Tuesday, 24 June 2025

മനാലിയില്‍ മനസ്സ് തുറന്ന്









ഗിരിധര്‍ ധര്‍മ്മശാലയില്‍ നിന്നും വന്നിട്ട് കുറെ നാളായി. അവന്‍ ടിയാരയോടൊപ്പം അവിടെ ചിലവഴിച്ച ദിവസങ്ങള്‍ അവന് ഓര്‍മ്മ വന്നു. അവന്‍ ഇക്കിഗായിയിലെ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരാന്‍ ആദ്യമാദ്യം ശ്രമിച്ചെങ്കിലും പതുക്കെ പതുക്കെ വെള്ളത്തില്‍ വരച്ച വരപോലെ അവയെല്ലാം കാണാതായി. എല്ലാം ജപ്പാനിലെ വയസ്സന്മാരെപ്പോലെ നമുക്ക് കാണിക്കാന്‍ കഴിയില്ലല്ലോ, എന്നാല്‍ ഇന്ത്യ ജപ്പാനേപ്പോലെ ആയി മാറില്ലേ. എന്തായാലും ടിയാരയുടെ ഓര്‍മ്മകള്‍ അവനെ ചൂഴ്ന്നിറങ്ങി നിന്നു.

അവന്‍റെ തലവേദനയ്ക്ക് പറയത്തക്ക മാറ്റങ്ങള്‍ ഒന്നും വന്നില്ല. ‍മരുന്നുകള്‍ പലതും മാറി മാറി കഴിച്ചിട്ടും പറയത്തക്ക കുറവ് ഒന്നുമില്ല.അവന്‍ പല ന്യൂറോ സ്പെഷലിസ്റ്റ്കളെയും കണ്ടു. ആയുര്‍വേദ മരുന്നുകള്‍ കുറേ കഴിച്ചു നോക്കി. ദലൈലാമ നടത്തുന്ന തിബത്തന്‍ ആയുര്‍വേദ ശിബിരത്തില്‍ കുറേ നാള്‍ അവരുടെ ചികിത്സയുമായി കഴിഞ്ഞു കൂടി. പല ഹോമിയോ ഡോക്ടര്‍മാരേയും കണ്ടു. അതില്‍ ഒരു ഡോക്ടര്‍ പത്മശ്രീ കിട്ടിയ വിദഗ്ധ ഡോക്ടര്‍ ആയിരുന്നു. എന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ.

ഈ അസുഖം കഴിഞ്ഞ മുപ്പത് വര്‍ഷമായി ഗിരിധറിനെ അലട്ടുന്നു എന്ന് കേട്ടിട്ട് ചിലര്‍ മുജ്ജന്മത്തിലെ ഏതോ പാപത്തിന്‍റെ ബാക്കിപത്രമാണ് എന്ന് പറഞ്ഞ് അവന്‍റെ തിക്താനുഭവങ്ങള്‍ക്ക് ഒന്ന് കൂടി കയ്പ്പ് കൂട്ടി. അവരോടൊക്കെ എന്തു പറയാന്‍. അവയൊക്കെ ചിരിച്ചു തള്ളേണ്ട അഭിപ്രായങ്ങളാണ് എന്ന് ഗിരിധറിനു തോന്നി.

അവന്‍റെ ഉറ്റ സുഹൃത്തിന് കാന്‍സര്‍ വന്നപ്പോള്‍ അവന്‍റെ ചേച്ചി ചോദിക്കുകയാണ് പോലും, നീ മുജ്ജന്മത്തില്‍ എന്തു പാപം ചെയ്തിട്ടാണ് നിനക്ക് ഇങ്ങനെ വന്നത് എന്ന്. ഇത് പറഞ്ഞു അവന്‍ ഗിരിധറിന്‍റെ മുന്നില്‍ വല്ലാതെ കരഞ്ഞു. ഗിരിധര്‍ അവനെ സമാധാനിപ്പിക്കാന്‍ ‍ തമാശയായി പറഞ്ഞു, നീ മുജ്ജന്മത്തില്‍ ഒരു പുലി ആയിരുന്നിരിക്കണം, കണ്ടമാനം ജീവികളെ പിടിച്ചു തിന്നിട്ടുണ്ടാകും. അതിന്‍റെ പാപമായിരിക്കും ഇപ്പോള്‍ അനുഭവിക്കുന്നത്.

മുജ്ജന്മ പാപത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നവരെ അവഗണിക്കാനാണ് ഗിരിധറിനും കൂട്ടുകാരനും തോന്നിയത്. മുജ്ജന്മത്തില്‍ ഒരു മരമായിട്ടാണ് ജനിച്ചതെങ്കില്‍ അവന്‍ എന്ത് പാപം ചെയ്യാനാണ്. വളരുക തന്നെ. പിന്നെ പ്രത്യുല്‍പാദനവും. അതില്‍ പുണ്യവും പാപവും വല്ലതുമുണ്ടോ. ഒരു ഈച്ചയോ പൂച്ചയോ ആണെങ്കില്‍ എന്തു പാപവും പുണ്യവും ചെയ്യും? ഒന്ന് ആലോചിച്ചു നോക്കൂ.

സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു, അപ്പൊ എന്താണ് ഈ പുണ്യവും പാപവുമൊക്കെ? സമൂഹത്തിന് ശരി എന്ന് തോന്നുന്നത് പുണ്യം അല്ലാത്തത് പാപം. അങ്ങനെയാണോ? കാരണം, മുന്‍പ് സ്വവര്‍ഗ്ഗരതി ഒരു പാപമായാണ് കണക്കാക്കിയിരുന്നത്, ഇപ്പോഴും ഇന്ത്യയില്‍ അത് പാപമാണ്. കാരണം ഗവണ്മെന്റും കോടതിയും അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളും അത് അംഗീകരിച്ചിട്ടുണ്ട്. അവിടെ ഇത് പാപമല്ല. അല്ലേ?പോപ്പു പോലും LGBTQ+ നെ തള്ളിക്കളയണ്ട എന്ന അഭിപ്രായത്തിലല്ലേ ഇപ്പോള്‍. അപ്പോള്‍ അവര്‍ ചെയ്യുന്നതൊക്കെ പാപമല്ലാതായിത്തീരും. അത്രേയുള്ളൂ കാര്യങ്ങളൊക്കെ.

ഗിരിധറിനു ഉത്തരമില്ലായിരുന്നു. അവന്, പണ്ട് ചിന്മയാനന്ദ സ്വാമി പറഞ്ഞത് ഓര്‍മ്മ വന്നു. മനസ്സിന്‍റെ തട്ടിലാണ് പുണ്യവും പാപവും ഉള്ളത്. മനസ്സിലെ തുലാസില്‍ അത് തെറ്റാണ് എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ അത് പാപം, ശരി എന്ന് തോന്നിയാല്‍ അത് പുണ്യം.

അത് കൊണ്ടാണല്ലോ ജിഹാദികള്‍ ജീവന്‍ വെടിഞ്ഞും ഉഗ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. അവരെ അങ്ങനെ ചെറുപ്പം മുതലേ വലിയവര്‍ പഠിപ്പിച്ചു വളര്‍ത്തി. അതിന്‍റെ തിക്ത ഫലങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കുന്നു. അവര്‍ക്ക് ജീവത്യാഗം ഒരു പുണ്യം, സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കല്‍, ലോകത്തിന് അത് ഒരു തീരാ ശാപം.

പുരാണങ്ങളില്‍ വ്യാഥഗീതയുണ്ട്, അറിയാമോ? ഇറച്ചി വെട്ടുകാരനായിരുന്നു വ്യാഥന്‍. അദ്ദേഹം ഒരു മഹര്‍ഷിക്ക് ഗീത ഉപദേശിച്ചു. ശരിയും തെറ്റും എന്താണെന്നും, സമൂഹത്തില്‍ എങ്ങനെ നല്ല ജീവിതം നയിക്കണം എന്നും ഒക്കെയായിരുന്നു ആ ഗീതയുടെ ഉള്ളടക്കം. അപ്പോള്‍ ഇറച്ചി വെട്ടും കഴിക്കലും പുണ്യമോ പാപമോ എന്ന് സംശയം.

