാം കോണില്‍ നിന്നുള്ള സഹായം വേണം.  

അപ്പോള്‍ മനസ്സിലാകും മറ്റു പല ശക്തികളുടെയും സഹായത്തോടെ ചെയ്യുന്ന പ്രവൃത്തിയില്‍ താന്‍ അവകാശപ്പെടുന്ന കര്‍തൃത്വ വിഹിതം തുലോം തുച്ഛമാണ് എന്ന്. ഇതു മനസ്സിലാക്കി ചെയ്യുന്ന പ്രവൃത്തികള്‍ സമര്‍പ്പണ ഭാവത്തോടു കൂടിയതാകും

മോഡേണ്‍ മാനേജ്‌മന്റിന്‍റെ കാഴ്ചപ്പാടും ഇതു തന്നെയാണ്. ഒരു പരിധി കഴിഞ്ഞാല്‍ കര്‍തൃത്വ ഭാവം വിടുക, അല്ലെങ്കില്‍ ആ പ്രവൃത്തി എങ്ങനെ പൂര്‍ത്തിയാക്കണമെന്ന ആകാംക്ഷയില്‍ താന്‍ സ്വയം എരിഞ്ഞു ആരോഗ്യവും സ്വസ്ഥതയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും.

കര്‍മണേൃവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ ഫല ഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മണി Ch 2-47

പക്ഷേ ഇതു മനസ്സിലായി എന്ന് കരുതി, പ്രകൃതി തന്നെ തനിക്ക് എല്ലാത്തിനും ഒത്താശ ചെയ്തു തരും എന്ന് വിചാരിച്ചു കര്‍മം ചെയ്യാതിരിക്കാമോ...അതും പാടില്ല.  

താന്‍ തിരഞ്ഞെടുത്ത കര്‍മ്മ മണ്ഡലത്തിനനുശ്രുതമായി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കണം. കര്‍മം ചെയ്തു മുന്നോട്ടു പോകുന്നവര്‍ക്കേ പ്രകൃതി ഒത്താശകള്‍ ചെയ്തു തരൂ. ഇതാണ് ശ്രീ കൃഷ്ണന്‍റെ അടുത്ത മഹത്തായ സന്ദേശം.

പ്രാപഞ്ചിക വൃത്തികളില്‍ മുഴുകി കഴിയുന്ന നമുക്ക് അതിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിപ്പോകാതെ മുന്നോട്ടു പോകണമെങ്കില്‍ ഭഗവാന്‍റെ ഈ സന്ദേശം അല്‍പ്പമെങ്കിലും ഉള്‍ക്കൊണ്ടാല്‍ വളരെ സഹായകമാകും എന്നെനിക്കു തോന്നുന്നു.

ഓരോ അദ്ധ്യായങ്ങളില്‍ ഓരോ ജീവിതായോധന കലകളെ പ്രത്യേകം പ്രത്യേകം പ്രതിപാദിച്ച് അവസാന അദ്ധ്യായമായ 18-) അദ്ധ്യായത്തില്‍ നേരത്തേ പറഞ്ഞെതെല്ലാം ഒന്നുകൂടി ആവര്‍ത്തിച്ചു ഊന്നി പറയുന്നു. ശരിക്കും ആത്മാര്‍ത്ഥതയുള്ള ഒരു അദ്ധ്യാപകന്‍ പഠിക്കാന്‍ താല്പര്യമുള്ള ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ.

ഉപസംക്രമം എന്ന രീതിയില്‍ ഭഗവാന്‍ പറയുകയാണ്, ഈ ഔന്നത്യത്തില്‍ എത്തുന്ന ഒരു വിദ്യാര്‍ഥി - ഭക്തിയുടെ അവസാനത്തെ പടിയും കടന്നു വരുന്ന ഒരുവന്‍ - പാരമ്യതയില്‍ എത്തുന്ന ഒരുവന്‍ - ഞാനുമായി ഒത്തു ചേരുന്നു.

അവന്‍ പ്രകൃതിയുമായി ഒത്തു ചേരുന്നു. പ്രകൃതിയില്‍ നടക്കുന്ന ഓരോ ചലനങ്ങളും അവന്‍റെ സ്പന്ദനങ്ങളായി അവനു തോന്നുന്നു.

അവസാനം ഇതെല്ലാം കേട്ടു നിന്ന സഞ്ജയന്‍, യുദ്ധ ഭൂമിയിലെ എല്ലാ സ്പന്ദനങ്ങളും അതേപടി, അന്ധനായ ദൃതരാഷ്ട്രരുടെ ദ്രിഷ്ടിയില്‍ പതിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ ദ്രിക്സാക്ഷി വിവരണക്കാരന്‍ പറയുകയാണ്‌:

യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ Ch 18-78

എവിടെയൊക്കെ യോഗത്തിന്‍റെ - കൂടിച്ചേരലിന്‍റെ ഈശ്വരന്‍- കൃഷ്ണനുണ്ടോ, എവിടെയൊക്കെ ധനു - വില്ല് ധരിച്ചിരിക്കുന്ന പാര്‍ഥനുണ്ടോ അവിടെയൊക്കെ തീര്‍ച്ചയായും സമ്പത്തും വിജയവും, ശക്തിയും നീതിയും ഉണ്ടാകുമെന്നാണ് എന്‍റെ അഭിപ്രായം.

ഇത്തരത്തില്‍ ഭഗവദ് ഗീത എന്ന മഹാ സാഗരത്തില്‍ മുങ്ങി തപ്പുന്ന ഓരോരുത്തര്‍ക്കും അവരവരുടെ ജീവിത പന്ഥാവിനുതകുന്ന ഓരോ അമൂല്യ നിധി കിട്ടുമെന്നെനിക്കുറപ്പുണ്ട്. അതിനായി പ്രകൃതി നമ്മളെ അനുഗ്രഹിക്കട്ടെ….