അദ്ദേഹത്തോട് യാത്ര പറഞ്ഞ് അവര്‍ യാത്ര തുടര്‍ന്നു. അവര്‍ ഗംഗയിലെ വലിയ ഒരു പാലം കടക്കുകയാണ്. ഒരു ഒന്നര കിലോ മീറ്റര്‍ നീളം വരും ആ പാലം. ഗോപാല്‍ജി പറഞ്ഞു, ഗംഗയെ ഇന്നിക്കാണുന്ന രീതിയില്‍ വഴി തിരിച്ചു വിട്ടത് ബ്രിട്ടീഷുകാരാണ്. അവര്‍ ഗംഗയെ പലയിടങ്ങളിലും എത്തിക്കാന്‍ ഇവിടെ പല വലിയ പദ്ധതികളും ആവിഷ്കരിച്ചു . അന്നവര്‍ക്ക് തോന്നിക്കാണും തങ്ങള്‍ എന്നെന്നേക്കുമായി ഇന്ത്യ ഭരിക്കാന്‍ പോകുകയാണ് എന്ന്.
ശരിയാണ്, ബാബു ഒരിക്കല്‍ റസ്കിന്‍ ബോണ്ടിന്‍റെ - Roads to Mussoorie - എന്ന പുസ്തകത്തില്‍ ഇക്കാര്യം വായിച്ചതായി ഓര്‍ത്തു.
റസ്കിന്‍ ബോണ്ട് (Ruskin Bond) എന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഒരു വെള്ളക്കാരനായി ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ വിദ്യാഭ്യാസം നേടി. പക്ഷേ അദ്ദേഹം യുവാവായപ്പോഴേയ്ക്കും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. എല്ലാ വെള്ളക്കാരെയും പോലെ അദ്ദേഹവും ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറ്റി. പക്ഷേ താമസിയാതെ തനിക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമല്ല ഇംഗ്ലണ്ട് എന്ന് മനസിലാക്കി തിരിച്ച് ഇന്ത്യയിലേക്ക് വന്നു. തന്‍റെ എഴുത്തിലൂടെ പ്രശസ്തി നേടാന്‍ തുടങ്ങിയ അദ്ദേഹം താമസിയാതെ ഡല്‍ഹിയില്‍ നിന്നും മസൂരിയിലേക്ക് താമസം മാറ്റി. ഹരിദ്വാറില്‍ നിന്നും അധികം ദൂരെയല്ലാത്ത ആ സുഖവാസ സ്ഥലത്ത് ഒറ്റത്തടിയായ അദ്ദേഹം ഒരു ഇന്ത്യന്‍ കുടുംബത്തെ ദത്തെടുത് തന്‍റെ വീട്ടില്‍ എഴുത്തും വായനയും ആയി കഴിയുകയാണ്.
കൊട്ളി (Cautley) എന്ന ഒരു അസാധാരണ എഞ്ചിനീയര്‍ 1825-ല്‍ ബംഗാള്‍ ആര്‍ട്ടിലറിയില്‍ ചേര്‍ന്നുവത്രേ. അയാളുടെ സ്വപ്ന പദ്ധതിയായ ഗംഗാ കനാല്‍ നാട്ടുകാരെയും സന്യാസിമാരെയും ഒക്കെ പറഞ്ഞു മനസ്സിലാക്കി വളരെ പാടുപെട്ട് 15 വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചതത്രേ. ഏകദേശം 500 കിലോമീറ്റര്‍ നീളം വരുന്ന ആ കനാല്‍ 5000 ഗ്രാമങ്ങളില്‍ ജലസേചനം നടത്തുന്നുണ്ടത്രേ. ഇവടെ നിന്ന് അവയില്‍ ഒരു കനാലിലൂടെ ഒഴുകുന്ന ജലം പിന്നീട് കാണ്‍പൂര്‍ എന്ന പട്ടണത്തില്‍ ചെന്നാണ് വീണ്ടും ഗംഗയില്‍ ചേരുന്നത്. ഈ പദ്ധതിക്കായി നാടും വീടുമൊന്നുമില്ലാതെ, കാടുകളിലെ ടെന്‍റുകളില്‍ താമസിച്ച് പണിയെടുത്ത അദ്ധേഹത്തെ ഭാര്യയും ഉപേക്ഷിച്ചു പോയിയത്രേ..!!
ആ കനാലിലൂടെ ഗംഗയിലെ ജലം അമൃതധാരയായി നിറഞ്ഞൊഴുകുന്നത് അവര്‍ പാലത്തിനു മുകളില്‍ നിന്ന് കണ്ടു.
അവര്‍ ചണ്ഡി മലയുടെ മടിത്തട്ടില്‍ എത്തി. ഗോപാല്‍ജി പറഞ്ഞു, ഇനി നമുക്ക് ഇവിടെ ആഹാരം കഴിച്ചിട്ട് പോകാം, സമയം കുറെ ആയില്ലേ.. ഗോപാല്‍ജി അവരെ ഒരു ചെറിയ ധാബയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൃദ്ധ ദമ്പതികള്‍ ആണ് അത് നടത്തുന്നത്. പുല്‍ മേഞ്ഞ ഒരു കുടില്‍ പോലെ തോന്നിപ്പിക്കുന്ന ധാബയില്‍ അത്യാവശ്യം ബഞ്ചും ഡസ്കും. അപ്പപ്പോള്‍ ചുട്ട നല്ല ചൂടുള്ള ചപ്പാത്തിയും കൂടെ ആവി പറക്കുന്ന ദാലും സബ്ജിയും. വീട്ടില്‍പ്പോലും കിട്ടാന്‍ ഇടയില്ലാത്ത സ്വാദുള്ള ആഹാരം വെറും അന്‍പത് രൂപയ്ക്ക്. ഗോപാല്‍ജി പറഞ്ഞു, മക്കള്‍ പോലും സഹായിക്കാന്‍ ഇല്ലാത്ത ഇവര്‍ ഇത് ഒരു സാധനയായി കൊണ്ടു നടക്കുകയാണത്രേ. ബാബുവിന് പറയാന്‍ വാക്കുകളില്ല. ഇവിടെ എവിടെ നോക്കിയാലും ഒന്നിനൊന്ന് മെച്ചപ്പെട്ട നിസ്വാര്‍ത്ഥ ജീവിത രീതികള്‍. ഇവിടെ പാന്ധരും, പഥികരും, നിരാലംബരും, വീടും നാടും ഉപേക്ഷിച്ചവരും, സന്യാസിമാരും, മക്കള്‍ പുറത്താക്കിയവരും, മക്കളെ പുറത്താക്കിയവരും ഒരുപോലെ ജീവിതത്തിന്‍റെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. അവരില്‍ ചിലരെങ്കിലും കഞ്ചാവില്‍ മോക്ഷം പ്രാപിക്കുന്നവരും ഉണ്ടാകാം. എന്നാലും ഹരിദ്വാര്‍ അവര്‍ക്ക് പുതിയ ഒരു ജീവിത കവാടമൊരുക്കുന്നു.
ആഹാരം കഴിഞ്ഞ് അവര്‍ ചണ്ഡിദേവിയിലേയ്ക്കുള്ള ഉഡാന്‍ ഘട്ടോലക്കടുത്തെത്തി. ഇവിടെ തിരക്കുണ്ട് പക്ഷേ, വേഗം വേഗം തിരക്കൊഴിയും. മനസാ ദേവിയേക്കാള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഇവിടെ.
താമസിയാതെ അവര്‍ പറക്കും തളികയില്‍ കയറിക്കൂടി. മനസാ ദേവിയേക്കാള്‍ ഉയരത്തിലാണ് ചണ്ഡിദേവി. കൂടുതല്‍ കാണാന്‍ ഭംഗിയുള്ള കാഴ്ചകള്‍. ചെങ്കുത്തായ മലയും പാറയും. പറക്കും തളികയുടെ ഉയരം കൂടുംതോറും തലയ്ക്ക് ഒരു മത്തുപിടിക്കുന്നത് പോലെ.