അപ്പോള്‍ ഒന്നേ പറയാനുള്ളൂ. പണ്ട് ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ

അവനവനാത്മ സുഖത്തിന്നാചരിക്കുന്നവ

അപരന്നു ആത്മ സുഖത്തിനായ് വരേണം, എന്ന് വിചാരിച്ച് മുന്നോട്ട് പോകുക.

മുന്‍പ് പൂര്‍വജര്‍ ചെയ്ത ശരിയും തെറ്റും വരുന്ന തലമുറകളും കുറച്ചൊക്കെ അനുഭവിക്കും എന്ന് വേണം കരുതാന്‍. പണ്ടുള്ളവര്‍ വച്ച മാവിന്‍റെയും, പ്ലാവിന്‍റെയും മാങ്ങ, ചക്കകള്‍ പിന്നീട് വരുന്ന തലമുറക്കാര്‍ സുഖമായി കഴിക്കുന്നു. പണ്ടുള്ളവര്‍ കുളങ്ങള്‍ പാടത്തും, കുന്നിന്‍ ചരിവിലും കുഴിച്ചു. അടുത്ത തലമുറയ്ക്ക് വെള്ളം സുഭിക്ഷം. പിന്നീടുള്ള തലമുറ അതൊക്കെ വറ്റിച്ചു നാശമാക്കി, ഇന്നുള്ളവരും അതിന്‍റെ ഫലം - വെള്ള ക്ഷാമം - അനുഭവിക്കുന്നു. പലരുടേയും പ്രവൃത്തികളുടെ ഫലങ്ങള്‍ സമൂഹം ഒട്ടാകെ അനുഭവിക്കുന്നു. ഒന്നേ പറയാനുള്ളൂ..

അനന്തമജ്ഞാതം അവര്‍ണ്ണനീയം

ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു

നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു.

ചര്‍ച്ച അങ്ങനെ നീണ്ടു പോയി.....

രണ്ട് മൂന്ന് കൊല്ലമായി പേരുകേട്ട ഒരു ന്യൂറോ സര്‍ജനെയാണ് ഗിരിധര്‍ കാണിക്കുന്നത്. എല്ലാ രണ്ടു മാസവും മുപ്പത്തഞ്ച് കി.മി അകലെയുള്ള ഡോക്ടറെ കാണാന്‍ പോകും. വാടക മുറിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം ഒരു വലിയ ആസ്പത്രി തന്നെ കെട്ടിപ്പൊക്കി. ദൂരെ ദൂരെ നിന്ന് വരുന്ന രോഗികള്‍. അവര്‍ക്കൊക്കെ ആശ്വാസം പകരുന്ന ഡോക്ടര്‍.

അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു കൂട്ടുകാരന്‍ വിളിച്ചു. ഞങ്ങള്‍ കുട്ടികളെക്കൂട്ടി നിങ്ങളെയൊക്കെ കാണാന്‍ വരുന്നു. പഴയ കൂട്ടുകാരെയൊക്കെ ഒന്ന് കാണണമെന്ന് അവര്‍ക്ക് കലശലായ ആഗ്രഹം....ഒരു നോസ്ടാല്‍ജിയ...

അവര്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഹൌസ് റെഡിയാക്കി ഗിരിധര്‍. ഒരാഴ്ചക്കുള്ളില്‍ അവര്‍ എത്തി. അപ്പോഴാണ്‌ അറിയുന്നത് അവര്‍ക്ക് കശ്മീര്‍ കാണാനും പ്ലാനുണ്ട് എന്ന്. ഏപ്രില്‍ 24 ന് ആണ് ഇവരുടെ യാത്രാ പരിപാടി. 22-)o തീയ്യതി പകല്‍ ആണ് അറിയുന്നത് കാശ്മീരില്‍ 26 വിനോദ സഞ്ചാരികളായ നിരപരാധികളെ ഉഗ്രവാദികള്‍ പുലര്‍ച്ചെ വെടി വെച്ചു കൊന്ന വിവരം. ഉഗ്രവാദികളുടെ ഉഗ്ര താണ്ഡവം.

പിന്നെ ആകെ വെപ്രാളമായി. നാട്ടില്‍ നിന്ന് വിളികളായി. ആര്‍ക്കും ഇരിക്കപ്പൊറുതി ഇല്ല. ടിക്കറ്റ് കാന്‍സിലേഷന് എയര്‍ലൈന്‍സിനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് അവര്‍ കാശ് മുഴുവന്‍ മടക്കി തരാമെന്ന് ഉറപ്പിച്ചു പറഞ്ഞു. അല്ലെങ്കില്‍ വലിയ നഷ്ടമായേനെ. ഇനി എന്ത് ചെയ്യും എന്ന് കുട്ടികള്‍. വിനോദ സഞ്ചാരത്തിന് വന്നിട്ട് എവിടെയും പോകാതെ മടങ്ങുന്നതില്‍ കുട്ടികള്‍ക്ക് വലിയ വിമ്മിഷ്ടം. ഉടനെ പോകാന്‍ പറ്റിയ സ്ഥലമേതാണ്. അങ്ങനെ അവര്‍ മനാലിക്ക് പോകാന്‍ ആലോചനയിട്ടു. കൂടെ പോകാന്‍ അവര്‍ ഗിരിധറിനെയും കുടുംബത്തെയും വിളിച്ചു.

ഗിരിധറിന്‍റെ അജ്ഞാതവാസത്തിന് ഒരു അറുതി വരുന്നു. കുട്ടികളുടെ കൂടെ ഒരു കുട്ടിയാവാനുള്ള അവസരം. അവന്‍ തലവേദനയെ മൂന്ന് നാല് ദിവസത്തേയ്ക്ക് അവഗണിക്കാന്‍ തീരുമാനിച്ചു. കിട്ടുന്ന അവസരം പാഴാക്കണ്ട. വേദന സഹിച്ചാലും വേദന സംഹാരി കഴിച്ചാലും സാരമില്ല, ഈ അജ്ഞാതവാസത്തില്‍ നിന്ന് ഒരു വിടുതി.

ഒരു ഇന്നോവയാണ് യാത്രയ്ക്ക് ഏര്‍പ്പാടാക്കിയിരിക്കുന്നത്. രാത്രിയാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പകലുള്ള റോട്ടിലെ തിരക്ക് ഒഴിവാക്കാമല്ലോ. വഴിനീളെ ഡ്രൈവര്‍ ഉറക്കം തൂങ്ങിയാണ് വണ്ടിയോടിച്ചത്. മുന്നിലിരിക്കുന്ന ആള്‍ക്ക് ശരിക്കും പേടി പിടിച്ചു. പലയിടത്തും നിറുത്തി ചായ കുടിപ്പിച്ചു. അര മണിക്കൂര്‍ ഉറങ്ങാന്‍ സമയം കൊടുത്തു. അങ്ങനെ വലിയ പ്രശ്നങ്ങളോന്നുമില്ലാതെ അവര്‍ മനാലിയിലെ ഹോട്ടലില്‍ എത്തി.

ഹോട്ടലിലെ ബാല്‍ക്കണിയില്‍ നിന്ന് പുറത്ത് കാണാന്‍ നല്ല വശ്യത. ഒരു ഭാഗത്ത്‌ പൈന്‍ മരങ്ങള്‍ വളര്‍ന്ന് നിബിഡമായ പര്‍വതം. അതിനോട് തൊട്ടുരുമ്മി കറുപ്പും വെള്ളയും മേഘങ്ങള്‍. അവയ്ക്കിടയിലൂടെ ഇടയ്ക്കിടക്ക് ഒളിച്ചു നോക്കുന്ന സൂര്യന്‍. വെയിലിനു നല്ല ചൂടാണ്. അതിനൊപ്പം തണുത്ത കാറ്റടിക്കും. മറുവശത്ത് ഒരു ചെറിയ നദി ഒഴുകുന്നു. ഹിമവാന്‍റെ മഞ്ഞുരുകി വരുന്ന വെള്ളം. അവര്‍ ബാല്‍ക്കണിയില്‍ ആ കാഴ്ചകള്‍ കണ്ടു കുറേ നേരം ചിലവഴിച്ചു.

അന്ന് കാര്യമായ പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല, ലോക്കല്‍ സൈറ്റ്സീയിംഗ് ഒഴികെ. രാവിലെ നല്ലൊരു ഉറക്കം പാസ്സാക്കി. കമ്പിളിക്കുള്ളില്‍ രാവിലെ ഉറക്കത്തിന് ഒരു പ്രത്യേക സുഖം. വൈകുന്നേരം കാഴ്ചകള്‍ കാണാന്‍ ഇറങ്ങി. ഹിടമ്പ ദേവിയുടെ ക്ഷേത്രവും മറ്റ് രണ്ട് മൂന്ന് ക്ഷേത്രങ്ങളും ബുദ്ധ മൊണാസ്ട്രിയും കണ്ടു. വൈകുന്നേരം അഞ്ച് മണിയോടെ അവിടത്തെ പ്രധാന സ്ട്രീറ്റ് ആയ മാള്‍ റോഡില്‍ എത്തി.

എന്തൊരു തിരക്കാണ് അവിടെ. അവിടെ കിട്ടാത്തതായി ഒന്നുമില്ല. ചൂട് തുണിത്തരങ്ങള്‍, ഫാഷന്‍ തുണിത്തരങ്ങള്‍ എന്നിവ എവിടെ നോക്കിയാലും കാണാം. പ്രധാനമായും പെണ്ണുങ്ങള്‍ ആണ് കച്ചവടക്കാര്‍. ചുറു ചുറുക്കുള്ള ചെറുപ്പക്കാരായ കാണാന്‍ ഭംഗിയുള്ള പെണ്ണുങ്ങള്‍. എത്ര പ്രായമുണ്ടെങ്കിലും പ്രായം തോന്നിക്കാത്ത ദേഹപ്രകൃതിയുള്ളവരാണ് അവര്‍. എവിടെയും വിലപേശല്‍. അവര്‍ കടകള്‍ കയറിയിറങ്ങി വിലപേശി.

വൈകുന്നേരത്തെ കാറ്റിന് നല്ല തണുപ്പ്. ചെറിയ മഴചാറ്റലും. ഇവിടെ അന്തരീക്ഷം മാറുന്നത് എപ്പോഴാണ് എന്ന് പറയാന്‍ പറ്റില്ല. രാവിലെ നല്ല വെയിലാണെങ്കില്‍ വൈകുന്നേരം ആകുമ്പോഴേയ്ക്കും മേഘങ്ങള്‍ ഉരുണ്ടു കൂടി തണുത്ത കാറ്റോടു കൂടിയ മഴയായിരിക്കും. കുട്ടികളും മുതിര്‍ന്നവരും വിലപേശി പല ചന്തക്കുപ്പായങ്ങളും വാങ്ങി. രാത്രി ഒന്‍പത് മണിയോടെ ഹോട്ടലില്‍ എത്തി. അത്താഴം കഴിച്ച് കമ്പിളിക്കുള്ളില്‍ മുളഞ്ഞു.

രാവിലത്തെ പരിപാടി കുറച്ചകലെയുള്ള കിര്‍ജൂ പാസില്‍ പോകുകയാണ്, മഞ്ഞില്‍ കളിക്കാന്‍. അവിടെ സ്കേറ്റിംഗ്, ട്യൂബില്‍ ഉരുസി ഇറങ്ങല്‍ തുടങ്ങിയ നല്ല ഐസില്‍ കളിക്കുന്ന കളികള്‍ ഉണ്ടത്രേ. മഞ്ഞ് കൂടുതലുള്ളത് കൊണ്ട് രോഹ്താങ്ങ് പാസ് തുറന്നിട്ടില്ല. അവര്‍ കാലത്ത് തന്നെ പുറപ്പെട്ടു. വഴിയില്‍ ഒരു കടയില്‍ നിന്ന് ഐസില്‍ ഇട്ട് നടക്കാനുള്ള ബൂട്ടും പാന്റും കോട്ടും ഒക്കെ വാടകക്ക് എടുത്ത് ഇടുവിച്ചു. മഞ്ഞില്‍ കളിക്കുമ്പോള്‍ നനയാതിരിക്കാന്‍ ഇതൊക്കെ വേണമത്രേ.

പോകുന്ന വഴിക്കാണ് അടല്‍ ടണല്‍. ഒന്‍പത് കി.മില്‍ അധികം നീളമുള്ള ആ ടണല്‍ നമ്മുടെ ടെക്നോളജിയുടെ മികവ് തെളിയിക്കുന്ന ഒന്നാണ്. വഴിനീളെ കേടാ വിളക്കുകളും, ഫാനുകളും, എമെര്‍ജെന്‍സി എക്സിറ്റുകളും അങ്ങനെ എല്ലാം.

താമസിയാതെ അവര്‍ ആ മഞ്ഞു മൂടിയ മലയുടെ താഴ്വാരത്തില്‍ എത്തി. അവിടെ നോക്കെത്താ ദൂരത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടികള്‍. നല്ല വെയില്‍. തണുത്ത കാറ്റ്. അവര്‍ നിയമിക്കപ്പെട്ട ഗൈഡിന്‍റെ അടുത്ത് എത്തി. അയാള്‍ മാറ്റൊരാളുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. അങ്ങനെ മാറി മറിഞ്ഞ് മഞ്ഞില്‍ കളിക്കുന്ന സ്ഥലത്ത് എത്തി.

അവിടെ അവര്‍ ‍ മാറി മാറി ജീവിതത്തില്‍ ആദ്യമായി സ്കേറ്റിംഗ് നടത്തി. വിഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും വേണ്ടി. നന്നായി ബാലന്‍സില്‍ സ്കേറ്റിംഗ് ചെയ്യാന്‍ ധാരാളം പരിചയം വേണം. ഐസില്‍ വീണുരുണ്ടു കളിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ക്ഷീണിച്ചു. വെയിലിന്‍റെ തീക്ഷ്ണത അത്രയ്ക്കുണ്ട്. കൂടാതെ നനയാതിരിക്കാന്‍ ഈ പൊക്കണവും വലിച്ചു കെട്ടിയിട്ടുണ്ടല്ലോ.

അതുകൊണ്ട്‍ അവിടുന്ന് വേഗം പുറപ്പെട്ടു. വണ്ടിക്കരികിലെത്താന്‍ കുറച്ചു ദൂരമുണ്ട്. വഴിയില്‍ ഈ പോക്കണമെല്ലാം ഊരിയെടുത്ത് രണ്ടു കിലോ ഭാരമുള്ള ഷൂ മാത്രം ഇട്ട് എങ്ങിനെയോ വണ്ടിക്കരികില്‍ എത്തി. അവിടെ ശബരിമലയില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് പോലെ തിരക്കാണ്. ഒന്ന് പുറത്ത് കടക്കാന്‍ ഒരു മണിക്കൂര്‍ വണ്ടിയില്‍ ട്രാഫിക് ജാമില്‍ ഇരിക്കണം.ഇന്ത്യയില്‍ എവിടെപ്പോയാലും ഈ തിരക്ക് അനുഭവിച്ചല്ലേ പറ്റൂ. അത്രയ്ക്ക് ജനസംഖ്യയല്ലേ നമ്മുടെ നാട്ടില്‍.

അടുത്ത ദിവസം രാവിലെ 100കി.മി അകലെയുള്ള മണികരണ്‍ സിഖ് ഗുരുദ്വാരയും കൂടെത്തന്നെ ഒരു ഹിന്ദു ക്ഷേത്രവും കാണാന്‍ പോകുകയാണ്. അവിടത്തെ പ്രത്യേകത തിളച്ച വെള്ളം ഒഴുകുന്ന കുണ്ഡ ത്തില്‍ വേവിച്ച ചോറ് കൂട്ടി നല്‍കുന്ന ഭക്ഷണം - ലങ്കര്‍ - ആണ്.

രാവിലെ നേരത്തേ തന്നെ പുറപ്പെട്ടു. ദൂരം കുറെ ഉണ്ടല്ലോ. പോകുന്ന വഴി അത്ര നല്ലതല്ല. പൊട്ടിപ്പൊളിഞ്ഞ റോഡ്‌. റോഡില്‍ സാമാന്യം തിരക്ക്. വണ്ടിക്ക് നല്ല സ്ഫീഡില്‍ പോകാന്‍ കഴിയുന്നില്ല. വഴിയില്‍ ആണ് കസോള്‍ എന്ന ചെറുപ്പക്കാര്‍ക്ക് അത്യാകര്‍ഷകകമായ സ്ഥലം. കാംപിംഗ്, പിക്നിക്, ട്രെക്കിംഗ്, നൈറ്റ് ലൈഫ് എന്നിവയുടെ കേന്ദ്രം. ധാരാളം ചെറുപ്പക്കാരെ അവിടെ അടിച്ചു പൊളിക്കുന്നത് കണ്ടു. ഉച്ചയോടെ മണികരണില്‍ എത്തി. നല്ല തിരക്ക്.

ഗുരുദ്വാരക്കും ക്ഷേത്രത്തിനും താഴെ ബ്യാസ് നദിയുടെ ഒരു ഉപ നദി തെളിഞ്ഞൊഴുകുന്നു. അത് ഹിമവാന്‍റെ മഞ്ഞ് ഉരുകി വരുന്ന വെള്ളമാണ്. നല്ല തണുത്ത വെള്ളം. ഗുരുദ്വാരക്കും ക്ഷേത്രത്തിനും ഇടക്ക് തിളച്ച വെള്ളം ആവിയായി പറക്കുന്ന ഒരു അരുവി ഒഴുകുന്നു. അതില്‍ ഒരു കുണ്ഡം ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നു. അതില്‍ വെള്ളം തിളച്ചുമറിയുകയാണ്.അതില്‍ ആണ് ഗുരുദ്വാരക്കാര്‍ ചോറു പാത്രങ്ങള്‍ ഇറക്കി വക്കുന്നത്. പതിനഞ്ചു മിനിട്ടുകൊണ്ട് അരി വെന്തു കിട്ടും. അത്രക്ക് ചൂടാണ് വെള്ളത്തിന്‌. അവിടമാകെ ചൂട് വെള്ളത്തിന്‍റെ ആവി നിറഞ്ഞിരിക്കുന്നു. ചൂട് നിറഞ്ഞ പല ഗുഹകളും അവിടെ കണ്ടു. താമസിയാതെ അവര്‍ അവിടെ നിന്ന് തിരിച്ചു. ‍

പിറ്റേന്ന് മടക്ക യാത്രയാണ്. പക്ഷേ അവര്‍ ‍ ഇവിടത്തെ പ്രധാന ഇനങ്ങളായ റിവര്‍ റാഫ്റ്റിംഗ്, പാരാ ഗ്ലൈഡിങ്ങും ചെയ്തിട്ടില്ല. കൂട്ടുകാരന്‍റെ കുട്ടികള്‍ക്ക് കുറച്ചു പേടിയുണ്ട്. വെള്ളത്തില്‍ തല കറങ്ങും, ഉയരത്തില്‍ തല കറങ്ങും എന്നൊക്കെ. എന്നാല്‍ ഗിരിധറിനും കുടുംബത്തിനും ഈ ഒരവസരം പാഴാക്കാതെ നോക്കണമെന്നുണ്ട്.

വണ്ടി വഴിയില്‍ നദിക്കരയില്‍ നിറുത്തി. റിവര്‍ റാഫ്റ്റിംഗ്. ടിക്കറ്റെടുത്തു. അവര്‍ ഭാഗ്യത്തിന് തോണി തുഴയുമ്പോള്‍ ‍ ഇട്ട ഉടുപ്പിനു പകരം പ്ലാസ്റ്റിക് ഉടുപ്പുകള്‍ തരാം എന്ന് ഏറ്റു. അങ്ങനെ അവര്‍ ക്യാപ്റ്റനടക്കം ആറുപേര്‍ നദിയില്‍ പത്ത് കി.മി റാഫ്റ്റിംഗ് നടത്താന്‍ തോണിയില്‍ ഇറങ്ങി. നദി പലയിടത്തും കുത്തനെ പായുകയാണ്. ക്യാപ്റ്റന്‍റെ ചടുല രീതിയിലുള്ള തുഴച്ചില്‍ കൊണ്ട് അവര്‍ അങ്ങനെ തോണിയില്‍ വീണും ഉരുണ്ടും മുന്നോട്ട് പോയി. ഇടക്കിടക്ക് കുത്തനെയുള്ള വെള്ളപ്പാച്ചിലുകള്‍ തോണി ആടിഉലഞ്ഞു. പാട്ടുപാടിയും കൂക്കി വിളിച്ചും അവര്‍ ഓരോ വെള്ളച്ചാട്ടവും ആസ്വദിച്ചു.

പത്ത് കി.മി ഒഴുകിയെത്തിയത് അറിഞ്ഞില്ല.‍ എല്ലാവരും ഇറങ്ങി. ക്യാപ്റ്റനും കൂട്ടരും റബ്ബര്‍ തോണി പൊക്കി ജീപ്പിനു മുകളില്‍ ഇട്ടു. അവര്‍ ജീപിന്‍റെ പുറകില്‍ കയറി. പുറപ്പെട്ട സ്ഥലത്തെത്തി. എല്ലാവരും ഡ്രസ്സ് മാറ്റി വണ്ടിയില്‍ കയറി. ഇനി അടുത്ത പരിപാടി.

വൈകുന്നേരം തിരിച്ചു വരുന്ന വഴിക്ക് ചായ കുടിക്കാന്‍ ഒരിടത്ത് നിറുത്തി. ബ്യാസ് നദിയുടെ തീരം തൊട്ടു കിടക്കുന്ന ഒരു റെസ്റ്റോറന്റില്‍. അവിടത്തെ പ്രത്യേകത ബ്യാസ് നദിയില്‍ കിട്ടുന്ന ട്രോട്ട് എന്ന മത്സ്യം വറുത്തതാണ്. വലിയ വലുപ്പത്തിലും അവ കാണാറുണ്ട്, എന്നാല്‍ ഇവിടെ കരി മീനിനെക്കാള്‍ കുറച്ചു കൂടി വലിപ്പത്തില്‍ ഉള്ളവയാണ്. ചൂടോടെ വറുത്ത മീന്‍ കൊണ്ടുവന്നപ്പോള്‍ നല്ല സ്വാദോടെ കഴിച്ചു. ചായയും കുടിച്ചു.

അധികം വൈകാതെ‍ ഹോട്ടലില്‍ എത്തി. പരിസര പ്രദേശങ്ങള്‍ ചുറ്റി നടന്നു കണ്ടു. ചുറ്റും വണ്ടികളുടെ തിരക്കാണ്. താഴെ ഒന്നുമറിയാതെ ബ്യാസ് നദി അങ്ങനെ ചാടിയും മറിഞ്ഞും ഒഴുകുന്നു. തണുത്ത കാറ്റടിക്കുന്നുണ്ട്. ചിലപ്പോള്‍ മഴ പെയ്യാം. അവര്‍ താമസിയാതെ അത്താഴത്തിനു എത്തി. അത്താഴം കഴിഞ്ഞ് പതിവ് പോലെ കമ്പിളിക്കുള്ളില്‍. paragliding ന്‍റെ ത്രില്‍ മനസ്സിലേയ്ക്ക് കടന്നുവന്നു. നാളെ അത് സാധിച്ചിരുന്നെങ്കില്‍. ജീവിതത്തിലെ ഒരു അസുലഭ മുഹൂര്‍ത്തം ആകും അത്. അവന്‍ താമസിയാതെ ആ കമ്പിളിചൂടില്‍ മെല്ലെ ഉറക്കത്തിലേയ്ക്ക് ഊര്‍ന്നു വീണു.

രാവിലെ കൂട്ടുകാരന്‍ പറഞ്ഞു, ഇത് നടക്കുമെന്ന് തോന്നുന്നില്ല, കുട്ടികള്‍ക്ക് താല്‍പ്പര്യം കുറവാണ്. എന്നാല്‍ അവര്‍ രാവിലെ പ്രാതലിന് ഒത്തു കൂടിയപ്പോള്‍ കുട്ടികള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞങ്ങള്‍ ‍ റെഡിയാണ് അങ്കിളേ, നമുക്ക് ഇതൊക്കെ ചെയ്തിട്ട് പോകാം. അപ്പോള്‍ എല്ലാവര്‍ക്കും ഉത്സാഹമായി. ഇനി ഒരു സന്ദര്‍ഭം ഇത് പോലെ കിട്ടി എന്ന് വരില്ല.

അവര്‍ paragliding officeല്‍ എത്തി. അവിടെ നിന്ന് പൈലറ്റ് മാരോടൊപ്പം paragliding തുടങ്ങുന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. അത് ഒരു മലയുടെ നെറുകയിലാണ്. വളഞ്ഞു പുളഞ്ഞ പലയിടത്തും ടാറിടാത്ത വഴികള്‍. പൊടി പറത്തിക്കൊണ്ട് വണ്ടിയോടി. അവിടെ എത്താറായപ്പോഴേയ്ക്കും നാലഞ്ച് വണ്ടികള്‍ മുന്നില്‍. എല്ലാവരും ഒരിടത്ത് നിന്നാണ് പറക്കല്‍ തുടങ്ങുന്നത്.

അവിടെ മലഞ്ചരുവില്‍ നിന്നാണ് പറക്കലിന്‍റെ തുടക്കം. ഓരോരുത്തര്‍ അവരവരുടെ നിശ്ചയിച്ച പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡി എന്ന് പറയുമ്പോള്‍ ആള്‍ മലഞ്ചെരുവില്‍ ഇറങ്ങുന്നു. തെന്നിയാല്‍ താഴ്പ്പോകുന്ന ചെരിവ്. പൈലറ്റ് കൂടെ നിന്ന് റെഡി എന്ന് പറയുമ്പോള്‍ രണ്ടുപേരും നാലഞ്ചടി ഓടുന്നു, ആകാശത്തിലേയ്ക്ക് പറക്കുന്നു.

കൂട്ടത്തില്‍ മോളുടെ ഊഴം വന്നു. പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡിയെന്നു പറഞ്ഞ് പറക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ഒരു കൂക്കല്‍. പേടിച്ചിട്ടാണ് എന്ന് തോന്നുന്നു. അവള്‍ പതുക്കെ പറന്നകന്നു. കൂക്കല്‍ കേള്‍ക്കാതായി. പിന്നെ കൂട്ടുകാരന്‍റെ ഊഴമാണ്. പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡിയെന്നു പറഞ്ഞ് പറക്കാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ കാല്‍ തെന്നി, രണ്ടു പേരുടെയും കാല്‍ തെന്നി,താഴെ വീണു. ഭാഗ്യത്തിന് താഴെ പോയില്ല, അവിടെ നിന്നും പറന്നു തുടങ്ങി. കൈയില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്നു തോന്നുന്നു. അടുത്തത് ഗിരിധറിന്‍റെ ഊഴമാണ്. പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡിയെന്നു പറഞ്ഞ് നാലഞ്ചടിയോടി പറന്നു തുടങ്ങി.

ആദ്യം പേടി, പിന്നെ താമസിയാതെ അത് ഒരു സാഹസ പ്രവൃത്തിയായി തോന്നി. തൊട്ടു പിന്നാലെ അത് ആസ്വദിക്കാനുള്ള മാനസിക സ്ഥിരത കൈവന്നു. പിന്നീടുള്ള നിമിഷങ്ങള്‍ അതി മനോഹരങ്ങള്‍ ആയിരുന്നു. പരുന്ത് ആകാശത്ത് ഉയര്‍ന്നു പറക്കുമ്പോള്‍ കാണുന്ന കാഴ്ച പോലെ എല്ലാം താഴെ തെളിഞ്ഞു കാണാം.

gopro കാമറ ഉപയോഗിച്ച് എല്ലാ കാഴ്ചകളും റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. എണ്ണായിരം അടി ഉയരത്തില്‍ നിന്ന് ബ്യാസ് നദിയുടെ മുകളിലൂടെ പാരച്യൂട്ട് പതുക്കെ താഴേയ്ക്ക് വന്നു. ഇറങ്ങുമ്പോള്‍ കാല്‍ ഉയര്‍ത്തി താഴെയുള്ള മണ്ണില്‍, ഇരിക്കുന്ന കുഷ്യന്‍ കുത്തി ഇറങ്ങുകയാണ് ചെയ്യുന്നത്. താഴെ വന്നു അവര്‍ ‍ ഒത്തുകൂടിയപ്പോള്‍ കൂട്ടുകാരന്‍റെ കൈയില്‍ ചെറിയ നീരും വിറയലുമുണ്ട്. വലുതായി പറ്റിയില്ല എന്ന് തോന്നുന്നു. കയില്‍ ‍ കരുതിയിരുന്ന പെയിന്‍ സ്പ്രേ അടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞത്‌ കണ്ട് സമാധാനമായി.

അങ്ങനെ ഗിരിധറും കൂട്ടുകാരും തീരെ പ്രതീക്ഷിക്കാതെ ഒരു സാഹസിക പറക്കല്‍ നടത്തിയിരിക്കുന്നു. എന്നെന്നേയ്ക്കും ഓര്‍ക്കാനുള്ള ആ സാഹസിക യാത്രയുടെ മധുര സ്മരണകകളുമായി അവര്‍ മടക്ക യാത്ര തുടങ്ങി. കൂടുകാരൊക്കെ വിഡിയോ ഫെസ്ബൂക്കിലും വട്സപ്പിലും ഇടുന്ന തിരക്കിലാണ്. ഗിരിധര്‍ കണ്ണടച്ച് അങ്ങനെയിരുന്നു. ഇത് സാധിപ്പിച്ചു തന്ന ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട്.




Thursday, 13 April 2023

കന്യാകുമാരി



 

ഒരു അവധിക്കാലത്ത് ഞങ്ങള്‍ കന്യാകുമാരിയിലേയ്ക്ക് യാത്ര പുറപ്പെട്ടു. ഒലവക്കോട്ട് നിന്ന് ട്രെയിനില്‍ ആണ് പുറപ്പെട്ടത്‌. ധാരാളം ചരിത്ര സ്മാരകങ്ങളുള്ള ഭാരതത്തിന്‍റെ തെക്കേ അറ്റത്തെ മുനമ്പ്‌. മൂന്ന് സമുദ്രങ്ങള്‍ സമാഗമിക്കുന്ന സ്ഥലം. സമുദ്രത്തില്‍ തലയെടുത്ത് നില്‍ക്കുന്ന വിവേകാനന്ദപ്പാറ, കന്യാകുമാരി ദേവിയുടെ ക്ഷേത്രം, കപ്പലുകള്‍ക്ക് വഴി കാട്ടിയായിരുന്ന ദൂരെ നിന്ന് കാണുന്ന കന്യാകുമാരി ദേവിയുടെ തിളങ്ങുന്ന മൂക്കുത്തി, എന്ന് വേണ്ട, ചരിത്രമുറങ്ങുന്ന ആത്മീയ സ്ഥലങ്ങള്‍ കാണാന്‍ നിറയെ.

ഞങ്ങള്‍ അച്ഛനും അമ്മയും കുഞ്ഞനും അടങ്ങുന്ന കൊച്ചു കുടുംബവും കൂടെ അമ്മായിയമ്മയും കൂടി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് അറിഞ്ഞത് മുന്നില്‍ എവിടെയോ മണ്ണിടിഞ്ഞത് കാരണം വഴി മുടങ്ങിക്കിടക്കുകയാണത്രേ.വണ്ടി മുന്നോട്ട് പോകില്ലത്രേ. ഞങ്ങള്‍ കുടുങ്ങി. ഇനി ഇപ്പോള്‍ ബസ്സില്‍ യാത്ര ചെയ്യാതെ നിവൃത്തിയില്ല.

പക്ഷേ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ടത് അവിടെയും മിന്നല്‍ പണിമുടക്കാണ് . വണ്ടികള്‍ നിന്നിടത്തു നിന്നും അനങ്ങുന്നില്ല. ജനങ്ങള്‍ ബസ് സ്റ്റാന്റില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. കെ എസ് ആര്‍ ടി സി യുടെ മിന്നലിന്‍റെ കൂടെ ആകാശത്തും മിന്നല്‍ കണ്ടു തുടങ്ങി. മഴ ഇപ്പോള്‍ പൊട്ടി വീഴും എന്നുള്ള അവസ്ഥ.

ഞങ്ങള്‍ അവിടെ കുടുങ്ങി. കുറേ സമയം അവിടെ അങ്ങിനെ തൃശങ്കു സ്വര്‍ഗത്തിലായി കഴിച്ചു കൂട്ടി. ആകാശത്തെ കാറുകള്‍ ഇരുണ്ടു, ഉരുണ്ടു. മുകളില്‍ നിന്നും മഴ നൂല്‍ താഴേയ്ക്ക് ഇറങ്ങി വന്നു തുടങ്ങി.

ബസ് സ്റ്റാന്റില്‍ ജനങ്ങളുടെ തിരക്ക് കൂടിക്കൂടി വന്നു. എങ്ങോട്ട് പോകേണ്ടൂ എന്നറിയാതെ ഉഴലുന്ന ജനങ്ങള്‍.

ഞങ്ങളുടെ ഭാഗ്യത്തിന് അധികം താമസിയാതെ ഒരു ബസ് ഉരുണ്ട് ഞങ്ങളുടെ മുന്നില്‍ എത്തി. ഈ ബസ്സ്‌ കന്യാകുമാരിക്കുള്ള ആദ്യത്തേതും അവസാനത്തേതും ആയ ബസ്സാണത്രേ. ഞങ്ങളുടെ ആകുലത കണ്ട് സമരക്കാര്‍ക്ക് മനസ്സലിഞ്ഞുവോ, അറിയില്ല. ആ ബസ്സിനുള്ളില്‍ കയറിപ്പറ്റാന്‍ ഒരു പൂരത്തിന്‍റെ ജനങ്ങള്‍. ഞങ്ങള്‍ എന്തു ചെയ്യേണ്ടൂ എന്ന് ഒരു നിമിഷം പകച്ചു നിന്നു. ബസ്സിന്‍റെ വാതിലിലൂടെ നേരേ ചൊവ്വേ കയറിപ്പറ്റാന്‍ ഒരു തരത്തിലും സാദ്ധ്യമല്ല. ജനങ്ങള്‍ ബസ്സിന്‍റെ നാല് വശത്ത് കൂടിയും ഇടിച്ചു കയറുകയാണ്. ആര്‍ക്കും ജനലും ഷട്ടറും ഒന്നും പ്രശ്നമല്ല.

ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഞങ്ങളുടെ കൊച്ചു കുഞ്ഞനെ പൊക്കിയെടുത്ത് സീറ്റില്‍ ഇട്ടു. ഒരു സീറ്റ് കിട്ടുമോ അര സീറ്റ് കിട്ടുമോ..സംശയം. അവന് സീറ്റ് പിടിക്കാന്‍ അത്ര വശം പോര. കുഞ്ഞനല്ലേ പയറ്റി തെളിഞ്ഞ് വരുന്നല്ലേ ഉള്ളു. ഞങ്ങള്‍ അമ്മായിയമ്മയെ പോക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ അദ്ധ്വാനവും അവരുടെ മെയ് വഴക്കവും കൊണ്ട് പതുക്കെ ഉരുണ്ട് ജനലിന് അപ്പുറത്തുള്ള സീറ്റിലേയ്ക്ക് അവര്‍ മറിഞ്ഞു വീണു. ഹാവൂ സമാധാനം. രണ്ട് സീറ്റ് ഉറപ്പ്. ഇനി വണ്ടിയില്‍ ഇടയ്ക്കിരുന്നോ നിന്നോ ഒക്കെ പോകാം.

സമയം വൈകുന്നേരം ആറു മണി. ഇനി രണ്ടു മണിക്കൂറെങ്കിലും വേണം കന്യാകുമാരിയെത്താന്‍. ബസ്സ്‌ പതുക്കെ പുറപ്പെട്ടു. കൂടെ മഴയും കനത്തു.

വഴിയില്‍ മിന്നല്‍ പണിമുടക്ക് പലയിടത്തും എത്തി നോക്കിയെങ്കിലും ഞങ്ങള്‍ അതൊക്കെ തട്ടിമാറ്റി പതുക്കെ മുന്നോട്ട് നീങ്ങി.

ഏകദേശം ഒന്‍പത് മണിയോടെ ഹോട്ടലില്‍ എത്തി. കനത്ത മഴ കാരണം കറന്റു ആ ഭാഗത്തൊന്നും ഇല്ല. മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിച്ച് ഞങ്ങള്‍ കിടക്കാനൊരുങ്ങി.

നാളെ അതിരാവിലെ സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ പോകണം. ഏറ്റവും ഭംഗിയുള്ള സൂര്യോദയ-അസ്തമനക്കാഴ്ചകളില്‍ ഒന്നാണത്രേ ഇവിടുത്തേത്. സൂര്യന്‍ഉദിക്കുന്നതും അസ്തമിക്കുന്നതും കടലില്‍ തന്നെ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മഴയും മഴക്കാറും മറയ്ക്കാതിരുന്നാല്‍ മതിയായിരുന്നു !!! ഈ കാഴ്ചകളൊക്കെ കാണാന്‍ ഭാഗ്യം വേണം, നേരെ കാണണമെങ്കില്‍ അതിലേറെ ഭാഗ്യവും.

നേരം വെളുക്കുമ്പോഴെയ്ക്ക് മഴ നിന്നിരിക്കുന്നു. ഞങ്ങള്‍ പുലര്‍ച്ചെ ഒരുങ്ങി കടല്‍തീരത്തെത്തി. ഇന്നലെ പെയ്ത മഴയുടെ ബാക്കി വെള്ള ക്കാറുകള്‍ വെള്ളക്കൊറ്റികള്‍ പോലെ അങ്ങിങ്ങ് പാറി നടക്കുന്നു.

രാവിലെ അഞ്ചരയോടടുത്ത് സൂര്യന്‍റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു. പരന്നു കിടക്കുന്ന കടലും മണല്‍പരപ്പും ഒരുപോലെ കാണായി. അവിടെ ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ വ്യൂ പോയിന്‍റ് ഉണ്ടാക്കിയിട്ടുണ്ട്.

അതിനു മുകളില്‍ കയറി നോക്കിയ ഞെങ്ങളെ കാത്തിരുന്ന കാഴ്ച് വളരെ ആകര്‍ഷകമായിരുന്നു. വളരെ വലിയ വട്ടത്തില്‍ കടലില്‍ നിന്ന് ഉദിച്ചുയരുന്ന ചുവന്ന സൂര്യന്‍. സൂരുന്‍റെ വെളിച്ചം തട്ടി അടുത്തുള്ള മേഘപാളികള്‍ ഒക്കെ ചുവന്നിരിക്കുന്നു. പിന്നെ പതുക്കെ സൂര്യന്‍ ഓറഞ്ച് നിറമായി. ഒപ്പം തന്നെ പതുക്കെ വലിപ്പം ചെറുതാകുകയും നിറം മാറുകയും ചെയ്യുന്ന സൂര്യന്‍റെ കാഴ്ച് ഒന്ന് വേറെത്തന്നെയാണ്. ഈ വളരെ ചുരുങ്ങിയ സമയത്തെ സൂര്യന്‍റെ കാഴ്ച് കാണാന്‍ കടല്‍തീരത്ത് എത്ര ജനങ്ങളാണ് വന്നിരിക്കുന്നത്.!!

താമസിയാതെ ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് മടങ്ങി. പ്രാതലൊക്കെ കഴിഞ്ഞ്‍ വിവേകാനന്ദപ്പാറ കാണാനിറങ്ങി. അതിന് ഫെറിയില്‍ പോകണം. 50 രൂപ ടിക്കെറ്റ് എടുക്കണം. വലിയ ബോട്ടില്‍ നിറയെ ആളുകള്‍. ദൂരെ നിന്ന് തന്നെ വിവേകാനന്ദപ്പാറ നന്നായി കാണാം. അതിനു തൊട്ടടുത്തുള്ള വലിയ തിരു വള്ളുവര്‍ പ്രതിമയും. ഞെങ്ങളുടെ ബോട്ട് തിരമാലകള്‍ക്ക് മുകളിലൂടെ പതുക്കെ നീങ്ങി ആ വലിയ പാറയ്ക്കടുത്തുള്ള ബോട്ട് ജെട്ടിയിലെത്തി, ഇറക്കി.

ഞങ്ങളെ അവിടെ കാത്തിരുന്നത് കണ്ണിനെ കുളിര്‍പ്പിക്കുന്ന അനുഭവമായിരുന്നു. ഉള്ളില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത വിവേകാനന്ദന്‍റെ അതികായ പ്രതിമ. അതിശാന്തമായ അന്തരീക്ഷം. താഴത്ത് ‍ ധ്യാനത്തിനുള്ള ഹാള്‍. ഹാളിനു മുന്നില്‍ ആയി ഓം എന്നെഴുതിയ ഒരു വെളിച്ചം. ആര്‍ക്കും കുറച്ചു നേരം ഇരുന്ന് ധ്യാനിക്കാന്‍ തോന്നുന്ന തണുപ്പുള്ള പ്രശാന്തമായ അന്തരീക്ഷം. അവിടെ കുറച്ചു നേരം ഇരുന്ന് മനസ്സ് ശാന്തമാക്കിയ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. ചുറ്റും കടല്‍. തിരമാലകള്‍ പാറയില്‍ തട്ടി പത നുരകളായി മാറുന്നത് എത്ര കണ്ടാലും മതി വരാത്ത കാഴ്ചയാണ്. ഓരോ തിരമാലയും ആവേശത്തോടെ ആ വലിയ പാറയെ കെട്ടി പുണര്‍ന്നു, അലിഞ്ഞില്ലാതായി. അതില്‍ തട്ടി വരുന്ന തണുത്ത കാറ്റ് വെയിലിന്‍റെ ചൂടിനെ ഒട്ടൊന്ന് കുറച്ചു. കൂടെ കന്യാകുമാരി ദേവിയുടെ കാല്‍ പതിഞ്ഞ ഇടം എന്ന് പറയപെടുന്ന ഇടവും കാണാം. സ്വാമി വിവേകാനന്ദനോട് വിട പറഞ്ഞു ഞങ്ങള്‍ ബോട്ടില്‍ കയറി.

അടുത്തു തന്നെ തിരുവള്ളുവരുടെ ഒരു വലിയ പ്രതിമ ഉണ്ട്. അവിടെയും ഇറങ്ങി ആ അതികായ പ്രതിമയുടെ അഭൌമമായ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ ബോട്ടില്‍ തീരത്തേയ്ക്ക് തിരിച്ചു.

ഇനി കന്യാകുമാരി ക്ഷേത്രം. തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിന്‍റെ ചിട്ടയും മട്ടും ഉണ്ട് കന്യാകുമാരി ക്ഷേത്രത്തിന്. ചുവന്ന വരകളുള്ള ക്ഷേത്ര മതില്‍. കൊത്തുപണികള്‍ കൊണ്ട് നിറഞ്ഞ ക്ഷേത്ര ഗോപുരങ്ങള്‍. ഞങ്ങള്‍ തൊഴുകുമ്പോള്‍ മുക്കുത്തി മുഖത്ത് തിളങ്ങുന്നത് ശ്രദ്ധിക്കാന്‍ മറന്നില്ല. അത് ക്ഷേത്രത്തിനു പുറത്ത് നിന്നും നന്നായി തിളങ്ങുന്നത് കാണാം. പണ്ട് അത് നോക്കിയാണത്രേ പല കപ്പിത്താന്‍മാരും രാത്രികളില്‍ കപ്പലുകളെ പാറകളില്‍ ഇടിച്ചു തകരാതെ നിയന്ത്രിച്ചിരുന്നത്.

അവിടെയുള്ള കടല്‍പ്പുറത്ത് പല നിറങ്ങളിലും ആകൃതിയിലുമുള്ള മണല്‍ ചിതറിക്കിടക്കുന്നത് കാണാം. നല്ല ഭംഗിയുള്ള മണലുകള്‍. കന്യാകുമാരിദേവി ശിവനെ കല്യാണം കഴിക്കാന്‍ കാത്തിരുന്നു ക്ഷമ കെട്ടപ്പോള്‍ ഉണ്ടാക്കി വച്ചിരുന്ന ചോറും കറികളും എടുത്ത് എറിഞ്ഞതാണത്രേ.!! എന്തായാലും നല്ല ഭംഗിയുള്ള മണല്‍ കൊണ്ട് നിറഞ്ഞ കടല്‍ത്തീരം. നമ്മുടെ കുഞ്ഞന്‍ ഇതെല്ലാം വാരി പോക്കറ്റില്‍ നിറയ്ക്കുന്നു.ഇത് പാക്കറ്റില്‍ നിറച്ചു വില്‍ക്കുന്ന കുട്ടികളും ധാരാളം.

മൂന്ന് സമുദ്രങ്ങളും കൂടിക്കലരുന്ന ത്രിവേണി സംഗമം കൂടിയാണ് കന്യാകുമാരി മുനമ്പ്‌. ഓരോ ദിശയിലും ഓരോ സമുദ്രം‍. തിരമാലകള്‍ തലങ്ങും വിലങ്ങും അടിക്കുന്നതൊഴികെ സമുദ്രത്തിലെ വെള്ളത്തിന് വലിയ മാറ്റങ്ങള്‍ ഒന്നും അവിടെ കണ്ടില്ല. ആ പ്രശാന്ത സുന്തരമായ ബീച്ചില്‍ ഞങ്ങള്‍ ഒന്ന് മുങ്ങിക്കുളിച്ചു. എന്തൊരു അനുഭൂതി.

അടുത്തത് ഞങ്ങള്‍ കണ്ടത് മഹാത്മാഗാന്ധി സമാധി മന്ദിരം ആണ്. ഗാന്ധിജിയുടെ അസ്ഥികള്‍ സമുദ്രത്തില്‍ ഒഴുക്കുന്നതിന് മുന്‍പ് ഇവിടെയാണത്രേ സൂക്ഷിച്ചത്. നിറയെ ചരിത്ര പുസ്തകങ്ങള്‍ ഉറങ്ങുന്ന ഇടവും കൂടിയാണ് ഇവിടം.

ചരിത്രവും ചാരുതയും കൂടിക്കലര്‍ന്ന ഇടമാണ് പത്മനാഭപുരം കൊട്ടാരം. ഇനി അവിടെക്കായി യാത്ര. പ്രശാന്ത സുന്ദരമായ വെളിമലയാല്‍ ചുറ്റ പെട്ട അതിന്‍റെ താഴ്വരയില്‍ തലയെടുത്തു നില്‍ക്കുന്ന ഈ കൊട്ടാരം ഏഷ്യയിലെ തന്നെ മരത്തില്‍ പണിത ഏറ്റവും വലിയ കൊട്ടാരമാണത്രേ!!. പലപ്പോഴായി അന്ന് നാട് വാണിരുന്ന രജാക്കന്മാര്‍ പണി കഴിപ്പിച്ച സുന്ദര കെട്ടിട സമുച്ചയങ്ങളാണ് ഈ കൊട്ടാരത്തില്‍. ഇതിനകത്ത് ഇതിന്‍റെ മുഖ്യ കൊട്ടാരം തായ് കൊട്ടാരമാണ്. അതിനു ചുറ്റും പല രാജാക്കന്മാര്‍ അവരുടെ കാലത്ത് പണിതുയര്‍ത്തിയ പ്രൌഡഗംഭീര വാസ്തു ശില്പം കേരള തച്ചു ശാസ്ത്രത്തെ നെഞ്ചിലേറ്റുന്ന കാഴ്ച് നമുക്കോരോരുത്തര്‍ക്കും അഭിമാനം നല്‍കുന്നു. ഏകദേശം 6 ഏക്ക്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കൊട്ടാരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇതിന്‍റെ നടത്തിപ്പ് കേരള ആര്‍കിയൊള ജിക്കല്‍ വകുപ്പിന്‍റെ കീഴില്‍ ആണത്രേ.

സന്ധ്യക്ക് മുന്‍പ് മുനമ്പില്‍ എത്തണം. സൂര്യാസ്തമനം കാണാന്‍. അത് നന്നായി കാണാന്‍ ഒരു വ്യൂ പോയിന്‍റ് അവിടെ പണിതുട്ടുണ്ട് . നേരത്തെ ചെന്നില്ലെങ്കില്‍ സ്ഥലം കിട്ടാന്‍ വിഷമമാണത്രേ.

ഞങ്ങള്‍ തിടുക്കത്തില്‍ വണ്ടിയില്‍ കയറി മടക്ക യാത്ര ആരംഭിച്ചു.

സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കടലില്‍ തന്നെ. ഉദയത്തേക്കാള്‍ ഭംഗിയുണ്ട് അസ്തമനത്തിന്. തനി തങ്ക നിറത്തിലുള്ള സൂര്യന്‍ പതുക്കെ പതുക്കെ കടലിലേയ്ക്ക് ഊളയിടുന്നു. ഊള ഇടുന്തോറും സൂര്യന്‍റെ വലുപ്പവും ചുകപ്പ് നിറവും കൂടിക്കൂടി വന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഭംഗി.

ഇനി ശുചീന്ദ്രം ക്ഷേത്രം കൂടി കാണണം. ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട്‌ യാത്ര ആരംഭിച്ചു. ഒരു ഭാഗത്ത്‌ കടല്‍. സഹ്യപര്‍വ്വതം കടലിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്നത് പോലെ . പെട്ടെന്ന് തണുത്ത കാറ്റടിച്ചു തുടങ്ങി. താമസിയാതെ പെരുമഴയും. തുള്ളിക്ക്‌ ഒരു കുടം പോലെയുള്ള മഴ. ഇവിടെ അങ്ങിനെയാണത്രേ. എപ്പോഴാണ് മഴ പൊട്ടി വീഴുന്നത് എന്നറിയില്ല. കാറ് കൂടും, മലയില്‍ തട്ടും, തണുക്കും അവിടെത്തന്നെ പെയ്യും.

പകുതി നനഞ്ഞ് പതിനൊന്ന് കി.മി. യാത്ര ചെയ്ത് ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. ആരെയും ആകര്‍ഷിക്കുന്ന തലയെടുത്ത് നില്‍ക്കുന്ന ഗോപുരത്തിന്‍റെ ശില്പ ചാതുരി. അകത്തു കടന്നപ്പോള്‍ കണ്ടത് വിശാലമായ ക്ഷേത്ര സമുച്ചയമാണ്‌. ഇവിടത്തെ പ്രതിഷ്ഠയുടെ പ്രത്യേകത ഇവിടത്തെ ശിവലിംഗത്തില്‍ മുകളില്‍ ശിവനും, നടുക്ക് വിഷ്ണുവും, താഴെ ബ്രഹ്മാവ്‌മാണ് സങ്കല്‍പ്പം. ഇത്തരത്തില്‍ ഉള്ള ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമായിരിക്കും.

കൂടാതെ പതിനെട്ട് അടി ഉയരമുള്ള ഹനുമാനാണ് ഇവിടത്തെ മറ്റൊരു പ്രത്യകത. വടമാലയും ഇവിടത്തെ പ്രധാന വഴിപാടും. എവിടെ ഹനുമാനുണ്ടോ അവിടെ വട കിട്ടും തീര്‍ച്ച!!. അശോക വനത്തില്‍ സീതാ ദേവിക്ക് കാണിച്ചു കൊടുത്ത രൂപമാണത്രേ ഈ ദീര്‍ഘകായ പ്രതിമ . എന്തായാലും മനസ്സില്‍ എക്കാലത്തും സൂക്ഷിക്കുന്ന രൂപമാണ് ഈ ഹനുമാന്‍റെത്.

പിന്നെ വിശാലമായ സ്ഥലത്ത് കൊച്ചു കൊച്ചു പ്രതിഷ്ട്കള്‍, അതി വിശാലമായ ഒരു അമ്പലക്കുളം. ആയിരം കാല്‍ മണ്ഡപത്തില്‍ സപ്ത സ്വരങ്ങള്‍ വായിക്കുന്ന തൂണുകള്‍ അങ്ങനെ പലതും.

അവിടത്തെ ഗ്രാമം മുഴുവന്‍ ഈ ക്ഷേത്ര സമുച്ചയം നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് തോന്നും.

രാത്രി വൈകിയതോടെ മഴ ശമിച്ചു. ഞങ്ങള്‍ ഹനുമാന്‍റെ ഗാംഭീര്യം കണ്ണിലും മനസ്സിലും നിറച്ച് ഹോട്ടലിലേക്ക് മടങ്ങി.

പിറ്റേ ദിവസം രാവിലെ ആ തങ്ക സൂര്യോദയം ഒരിക്കല്‍ കൂടി കണ്ണില്‍ നിറച്ച് ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. ഇപ്രാവശ്യം റോട്ടിലും ആകാശത്തും മിന്നല്‍ കണ്ടില്ല. കന്യാകുമാരിയെ കണ്‍നിറയെ കണ്ട സന്തോഷത്തോടെ ഞങ്ങള്‍ വീണ്ടും യാത്രയായി.