Wednesday 19 April 2017

എങ്കിലും എന്‍റെ ചിന്നാ...





രാവിലെ ഏട്ടന്‍ ഉമിക്കരി കയ്യില്‍ ഇട്ടു തന്നിട്ട് പറഞ്ഞു, തെക്കും, വടക്കും നോക്കി നടക്കാതെ വേഗം പോയി പല്ലു തേക്കെടാ.

ഞാന്‍ ഉമിക്കരിയും പൊളിച്ച ഈര്‍ക്കിലയുമായി കിഴക്കേ തിണ്ടത്തേക്ക് നടന്നു.

മൂളിപ്പാട്ടും പാടി പല്ലു തേക്കുന്നതിനിടയില്‍ തെങ്ങിന്‍റെ ചുവട്ടിലേക്ക് അച്ചിങ്ങ പോലെ എന്തോ ചെറിയ ഒരു സാധനം വീഴുന്നത് കേട്ടു. വെറുതെ അങ്ങോട്ട്‌ ഒന്ന് കണ്ണ് പായിച്ചു. അപ്പോള്‍ അവിടെ എന്തോ ഇളകുന്നത് പോലെ. വേഗം അടുത്തു ചെന്ന് നോക്കിയപ്പോള്‍ രണ്ടു അണ്ണാന്‍ കുഞ്ഞുങ്ങള്‍. അവയെ ഉറുമ്പുകള്‍ ആകെ പൊതിഞ്ഞിരിക്കുന്നു.

രണ്ടിനെയും വേഗം ഇലയിലാക്കി വീട്ടിനകത്തേക്ക്‌ ഓടി. എട്ടന് കാണിച്ചു കൊടുക്കാന്‍.

ഏട്ടാ ഇതു നോക്കൂ, രണ്ടു അണ്ണാന്‍ കുഞ്ഞുങ്ങള്‍, ഇപ്പൊ തെങ്ങിന്‍റെ മുകളില്‍ നിന്ന്‍ വീണതാ.

ഏട്ടന്‍ വേഗം വാങ്ങി അവരുടെ ദേഹത്തുള്ള ഉറുമ്പിനെ ഒക്കെ തട്ടി മാറ്റി. ഒരാള്‍ അനങ്ങുന്നുണ്ട്. മറ്റേതിനു അനക്കവുമില്ല. കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിട്ട്, ഏട്ടന്‍ പറഞ്ഞു, ഒന്ന്‍ ചത്തിരിക്കുന്നു. മറ്റേതു എങ്ങനെയാ ജീവിക്ക ആവോ…

അതിന് പാല് കൊടുക്കാ ഏട്ടാ…

ഞാന്‍ ഫില്ലര്‍ എടുക്കാനായി ഓടി.. ഫില്ലറില്‍ കൂടി പാലുംവെള്ളം തുള്ളിയായി തുള്ളിയായി കൊടുത്തപ്പോള്‍ അത് പതുക്കെ കുടിച്ചു തുടങ്ങി..

ഏട്ടന്‍ ചോദിച്ചു, എന്താടാ നിന്‍റെ മുഖത്തൊക്കെ, കറു കറുന്നനെ..
പോയി പല്ലും മുഖവും കഴികീട്ടു വാടാ…

അപ്പോഴാണ്‌ ഞാന്‍ പല്ലുതേപ്പ് മുഴുമിച്ചിട്ടില്ല എന്ന്‍ ഓര്‍മ്മ വന്നത്. ഞാന്‍ ഒരുവിധം പല്ലുതേച്ചു എന്നു വരുത്തി വേഗം ഓടി വന്നു.

കണ്ണു പോലും തുറന്നിട്ടില്ലാത്ത ആ പിഞ്ചു കുഞ്ഞു, ആരാണ്, ഈ പാല്‍ കൊടുക്കുന്നതെന്നറിയാതെ പാല്‍ നുണഞ്ഞുകൊണ്ടിരുന്നു.

പകലും രാത്രിയും വന്നു പോയത് ഞങ്ങള്‍ രണ്ടു പേരും അറിഞ്ഞതേയില്ല.

അത് പതുക്കെ കണ്ണു തുറന്നു.
കണ്ണു തുറന്നതു മുതല്‍ അവന്‍ എന്നെ ആണ് മുന്നില്‍ കാണുന്നത്.

എന്‍റെ കയ്യിന്‍റെ മണം അവന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

ഞങ്ങള്‍ പതുക്കെ ചങ്ങാതിമാരായി.

ഞാന്‍ കൊടുക്കുന്ന ധാന്യങ്ങളൊക്കെ കയ്യില്‍ നിന്നു തന്നെ പിടിച്ചു വാങ്ങും. പഴമെന്നാല്‍ അവനു ജീവനാണ്.

എന്‍റെ കയ്യിലൂടെ കയറി തലയില്‍ ഇരിക്കും, ദേഹമാസകലം നടക്കും.

അങ്ങനെ അവന്‍ എന്‍റെ ചിന്നനായി.
ആരെങ്കിലും അടുത്തു വരുന്നു എന്നറിഞ്ഞാല്‍ ചിന്നന്‍ ഷര്‍ട്ടിനകത്ത് കയറി ഒളിക്കും.

പതുക്കെ ഞാന്‍ അവനെ പുറത്തു കൊണ്ടു പോകുവാന്‍ തുടങ്ങി. മുറ്റത്തും തൊടിയിലും ഒക്കെ.

അവന്‍ കൈയില്‍ നിന്നും ഇറങ്ങി ചെടികളുടെ മുകളില്‍ കയറും. മരത്തില്‍ എന്‍റെ ഉയരത്തില്‍ കയറും എന്നിട്ട് എന്‍റെ തലയിലേക്ക് ചാടും.

എവിടെ പോയാലും ഒന്ന് വിളിച്ചാല്‍ തിരിച്ച് ഓടി വരും.

ഒരു ദിവസം വൈക്കോല്‍ കുണ്ടയുടെ അടുത്തു ഞങ്ങള്‍ കളിക്കുകയായിരുന്നു. ചിന്നന്‍ മെല്ലെ കുണ്ടയുടെ അടിയില്‍ പോയി. എത്ര വിളിച്ചിട്ടും വരുന്ന മട്ടില്ല. മൂപ്പര്‍ അവിടെ ഇരുന്ന് അടിയിലെ നെല്ലോക്കെ പെറുക്കി തിന്നുകയാണ്.

അപ്പോഴുണ്ട് ഒരു പൂച്ചയുടെ ശബ്ദം ദൂരെ നിന്ന് വരുന്നു. ഉടനെ ഓടി വന്നു മേത്ത് കയറി ഷര്‍ട്ടില്‍ ഒളിച്ചിരുപ്പായി.

വീട്ടില്‍ ഒരു പൂച്ചയും ഉണ്ട്. അതിനെ പേടിച്ച് രാത്രി ചിന്നനെ ഒരു കുട്ടയില്‍ അടച്ചു വക്കും, എന്നിട്ട് മുറുക്കെ കെട്ടും.

ഒരു ദിവസം രാവിലെ എണീറ്റ് വന്നു നോക്കിയപ്പോഴുണ്ട് പൂച്ച കുട്ടയുടെ അടുത്തിരിക്കുന്നു. അയാള്‍ കയ്യും മുഖവും നന്നായി നക്കി തുടക്കുന്നുണ്ട്‌, ഒരു നല്ല സദ്യ കിട്ടിയ പോലെ. കുട്ട മറിഞ്ഞു കിടക്കുന്നു. കുട്ടയുടെ അകത്തു നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല.

എന്‍റെ ശ്വാസം നിന്ന പോലെയായി. തല ചുറ്റുന്നത്‌ പോലെ. ഞാന്‍ പതുക്കെ കുട്ടയെടുത്തു നിവര്‍ത്തി. പൂച്ചയെ ഓടിച്ചിട്ട് കുട്ട പതുക്കെ തുറന്നു.

ചിന്നനെ കാണുന്നില്ല. പതുക്കെ തുണികളോരോന്നായി മാറ്റി നോക്കി. അപ്പോഴുണ്ട് അവനതാ, ശ്വാസം പോലും വിടാത്ത മട്ടില്‍ അടിയില്‍ പതുങ്ങി ഇരിക്കുന്നു.

ചിന്നനെ ഷര്‍ട്ടിനകത്തിട്ട് ഞാന്‍ പതുക്കെ അങ്ങാടിയിലേക്കിറങ്ങും. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോളൊക്കെ അവനു അകത്തിരുന്നു ഒരുതരം ഞെട്ടല്‍. വണ്ടി ഹോണ്‍ അടിക്കുമ്പോള്‍ അവന്‍റെ ഹൃദയ മിടുപ്പു കൂടുന്നത് എനിക്കറിയാം. ആരും ഇല്ലാത്തപ്പോള്‍ ഇടക്ക് ബട്ടനിടയില്‍ക്കൂടി തല മെല്ലെ പുറത്തിട്ടു നോക്കും.

ഒരിക്കല്‍ അവന്‍ അങ്ങനെ തല പുറത്തിടുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ അത് കണ്ടു.

നിന്‍റെ ഷര്‍ട്ടിന്‍റെ ഉള്ളില്‍ എന്താടാ..

ഏയ്‌ ഒന്നുമില്ല, ഞാന്‍ ഒന്നുമറിയാത്ത മട്ടില്‍ പറഞ്ഞു.

അല്ല, എന്തോ ഇപ്പൊ ബട്ടന്‍റെ ഉള്ളില്‍ക്കൂടി തലയിട്ടപോലെ തോന്നിയല്ലോ..

അതൊന്നുമില്ല, നിനക്ക് തോന്നിയതാ,

അവന്‍ എന്‍റെ ഷര്‍ട്ടിനുള്ളില്‍ പരിശോധന നടത്തും എന്ന് മനസ്സിലായപ്പോള്‍, ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു…

നീ ആരോടും പറയരുത്, അണ്ണാനാണ് ഉള്ളില്‍..

അവന് വിശ്വസിക്കാന്‍ പ്രയാസം. അണ്ണാന്‍ ഇങ്ങനെ ഇണങ്ങി ദേഹത്ത് കൂടെ ഒക്കെ നടക്വോ..

അവസാനം അതിനെ കയ്യില്‍ എടുത്തു കാണിച്ചിട്ടാണ് അവനു സമാധാനമായത്.

ഒരു ദിവസം ഞാന്‍ ചിന്നനേയും കൊണ്ട് ബസ്സില്‍ കേറാന്‍ തീരുമാനിച്ചു.

ബസ്സില്‍ സീറ്റ് കിട്ടിയില്ല, ആകെ തിരക്കുമയം. ആള്‍ക്കാര്‍ ഉന്തുമ്പോള്‍ എനിക്ക് പേടി. ആരെങ്കിലും ഒന്ന്‍ അമര്‍ത്തി ഞെക്കിയാല്‍ മതി, ചിന്നന്‍റെ പണി കഴിയാന്‍. ഞെക്ക് കിട്ടി അവന്‍ എങ്ങാനും ഇറങ്ങി ഓടിയാല്‍..ആലോചിക്കാന്‍ കൂടി വയ്യ.

ഞാന്‍ തിരക്കിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും പുളഞ്ഞു കൊണ്ടേയിരുന്നു. ദൈവമേ, അതിനെ ആരും ഞെക്കരുതേ..

അടുത്ത് നിന്നിരുന്ന ഒരാള്‍ ചോദിച്ചു, നീ എന്തെടാ കുട്ടാ, ഒന്ന്‍ നേരെ നില്‍ക്കാത്തത്, ഞാന്‍ ഒന്ന് പരുങ്ങി.

അയാളോട് പറയാന്‍ പറ്റ്വോ, അപ്പുറത്തു നിന്ന് ആളുന്തിയാല്‍ എന്‍റെ ജീവന്‍ പോകും എന്ന്.

അകത്തു നിന്ന്, ചി എന്നൊരു ശബ്ദം. ഭാഗ്യത്തിന് ബസ്സിന്‍റെ ഇരമ്പലില്‍ അവന്‍റെ ശബ്ദം പുറത്തു വന്നില്ല.

ബസ്സിറങ്ങി വീട്ടില്‍ എത്തിയിട്ടാണ്, എനിക്കും ചിന്നനും ജീവന്‍ വീണത്‌. അവന്‍ ഇറങ്ങി ഒരൊറ്റ ഓട്ടം. ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ പുസ്തക സഞ്ചി മേശപ്പുറത്തിട്ടിട്ട് കളിയ്ക്കാന്‍ ഓടുന്നത് പോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍, ഒന്നും അറിയാത്തത് പോലെ, വീണ്ടും തിരിച്ചു വന്നു തലയില്‍ കയറി കളി തുടങ്ങി.

ഞങ്ങളുടെ ചങ്ങാത്തം തുടങ്ങിയിട്ട് അഞ്ചാറു മാസം കഴിഞ്ഞു കാണും. ചിന്നന്‍ ഒരു യുവാവായി ഇപ്പോള്‍. കാര്യ വിവരങ്ങള്‍ വെച്ചതു പോലെ.

പതിവു പടി ഞങ്ങള്‍ തൊടിയില്‍ കളിക്കുകയാണ്. അവന്‍ അടുത്തുള്ള തന്ത പ്ലാവില്‍ കയറി കളിക്കുന്നു. ഞാന്‍ വിളിക്കുമ്പോള്‍ ചിലച്ചു കൊണ്ട് ഇറങ്ങി വരും, വീണ്ടും കുറച്ചു ദൂരത്തേക്കു കയറും.

അങ്ങനെ കളിക്കുന്നതിനിടയില്‍ കുറച്ചു മുകളില്‍ നിന്ന്‍ ചി ചി എന്ന ഒരു ശബ്ദം. ചിന്നന്‍ ഒന്ന് ശ്രദ്ധിച്ചു. പിന്നെ പെട്ടെന്ന് മുകളിലേക്ക് കയറി. ചിന്നന്‍ ആ ശബ്ദത്തിന്‍റെ ഉടമയെ ചെന്നു കണ്ടു. അവര്‍ മൂക്ക് തമ്മില്‍ മുട്ടിച്ചു. രണ്ടു പേരും കൂടി മുകളിലേക്ക് കയറി.

ഞാന്‍ വിളിച്ചപ്പോള്‍, ഒന്ന് തിരിഞ്ഞു നിന്ന് ചിലച്ചു, കുറച്ച് താഴത്തേക്ക്‌ ഇറങ്ങിയിട്ട് വീണ്ടും മുകളിലേക്ക് കയറി
 

ഞാന്‍ വേഗം ആ തന്ത പ്ലാവില്‍, ഞങ്ങള്‍ നാലാള്‍ പിടിച്ചാല്‍ പിടി കൂടാത്ത, ആ കൂറ്റന്‍ പ്ലാവില്‍, പൊത്തിപ്പിടിച്ചു കയറി.

ചിന്നനെ സ്നേഹത്തോടെ വിളിച്ചു. അവന്‍ എന്തോ ആലോചിച്ചെന്ന പോലെ, ഒരു നാലടി താഴത്തേക്ക്‌ വന്നു നിന്ന് ചിലച്ചു.

അത് അവന്‍റെ സ്നേഹ പ്രകടനമെന്നു കരുതി ഞാന്‍ വീണ്ടും, മുകളിലേക്ക് കയറി.

പക്ഷേ അവന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുടെ കൂടെ വീണ്ടും മുകളിലേക്ക് കയറി തിരിഞ്ഞു നിന്നു.

അവന്‍റെ ഹാവ ഭാവങ്ങള്‍ കണ്ടാല്‍ കൂടെയുള്ളത് കൂട്ടുകാരി എന്ന് തന്നെ വേണം കരുതാന്‍. അവന്‍റെ ഉരുമ്മലും, മൂക്കു മുട്ടിച്ചുള്ള കുശലം പറച്ചിലും ഒക്കെ കണ്ടാല്‍ മനസ്സിലാക്കാം, കൂടെയുള്ളത് കൂട്ടുകാരിയാണ് എന്ന്.

ചിന്നന്‍ തിരിഞ്ഞു നില്‍ക്കുന്നത് കണ്ട്, എനിക്കു വീണ്ടും ഒരു ആശ. ഞാന്‍ മുകളിലുള്ള ചില്ലയിലേക്ക് കയറി. പക്ഷേ ചിന്നന്‍ അവളെക്കൂട്ടി അടുത്ത ചില്ലയിലേക്ക് ചാടി.

ഞാന്‍ ആകെ നിരാശനായി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഒറ്റയടിക്ക് നഷടപ്പെട്ടിരിക്കുന്നു. എന്‍റെ എല്ലാം എല്ലാം ആയിരുന്ന ചിന്നന്‍ കേവലം ഒരു അണ്ണാത്തി വിളിച്ചപ്പോള്‍ അവളുടെ കൂടെ പോയി.

താഴേക്കു നോക്കിയപ്പോള്‍ ആകെ പേടിയാവുന്നു.

വളരെ കഷ്ടപ്പെട്ട് ഞാന്‍ ഒരു വിധത്തില്‍ താഴെ ഇറങ്ങി
 

ആ ഉറക്കം വരാത്ത രാത്രി എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. രാവിലെ എങ്ങാനും അവനു മനസ്സുമാറി, സത്യം മനസ്സിലാക്കി മടങ്ങി വന്നാലോ.

രാവിലെത്തന്നെ ഉറക്കം തൂങ്ങുന്ന കണ്ണുമായി, ഞാന്‍ തന്തപ്ലാവിന്‍റെ അടിയിലേക്ക് ധൃതിയില്‍ നടന്നു.

ആ പ്ലാവില്‍ പല അണ്ണാന്‍മാര്‍ ചി ചി എന്ന് ചിലച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടുന്നത് കണ്ടു. എനിക്കു ചിന്നനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിലൊരാള്‍ എന്‍റെ ചിന്നനായിരിക്കാം.

ഞാന്‍ ആ പ്ലാവിന്‍ ചുവട്ടില്‍ കുറച്ചു നേരം ആലോചിച്ചു നിന്നു.

ഒരു വലിയ പ്രപഞ്ച രഹസ്യം മനസ്സിലായി എന്ന മട്ടില്‍ ഞാന്‍ തലയാട്ടി, തിരിച്ചു നടന്നു.























2 comments:

  1. Good one, apt for children and they will enjoy.
    Prasannakumar

    ReplyDelete
  2. Happy to know that you read and enjoyed very much....:-)

    ReplyDelete