ക്ഷേത്രം ചെങ്കുത്തായ പാറയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് കൊണ്ട് പകുതി ചുമരും, ഇരുമ്പ് വലയും മറ്റും ഇട്ട് സംരക്ഷിച്ചിരിക്കുന്നു. അവിടുന്നുള്ള കാഴ്ച കുറച്ചു പേടിയോടു കൂടിയ ആനന്ദം ഉളവാക്കുന്നതാണ്. അങ്ങു താഴെ ഗംഗാ നദി. ഇങ്ങു താഴെ, ഒരു എത്തും പിടിയുമില്ലാത്ത ചെങ്കുത്തായ പാറ. താഴെ നിന്നടിക്കുന്ന തണുത്ത കാറ്റ്, മരങ്ങളില്‍ തട്ടി നനുത്ത ശബ്ദമുണ്ടാക്കുന്നു.
ദേവിയുടെ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഹനുമാന്‍റെ അമ്പലത്തിലെ പ്രസാദം ഇവിടത്തെ പ്രത്യേകതയാണ്. തുണി ചുറ്റിയ ഗദ കൊണ്ട് പുറത്ത് ഒരടിയാണ് പ്രസാദം. പൂജാരി സാമാന്യം ശക്തിയില്‍ ഒരു പ്രത്യക രീതിയില്‍ അടിക്കും, ഒരു പ്രത്യേക സുഖം. ശക്തിയുടെ പ്രതീകമായ ഹനുമാന്‍റെ പ്രസാദമാണ് എന്ന് തോന്നണ്ടേ...!!
ബാബുവും, മായയും പ്രസാദം വാങ്ങിക്കഴിഞ്ഞ് അനന്ദുവിനെ പൂജാരിയുടെ മുന്നില്‍ നിറുത്തി. ഠേ.... ഒരടി. അവന്‍ അത്രയും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. കരച്ചിലിന്‍റെ വക്കത്തോളമെത്തിയെന്നു തോന്നുന്ന മുഖവുമായി അവന്‍ അച്ഛനെ നോക്കി. എന്നിട്ട് ചിരി പരത്തിക്കൊണ്ട് പറഞ്ഞു, എനിക്ക് വേദനിച്ചില്ല്യാ..ലോ. വേദനിക്കാനല്ല കുട്ടാ.. അത് ഹനുമാന്‍റെ പ്രസാദാണ്.. ബാബുവും ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അവന് സമാധാനമായത്.
പറന്നിറങ്ങുന്ന തളികയില്‍ ഇരുന്നുകൊണ്ട് താഴേയ്ക്കുള്ള യാത്ര അതിമനോഹരം. സായം സൂര്യന്‍റെ ആറ്റിക്കുറുക്കിയ ചുകപ്പ് കുന്നുകളിലെ പച്ചപ്പിന് ഒരു അരുണിമ പകരുന്നുണ്ടോ. ഗംഗയിലെ വെള്ളത്തിന്‍റെ ചുകപ്പ് കലര്‍ന്ന തിളക്കം അവരുടെ മുഖത്തേയ്ക്ക് ഇടക്കിടയ്ക്ക് അടിക്കുന്നു, നാടക വേദിയിലെ കഥാപാത്രങ്ങളുടെ മുഖത്ത് ഭാവപ്പകര്‍ച്ചയ്ക്ക് മാറ്റ് കൂട്ടാന്‍ പലതരം ലൈറ്റുകള്‍ അടിക്കുന്നത് പോലെ.
താഴെ കാത്തുനിന്ന ഗോപാല്‍ജി പറഞ്ഞു, ഇവടെ നിന്ന് ചായ കുടിച്ചിട്ട് നമുക്ക് മൂന്നാമത്തെ ദേവിയെ കാണാന്‍ പോകാം. അതായത് സാക്ഷാല്‍ ഗംഗാ ദേവിയുടെ ആരതി.
താമസിയാതെ അവര്‍ ഹര്‍കി പോഡി എന്ന സ്ഥലത്ത് എത്തി. എന്നും സന്ധ്യയ്ക്ക് ആയിരങ്ങള്‍ ഒത്തുകൂടുന്ന എന്നും ഗംഗാ മയ്യക്ക് ആരതി നടത്തുന്ന പ്രസിദ്ധമായ സ്ഥലങ്ങളില്‍ ഒന്നാണ് ഹര്‍കി പോഡി. അന്നെന്തോ വിശേഷ ദിവസമാണ് എന്ന് തോന്നുന്നു. ജനങ്ങള്‍ ധാരാളം. ഹര്‍കി പോഡിയുടെ കനാലിന്‍റെ വക്കത്ത് അങ്ങേക്കരയിലെ ഗംഗാമയ്യ ക്ഷേത്രത്തിനഭിമുഖമായി പ്രത്യേകം ഉണ്ടാക്കിയ പടവുകളില്‍ ആളുകള്‍ ഇരിക്കുന്നു, നില്‍ക്കുന്നു, തൊഴുകുന്നു, പലരും കുടുംബത്തോടെ ഭജിക്കുന്നു.
ആ സ്ഥലത്ത് അപ്പോള്‍ ഒരു മേളയുടെ പ്രതീതിയാണ്. കൊച്ചു കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ സ്ത്രീകള്‍ വരെ പൂക്കൂടകള്‍ വില്‍ക്കുന്ന തിരക്കിലാണ്. ഇലകൊണ്ട് തുന്നിയുണ്ടാക്കിയ പൂക്കൂടയില്‍ പലവര്‍ണ്ണപ്പൂക്കള്‍ ഇട്ട് അതിന് നടുവില്‍ ഒരു തിരി കൊളുത്തി വച്ച് ആരതി സമയത്ത് പൂര്‍വ്വികരെയും മറ്റും ഓര്‍ത്തുകൊണ്ട് ആ പൂക്കൂട ഗംഗയില്‍ ഒഴുക്കുന്നത് അവിടത്തെ ഒരു പ്രധാന ചടങ്ങാണ്. പത്ത് രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയുള്ള പല വലുപ്പത്തിലും നിറങ്ങളിലുമുള്ള പൂക്കൂടകള്‍ അവിടെ വില്‍പ്പനയ്ക്ക് നിരത്തി വച്ചിരിക്കുന്നത് കാണാം. ഇന്ന് ഒരു സേഠിന്‍റെ വക ഓര്‍ഡര്‍ കൊടുത്ത് ഉണ്ടാക്കിയ ഒരു വലിയ പൂക്കൂടയും അക്കൂട്ടത്തില്‍ കണ്ടു.
അപ്പോള്‍ ഒരു കൊച്ചു മഴ എവിടെ നിന്നോ ഓടിയെത്തി. ചന്നം പിന്നം ചാറ്റല്‍. ഉടനെ കച്ചവടക്കാരുടെയിടയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ നിരന്നു. പത്ത് രൂപ കൊടുത്താല്‍ ഒരു ഷീറ്റു കിട്ടും. കുടുംബ സഹിതം അത് തലയ്ക്ക് മുകളില്‍ പിടിച്ച് നില്‍ക്കാം. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കൊച്ചു മഴ കൊള്ളുന്നത് ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കും. തിരുനാവായയില്‍ മഴകൊണ്ടുകൊണ്ട് ബലിയിടുമ്പോള്‍ ഉണ്ടായ ഒരു പ്രത്യക മാനസിക ചാരിതാര്‍ത്ഥ്യം അവന് പെട്ടെന്ന് ഓര്‍മ്മ വന്നു.
മഴ കൊണ്ടുകൊണ്ട് തന്നെ ആരതി കാണണം. ആ മഴയത്ത് തന്നെ തിരികള്‍ കത്തിച്ച പൂക്കൂടയൊഴുക്കണം. നേരം സന്ധ്യയായി. പെട്ടെന്ന് അമ്പലത്തിലെ മണികള്‍ മുഴങ്ങി. ആരതി ദീപങ്ങള്‍ ഒന്നൊന്നായി അമ്പലങ്ങളിലെ ശ്രീകോവിലില്‍ നിന്ന് പുറത്തു വന്നു. ഗംഗയുടെ വക്കത്ത് നിന്നുകൊണ്ട് പൂജാരിമാര്‍ വലിയ അഗ്നിജ്വാലകളുള്ള ആരതി ദീപങ്ങള്‍ ചുറ്റും ഒരു താളത്തില്‍ കറക്കി. ചുറ്റും നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഹര ഹര ഗംഗേ, ജയ ജയ ഗംഗേ എന്ന് ഉച്ചത്തില്‍ വിളിച്ചു. അമ്പലത്തിലെ മണികള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ ഘോഷങ്ങള്‍ക്കിടയില്‍ പൂക്കൂടകള്‍, ദീപങ്ങള്‍ തെളിയിച്ചു കൊണ്ട് നദിയിലേക്കിറങ്ങിത്തുടങ്ങി. നദിയിലെ ഒഴുക്ക് ശക്തിയുള്ളതാണെങ്കിലും ആദ്യം തീരത്ത് കൂടി പതുക്കെ ഒരു താളത്തില്‍ ഒഴുകി ക്രമേണ നദിയിലെ വലിയ ഒഴുക്കിലേയ്ക്ക് അവ നീങ്ങി. കൂടെ അനന്ദുവിന്‍റെ പൂക്കൂടയും. നൂറുകണക്കിന് പൂക്കൂട-ദീപങ്ങള്‍ ഗംഗയെ കൂടുതല്‍ ഭംഗിയുള്ളതാക്കി. അതിനിടയില്‍ സേഠിന്‍റെ വക വലിയ പൂക്കൂട നൂറു കണക്കിന് കൊച്ചു വിളക്കുകള്‍ തെളിയിച്ചുകൊണ്ട് പതുക്കെ ഓളങ്ങള്‍ക്ക് മുകളിലൂടെ ഒഴുകിയകന്നു.
ആ തൃസന്ധ്യ സമയത്ത് ബാബുവിനും കുടുംബത്തിനും ഇതില്‍പ്പരം ആനന്ദവും സംതൃപ്തിയും ഏകുന്ന മറ്റെന്തുണ്ട്. താന്‍ അനുഭവിക്കുന്ന സുഖങ്ങളില്‍ ഒട്ടു മിക്കതും പൂര്‍വ്വികര്‍ ഉണ്ടാക്കിയതായിരിക്കാം എന്ന തോന്നലില്‍ അവരെ ഓര്‍ക്കുന്ന ഒരു സുന്ദര സങ്കല്‍പ്പം കൂടി ഇതില്‍ ഒളിച്ചിരുപ്പുണ്ട് എന്ന് ബാബുവിന് ഓര്‍മ്മ വന്നു. അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് പൂര്‍വ്വികര്‍ വെട്ടാതെ വിട്ടു പോയ മരങ്ങളാണ് ഇന്ന് തണലും ഫലങ്ങളും തരുന്നത് എന്നെങ്കിലും ഓര്‍ക്കാം. പ്രത്യേകിച്ചും യന്ത്രവല്‍കൃത യുഗത്തില്‍ യന്ത്രങ്ങളുടെ അപശബ്ദങ്ങള്‍ മുഴക്കിക്കൊണ്ടുള്ള താണ്ഡവങ്ങള്‍ക്കിടയില്‍പ്പെട്ട് നിമിഷനേരം കൊണ്ട് കടപുഴങ്ങിയും ഒടിഞ്ഞും നുറുങ്ങിയും വീഴുന്ന വന്‍ മരങ്ങള്‍. എന്തിനേയും മുറിച്ചു തള്ളാന്‍ വെമ്പുന്ന, സീല്‍ക്കാരത്തോടെ മരത്തിന്‍റെ കടക്കലേയ്ക്ക് തുറിച്ചു നോക്കുന്ന വാള്‍മുനയും, എന്തിനേയും നശിപ്പിച്ച് ആര്‍ത്തി തീരാത്ത മനുഷ്യനും.
ആ ആര്‍ത്തിയെന്ന വാള്‍മുന തട്ടി മുറിഞ്ഞു വീഴുന്നത് വന്‍ മരങ്ങള്‍ മാത്രമല്ല, പല ജീവജാലങ്ങളുടെയും തലമുറകളായുള്ള സംസ്കാരങ്ങളാണ് അവ നിറയെ. ഒരു മരമെന്നാല്‍ അവയുടെ ഇലകളില്‍, ചില്ലകളില്‍ , മരപ്പൊത്തുകളില്‍ തലമുറകളായി താമസിച്ചു വരുന്ന ഉറുമ്പുകള്‍, തേനീച്ചകള്‍, ചിത്ര ശലഭങ്ങള്‍, പക്ഷികള്‍ മറ്റു നൂറുകണക്കിന് ജീവജാലങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ്. ഒരു ജീവപ്രപഞ്ചമാണ് ഒരു വൃക്ഷത്തെ ചുറ്റിപ്പറ്റി നിലകൊള്ളുന്നത്. അവയെല്ലാം യന്ത്രവല്‍കൃത സംസ്കാരം കൊണ്ട് ഒരു നിമിഷത്തില്‍ ഇല്ലാതാകുന്നു. ആര്‍ത്തിരമ്പുന്ന വാള്‍ മുനകള്‍ മരത്തിന്‍റെ കടക്കല്‍ ഒന്ന് തൊട്ടാല്‍ മതി, അഞ്ഞൂറോ ആയിരമോ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച ആ ജീവ പ്രപഞ്ചം പാടെ ഇല്ലാതാകാന്‍. അവ നിലത്ത് ആര്‍ത്തലച്ചു ചിന്നിച്ചിതറി വീഴുന്നത് കണ്ടാല്‍.... മനസ്സ് എന്നൊന്നുള്ളവര്‍ക്ക് മനസ്സലിയും...അതില്ലാത്തവര്‍ക്ക്.....!!?
എന്‍റെ തലമുറ അനന്ദുവിന്‍റെ തലമുറയ്ക്ക് വേണ്ടി എന്താണ് ബാക്കി വച്ചിരിക്കുന്നത്. നല്ല ജീവവായുപോലും ആര്‍ക്കും കിട്ടാത്ത ഈ പുരോഗമനം എങ്ങോട്ട്, ആര്‍ക്കു വേണ്ടി. ഭൂമിയിലെ ഓരോ കണികയെയും ഈ പുരോഗമനം കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഈ ആര്‍ത്തി തീരാത്ത മനുഷ്യന് വേണ്ടി മാത്രാണോ ഈ ഭൂമി.
തെക്കേ അറ്റത്തുള്ള കാലടിയില്‍ ജനിച്ച് ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം പദയാത്ര നടത്തി, ഇടിഞ്ഞു പൊളിഞ്ഞു നഷ്ടപ്രായമായി കിടന്നിരുന്ന ഭാരത സംസ്കാരത്തെ ഉദ്ധരിച്ച സാക്ഷാല്‍ ശ്രീ ശങ്കരാചാര്യര്‍ തന്‍റെ പ്രസിദ്ധമായ ഭജഗോവിന്ദത്തില്‍ ഇങ്ങനെ പാടിയില്ലേ..
ഭഗവദ്ഗീത കിഞ്ചിദധീത്താ ഗംഗാ ജലലവ കണികാ പീത്താ
ഭഗവദ്ഗീത ഒരല്പമെങ്കിലും പഠിച്ച്, ഗംഗയിലെ ജലം ഒരു കണികയെങ്കിലും കുടിച്ച് എന്ന്..അതെ, ഭഗവദ്ഗീതയും ഗംഗയും അന്ന് അത്രയധികം പുണ്യ സങ്കല്പങ്ങള്‍ ആയിരുന്നു.
ഭഗവദ്ഗീത ഗീതയില്‍ ഒരിടത്ത് പറയുന്നു,
പരസ്പരം ഭാവയന്ത ശ്രേയ പരമവാപ്സ്യഥ
പ്രകൃതിയിലെ ശക്തികളെ, പ്രകൃതിയെ, സഹ ജീവികളെ പരസ്പരം ആശ്രയിച്ച് സ്നേഹിച്ച് ശ്രേയസ്സിനെ പ്രാപിക്കൂ...എന്ന്.
ലോകത്തിലെ ഏതു നല്ല വിചാരധാരയാണ് പ്രകൃതിയെ സ്നേഹിക്കാന്‍ പറയാത്തത്, പരസ്പരം സ്നേഹിക്കാന്‍ ഉപദേശിക്കാത്തത്.
ബാബുവിന് ഒരു നല്ല ഗംഗാ ആരതി കണ്ട സന്തോഷത്തിനിടയില്‍ ഒരു കോണില്‍ സങ്കടവും ഓളം വെട്ടി. ഹരിദ്വാര്‍ എന്ന ജീവിത കവാടം അവന്‍റെ ചിന്താ ശകലങ്ങളെ പലപ്പോഴായി പല രീതിയില്‍ ഉണര്‍ത്തി. മനസ്സിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്ന പോലെ.
ഗോപാല്‍ജി പറഞ്ഞു. ഇനി നമുക്ക് തിരിച്ച് ആശ്രമത്തിലേയ്ക്ക് പോകാം. ബാബുവിനും കുടുംബത്തിനും മാനസികമായി എന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെ.
തിരിച്ചു പോകുന്നതിനിടെ ഗോപാല്‍ജി തന്‍റെ പഴയ ഓട്ടോറിക്ഷ പതുക്കെ ഓടിച്ചു കൊണ്ട് പറഞ്ഞു, നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ വരണം. ഇവിടെ ചില്ല വന്യമൃഗ സങ്കേതമുണ്ട്, ഋഷികേശ് ഇവിടെ അടുത്താണ്, മസൂരിക്ക് അധികം ദൂരമില്ല. മാത്രമല്ല എന്തെങ്കിലുമൊക്കെ കാണാനും പഠിക്കാനും എപ്പോഴും ഇവിടെ ഉണ്ടാകും. ഗോപാല്‍ജി ബാബുവിന്‍റെ മനസ്സ് വായിച്ചത് പോലെ. ഗോപാല്‍ജിക്ക് ബാബുവിനെ ഇഷ്ടപ്പെട്ടു, ബാബുവിന് ഗോപാല്‍ജിയെയും.
രാത്രിയോടെ തിരിച്ചെത്തിയ അവര്‍, നല്ല പഴമയെ ഓര്‍മ്മിപ്പിക്കുന്ന അന്നപൂര്‍ണ്ണയിലെ ആഹാരം കഴിച്ച് കിടന്നുറങ്ങി.
രാവിലെ അമ്പലത്തിലെ ആരതി കഴിഞ്ഞിറങ്ങുമ്പോള്‍ ബാബു ഷേണായ് സാറിനെ കണ്ടു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാബു തെല്ലു സംശയത്തോടെ ചോദിച്ചു, ഇവടെ സാറിനെപ്പോലെ താമസിക്കാന്‍ എന്തെങ്കിലും.... വഴിയുണ്ടോ...!!? സാര്‍ ബാബുവിനെ ഒന്ന് നോക്കി എന്നിട്ട് കണ്ണിറുക്കി ചിരിച്ചു..
ആ ചിരിയുടെ അര്‍ത്ഥം....നീ ഇപ്പോഴേ ഇങ്ങോട്ട് വന്നാലെങ്ങനെയാണ് ...എന്നോ, നീ മായയോട് ചോദിച്ചോ...എന്നോ, നീ അനന്ദുവിനെ കണ്ടുവോ.. എന്നോ, അതോ.. ഇവിടെ വന്ന പലര്‍ക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്..എന്നോ, നിന്‍റെ ഊരാകുടുക്കൊക്കെ അഴിയും...നീ പോയി ഇനിയും ജോലി ചെയ്യ്.. എന്നോ, എന്നെപ്പോലെ പരിവ്രാജകനാകാന്‍ ഇനി സമയമെത്ര കിടക്കുന്നു..എന്നോ ഒക്കെ ആകാം. അവന്‍ ആ ചിരിക്ക് മറുപടിയായി ഒന്നും പറഞ്ഞില്ല, ചോദിച്ചില്ല.
ഒരു കാര്യം അവന് തോന്നി, ഇവിടെ ഇടയ്ക്കിടയ്ക്ക് വന്ന് താമസിച്ചാല്‍ മനസ്സ് ശാന്തമാകും, വാതായനങ്ങള്‍ തുറക്കും, പ്രകൃതിയോട് കുറച്ചുകൂടി അടുക്കും, സഹജീവികളോട് സഹതാപം വര്‍ദ്ധിക്കും, വൃദ്ധ ജനങ്ങളുടെ വിഷമങ്ങള്‍ കൂടുതല്‍ മനസ്സിലാകും, സമൃദ്ധി എന്നത് പണത്തിന്‍റെ അളവ് കോലല്ല എന്നു മനസ്സിലാകും, ഈ പ്രകൃതിയില്‍ തനിക്കറിയുന്നതിലുമുപരി പലതും അറിയാനുണ്ട് എന്നും തോന്നും. എന്തിനധികം തന്‍റെ അന്ത:രംഗത്തിലെ പല പുതിയ മാനങ്ങളും(dimensions) അനുഭവവേദ്യമാകും.
പിറ്റേ ദിവസം അവന്‍റെ ഓഫീസിലെ കൂട്ടുകാരന്‍ യോഗേഷ് ഭട്ട് ഫോണില്‍ വിളിച്ചു. എന്താ ബാബു, ഇങ്ങോട്ടൊന്നും വരണ്ടേ, ഞങ്ങളെയൊക്കെ മറന്നുപോയോടെ.. അവന്‍ പോകുന്ന കാര്യം ആലോചിക്കാഞ്ഞിട്ടല്ല. അവിടെ ചെന്നാല്‍ അടിയും ഇടിയും ടെന്‍ഷനും ആലോചിക്കുമ്പോ.. രണ്ടു ദിവസം കൂടി കഴിയട്ടെ എന്ന് തോന്നി. കുറേ കാലമായില്ലേ ഇങ്ങനെ മനസ്സമാധാനത്തോടെ പ്രകൃതിയോടുരുമ്മി താമസിച്ചിട്ട്. ബാബു എന്തെങ്കിലും പറയും മുന്‍പ് യോഗേഷ് പറഞ്ഞു. തിങ്കളാഴ്ച ഓഫീസില്‍ വാ. ഇവിടത്തെ പ്രശ്നങ്ങളൊക്കെ കുറേ കുറഞ്ഞ മട്ടായി.
ഹാവൂ സമാധാനം. പണക്കുരുക്കുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെയൊരു സുഖാനുഭവത്തില്‍ കലാശിക്കുമെന്ന് അവന്‍ ഒരിക്കലും കരുതിയില്ല...!!
പെട്ടിയൊക്കെ ഒതുക്കി വയ്ക്കുന്ന അച്ഛനെ കണ്ട് കുഞ്ഞന്‍ അനന്ദു ചോദിച്ചു, നമ്മള് പോവ്വാ അച്ഛാ.. അതെ കുഞ്ഞാ നമുക്ക് പോണ്ടേ... എനിക്ക് പോണ്ട...ഇവിടെത്തന്നെ നിന്നാ മതി. അവന്‍ മുഖം കനപ്പിച്ചു കൊണ്ട് പറഞ്ഞു. കുഞ്ഞാ.. നണക്ക് സ്‌കൂളില്‍ പോണ്ടേ... അവന്‍ അതേ സ്വരത്തില്‍ പറഞ്ഞു.. പോണ്ട, നിക്ക് സ്‌കൂളില്‍ പോണ്ട, ഇവിടെത്തന്നെ നിന്നാ മതി. ഇത് കേട്ട് ബാബു മനസ്സില്‍ ചിരിച്ചു.. കൊള്ളാമല്ലോ കുഞ്ഞാ..അച്ഛനേക്കാള്‍ ഒരു പടി മുന്നിലാണല്ലോ മകന്‍.. അവന് എഴുത്തും വായനയും പഠിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ വന്ന് നില്‍ക്കണമത്രേ..എടാ കുട്ടാ..ഒന്നും ഒന്നും രണ്ട് എന്ന് പഠിച്ചിട്ട് പോരേ ഇവിടെ വന്ന് നില്‍ക്കാന്‍...!!
അതിമനോഹരം...
ReplyDeleteസരസ്വതിദേവി അറിഞ്ഞു കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു എന്ന് തോന്നും... എഴുത്തിന്റെ വരമുണ്ട് താങ്കൾക്ക്.
ഭാവുകങ്ങൾ