Sunday 5 March 2017

നെല്‍വയലുകളും കണക്കു പരീക്ഷയും (ഭാഗം 1)





തെക്കന്‍ ചൈനയുടെ വ്യാവസായിക കേന്ദ്രത്തിലേക്കുള്ള പ്രധാന നിരത്ത്, പേള്‍ നദിയുടെ, പച്ചപ്പ് നിറഞ്ഞ വീതിയുള്ള തുരുത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രദേശം ഇപ്പോള്‍ കനത്ത മഞ്ഞുപുക കൊണ്ട് മൂടിയിരിക്കുന്നു. ഇവിടുത്തെ വീതിയുള്ള പ്രധാന നിരത്ത് ട്രാക്ടര്‍ ട്രെയിലറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. വൈദ്യുത കമ്പികള്‍ തലങ്ങും വിലങ്ങും വലിച്ചിരിക്കുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കടുത്തായിത്തന്നെ, ക്യാമറ, കമ്പ്യൂട്ടര്‍, വാച്ചുകള്‍, കുടകള്‍, ടീ ഷര്‍ട്ട്‌ എന്നിവയൊക്കെ ഉണ്ടാക്കുന്ന പല ഫാക്ടറികളും മുഴച്ചു നില്‍ക്കുന്നതു കാണാം. ഇവക്കെല്ലാം ഇടയിലായി അങ്ങിങ്ങ് വാഴ, മാങ്ങ, കരിമ്പ്, പപ്പായ എന്നിവ കൃഷി ചെയ്തിരിക്കുന്നതും കാണാം. ഇവ പ്രധാനമായും കയറ്റിമതിക്കാണ്. വളരെ കുറച്ചു പ്രദേശങ്ങളേ ചുരുങ്ങിയ സമയം കൊണ്ട് ഇങ്ങനെ മാറ്റത്തിന് വിധേയമായിരിക്കാന്‍ സാദ്ധ്യതയുള്ളൂ. ഒരു തലമുറ മുന്‍പ്, ഇവിടെ ആകാശം വളരെ തെളിഞ്ഞതും, നിരത്ത് രണ്ടു വരിപ്പാതയും ആയിരുന്നു. അതിനും ഒരു തലമുറയ്ക്ക് മുന്‍പ് ഇവിടം നിറയെ നെല്‍പ്പടങ്ങളായിരുന്നു.

നദിയുടെ ഹൃദയ ഭാഗത്തുകൂടെ രണ്ടു മണിക്കൂര്‍ പോയാല്‍ ഗുവാങ്ങ്സൂ (Guangzhou) എന്ന സ്ഥലത്തെത്തും. ഗുവാങ്ങ്സൂ കഴിഞ്ഞാല്‍, പഴയ ചൈനയുടെ അവശിഷ്ടങ്ങള്‍ ധാരാളമായി കണ്ടു തുടങ്ങും.

ഇവിടെ ഗ്രാമപ്രദേശങ്ങള്‍ അത്യാകര്‍ഷകമായി തോന്നും. ഉയര്‍ന്നു നില്‍ക്കുന്ന നാന്‍ ലോങ്ങ്‌ പര്‍വതങ്ങള്‍ക്കു മുന്നില്‍ തല മോട്ടയാകാത്ത ചുണ്ണാമ്പു കല്‍ കുന്നുകളും, അങ്ങിങ്ങ് കാക്കി നിറത്തിലുള്ള മണ്ണിഷ്ടികകള്‍ കൊണ്ടുണ്ടാക്കിയ കര്‍ഷക കുടിലുകളും കാണാം. കൊച്ചു ഗ്രാമങ്ങളില്‍ പലയിടത്തും തുറന്ന ചന്തകള്‍ ഉണ്ട്. മുള കൊണ്ട് വരിഞ്ഞ കുട്ടകളില്‍ കോഴികളും താറാവുകളും, നിലത്തു നിരത്തിവച്ച പച്ചക്കറികള്‍, മേശപ്പുറത്ത് നിരത്തിയ പന്നി മാംസം, വലിയ ചുരുളന്‍ പുകയില എന്നിവയൊക്കെ സര്‍വ്വസാധാരണം. മിക്കയിടത്തും അരി കുന്നു കൂട്ടിയിട്ടിരിക്കുന്നത് കാണാം.

