Saturday 25 March 2017

എം യു എം എസ് അഥവാ മൂടുന്തി മോട്ടോര്‍ സര്‍വീസ്





കൃഷ്ണന്‍ സന്ധ്യക്ക്‌ മുറ്റത്ത്‌ നിന്നുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. നാളെ തിങ്കളാഴ്ച്ചയല്ലേ, ചന്തക്കു പോകണല്ലോ...ഓരര പോത്തുകളെ വാങ്ങണമായിരുന്നു.

കൃഷ്ണന്‍ ചെവിയോര്‍ത്തു..ബസ്സിന്‍റെ ഹോണ്‍ എങ്ങാനും കേള്‍ക്കുന്നുണ്ടോ..ഹോണ്‍ കേട്ടാലേ നാളെ വണ്ടിയുണ്ടെന്നു തീര്‍ച്ചയാക്കാന്‍ പറ്റൂ.

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു ബസ്സിന്‍റെ ഹോണ്‍...ഹാവൂ സമാധാനമായി, ഇനി ഇപ്പൊ നാളെ ബസ്സുണ്ടാവും.

വൈകുന്നേരം വരുമ്പോള്‍ ബസ്സ്‌ പുലാപ്പറ്റ എത്തിയാല്‍ വഴിയുടനീളം പേ... എന്ന് പറഞ്ഞു കൊണ്ടാണ് വരിക. കാരണം നാട്ടുകാര്‍ അറിയണമല്ലോ..നാളെ രാവിലെ വണ്ടിയുണ്ട് എന്നത്. പല ദിവസങ്ങളിലും ഈ ബസ്സ് ആള്‍ക്കാരെ പറ്റിച്ചിട്ടുണ്ട്. ഓടിക്കിതച്ചു എത്തുമ്പോഴായിരിക്കും അറിയുക ഇന്ന് ബസ്സില്ലാ എന്ന്..എന്നിട്ട് നാട്ടുകരെല്ലാവരും കൂടി വച്ചു പിടിക്കും, പെരിങ്ങോട്ടേക്ക്. അവിടെ എത്തിയാലേ ഒരു ബസ്സ് കാണാന്‍ കിട്ടൂ…

കൊട്ട, വട്ടി, പോത്ത്, എരുമ, ആട് കോഴി എന്ന് വേണ്ട എല്ലാ ലൊട്ടു ലോടുക്കും പുലാപ്പറ്റക്കാരുടെ കൂടെ ജാഥയായിട്ടുണ്ടായിരിക്കും, പെരുങ്ങോട്ടേക്ക്.

തലേ ദിവസം, പേ... എന്ന് ഹോണ്‍ കേട്ടത് കൊണ്ട് കൃഷ്ണന്‍ രാവിലെ എഴരക്ക്‌ തന്നെ മൂച്ചിത്തറ മുക്കിലെത്തി. കുറച്ചു നേരം കാത്തു നിന്നിട്ടും ശകടം വരാത്തത് കൊണ്ട് അങ്ങാടിയില്‍ അന്വേഷിച്ചു. അതിനെന്തോ ചെറിയ കേടുണ്ടത്രേ..രാവിലെ കിളി അതിന്‍റെ അകത്തെ അടപ്പ് തുറന്നു വച്ചിട്ടിരിക്ക്ണുണ്ടാര്‍ന്നു.. പീടികേലെ സയ്യദ് പറഞ്ഞു. കൃഷ്ണന് സംഗതി പിശകാണെന്ന് അപ്പഴേ തോന്നി…

പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ ബസ്സിന്‍റെ ഇരമ്പം കേട്ടു..അതാ വണ്ടി വരുന്നു…

ബസ്സില്‍ ഒരു പൂരത്തിനുള്ള തിരക്കുണ്ട്‌. ഇവിടെ നിന്നും ഒരു കുട്ടിപ്പൂരത്തിന്‍റെ ആള്‍ക്കാര്‍ ഉണ്ടല്ലോ..കൃഷ്ണന്‍ വിചാരിച്ചു.

വണ്ടി സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ തന്നെ, പിന്നിലുള്ള കണ്ടക്ടറും മുന്നിലുള്ള കിളിയും ഒപ്പം പറഞ്ഞു. കേര്ര്‍റ, കേര്ര്‍റ അകത്തു ധാരാളം സ്ഥലം ണ്ട്. ഏട്ടാ ഒന്നിങ്ങുട് സ്നേഹിച്ചു നിക്കാ..
ആള്‍ക്കാര്‍ ഞങ്ങി ഞരുങ്ങി അകത്തേക്ക് കയറുന്നതിനിടയില്‍, ഡ്രൈവര്‍ കേശവന്‍ വണ്ടി ഇരമ്പിച്ചു കൊണ്ടേ ഇരുന്നു. വണ്ടി ഇടക്ക് ഓഫ്‌ ആയാല്‍ പോയത് തന്നെ കാര്യം.

പക്ഷേ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതും പ്‌ടും..അതു പെട്ടെന്ന് നിന്നു. അയ്യോ പണി പറ്റിച്ചു.. സാരഥി പറഞ്ഞു.

എന്താ സെല്‍ഫെടുക്കണില്ലേ..കിളി എല്ലാവരും കേള്‍ക്കെ ചോദിച്ചു..

എന്താണ്ടാ...ഈ സെല്‍ഫി...സെല്‍ഫീന്ന്..., ഉന്തണോന്ന് നേരെ ചോയിക്ക്...കുഞ്ചന്‍ വച്ചു താങ്ങി…രാവിലെ വണ്ടീ കേറണേന്‍റെ മുന്‍പേ ഒരഭ്യാസം കഴിഞ്ഞേ ഉള്ളു..



അല്ല ഏട്ടാ, ഒരു പ്രാവശ്യം കൂടി ഉന്തണ്ടി വരും ന്നാ തോന്നണത്. കണ്ടക്ടര്‍ രാമന്‍ മെല്ലെ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. ആ പൊറത്ത് നിക്കണോരോന്നു ഇറങ്ങി ഉന്ത്വോ..എല്ലാവരും കൂടി ഒന്ന് ഒത്തു പിടിക്യാ.  

വണ്ടിയുടെ കോണിപ്പടിയില്‍ നിന്നവരൊക്കെ ഇറങ്ങി ഉന്താന്‍ തുടങ്ങി. വണ്ടിക്ക് വലിയ അനക്കം കാണുന്നില്ല... ബാക്കി ഉള്ളവരോടും കൂടി ഇറങ്ങി ഉന്താന്‍ പറയ്യാ.. അപ്പോള്‍ കുറച്ചു പേര്‍ കൂടി ഇറങ്ങി. എന്തായാലും വണ്ടി നീങ്ങിത്തുടങ്ങി..ഏലേലയ്യാ വിളി തുടങ്ങി.  

സാരഥി ഗിയറിട്ടു... പ്ടും പ്ടും എന്ന് പറഞ്ഞ് വണ്ടിക്ക് ജീവന്‍ വന്നു.
നിറുത്തിയാല്‍ ഓഫ്‌ ആവും എന്ന് പേടിച്ച് ആളുകള്‍ കേറുന്നതിനു മുന്‍പ് തന്നെ വണ്ടി ഇരപ്പിച്ചു നീങ്ങി തുടങ്ങി. ഉന്തിക്കൊണ്ടിരുന്ന യാത്രക്കാര്‍ ഓടിക്കയറി.

ഇന്ന് രാവിലെ മുതല്‍ ഈ ഹമുക്കിന്റെ മൂട്ടില്‍ ഉന്തന്നെ പണി. എന്നിട്ടും തോട്ടിന്‍ പാലം എത്തീട്ടും ഇല്ല. ഇനി ആ കുന്ന് എങ്ങനെയാ കേറ ആവോ.. മമ്മത് ആശങ്ക പ്രകടിപ്പിച്ചു.

വണ്ടി ചോലപ്പടിയും കഴിഞ്ഞു അതിവേഗം ഓടുകയാണ്. വഴിക്ക് ഒരുത്തന്‍ പോത്തിനെയും കൊണ്ട് വഴിയോരത്ത് നില്‍ക്കുന്നു.

ഈയ്യ്‌ ഇയ്യാളേം കൊണ്ട് എബടക്കാ, കിളി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
ചന്തക്കാ എന്ന് അയാള്‍ വിളിച്ചു പറഞ്ഞു.

ഹമുക്കേ അന്നോടല്ല, പോത്തിനോടാ ചോദിച്ചത് എന്ന് കിളി.

വണ്ടിയിലുള്ളവരെല്ലാവരും ചിരിച്ചു.

വണ്ടി നിറുത്താതെ വിട്ട് പോയി. മമ്മത് കേശവനോട് പറഞ്ഞു, ഈയ് ഇനി വണ്ടി നിറുത്തിയാല്‍, അന്നെ ഞങ്ങളെല്ലാവരും കൂടി പുറത്തിടും..

തോട്ടിന്‍ പാലത്തിന്‍റെ ഇറക്കത്തില്‍ വണ്ടി പതിവിലും വഗത്തില്‍ ഇറങ്ങുകയാണ്. ഇറക്കത്തില്‍, സ്പീഡ് കൂട്ടിയാല്‍, ആ സ്പീഡും കൊണ്ട് കയറ്റം വലിയ പ്രശ്നമില്ലാതെ കയറും എന്ന് സാരഥി കേശവന്‍ കരുതിയിട്ടുണ്ടാവും.പാലത്തിന് ഒരു വണ്ടി കടന്നു പോകാവുന്ന വീതിയെ ഉള്ളൂ. ചെറിയ ഒരു  പിശകുണ്ടായാല്‍......ആലോചിക്കാന്‍ വയ്യ.

എന്‍റെ റബ്ബേ, ഇവന്‍ എന്തൊരു വിടലാണ് വിടണത്. കുട്ടാ ഞങ്ങള്‍ ചന്തക്കാണ് പോണത്, കബറിലിക്കല്ല...മമ്മത് നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു.

അശുഭം ഒന്നും പറയാണ്ടിരിക്കൂ..അവന്‍ വണ്ടിയോടിക്കട്ടെ. എന്ന് രാമന്‍ നമ്പൂരി.

വണ്ടി തോട്ടിന്‍ പാലം എത്തി..സ്പീഡില്‍ തന്നെ വണ്ടി ഒച്ചയുണ്ടാക്കി പാലം  കുലുക്കിക്കൊണ്ട് കടന്നു പോയി. യാത്രക്കാര്‍ ഒന്നടങ്കം നെടുവീര്‍പ്പിട്ടു. ഹാവൂ രക്ഷപ്പെട്ടു.
സീറ്റില്‍ ഇരുന്ന ഒരു കുട്ടി ഉറക്കെ അച്ഛനോട് പറയുന്നത് കേട്ടു, അച്ഛാ, തോട്ടില്‍ വെള്ളം കുറവാ…

നീണ്ട കയറ്റമാണ് മുന്നില്‍. വണ്ടി ഇറക്കം ഇറങ്ങിയ വേഗതകൊണ്ട് കയറ്റം കയറിത്തുടങ്ങി. പകുതി വഴി എത്തിക്കാണും, വണ്ടിയുടെ അടിഭാഗത്തു നിന്നും കിണിം കിണിം എന്നൊരു ശബ്ദം. വണ്ടിയുടെ മുന്നോട്ടുള്ള യാനം കുറഞ്ഞു..നിന്ന പോലെയായി..വണ്ടി പുറകോട്ടു പോയിത്തുടങ്ങി.

കുട്ടാ നീയൊന്ന് ബ്രേക്ക് ചവിട്ട്, വണ്ടി പുറകോട്ടു പോണൂ..നമ്പൂരി ഉറക്കെ പറഞ്ഞു. ബ്രേക്കിന് പിടുത്തം കുറവാ രാമേട്ടാ… ആള്‍ക്കാരും കൂടുതലല്ലേ..

കിളി ചാടിയിറങ്ങി വേഗം താഴെ കട്ടവച്ചു. വണ്ടി കട്ട ചാടിക്കടന്നു. മൂന്നു നാല് ആള്‍ക്കാര്‍ ചാടിയിറങ്ങി കട്ടകള്‍ തുരു തുരെ വച്ചുകൊണ്ടിരുന്നു.. വണ്ടി നിവൃത്തിയില്ലാതെ നിന്നു

ഇനി എന്താ ചെയ്യാ.. ചന്തക്ക് എങ്ങനെയാ പൂവ്വാ.

ഒന്നും കൂടി ഉന്തിയാല്‍ ചിലപ്പോ നമ്മള്‍ രക്ഷപ്പെടും. ഇതല്ലേ വലിയ കുന്നുള്ളൂ, കിളി സമാധാനിപ്പിച്ചു.

എല്ലാവരും ഒത്തു പിടിച്ചാല്‍ ചിലപ്പോ രക്ഷപ്പെടും, കണ്ടക്ടര്‍ രമേശന്‍ ഉത്സാഹപ്പെടുത്തി. എല്ലാവര്‍ക്കും ചന്തയില്‍ എത്തേണ്ടതുകൊണ്ട്, എല്ലാവരും ഒന്നുകൂടി ഉന്താന്‍ തീരുമാനിച്ചു..

അങ്ങനെ സ്ത്രീകള്‍ അല്ലാത്തവരൊക്കെ ഇറങ്ങി ഏലേലയ്യ, ഒത്തു പിടയ്യ എന്ന് പറഞ്ഞ് ഉന്തി തുടങ്ങി. വണ്ടി മെല്ലെ മെല്ലെ നീങ്ങി കുന്നിന്‍റെ മുനമ്പത്ത് എത്തി നോക്കി തുടങ്ങി. കയറ്റം കയറി, ഇറക്കത്തില്‍ വണ്ടിക്ക് വേഗം കൂടിയപ്പോള്‍, ഡ്രൈവര്‍ വണ്ടിക്ക് ഗിയറിട്ടു, പ്ടും പ്ടും എന്ന് പറഞ്ഞ് വീണ്ടും വണ്ടിക്ക് ജീവന്‍ വന്നു..

എല്ലാരും ചാടിക്കേര്‍റാ....

എല്ലാവരും ഓടിച്ചാടി വണ്ടിയില്‍ കയറി.
കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ.വണ്ടി ഒടിയാലല്ലേ ടിക്കറ്റ് കൊടുക്കാന്‍ പറ്റൂ.

ടാ രമേശാ, ഈയ് ഇന്ന് ടിക്കറ്റ് കൊടുക്കണ്ട, വണ്ടി ഒടീല്യല്ലോ നമ്മള് ഉന്തല്ലേ ചെയ്യണത്. കുഞ്ചന്‍ പറഞ്ഞു...

അയ്യോ അത് പറ്റില്ല്യ അരിക്കാശ് കിട്ടണ്ടേ... എന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു തുടങ്ങി.

അദ്ദേഹം എല്ലാവരേയും സ്നേഹപൂര്‍വ്വം ചേര്‍ത്തി നിറുത്തിക്കൊണ്ടിരുന്നു.

എന്നിട്ട് ഇടക്കിടക്ക് പറയുന്നത് കേട്ടു, ഇങ്ങോട്ട് വന്നു നില്‍ക്കൂ, ഇവിടെ ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്...ആ ചാക്കെടുത്ത്‌ സീറ്റിനടിയില്‍ വക്കൂ..എന്നൊക്കെ

പെരുങ്ങോടെത്തി, അവിടെ ഇറങ്ങിയതിന്റെ ഇരട്ടി ആള്‍ക്കാര്‍ വീണ്ടും കയറി..
ആ ചാക്കെടുത്തു മടീല്‍ വക്ക്യ, കുട്ടിയെ എടുത്തു പുറത്തിട, പൂവ്വാ റായ്റ്റ്...എന്ന് പറഞ്ഞു കിളി നീട്ടി വിസിലടിച്ചു.

പെണ്ണുങ്ങളൊക്കെ ഇതു കേട്ടു, വാ പൊത്തി ചിരിച്ചു..അവന്‍റെയൊരു കിന്നാരം..

പെരുങ്ങോടു കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ക്ക് ഒരു ആശ്വാസം, ഇനി വലിയ കുന്നുകളൊന്നുമില്ല. വണ്ടി നില്ക്കാന്‍ സാധ്യതയില്ല.

വണ്ടി നീങ്ങിയപ്പോള്‍ ഒരു മന്ദമാരുതന്‍ വണ്ടിക്കിടയിലൂടെ കടന്നു പോയി. അതിന് വിയര്‍പ്പിന്‍റെയും, കോഴിയുടെയും, മീനിന്‍റെയും, അത്തറിന്‍റെയും, ചേറിന്‍റെയും ഗന്ധമുണ്ടായിരുന്നു.

കിളി രണ്ടു ബെല്ലടിച്ചു, അതാ മയില്‍ വാഹനം പിന്നില്‍.

കേശവന്‍ വണ്ടിയുടെ അക്സിലറേറ്റര്‍ അമര്‍ത്തി ചവുട്ടി..
വണ്ടിക്ക് വേഗം കൂടി, പക്ഷേ കൂടെ വിറയലും തുടങ്ങി..

ഈ ഹമുക്ക് മൂടുന്തിക്ക് ഇപ്പൊ നടക്കാന്‍ വയ്യേര്‍ന്നു, കണ്ടില്ല്യേ ഇപ്പൊ  വെറച്ചു വെറച്ചും കൊണ്ട് പായണത്,... മമ്മത് ഉറക്കെ പറഞ്ഞു.

കുറച്ചു ദൂരം താണ്ടിയപ്പോഴേക്കും, മയില്‍ വാഹനം മിന്നല്‍ വേഗത്തില്‍ കടന്നു പോയി..സാരഥി കിളിയെ നോക്കി, കിളി സാരഥിയെ നോക്കി, വണ്ടി വളരെ മെല്ലെ ആയി..

ഇനി ഇപ്പൊ എന്താ, മയിലിന്‍റെ കാട്ടം പെറുക്കിക്കൊളിന്‍..കുഞ്ചന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു…

എന്തായാലും, കിട്ടുന്നതൊക്കെ പെറുക്കി ശകടം കോങ്ങാടെത്തി..

വട്ടി, കുട്ട, കോഴി ഒക്കെ അവിടെ ഇറങ്ങി, കൂടെ ആള്‍ക്കാരും.

എന്തായാലും മൂടുന്തീട്ടാണെങ്കിലും ഞമ്മള്‍ ഇവിടെ എത്തീലോ..പടച്ചവനുക്ക് വെളിച്ചം..മമ്മത് കുഞ്ചനോടു പറഞ്ഞു..

അതേ മ്മക്കുള്ള ഒരേ ഒരു മൂടുന്തി സര്‍വീസാ, അതിങ്ങനെയെങ്കിലും ഓടട്ടേ..ഇതും ഒരു രസല്ലേ…

ഇനി മൂടുന്തണച്ചാല്‍ ഞങ്ങളേ വിളിച്ചാല്‍ മതീട്ടോ..വണ്ടി നീങ്ങുമ്പോള്‍ കുഞ്ചന്‍, സാരഥി കേശവനോട് ഉറക്കെ വിളിച്ചു പറഞ്ഞു.






No comments: