Wednesday 11 January 2017

ബാലന്‍ തമ്പാന്‍ മാഷോട് ഒരു കുട്ടിയുടെ ക്ഷമാപണം








അമ്മ സന്ധ്യക്ക്‌ വിളക്ക് കൊളുത്താനോരുങ്ങുകയാണ്. എനിക്കു പെട്ടെന്ന് നെല്ലിക്ക തിന്നാനോരാശ. ഞാന്‍ മുറ്റത്തിറങ്ങി ആലയുടെ മുകളില്‍ ചാഞ്ഞു നില്‍ക്കുന്ന ഉയരത്തിലുള്ള നെല്ലിയിലേക്ക് നോക്കി. ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ ചെറിയ നെല്ലിക്ക സായം സന്ധ്യയുടെ വിളറിയ വെളിച്ചത്തില്‍ കാണാം. ഞാന്‍ ഉന്നം വച്ചു എറിയുവാന്‍ തുടങ്ങി. ഇതു കണ്ടു കൊണ്ട് അടുത്ത വീട്ടിലെ ചേച്ചി കടന്നു വരുന്നു.

ചേച്ചി: എന്താടാ നെല്ലിക്ക എറിയ്യാ..നിന്‍റെ സ്കൂളില്‍ നിറയെ നെല്ലിക്കയില്ലേ..ഈ തൃസന്ധ്യ നേരത്ത് നീ മരത്തിലിക്ക് കല്ലെറിയ്യാ..

ഞാന്‍: സ്കൂളില്‍ നെല്ലിക്കയുണ്ട്..പക്ഷെ ആ പഹയന്മാര്‍ അവടെ എറിയാന്‍ സമ്മതിക്കില്ല…!!


ഇതു കേട്ടുകൊണ്ട് അമ്മ സമാധിയില്‍ വിളക്ക് വച്ചു മടങ്ങി വരുന്നു.
ഉടനെ അമ്മ ദേഷ്യ ഭാവത്തില്‍ - എന്താടാ നീ പറഞ്ഞത്. പഹയന്മാരെന്നോ..നീ മാഷന്മാരെ ചീത്ത വിളിച്ചുവോ...നിന്നെ പഠിപ്പിക്കുന്ന ഗുരുക്കന്മാരെ ചീത്ത പറഞ്ഞുവോ...

ഞാന്‍: അമ്മേ, ഞാന്‍ അവരെ അല്ല പറഞ്ഞത്..അവിടുത്തെ സ്കൂള്‍ ലീഡറെ ആണ് പറഞ്ഞത്.

അമ്മ: നീ ആരെയാണ് പറ്റിക്കാന്‍ നോക്കണത്. പഹയന്മാര്‍ എന്ന് വിളിച്ചാല്‍ മാഷന്മാരെ അല്ലാതെ ആരെയാ..

ഞാന്‍: അമ്മേ, ഞാന്‍ അറിയാതെ പറഞ്ഞു പോയതാണ്. തെറ്റ് പറ്റി. ഇനി പറയില്ല അമ്മേ, അമ്മ അടിക്കരുത്.


അമ്മ: ഞാന്‍ അടിക്കാനും പിടിക്കാനും ഒന്നും വരില്ല. പക്ഷെ, നീ ആരെയാണോ ചീത്ത വിളിച്ചതു, അവരോടു മാപ്പ് പറഞ്ഞിട്ട് എന്നോടു മിണ്ടിയാല്‍ മതി. നാളെ നീ സ്കൂളില്‍ പോയി മാപ്പ് പറയാതെ വന്നാല്‍ നിന്നെ ഇനി വീട്ടില്‍ കേറ്റില്ല. അതിനു ശേഷം അമ്മ ഒന്നും മിണ്ടിയില്ല.



അന്ന് രാത്രി, എന്‍റെ ചെറിയ ബുദ്ധിയില്‍, ഞാന്‍ ചെയ്ത തെറ്റിനെക്കുറിച്ചും, ഇതിനെ എങ്ങനെ മറികടക്കും എന്നതിനെക്കുറിച്ചും തകൃതിയായ മല്ലയുദ്ധം നടന്നു.

പിറ്റേ ദിവസം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മ ഇന്നലെ പറഞ്ഞ കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. മാപ്പ് പറഞ്ഞില്ലിങ്കില്‍, നീ ഇനി വീട്ടിലേക്കു മടങ്ങി വരണ്ട.


അന്ന് വൈകുന്നേരം വരെ എനിക്കു ക്ലാസ്സില്‍ ഒന്നും തന്നെ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. വൈകുന്നേരം നാലു മണിക്ക് ബെല്ലടിച്ചപ്പോള്‍ ഞാന്‍ എന്തോ ആലോചിച്ചുറച്ചെന്നപോലെ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു. അവിടെ നിറയെ മാഷന്മാരാണ്. ഇവരുടെ മുന്‍പില്‍ എന്‍റെ കഥ അവതരിപ്പിക്കാന്‍ ഒട്ടും പറ്റിയതല്ല. അതുകൊണ്ട് പുറത്തു കൂടെ ഞാന്‍ പതുക്കെ ഹെഡ്മാസ്ടരുടെ അടുത്തുള്ള ജനലിനരികിലേക്ക് നടന്നു. മാഷോട് അടുത്ത് സംസാരിക്കാനുള്ള സാഹചര്യം ഒത്തു വരുമല്ലോ എന്ന് കരുതി.


ഒട്ടും ധൈര്യം വരുന്നില്ല. അവിടെ ചുറ്റിപ്പറ്റി നിന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ മെല്ലെ മെല്ലെ അവരുടെ ഭാണ്ഡം എടുത്തു കല പില കൂട്ടിക്കൊണ്ടു പോകുന്നത് നോക്കി നിന്നു. പതുക്കെ ക്ലസ്സുകളെല്ലാം ശൂന്യമായി. ഹെഡ് മാഷ് ഇപ്പോഴും അദ്ദേഹത്തിന്‍റെ പണിയില്‍ വ്യാപൃതനാണ്. അകത്തു സ്റ്റാഫ്‌ റൂമിലും അടുത്തൊന്നും ആരുമില്ല. ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു. ഞാന്‍ പതുക്കെ ജനലിനടുത്തേക്ക് നീങ്ങി നിന്നു. അദ്ദേഹം യാദൃശ്ചികമായി തല പൊക്കിയപ്പോള്‍ എന്നെ കണ്ടു. അപ്പോള്‍ സ്വാഭാവികമായുള്ള കുശല പ്രശ്നങ്ങള്‍ തുടങ്ങി. പഠിത്തം എങ്ങനെ നടക്കുന്നു എന്നൊക്കെ. അദ്ദേഹം കരുതിയിരിക്കണം, ഈ കുട്ടി ചെറിയ ക്ലാസ്സിലെ ആരെയോ കാത്തു നില്‍ക്കുകയാണ് എന്ന്.



പതുക്കെ എല്ലാവരും ഒഴിഞ്ഞു. എല്ലാവരും പോയിട്ടും ഞാന്‍ പോകാത്തത് കണ്ട് മാഷ്‌ മെല്ലെ ചോദിച്ചു, വീട്ടില്‍ പോകണ്ടേ..
ഞാന്‍ പറഞ്ഞു എനിക്ക് മാഷോട് ഒരു കാര്യം പറയാനുണ്ട്..
എന്താണ്, അദ്ദേഹം തിരക്കി…
ഞാന്‍ ഇന്നലെ മാഷന്മാരെ മോശക്കാരാണെന്ന് പറഞ്ഞു…
ഉവ്വോ….എന്തിനാ…
അവര്‍ നെല്ലിക്ക എറിയാന്‍ സമ്മതിക്കാത്തത് കൊണ്ട് ചീത്തയാണെന്ന് പറഞ്ഞു.
അതെയോ...ഉം….
അതിനു ഞാന്‍ മാപ്പ് പറയാന്‍ വന്നതാണ്.
അമ്മ, എന്നോടു ഇവിടെ വന്നു മാപ്പ് പറയണം, എന്ന് പറഞ്ഞു...മാപ്പ് തരണം, ഇനി ഞാന്‍ അങ്ങനെ പറയില്ല.


തെല്ലും ഭാവ വ്യത്യാസമില്ലാതെ അദ്ദേഹം തലയാട്ടി. ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു...ശരി സാരമില്ല. ഇനി അങ്ങനെ പറയരുത് ട്ട്വോ…
ഞാന്‍ തലയാട്ടി...നേര്‍ത്ത തണുത്ത കാറ്റ് എന്‍റെ മുഖത്ത് മെല്ലെ തലോടിയത് പോലെ…..സമാധാനമായി...
നമ്ര ശിരസ്ക്നായി ഞാന്‍ അവിടെ നിന്നും ഇറങ്ങി.


വീട്ടില്‍ തിരിച്ചെത്തിയതും...അമ്മ, എന്താടാ മാപ്പു ചോദിച്ചോ..
ഞാന്‍ തലയാട്ടി..
ആരോടാ ചോദിച്ചത്..അമ്മ തെല്ലു സംശയത്തോടെ ചോദിച്ചു.
ഹെഡ്മാഷോട്, ഞാന്‍ നനുത്ത സ്വരത്തില്‍ പറഞ്ഞു.
എന്നിട്ടോ മാഷെന്തു പറഞ്ഞു….
സാരല്ല്യ, ഇനി പറയരുത് എന്ന് പറഞ്ഞു.
അമ്മ അവിശ്വസനീയതയോടെ എന്നെ ഒന്ന് നോക്കി. നീ നുണ പറഞ്ഞാല്‍ ഞാന്‍ കണ്ടു പിടിക്കും. വേണ്ടി വന്നാല്‍ ഞാന്‍ മാഷോട് ചോദിക്കും….
ഞാന്‍ പറഞ്ഞു..ന്നാ ചോദിച്ചോളൂ..
എന്തായാലും ആ വിഷയം അവിടെ കെട്ടടങ്ങി.


പിന്നെ പലപ്പോഴും സ്കൂളില്‍ ഹെഡ് മാഷ്‌ എന്നെ കാണുമ്പോള്‍, പുഞ്ചിരിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. അതിന്‍റെ പൊരുള്‍ എനിക്കൊട്ടും മനസ്സിലായില്ല. നീ ഒരു വികൃതി ആണല്ലോ എന്നോ മറ്റോ കരുതിയിരിക്കണം. ഞാനും ഒരു ചമ്മിയ ചിരി പാസ്സാക്കും…


ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു കാണും, ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം, ഒരു ദിവസം മാസ്റ്റര്‍ പടി കടന്നു വീട്ടിലേക്കു വരുന്നു. ഞാന്‍ ആകെ അമ്പരന്നു പോയി. ഞാന്‍ അകത്തേക്ക് ഓടി..അമ്മയോട് പറഞ്ഞു..ഹെഡ് മാഷ്‌ വരുന്നു.. അമ്മ ഒന്നും മനസ്സിലാകാതെ പുറത്തേക്കു വന്നു, കണ്ട മാത്രയില്‍ തൊഴുതു കൊണ്ട് പരിഭ്രമാതിശയം കലര്‍ന്ന ശബ്ദത്തില്‍...ഹെഡ് മാഷോ..പൂമുഖത്തേക്ക്‌ ഇരിക്കൂ...
അതെ, ഞാന്‍ ഈ വഴിക്ക് മടങ്ങുമ്പോള്‍ ഇവിടെ ഒന്ന് കയറാം എന്ന് കരുതി.


കുശല പ്രശ്നങ്ങള്‍ക്കിടയില്‍ മാഷ്‌ എന്നെ അന്വേഷിക്കുന്നത് കേട്ടു. മാഷ്‌ പണ്ടത്തെ രവിയുടെ ക്ഷമാപണ കഥ വിവരിക്കുന്നു. അദ്ദേഹത്തിന് വാസ്തവത്തില്‍ വലിയ അതിശയമാണ് തോന്നിയതത്രേ…!!! ഇന്നത്തെ കാലത്ത് ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്ന്. ഈ കഥ അവിടത്തെ പല മാഷന്മാരോടും പങ്കു വച്ചുവത്രേ..


യാത്ര പറഞ്ഞു മാഷ്‌ പോകാന്‍ പുറപ്പെടുമ്പോള്‍ ഞാന്‍ പതുക്കെ പുറത്തു വന്നു. അദ്ദേഹം എന്നെ പുറത്തു തട്ടി, തലയില്‍ ഒന്ന് തലോടി ഒന്ന് ചിരിച്ചു. നന്നായി പഠിക്കുന്നില്ലേ...രവി..?
ഞാന്‍ പകുതി തലയാട്ടി.


പിന്നീട് എപ്പോള്‍ കാണുമ്പോഴും അദ്ദേഹം എന്നെ നോക്കി ചിരിക്കുന്നതിന്‍റെ അര്‍ത്ഥം എനിക്കു പിടികിട്ടി. ആ ചിരി ഇന്നും എന്‍റെ മനസ്സില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു, ഒരു പ്രചോദനം പോലെ.


അങ്ങനെ എത്ര എത്ര കഥകള്‍ അദ്ദേഹത്തിന് ഓര്‍ത്തോര്‍ത്തു ചിരിക്കാനുണ്ടാവും..ചിരിച്ചിട്ടുണ്ടാവും.


അങ്ങ് ദൂരെ ആ നക്ഷത്രങ്ങളില്‍ ഒരാളായി അദ്ദേഹം നമ്മളെ ഒക്കെ നോക്കി ഇതൊക്കെ ഓര്‍ത്ത് കണ്‍ചിമ്മി ചിരിക്കുകയാവും.









2 comments:

  1. Fantastic read; took me back in time. Keep writing.. always.

    ReplyDelete
  2. Thank you so much Prasanth. Your encouragement keeps me going..

    ReplyDelete