തണുപ്പത്ത് വരണ്ട പാടങ്ങളില്‍ അങ്ങിങ്ങ് പഴയ നെല്‍ചെടികളുടെ കുറ്റികളും കാണാം. വസന്ത ഋതുവിന്‍റെ തുടക്കത്തില്‍ നെല്‍ചെടികള്‍ നട്ടു കഴിഞ്ഞാല്‍, നീരാവി കലര്‍ന്ന ചൂട് കാറ്റ് വീശാന്‍ തുടങ്ങുന്നതോടെ പാടങ്ങളെല്ലാം മാസ്മരികത നിറഞ്ഞ പച്ചപ്പ് പരത്തും. ആദ്യത്തെ കൊയ്ത്തുകാലമാവുമ്പോഴേക്കും നെല്‍ച്ചെടികളുടെ അറ്റത്ത് നെല്ലിന്‍ പൊട്ടിളുകള്‍ വന്നു തുടങ്ങും. ആ പ്രദേശം മുഴുവന്‍ ഒരു മഞ്ഞക്കടലായി മാറും.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ചൈനയില്‍ നെല്‍കൃഷിയുണ്ട്. ചൈനയില്‍ നിന്നാണു നെല്‍കൃഷിയുടെ സാങ്കേതികത കിഴക്കന്‍ ഏഷ്യയില്‍ - ജപ്പാന്‍, കൊറിയ, സിങ്കപ്പൂര്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ പരന്നത്. ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതല്‍ ഏഷ്യയിലെ കര്‍ഷകര്‍ ഈ സങ്കീര്‍ണമായ കാര്‍ഷിക കല വര്‍ഷം മുഴുവനും തുടര്‍ന്നുകൊണ്ടേയിരുന്നു.

ഗോതമ്പ് വയലുകള്‍ വെറുതേ "ഉണ്ടാക്കുമ്പോള്‍", നെല്‍പ്പാടങ്ങള്‍ "നിര്‍മ്മിക്കപ്പെടുകയാണ്" ചെയ്തിരുന്നത്. വെറുതെ മരങ്ങളും കുറ്റിക്കാടുകളും വെട്ടിത്തെളിച്ച് കല്ലുകള്‍ എടുത്തുമാറ്റി നിലം ഉഴുകയല്ല ചെയ്തിരുന്നത്. മലയോരങ്ങള്‍ പല പല തട്ടുകളായി തിരിച്ചോ, നദീതടങ്ങളോ ചതുപ്പു നിലങ്ങളോ വളരെ ശ്രദ്ധാപൂര്‍വം കണ്ടങ്ങളായി തിരിച്ചെടുത്തോ ആണ് നെല്‍പാടങ്ങള്‍ ഉണ്ടാക്കിയിരുന്നത്. നെല്‍പ്പാടങ്ങള്‍ തുടര്‍ച്ചയായി നനക്കണമെന്നതിനാല്‍ അതിനു ചുറ്റും സങ്കീര്‍ണമായ ജലസേചന പദ്ധതി ആവിഷ്കരിക്കപ്പെട്ടിരുന്നു. നീര്‍ച്ചാലുകള്‍, അടുത്തുള്ള ജലസ്രോതസ്സില്‍ നിന്ന് വരമ്പിന്‍റെ വിടവിലൂടെ ആവശ്യാനുശൃതം വെള്ളം നെല്‍ച്ചെടികള്‍ക്ക് എത്തിച്ചിരുന്നു.

കൃഷിയിടത്തിനു അടിത്തട്ടില്‍ നല്ല ബലമുള്ള ചെളിമണ്ണായിരിക്കണം, അല്ലെങ്കില്‍ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങും. പക്ഷേ നെല്‍ചെടികള്‍ ആ ബലമുള്ള മണ്ണില്‍ നടാന്‍ പറ്റില്ല. അതുകൊണ്ട് ആ ബലമുള്ള മണ്ണിന് മുകളില്‍ കുഴമ്പു രൂപത്തിലുള്ള മണ്ണ് വേണം. ഒരു മണ്പാത്രം പോലെയുള്ള ആ കണ്ടം വളരെ സാങ്കേതികമായി രൂപ കല്പന ചെയ്തതാണ്. ചെടികള്‍ ആവശ്യത്തിനു മുങ്ങി നില്‍ക്കുകയും അതോടൊപ്പം വെള്ളം ആവശ്യാനുസരണം ഒഴുകിപ്പോകുകയും ചെയ്യും. നെല്‍ച്ചെടിക്ക് വീണ്ടും വീണ്ടും വളം ചെയ്തു കൊടുക്കണം. അതും വേറൊരു കലയാണ്‌. പാരമ്പര്യമായി കര്‍ഷകര്‍ വളവും, കമ്പോസ്റ്റ് ചാരവും, ചളി മണ്ണും, ചണപ്പൊടിയും ചേര്‍ത്ത ഒരു മിശ്രിതം ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അതും വളരെ ശ്രദ്ധയോടെ പ്രയോഗിക്കണം, കാരണം കൂടുതല്‍ വളം ഇടുകയോ അല്ലെങ്കില്‍ സമയം തെറ്റി ഇടുകയോ ചെയ്‌താല്‍, അതിന്‍റെ ഫലം കാണുകയില്ല.

ചെടികള്‍ നടേണ്ട സമയമാകുമ്പോള്‍ കര്‍ഷകര്‍, നൂറു കണക്കിന് നെല്ലിനങ്ങളില്‍ നിന്ന് പറ്റിയ ഇനം, ഓരോ ഇനത്തിന്‍റെയും സവിശേഷത മനസ്സിലാക്കി തിരഞ്ഞെടുക്കും. ഉദാഹരണത്തിന്, എത്ര മേനി ലഭിക്കും, എത്ര വേഗം കൊയ്യാറാവും, വെള്ളം കുറവുള്ള നിലമാണോ, വളക്കുറവുള്ള മണ്ണാണോ എന്നൊക്കെ നോക്കി തിരഞ്ഞെടുക്കും. കൃഷി നാശം സംഭവിക്കാതിരിക്കാനായി, അവര്‍ ഒരു ഡസനിലധികം വിത്തുകള്‍ ഒരേ സമയത്ത് ചേര്‍ത്താണ് കൃഷി ചെയ്തിരുന്നത്.

അവരെല്ലാവരും (കൃത്യമായി പറഞ്ഞാല്‍ മുഴുവന്‍ കുടുംബവും, കാരണം നെല്‍കൃഷി ഒരു കുടുംബ തൊഴില്‍ ആയിരുന്നു) പ്രത്യകം ഒരുക്കിയ നിലത്ത് നെല്ല് പാവും. കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം ആ നെല്‍ചെടികളെ ആറിഞ്ചു ദൂരത്തില്‍ പ്രത്യകം തയ്യാറാക്കിയ കണ്ടങ്ങളില്‍ വളരെ ശ്രദ്ധയോടെ നട്ടുവളര്‍ത്തും.

അവര്‍ കൈകൊണ്ട് തന്നെ അതതു സമയങ്ങളില്‍ കള പറിച്ചിരുന്നു, കാരണം കളയുടെ വളര്‍ച്ചകൊണ്ട് നെല്‍ചെടികള്‍ പെട്ടെന്ന് മുരടിച്ചുപോകും. ചിലപ്പോള്‍ കീടങ്ങളെ അകറ്റാന്‍ വേണ്ടി, ഓരോ നെല്‍ച്ചെടിയുടെ നാമ്പും, മുളകൊണ്ടുണ്ടാക്കിയ ചീര്‍പ്പ് കൊണ്ട് ചീകും. വേനല്‍ക്കാലത്ത് കെട്ടിനിറുത്തിയ വെള്ളം അധികം ചൂട് പിടിക്കാതിരിക്കാന്‍ എല്ലായ്പ്പോഴും വെള്ളത്തിന്‍റെ നില നിരീക്ഷിച്ചു കൊണ്ടേ ഇരിക്കും. നെല്ല്, കൊയ്ത്തിനു പാകമാകുമ്പോള്‍, അവരുടെ ബന്ധു മിത്രാദികളെ ചേര്‍ത്ത് ഒറ്റയടിക്ക് കഴിയുന്നതും വേഗത്തില്‍ കൊയ്ത്തു നടത്തും, കാരണം വരണ്ട തണുപ്പു കാലത്തിനു മുന്‍പ് ഒരു വിളവു കൂടി എടുക്കണം.

ചൈനയിലെ പ്രാതല്‍, അതിനു കഴിവുള്ളവര്‍ക്ക്, കഞ്ഞിയും ചീരയും പോടിമീന്‍ ചമ്മന്തിയും മുളങ്കൂമ്പും ആയിരുന്നു. ഉച്ചക്ക് കൂടുതല്‍ കഞ്ഞി. രാത്രി ചോറിന്‍റെ കൂടെ ഒഴിച്ചു കറിയും. മറ്റു അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന്, നെല്ലാണ് ചന്തയില്‍ കൊണ്ടുപോയി കൊടുത്തിരുന്നത്. നെല്ലാണ് ഒരാളുടെ സ്ഥാന മാനങ്ങളെ നിശ്ചയിച്ചിരുന്നത്. ഒരാളുടെ കര്‍മ്മമണ്ഡലത്തെ അത് എല്ലായ്പ്പോഴും സ്വാധീനിച്ചിരുന്നു.

"നെല്ല് ജീവിതമാണ്‌" എന്ന്, തെക്കന്‍ ചൈനയിലെ പഴയ ഗ്രാമങ്ങളെക്കുറിച്ച് പഠിച്ച നരവംശശാസ്ത്രജ്ഞനായ ഗോന്കാലോ സാന്‍ഡോസ്(Goncalo sandos) പറയുന്നു. “നെല്ലിനേക്കുറിച്ച് അറിയാതെ നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാദ്ധ്യമല്ല. നിങ്ങള്‍ക്ക് ചൈനയുടെ ഈ പ്രദേശത്ത് കഴിയണമെങ്കില്‍ അരി കൂടിയേ തീരൂ. അതാണ്‌ ഇവിടത്തെ ലോകം”.
                                 
                                                                        -2-





ഈ അക്കങ്ങള്‍ ശ്രദ്ധിക്കൂ 4,8,5,3,9,7,6 എന്നിട്ട്, ഇതു ഉറക്കെ ഒന്ന് വായിക്കൂ. ഇനി അതു ഒരു ഇരുപതു സെക്കണ്ട് കാണാപ്പാഠം പഠിക്കുവാന്‍ ശ്രമിക്കൂ എന്നിട്ട് കാണാതെ അതേപടി ഉറക്കെ പറയുവാന്‍ ശ്രമിക്കൂ.

നിങ്ങള്‍ ഒരു ഇംഗ്ലീഷ്കാരനാണെങ്കില്‍, ഈ അക്കങ്ങള്‍ അതേ ക്രമത്തില്‍ ഓര്‍ക്കാന്‍ ഒരു അമ്പതു ശതമാനമേ സാധ്യതയുള്ളൂ. നിങ്ങള്‍ ഒരു ചൈനീസ് ആണെങ്കില്‍, എല്ലാ പ്രാവശ്യവും അത് അതേ ക്രമത്തില്‍
ഓര്‍ക്കുവാന്‍ സാദ്ധ്യതയുണ്ട്. എന്തുകൊണ്ടാണത്?
നാം മനുഷ്യര്‍, അക്കങ്ങള്‍ രണ്ടു സെക്കണ്ട് നേരം ഓര്‍മശക്തിയില്‍ സൂക്ഷിക്കുന്നു. ആ രണ്ടു സെക്കണ്ടില്‍, വായിക്കാവുന്നതോ പറയാവുന്നതോ ആയതെന്തും നമുക്ക് വളരെ ഏളുപ്പത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കും. ചൈനീസ് സംസാരിക്കുന്നവര്‍ക്ക് ഈ അക്കങ്ങള്‍ - 4,8,5,3,9,7,6 - എളുപ്പം പിടികിട്ടും, കാരണം അവരുടെ ഭാഷയ്ക്ക്‌ ഈ അക്കങ്ങളെല്ലാം രണ്ടു സെക്കണ്ടില്‍ ഒതുക്കാന്‍ സാധിക്കും, ഇംഗ്ലീഷ് ഭാഷയില്‍ ഇതു സാദ്ധ്യമല്ല.

ഈ ഉദാഹരണം, സ്ടാനിസ്ലാസ് ദേഹേനെ (Stanislas Dahaene) യുടെ "The Number Sense” എന്ന പുസ്തകത്തില്‍ നിന്നാണു ഉദ്ധരിച്ചിരിക്കുന്നത്. അദ്ദേഹം വിശദീകരിക്കുന്നു.

ചൈനീസിലെ അക്കങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കുകള്‍ അതിശയകരമാം വിധം ചെറുതാണ്. അവയിലധികവും നാലില്‍ ഒന്നു സെക്കണ്ട് കൊണ്ട് ഉച്ചരിക്കാവുന്നവയാണ്. (ഉദാഹരണത്തിന്: 4 “Si” എന്നും 7 “qi”). അവയുടെ ഇംഗ്ലീഷ് തത്തുല്യ പദങ്ങള്‍ - “four” “seven” - നീളം കൂടിയവയാണ്. അവ ഉച്ചരിക്കാന്‍ ഏകദേശം മൂന്നില്‍ ഒന്ന് സെക്കണ്ട് വേണം. സ്വാഭാവികമായും ഇംഗ്ലീഷും ചൈനീസും തമ്മിലുള്ള ഓര്‍മ്മശക്തിയിലുള്ള വെത്യാസവും ഈ സമയ ദൈര്‍ഖ്യത്തിലുള്ള വ്യത്യാസം കൊണ്ടാണ്. വെല്‍ഷ്, അറബിക്, ചൈനീസ്,ഇംഗ്ലീഷ്, ഹീബ്രൂ എന്നീ വ്യത്യസ്ത ഭാഷകളില്‍, അതതു ഭാഷകളില്‍ അക്കങ്ങള്‍ ഉച്ചരിക്കാനെടുക്കുന്ന സമയവും, അതു സംസാരിക്കുന്നവരുടെ ഓര്‍മ്മിക്കാനുള്ള കഴിവും പുനരാവിഷ്കരിക്കത്തക്ക വിധത്തില്‍ ബന്ധമുണ്ട്. ഈ വിഷയത്തില്‍ കാര്യക്ഷമത കാന്ടോനീസ് എന്ന പ്രാദേശിക ഭാഷ സംസാരിക്കുന്ന ചൈനീസിനാനെന്നും, അതിന്‍റെ ഹ്രസ്വത ഹോങ്കോങ്ങ് നിവാസികള്‍ക്ക് 10 അക്കങ്ങളുടെ വളരെ ഉയര്‍ന്ന ഓര്‍മ്മശക്തി നല്‍കുകയും ചെയ്യുന്നു.

അക്കങ്ങള്‍ക്കു പേരിടുന്ന പദ്ധതിയില്‍, പാശ്ചാത്യ, ഏഷ്യാ ഭാഷകളില്‍ വലിയ വ്യത്യാസം ഉണ്ടെന്ന്‍ കാണുന്നു. ഇംഗ്ലീഷില്‍ നാം fourteen, sixteen, seventeen, eighteen and nineteen എന്ന് പറയുന്നു, എന്നാല്‍ ആ രീതിക്കനുസരിച്ച് നാം oneteen, twoteen, threeteen, and fiveteen എന്ന് പറയുന്നുണ്ടോ, ഇല്ല. അതു നാം വേറെ രീതിയിലാണ് പറയുന്നത്, Eleven, twelve, thirteen, fifteen എന്നൊക്കെ.

ഇതുപോലെ forty, sixty, എന്നിവ (four, six) എന്നീ അക്കങ്ങളുമായി ബന്ധപ്പെട്ടതും, fifty, thirty, twenty എന്നിവ five, three, two എന്നിവയുടെ ഉച്ചാരണം പോലെയാണെന്ന് കാണാം. പക്ഷേ മുഴുവന്‍ അങ്ങനെയല്ല. ഇരുപതിന് മുകളിലുള്ള സംഘ്യകള്‍ക്ക് നമ്മള്‍ "ശതകം" മുന്‍പേ ചേര്‍ക്കുന്നു, അക്കം പിന്നാലെയും( twenty one, twenty two). പക്ഷേ ടീന്‍ എന്നവസാനിക്കുന്ന സംഘ്യകളില്‍ നമ്മള്‍ മറിച്ചാണ് ചെയ്യുന്നത് (fourteen, seventeen, eighteen). ഇത്തരത്തില്‍ ഇംഗ്ലീഷിലെ സംഘ്യാ പദ്ധതി അവ്യവസ്ഥിതമാണ്. ചൈനയിലും,ജപ്പാനിലും, കൊറിയയിലും അങ്ങനെയല്ല. അവര്‍ക്ക് യുക്തിക്ക് അനുസൃതമായ ഗണനാക്രമം ആണ്. പതിനൊന്ന് എന്നത് പത്തും ഒന്നും ആണ്. പന്ത്രണ്ടു എന്നത് പത്തും രണ്ടും ആണ്. ഇരുപത്തിനാല് എന്നത് രണ്ടു പത്തും, നാലും ആണ്.

ഈ വ്യത്യാസം കൊണ്ട് ഏഷ്യന്‍ കുട്ടികള്‍, അമേരിക്കന്‍ കുട്ടികളേക്കാള്‍ വേഗത്തില്‍ എണ്ണാന്‍ പഠിക്കും. നാലു വയസ്സായ ചൈനീസ് കുട്ടിക്ക് ശരാശരി നാല്‍പ്പതു വരെ എണ്ണാന്‍ കഴിയും. അതേ വയസ്സില്‍ അമേരിക്കന്‍ കുട്ടികള്‍, പതിനഞ്ചു വരെയേ എണ്ണാന്‍ കഴിയൂ. അവരില്‍ പലരും നാല്പതു വരെ എണ്ണണമെങ്കില്‍ അഞ്ചു വയസ്സാകണം. അഞ്ചു വയസ്സാകുമ്പോഴേക്കും അമേരിക്കന്‍ കുട്ടികള്‍ അവരുടെ ഏഷ്യന്‍ കൂട്ടുകാരെക്കാള്‍ അടിസ്ഥാന ഗണിത വൈദഗ്ധ്യത്തില്‍ ഒരു വര്‍ഷം പിന്നിലാണ്.

അവരുടെ സംഘ്യാ പദ്ധതിയില്‍ ഉള്ള ഈ അനുക്രമം മൂലം ഏഷ്യയിലെ കുട്ടികള്‍ കണക്കു കൂട്ടലുകള്‍ മുതലായവ വളരെ എളുപ്പത്തില്‍ ചെയ്യുന്നു. ഒരു ഏഴു വയസ്സായ ഇംഗ്ലീഷ് കുട്ടിയോട് 37 ഉം 22 ഉം മനസ്സില്‍ കൂട്ടാന്‍ പറഞ്ഞാല്‍ ആദ്യം ആ കുട്ടിക്ക് ഈ വാക്കുകള്‍ അക്കങ്ങളാക്കി മാറ്റേണ്ടി വരും (37 + 22). അതിനു ശേഷമേ അവര്‍ക്ക് കണക്കു കൂട്ടല്‍ ചെയ്യാന്‍ പറ്റൂ. 2 + 7 = 9 എന്നും 30 + 20 = 50 എന്നും. അതായത് ആകെ 59. ഒരു ഏഷ്യന്‍ കുട്ടിയോട് ചോദിച്ചാല്‍ 3 പത്തും ഏഴും, പിന്നെ രണ്ടു പത്തും രണ്ടും. കൂട്ടാനുള്ള സമവാക്യം അവിടെത്തന്നെ വാചകത്തില്‍ അടങ്ങിയിരിക്കുന്നു. അക്കങ്ങളെ പരിഭാഷപ്പെടുത്തലിന്‍റെ ആവശ്യമില്ല. അതു അഞ്ചു പത്തും ഒന്‍പതും ആണ്.

"ഏഷ്യന്‍ പദ്ധതി സുതാര്യമാണ്," എന്ന് കരേന്‍ ഫ്യുസണ്‍ (Karen Fuson), നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേര്‍സിറ്റിയിലെ ഒരു മനശാസ്ത്രജ്ഞന്‍, ഏഷ്യന്‍ പാശ്ചാത്യ വ്യത്യാസങ്ങള്‍ വളരെ അടുത്തു പഠിച്ച ആളെന്ന നിലയില്‍ പറയുന്നു.

ഇതു കണക്കിനോടുള്ള സമീപനം തന്നെ മാറ്റുന്നു. വെറുതെ മന:പ്പാഠമാക്കുന്നതിനേക്കാള്‍, ഒരു ക്രമമായ രൂപം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് എനിക്കു പ്രതീക്ഷക്ക് വകയും നല്‍കുന്നു സ്വയം തോന്നുന്നു. അംശ വിഛേദങ്ങള്‍ എടുത്താല്‍ - ഇംഗ്ലീഷില്‍ three-fifths എന്ന് പറയുന്നു. ചൈനീസ്, അക്ഷരാര്‍ത്ഥത്തില്‍ "അഞ്ചു ഭാഗങ്ങളില്‍ നിന്ന്, മൂന്നു എടുക്കുന്നു എന്ന് പറയുന്നു. ഇതു ആശയപരമായി അംശം എന്താണെന്ന് വിശദീകരിക്കുന്നു. ഇതു ഹാര്യവും ഹാരകവും (Numerator and denominator) തമ്മില്‍ വേര്‍തിരിച്ചു കാണിക്കുന്നു.

വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട, പാശ്ചാത്യ കുട്ടികളുടെ കണക്കിനോടുള്ള താല്‍പ്പര്യക്കുറവ് മൂന്നാം ക്ലാസ്സിലോ, നാലാം ക്ലാസ്സിലോ തുടങ്ങുന്നു. കണക്കിനോടുള്ള ഈ താല്‍പ്പര്യക്കുറവ് ഒരു പക്ഷേ, ഗണിതം എന്ന രീതിയില്‍ ഇത്തരത്തില്‍ ഒരു വകതിരിവ് ഉണ്ടാക്കുന്നതായി തോന്നുന്നില്ല, ഫ്യുസണ്‍(FUSON) വാദിക്കുന്നു. അതിന്‍റെ ഭാഷാ ഘടനയാണ് അവിദഗ്ധമായി തോന്നുന്നത്. അതിന്‍റെ ഭാഷ കൊണ്ട്, അടിസ്ഥാന നിയമങ്ങള്‍ വസ്തുനിഷ്ഠമല്ലാത്തതായി തോന്നുന്നു.

മറിച്ച്, ഏഷ്യയിലെ കുട്ടികള്‍ക്ക് അത്തരത്തിലുള്ള ഒരു അന്ധാളിപ്പ് തോന്നാറില്ല. അവരുടെ തലയില്‍ കൂടുതല്‍ അക്കങ്ങള്‍ സൂക്ഷിക്കാനും അതുകൊണ്ട് കൂടുതല്‍ ഗണിതങ്ങള്‍ വേഗത്തില്‍ ചെയ്യുവാനും കഴിയുന്നു. അവരുടെ ഭാഷയില്‍ അംശങ്ങള്‍, പ്രതിപാദിക്കേണ്ട രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരുപക്ഷെ ഇതു അവരെ കണക്കു കൂടുതല്‍ ആസ്വദിക്കാന്‍ അവസരം കൊടുക്കുന്നു. ഇത്തരത്തില്‍ ആസ്വദിക്കാന്‍ സാധിക്കുന്നത് കൊണ്ട് അവര്‍ കുറച്ചു കൂടി പരിശ്രമിക്കുകയും, കൂടുതല്‍ നേരം ക്ലാസ്സുകളില്‍ ഇരിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും, കൂടുതല്‍ ഗൃഹപാഠം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ നല്ല രീതിയില്‍ കണക്കിനോടുള്ള സമീപനം വളരുന്നു.

കണക്കിന്‍റെ കാര്യത്തില്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രകൃത്യാ ഏഷ്യക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു. ഇതു ഒരു അസാധാരണമായ ആനുകൂല്യമാണ്. കൊല്ലങ്ങളായി ചൈന, തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും, ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കുട്ടികള്‍ക്കും, പാശ്ചാത്യ കൂട്ടുകാരേക്കാള്‍, കണക്കില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനു കാരണം കണക്കിനോടുള്ള ജന്മനാ ഉള്ള വാസന എന്നാണു പൊതു ധാരണ.
റിച്ചാര്‍ഡ്‌ ലിന്‍ (Richard Lynn) എന്ന മനശ്ശാസ്ത്രജ്ഞാന്‍ ഒരു പടി കൂടി കടന്നു വിപുലമായ പരിണാമ സിദ്ധാന്തവും കൂടി ഇതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഹിമാലയ നിവാസികള്‍ക്കുള്ള തണുത്ത അന്തരീക്ഷം, ബുദ്ധിയുടെ വലിപ്പം, സ്വരാക്ഷരങ്ങളുടെ ഉച്ചാരണ ശൈലി - എന്നിവ കൂടി, കൂടുതല്‍ IQ ഉണ്ടാവാനുള്ള കാരണമായി വിശദീകരിക്കാന്‍ ഇദ്ദേഹം ശ്രമിക്കുന്നു.

കാല്‍ക്കുലസ്സിലും, അള്‍ജിബ്രയിലും മികവു തെളിയിച്ച ആള്‍ എത്ര സ്മാര്‍ട്ട് ആണ് എന്ന് നമ്മള്‍ കരുതുന്നു. പക്ഷേ, പാശ്ചാത്യ പൌരസ്ത്യ ദേശങ്ങളിലെ അക്കങ്ങളുടെ പദ്ധതിയിലുള്ള വ്യത്യാസം വളരെ വ്യത്യസ്തമായ ഒന്നിനെ ആണ് സൂചിപ്പിക്കുന്നത്. കണക്കില്‍ മിടുക്കനാവുക എന്നത് സമൂഹത്തിലെ സംസ്കാരത്തില്‍ കൂടി ഊന്നിയിരിക്കുന്നു.
കൊറിയക്കാരുടെ കാര്യത്തില്‍ ഒരു തരത്തില്‍ പാരമ്പര്യമായിട്ടുള്ള കഴിവാണ് വിമാനം പറപ്പിക്കല്‍ പോലെയുള്ള ആധുനിക പ്രവൃത്തികള്‍. ഇവിടെ നമ്മുക്ക് വേറൊരു തരത്തിലുള്ള പാരമ്പര്യം, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് വളരെ അനുയോജ്യമായ ഒരു തൊഴിലിനു പറ്റിയ പാരമ്പര്യം കാണാം. അനായാസമായുള്ള ദൂരം കീഴടക്കലും, മൂന്നിലൊന്നു സമയത്തേക്കാള്‍ കുറവായ, അതായത് നാലിലൊന്ന് സമയം കൊണ്ട് അക്കങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന അതിശയകരമായ പ്രഭാവവും കാണുമ്പോള്‍, നമുക്ക് സാംസ്കാരിക പാരമ്പര്യം എത്ര പ്രധാനം ആണ് എന്ന് തോന്നും.

ഇത്തരത്തിലുള്ള എത്ര എത്ര സാംസ്കാരിക പാരമ്പര്യങ്ങള്‍ ഇരുപത്തി ഒന്നാം ശതകത്തിലെ ബുദ്ധിപരമായ പ്രവൃത്തികള്‍ക്ക്‌ പ്രഭാവം ചെലുത്തി. നെല്‍ കൃഷിചെയ്യുന്നതിന്‍റെ ആവശ്യകതയില്‍ നിന്ന് രൂപം കൊണ്ട സംസ്കാരം, നിങ്ങളെ കണക്കില്‍പ്പെട്ടവനാക്കുകയാണെങ്കിലോ? നെല്‍പ്പാടങ്ങള്‍, ക്ലാസ്സ് മുറികളില്‍ വ്യത്യാസം വരുത്തുമോ…?


തുടരും….


കടപ്പാട്: outliers by Malcolm Gladwell 


No comments: