Friday 11 May 2018

ശംഭോ മഹാദേവാ...






രാമുവിന്‍റെ കുടുംബത്തില്‍ ഊണ്‍മേശക്ക് ചുറ്റും പലപ്പോഴും പല ഊഷ്മള സംവാദങ്ങളും നടക്കാറുണ്ട്. ഒരു ദിവസം രാത്രി മകന്‍ രോഹന്‍ ഒരു പ്രസിദ്ധ മലയാള പത്രത്തിലെ താളും പൊക്കിപ്പിടിച്ചു കൊണ്ട് അച്ഛനോട് ഒരു ചോദ്യം. ഈ ശിവലിംഗം, ലിംഗാരാധനയുടെ ഭാഗമാണോ? ആണെന്ന് ഈ പത്രത്തില്‍ എഴുത്തുകാരന്‍ എഴുതി സമര്‍ഥിക്കുന്നു.

രോഹന്‍റെ അമ്മ രമണി ഉടനെ അവനെ തിരുത്തി.. മിണ്ടാണ്ടെ ഇരിക്കെടാ, ഭഗവാന്‍റെ കാര്യത്തിലാ നിനക്ക് ഈ വക സംശയങ്ങളൊക്കെ…!!

രമണീ, നീ അവനെ തടയണ്ട. കോളേജില്‍ പഠിക്കുകയല്ലേ അവന്‍..കൌമാരത്തില്‍ എത്തി നില്‍ക്കുന്ന അവന്‍റെ സംശയങ്ങള്‍ നാം ശരിയാംവണ്ണം തീര്‍ത്തുകൊടുത്തില്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് അവന്‍ വിശ്വസിക്കും.

രാമു രോഹനോടു പറഞ്ഞു, നമ്മള്‍ അടുത്ത ആഴ്ച കാശിക്ക് പോകുന്നുണ്ടല്ലോ, അപ്പൊ നമുക്ക് ഇതിനെക്കുറിച്ച് സംസാരിക്കാം. സംഭവങ്ങള്‍ കണ്ടുകൊണ്ട്‌ വിശദീകരിക്കുന്നത് കൂടുതല്‍ രസകരമായ അനുഭവമായിരിക്കും. രോഹന് ഉത്സാഹമായി.

അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നു. രാമുവും കുടുംബവും കാശി കാണാന്‍ പുറപ്പെടുന്ന തിരക്കിലാണ്. തന്‍റെ മണ്മറഞ്ഞു പോയ എല്ലാ കാരണവന്മാര്‍ക്കും വേണ്ടി ഒരിക്കല്‍ കാശിയില്‍ പോയി ദര്‍ശനം നടത്തണം എന്ന്‍ കുറെ കാലമായി രാമു ആശിക്കുന്നു. ഇപ്പോള്‍ കുട്ടികളുടെ ഒഴിവ് വന്നപ്പോള്‍ പറ്റിയ ഒരു സന്ദര്‍ഭം കിട്ടി .

ഡല്‍ഹിയില്‍ നിന്നും അതിരാവിലെ നീലാചല്‍ എക്സ്പ്രസ്സില്‍ പുറപ്പെട്ടു. വഴി നീളെ തീറ്റയും കുടിയുമായി വൈകുന്നേരം എട്ടരയോടെ കാശിയില്‍ എത്തി. സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഒരു പ്രത്യേക ഭക്തി സാന്ദ്രതയാണ് ആദ്യം മനസ്സില്‍ ഓടിയെത്തിയത്. ഹിന്ദുക്കള്‍ ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു പുണ്യ സ്ഥലം.

അവര്‍ വണ്ടിയിറങ്ങി ലഗേജും എടുത്തു കൊണ്ട് പ്ലാറ്റ്ഫോമിലെ നടപ്പാതയിലൂടെ നടന്നു. പ്രതീക്ഷക്ക് വിപരീതമായി വഴിയില്‍ പലയിടത്തും പലരും ദേഹത്ത് എണ്ണ തേച്ച് ഉഴിച്ചില്‍ നടത്തുന്നു. ചിലരുടെ കാലുകള്‍ തിരുമ്മുന്നു, ചിലരുടെ കൈകള്‍ ആണ്, ചിലര്‍ ദേഹമാസകലം എണ്ണ തേച്ചു കിടക്കുന്നു. ഇത് കണ്ടപ്പോള്‍ രോഹന്‍റെ കമന്‍റ് ഉടന്‍ വന്നു . ഇതെന്താ ഉഴിച്ചില്‍ കേന്ദ്രമോ?

രാമു വിശദീകരിക്കാന്‍ ശ്രമിച്ചു. ബനാറസ്‌ പണ്ട് ഗുസ്തിക്ക് പ്രസിദ്ധമായിരുന്നു. ആ പാരമ്പര്യം ഇന്നും അങ്ങിങ്ങു നിലനില്‍ക്കുന്നുണ്ട്. ഇവരൊക്കെ പകല്‍ അദ്ധ്വാനവും കഴിഞ്ഞ് ഒരു ഉഴിച്ചില്‍ നടത്തിച്ചിട്ട് നന്നായി പ്ലാറ്റ്ഫോമില്‍ കിടന്ന് ഉറങ്ങും.

ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് പുതപ്പിനുള്ളില്‍ കയറിക്കൂടിയപ്പോള്‍ രോഹന്‍റെ മനസ്സില്‍ നാളെ തന്‍റെ സംശയ നിവാരണം എങ്ങനെ നടക്കും എന്ന ചിന്തയായിരുന്നു. എന്ത് ന്യായമായ ഉത്തരമാണ് അച്ഛന്‍ തരാന്‍ പോകുന്നത്?

രാവിലെ കുളി കഴിഞ്ഞ് എല്ലാവരും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഹോട്ടലില്‍ നിന്ന് രണ്ട് മൂന്നു കി.മി ഉള്ളത് കൊണ്ട് സൈക്കിള്‍ റിക്ഷയിലാണ് യാത്ര. വഴിയില്‍ വച്ച് പാണ്ടമാര്‍ (പൂജയും തര്‍പ്പണവും നടത്താന്‍ സഹായിക്കുന്നവര്‍) കൂടെക്കൂടി. അവര്‍ ഞങ്ങളുടെ കൂടെ കുറെ ഓടിയെങ്കിലും ഞങ്ങള്‍ താല്‍പ്പര്യം കാണിക്കാത്തതിനാല്‍ അവര്‍ തോറ്റു പിന്‍വാങ്ങി.

റിക്ഷാക്കാരന്‍, ഇതാണ് അമ്പലം എന്നു പറഞ്ഞു ഒരിടത്തു നിറുത്തി. ഞങ്ങള്‍ അന്തം വിട്ടു. അവിടെ ഒരു അമ്പലവും കാണാനില്ല. ഞങ്ങളുടെ പ്രതീക്ഷ ഗുരുവായൂര്‍ അമ്പലം പോലെ പ്രൌഢഗംഭീരമായ ഒരു ക്ഷേത്രം ആയിരുന്നു. ചുറ്റിലും മതില്‍ക്കെട്ടും, ഗോപുരങ്ങളും ഉള്ള, എല്ലാ വഴികളും ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന ഒരു സാന്ദ്ര ഗംഭീര സ്ഥലം.

ഇവിടെ നേരെ മറിച്ച്, ക്ഷേത്രം അടുത്തുള്ള ഒരു ലക്ഷണവും ഒരിടത്തും കാണാനില്ല. ഇറങ്ങി അടുത്തു നിന്നവരോട്‌ ചോദിച്ചപ്പോള്‍, അവര്‍ ഒരു ഊടു വഴി കാണിച്ചു തന്നു. ഇതിലേ പൊയ്ക്കൊള്ളാന്‍.

ആ വഴിക്ക് ഞങ്ങള്‍ നടന്നു. തികച്ചും സാധാരണമായ ഒരു ഊടു വഴി (ഗലി). രണ്ടു വശവും ചെറിയ പലചരക്കു കടകള്‍. കുറച്ചു മുന്നിലേക്ക് പോയപ്പോള്‍ ഒരു തമിഴന്‍ ഇഡ്ഡലി കട നടത്തുന്നു. വഴിയിലൂടെ പശുവും കാളയും ആടും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

കുറച്ചു കൂടി മുന്നിലേക്ക് നടന്നപ്പോള്‍ പൂക്കടക്കാരെ കണ്ടു. അപ്പോള്‍ മനസ്സിലായി അടുത്തെവിടെയോ ആണ് ക്ഷേത്രം എന്ന്. പൂക്കടക്കാരാണ് ചെരിപ്പ് സൂക്ഷിപ്പുകാര്‍. അതിന് അവിടെ നിന്ന് പൂക്കള്‍ വാങ്ങണം.

എവിടെ നിന്നോ ശിവ ഭക്തിഗാനങ്ങള്‍ ചെറുതായി കേള്‍ക്കാം. ഞങ്ങള്‍ കുറച്ചു പൂവ് വാങ്ങി ചെരിപ്പ് അവിടെ സൂക്ഷിക്കാന്‍ കൊടുത്ത് അമ്പലത്തിന്‍റെ പടി വാതില്‍ക്കല്‍ എത്തി.

ഒരു സാധാരണ ശിവ ക്ഷേത്രമെന്നേ കണ്ടാല്‍ തോന്നൂ. അകത്ത് ഒരിടത്ത് ജനങ്ങള്‍ തിങ്ങിക്കൂടി ശിവ ലിംഗത്തില്‍ ജല ധാര നടത്തുന്നു.

അന്വേഷിച്ചപ്പോള്‍ മനസ്സിലായി , താഴെ ഗംഗയില്‍ പോയി കുളിച്ച് , അവിടെ നിന്ന് ചെറിയ കുടത്തില്‍ ജലം നിറച്ച് കൊണ്ടുവന്നിട്ടു വേണം ശിവന് ധാര നടത്താന്‍.

ഞങ്ങള്‍ ഗംഗയില്‍ കുളിക്കാന്‍ പുറപ്പെട്ടു.

രോഹന്‍ പറഞ്ഞു, എന്‍റെ സംശയം...

രാമു പറഞ്ഞു, ഇപ്പോള്‍ എല്ലാം ശ്രദ്ധിച്ചു കാണൂ, എല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കൂ, നമുക്ക് വൈകുന്നേരം സംസാരിക്കാം. രോഹന്‍ തലയാട്ടി.

വീതിയില്‍ പതിച്ച കരിങ്കല്‍ പടികളിലൂടെ താഴോട്ടിറങ്ങുന്നത് ഗംഗയുടെ അരികിലേക്കാണ് . ഇരു കരയും മുട്ടി ഒഴുകുന്ന, ഇളം ചുമന്ന നിറമുള്ള ഗംഗ. അതില്‍ നിറയെ പല വലുപ്പത്തിലുള്ള നൌകകള്‍ അങ്ങിങ്ങ് പാറിക്കിടക്കുന്നു.

നദിയുടെ തീരത്ത് പലയിടത്തും, മരിച്ചവരുടെ മൃതദേഹങ്ങള്‍ തീ ജ്വാലകള്‍ നക്കിത്തുടക്കുന്നു. സന്തപ്ത കുടുംബാഗങ്ങള്‍ ചുറ്റിലും കൂടി നില്‍ക്കുന്നു.

അവരൊന്നു നീങ്ങിയിട്ടു വേണം പാണ്ടമാര്‍ക്ക് കത്തുന്ന ചിത വെള്ളത്തിലിട്ട്, അടുത്തതിനു തീ കൊടുക്കാന്‍‍. ആരും ഒന്നും പറയില്ല കാരണം എല്ലാവര്‍ക്കും ധൃതിയാണ്.

രാമു വെള്ളത്തിലേക്ക് പതുക്കെ ഇറങ്ങി. നല്ല തണുപ്പ്. അചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ട് ചുമന്ന ആ ജല പ്രവാഹത്തില്‍ അങ്ങിങ്ങ് തപ്ത നിശ്വാസങ്ങളുടെ നീര്‍കുമിളകള്‍.

രാമു ഒന്ന് പുറകിലെക്കോര്‍ത്തു. എത്ര തലമുറകള്‍ - എന്‍റെ മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍, അമ്മ എന്നിവര്‍ ഈ ഭാഗീരഥിയില്‍ ഒന്ന്‍ മുങ്ങാന്‍ ആഗ്രഹിച്ച് സാധിക്കാതെ മണ്മറഞ്ഞു പോയി. എനിക്കിതാ ഈ അസുലഭ അവസരം കൈ വന്നിരിക്കുന്നു.

എത്ര ലക്ഷക്കണക്കിന്‌ ജീവികള്‍ക്ക് ജീവ ധാരയായി നീ മുന്നോട്ട് അനുസ്യൂതം പ്രവഹിക്കുന്നു. എത്ര മനുഷ്യര്‍ക്ക് നീ എല്ലാം എല്ലാമാണ് . നിന്നെ ഞാന്‍ ഇതാ ശിരസാ നമിക്കുന്നു.

എല്ലാ വിശ്വാസ പ്രമാണങ്ങളും അടിയറ വച്ചു കൊണ്ട് രാമു മൂന്നു പ്രാവശ്യം മുങ്ങി നിവര്‍ന്നു. കൂടെ രോഹനും.

കൂടെ കരുതിയ ചെറിയ മൊന്തയില്‍ വെള്ളം നിറച്ച് ഇരുവരും മുകളിലേക്കുള്ള പടികള്‍ കയറി. എല്ലാ ശക്തി വിശ്വാസങ്ങളും ഈ ജലത്തില്‍ ഉണ്ട് എന്ന മട്ടില്‍ ഇരുവരും ക്ഷേത്രത്തിലേക്ക് കയറി . കൂടെ അമ്മ രമണിയും.

ആ ശിവ ചൈതന്യത്തിന് മുകളിലൂടെ, അവര്‍ ആ നീര്‍ ധാര പതുക്കെ ഒഴിച്ചു. ഏതു തപ്തതക്കും അല്പമെങ്കിലും ആശ്വാസമേകുവാന്‍ ഈ അമൃത ധാരയ്ക്കാകുമെന്ന മട്ടില്‍, ആ ജലം പതുക്കെ ആ ബിംബത്തെ തഴുകി താഴെയുള്ള ഓവുചാലിലൂടെ പുറത്തേക്കൊഴുകി, വീണ്ടും ഗംഗയില്‍ ചേരാന്‍.

പൂജ കഴിഞ്ഞ് അവര്‍ പുറത്തു കടന്നു. മുന്നില്‍ കണ്ട തമിഴന്‍റെ ഇഡ്ഡലി കടയില്‍ നിന്ന്‍ വിശപ്പിന്‍റെ വിളിക്ക് ഒരറുതി വരുത്തി.

കടയുടെ മുന്നില്‍തന്നെ തോണിക്കാര്‍ ഒരു ഗംഗാ വിഹാരത്തിന് - ഗംഗയിലൂടെ ഘാട്ടുകളെല്ലാം (കടവുകള്‍) കണ്ടുകൊണ്ട്‌ ഒരു സഞ്ചാരത്തിനു - ക്ഷണിച്ചു.

ഞങ്ങള്‍ മൂന്നു പേരും ചെറിയ വിലപേശലും മറ്റും കഴിഞ്ഞ് തോണിക്കാരുടെ കൂടെ ഗംഗയിലെക്കിറങ്ങി.

ആദ്യം ഒഴുക്കിനെതിരായി മുകളിലേക്ക്. നദിക്കു നടുവില്‍ നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ ഗഹനത. കുളത്തില്‍ നീന്തി പഠിച്ച നമുക്ക് ഒരു വിധേനയും അക്കരെ നീന്തി എത്താന്‍ പറ്റില്ല. പോരെങ്കില്‍ നല്ല ഒഴുക്കും.

ഇരു കരയിലും ആയിരക്കണക്കിന് വര്‍ഷത്തെ കഥ പറയുന്ന, ഓരോ രാജാക്കന്മാര്‍ ഓരോ കാലത്ത് പണിത കടവുകള്‍.

തോണിക്കാരന്‍ കഥ നിവര്‍ത്തി. ആകെ എണ്‍പത്തി എട്ടോളം ഘാട്ടുകള്‍ ഉണ്ടത്രേ, ഈ നദിക്കരയില്‍. മറാത്ത സാമ്രാജ്യം ബനാറസില്‍ ഭരണം നടത്തിയപ്പോള്‍ ആണ് മിക്ക ഘാട്ടുകള്‍ക്കും പുതു ജീവന്‍ വന്നത്.

ചില പ്രസിദ്ധ ഘാട്ടുകള്‍ അയാള്‍ ചൂണ്ടിക്കാണിച്ചു തന്നു. ദശാശ്വമേധ ഘാട്ട്, മണികര്‍ണിക ഘാട്ട്, ഗംഗാ മഹല്‍ ഘാട്ട് എന്നിങ്ങനെ പലതും. കടവുകള്‍ക്കൊപ്പം കൊച്ചു കൊട്ടാരങ്ങളും രാജാക്കന്മാരുടെ സൗകര്യാര്‍ത്ഥം അവിടെ പണിതിട്ടുണ്ട്.

താഴോട്ടുള്ള യാത്രയില്‍ ഗംഗയുടെ വക്കത്തു തന്നെയുള്ള ബനാറസ്‌ സില്‍ക്ക് എമ്പോറിയവും സന്ദര്‍ശിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി.

കാശിയിലെ ചന്ദന മാല പ്രസിദ്ധമാണത്രേ, അതും ഒരു തമിഴ് കടയില്‍. അതെല്ലാം വാങ്ങി വിശ്വ പ്രസിദ്ധമായ ബനാറസ് ഹിന്ദു യുനിവേര്‍സിറ്റിയും കണ്ടു വൈകുന്നേരത്തോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തി.

നല്ല വിശപ്പ്. ഞങ്ങള്‍ റെസ്ടോറന്റില്‍ ആലൂ പറാട്ട ഓര്‍ഡര്‍ ചെയ്തു.

രോഹന്‍ തന്‍റെ സംശയം നിവര്‍ത്തി.

ഇനി ഇപ്പൊ നമുക്ക് സമാധാനമായി സംസാരിക്കാം
 
രാമു വിശദീകരിക്കാന്‍ ശ്രമിച്ചു.. നീ ആ ശിവ ബിംബം ശ്രദ്ധിച്ചുവോ.. എന്താണ് അതിന്‍റെ ആകൃതി. അത് ഒരു ലിംഗമല്ല മറിച്ച് ഒരു കൊച്ചു ഡോമിന്റെ ആകൃതി ആണ്. ഡോമിനെ ചെറിയ ആകൃതി ആക്കിയപ്പോള്‍ (miniature) ഉണ്ടാകാവുന്ന ആശയ കുഴപ്പമാണ് ഇതൊക്കെ.

പക്ഷെ അതെങ്ങനെ ശരിയാകും.. രോഹന്‍റെ മറു ചോദ്യം.

നീ നിന്‍റെ മൊബൈലില്‍ ലോകത്തിലെ ആറ്റോമിക് റിയാക്ടറുകളുടെ ചിത്രങ്ങള്‍ തിരയൂ. ഒട്ടു മിക്കതും ഡോമിന്റെ ആകൃതിയില്‍ ആണ് എന്ന് കാണാം. ഡോമിന്റെ ആകൃതിയില്‍ ഉള്ള റിയാക്ടറുകള്‍ ആണ് ഊര്‍ജ്ജത്തെ ഫലപ്രദമായി സംരക്ഷിക്കുന്നത്.

രോഹന്‍ തന്‍റെ മൊബൈലില്‍ അറ്റോമിക് റിയാക്ടറുകളുടെ ചിത്രം തിരഞ്ഞു. ഒട്ടു മിക്കവയും ഡോമിന്റെ ആകൃതിയില്‍ തന്നെ .

അത് നോക്കിക്കൊണ്ട് രോഹന്‍ സംശയം ആവര്‍ത്തിച്ചു.. എന്ന്‍ വച്ചാല്‍..

മോനേ, എന്ന് വച്ചാല്‍...

ശിവന്‍ എന്നത് ഒരു ശക്തി സങ്കല്പമാണ്. ഊര്‍ജത്തിന്‍റെ ശ്രോതസ് ആണ്. അപ്പോള്‍ ഊര്‍ജത്തെ ഫലവത്തായി സംരക്ഷിക്കാന്‍ ഈ അറ്റോമിക് റിയാക്ടറുകളുടെ ആകൃതിയില്‍ ഉള്ള രൂപങ്ങള്‍ക്ക് കൂടുതല്‍ നന്നായി സാധിക്കും, എന്ന് ഈ ബിംബം പരികല്പന ചെയ്ത ആള്‍ക്ക് തോന്നി കാണണം.

പക്ഷെ ഈ രണ്ടു രൂപങ്ങളും - എഴുത്തുകാരന്‍റെ സങ്കല്പ രൂപവും അച്ഛന്‍ പറഞ്ഞ സങ്കല്പ രൂപവും സാമ്യമുള്ളവയാണല്ലോ. അപ്പോള്‍ എങ്ങനെ ആണ് അച്ഛന് അത് തീര്‍ത്തു പറയാന്‍ പറ്റുക. രോഹന്‍ വിടുന്ന മട്ടില്ല.

മോനേ രോഹന്‍, യുറേനിയത്തില്‍ നിന്നും ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വളരെ അധികം ഊര്‍ജം അനിയന്ത്രിതമായി ഉണ്ടാകുന്നു. അതു കാരണം ഡോമിന്റെ ഊഷ്മാവും കൂടുന്നു.

ഈ റിയാക്ടറുകളുടെ താപ നില വളരെ അധികമാകാതെ സൂക്ഷിക്കുന്നത് അതിന് ചുറ്റും വെള്ളം നിരന്തരമായി കടത്തി വിട്ടിട്ടാണ്‌ (spiral piping) . അത് നീ റിയാക്ടറുകളുടെ ക്രോസ് സെക്ഷന്‍ ചിത്രം പരിശോധിച്ചാല്‍ അറിയാം. നീ സയന്‍സ് ക്ലാസ്സില്‍ പഠിച്ചിട്ടുള്ളതും അല്ലേ.

അതുപോലെ ഈ ശിവബിംബം രൂപ കല്‍പ്പന ചെയ്തപ്പോള്‍ തുടര്‍ച്ചയായി ഇത് തണുപ്പിക്കുവാന്‍ മുകളിലെ കുടത്തില്‍ നിന്നും ജല ധാരയും ഏര്‍പ്പെടുത്തി. താഴെ വെള്ളം ഒഴിഞ്ഞു പോകാന്‍ ഒരു ഓവും.

അതായത് ശിവന്‍ എന്ന റിയാക്ടര്‍ - ഊര്‍ജ ശ്രോതസ്സ് - നിരന്തരം തണുപ്പിച്ചു കൊണ്ടിരിക്കണം. എന്തെങ്കിലും സങ്കല്‍പ്പിക്കുമ്പോള്‍ അതിന് അതിന്‍റെതായ ഒരു കാരണം വേണമല്ലോ. അത് ഞാന്‍ വിശദീകരിച്ചു എന്നു മാത്രം.

അപ്പോള്‍ ഇയാള്‍ ഈ പത്രത്തില്‍ എഴുതിയിരിക്കുന്നതോ.. രോഹന്‍റെ അവസാനത്തെ സംശയം..

അത് അയാളുടെ സങ്കല്പം. ആ സങ്കല്‍പ്പത്തില്‍ തുടര്‍ച്ചയായി തണുത്ത വെള്ളം വീണാലത്തെ കാര്യം നീ ഒന്നാലിചിച്ചു നോക്ക്...

അങ്ങനെ ഉണ്ടായാലത്തെ സ്ഥിതി ഓര്‍ത്ത് രോഹന് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

നല്ല ചൂട് ആലൂ പൊറോട്ട വന്നു. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് പൊറോട്ടക്ക് നല്ല സ്വാദ്
 
രാമു തുടര്‍ന്നു. കൂടാതെ കൂവളത്തെക്കുറിച്ച് കേട്ടിട്ടില്ലേ . അതിന്‍റെ കായ വളരെ തണുപ്പുള്ളതാണ്. ഉത്തരേന്ത്യക്കാരൊക്കെ കഠിന വേനലില്‍ അതിന്‍റെ കായക്കുള്ളിലെ ദശ ജ്യൂസാക്കി കുടിക്കും. അതിസാരത്തിനും വയറു തണുക്കാനും ഒക്കെ അത് വളരെ നല്ലതാണ്.

അതുകൊണ്ടാണ് 'ശിവ ശക്തി റിയാക്ടര്‍' ഉള്ള സ്ഥലത്തെല്ലാം കൂവളവും വച്ചു പിടിപ്പിക്കുന്നത്…!!

രോഹന്‍ തലയാട്ടി, കൂടെ പുഞ്ചിരിയും...

രാത്രി പുറത്ത് ഉലാത്താനിറങ്ങിയപ്പോള്‍ രോഹന് കാര്യങ്ങള്‍ തെളിഞ്ഞ് വരുന്നത് പോലെ. അവന്‍ ചിന്തിച്ചു. സര്‍ഗ്ഗാത്മക സിദ്ധാന്തങ്ങള്‍ അന്നും ഇന്നും ഉണ്ട്.

ഈ സിദ്ധാന്തങ്ങളുടെ കൊച്ചരുവികളില്‍ ഓളങ്ങള്‍‍ക്കൊത്ത് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്ന ഒരു കൊച്ചു നൗകയല്ലേ ഞാന്‍… ആ ഗംഗയില്‍ കണ്ടത് പോലെ...

പക്ഷെ ആ കൊച്ചരുവിയില്‍ പെട്ടെന്ന്‍ ചുവന്ന് കലങ്ങി മല വെള്ളപ്പാച്ചിലുണ്ടായാല്‍‍… 

അവന്‍ പുഞ്ചിരിച്ചു…
 









4 comments: