Sunday 18 March 2018

ചന്ദിരാ താരങ്ങളേ.....







ഞാനും അയ്യപ്പന്‍ കുട്ടിയും വലിയ കൂട്ടുകാരാണ്. ഞങ്ങളുടെ ഇടയിലെ 11 വയസ്സു വ്യത്യാസമൊന്നും ഞങ്ങള്‍ക്ക് കാര്യമല്ല. പ്രത്യേകിച്ചും 11 വയസ്സുകാരനായ എനിക്ക്.

എനിക്ക് എന്തും, കണ്ടും കേട്ടും തൊട്ടും തലോടിയും രുചിച്ചും മനസ്സിലാക്കുവാനുള്ള ആഗ്രഹം. പാടത്തെക്കുറിച്ചും, പശുക്കളെക്കുറിച്ചും, തെങ്ങിനെക്കുറിച്ചും പനയെക്കുറിച്ചും ഒക്കെ എപ്പോഴും ഒരുപാടു സംശയങ്ങള്‍ ആണ്. അവരെക്കുറിച്ചോക്കെ എന്തും ചോദിച്ചറിയാവുന്ന ഒരു നിഘണ്ടുവാണ് അയ്യപ്പന്‍കുട്ടി.
തരം കിട്ടിയാല്‍ ഞാന്‍ ഏതു കൃഷിപ്പണിക്കും അയ്യപ്പന്‍ കുട്ടിയുടെ കൂടെ ഉണ്ടാകും. കന്നു പൂട്ടാനും, നെല്ല് വിതക്കാനും, നടാനും, കിളയ്ക്കാനും ഒക്കെ.

തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ പെയ്യുന്ന പെരുമഴയത്ത്, കറുത്തിരുണ്ട ആകാശം, വെട്ടിത്തിളങ്ങുന്ന ഉറുമി ചുഴറ്റി അട്ടഹസിക്കുമ്പോള്‍ വീട്ടിലെ കാരണവര്‍ പറയുന്നത് കേള്‍ക്കാം, എടോ ഇങ്ങനെ മഴ പെയ്താല്‍ ഇട്ട വളമോക്കെ ഒലിച്ചു പോകൂല്ലോ, ആ വെള്ളം ഒന്നു തിരിച്ചു വിടടാ അയ്യപ്പന്‍ കുട്ടീ. അത് കേള്‍ക്കേണ്ട താമസം, ഞാന്‍ അയ്യപ്പന്‍ കുട്ടിയോടൊപ്പം തയ്യാര്‍.
തൊപ്പിക്കുട തലയില്‍ ഇടാന്‍ നല്ല രസമാണ്. കരിമ്പനപ്പട്ട കൊണ്ടുണ്ടാക്കിയ നിറയെ ഈര്‍ക്കിലകള്‍ നിറച്ച വലിയ വട്ടമുള്ള കുടയ്ക്ക് നടുവില്‍ പാള കൊണ്ടൊരു തൊപ്പി. അത് വലിയ തലകള്‍ക്ക് പാകമായി ഉണ്ടാക്കിയതുകൊണ്ട്, എന്‍റെ തലയും മുഖവും അടക്കം താടി വരെ ആ തോപ്പിക്കുള്ളിലേയ്ക്ക് ഇറങ്ങിയിരിക്കും. കുട തലയില്‍ ഇരിയ്ക്കാന്‍ എനിക്ക് കുറച്ചു ബുദ്ധിമ്മുട്ടണം, കാരണം എല്ലാം ലൂസല്ലേ...

കുടയ്ക്ക് മുകളിലെ മഴയുടെ താളം ഇപ്പോള്‍ എന്‍റെ കാതുകള്‍ക്ക് നന്നായി ആസ്വദിക്കാം. മഴ കൂടുമ്പോള്‍ താളം മുറുകും, പിന്നെ കുറച്ചൊന്നു അയയും, പിന്നെയും കൂടും, അങ്ങനെ...അങ്ങനെ... തായമ്പകയുടെ ഒരു താളാത്മകത ഉണ്ട് മഴയ്ക്ക്. ഇടക്ക് കതനാ വെടിയുടെ പോലെ ഓരോ ഇടി വെട്ടും. ഇടി വെട്ടിയാല്‍ താളം മുറുകും.

പാടത്ത് വരമ്പു മുട്ടെ ചുവന്ന് കലങ്ങിയ വെള്ളം. വെള്ളം എങ്ങോട്ട് പോകണമെന്ന് അറിയാതെ നിന്ന് പരുങ്ങുന്നു. പക്ഷെ അയ്യപ്പന്‍ കുട്ടി ഒരു വിദഗ്ദ്ധനെപ്പോലെ രണ്ട് ചെത്ത്‌ ഈ വരമ്പില്‍, രണ്ട് ചെത്ത്‌ ആ വരമ്പില്‍, വെള്ളം അനുസരണയോടെ ഒരു ഭാഗത്ത്‌ കൂടി ഒഴിഞ്ഞു പോകുന്നത് കാണാം.

പാടത്ത് നെല്‍ചെടികള്‍ നാമ്പെടുത്തു. ഒരു പുതു ജീവന്‍റെ തുടിപ്പ് ആ നാമ്പിലൂടെ പുറത്തു വന്നു. അവ വളര്‍ന്നു വലുതായി, പച്ചയുടെ പകിട്ട് മാറി മാറി പരക്കുന്നത് കണ്ടു. ആ നെല്‍ച്ചെടികളില്‍ കതിര്‍ പോട്ടിളുകള്‍ തിങ്ങി നിറഞ്ഞു. അവ പുറത്തേക്ക് എത്തി നോക്കാന്‍ തുടങ്ങിയതോടെ പാടത്തിന്‍റെ നിറം പച്ചയില്‍ നിന്നും സ്വര്‍ണ്ണമയമായി മാറി.

സ്വര്‍ണ്ണ നിറത്തിലുള്ള ആ കതിര്‍മണികള്‍ കൊയ്യാന്‍,‍ തത്തയും, മൈനയും, കാക്കയും, കൊറ്റിയും ഒക്കെ കൂട്ടം കൂട്ടമായി പറന്നെത്തി, കൂടെ ചിങ്ങവും, ഞങ്ങളും.

കൊയ്ത്തിന്‍റെ പിറ്റേന്ന് അയ്യപ്പന്‍ കുട്ടി പറഞ്ഞു, ഇന്ന് പാടത്ത് കാവല്‍ കിടക്കേണ്ടി വരും. കറ്റയെല്ലാം കറ്റക്കളത്തില്‍ എത്തിയിട്ടില്ല.

ഇതുകേട്ട എന്‍റെ മനസ്സില്‍ സന്തോഷം പൊട്ടി വിടര്‍ന്നു. കാവല്‍ കിടക്കാന്‍ പോകാന്‍ പറ്റിയാല്‍ അത് ഒരു നല്ല സാഹസിക രാവ് തന്നെ ആയിരിക്കും. വീട്ടില്‍ നിന്ന് ഏഴെട്ടു കിലോമീറ്റര്‍ ദൂരെയുള്ള കല്ലടിക്കോടന്‍ പാടത്ത് മുമ്പൊരിക്കല്‍ കന്നുകളെയും കൊണ്ട് ഞാനും പോയിട്ടുണ്ട്.

അന്ന്, വഴിയിലെ കഠിന ചൂടില്‍ നിന്നും രക്ഷപ്പെടാന്‍, വീട്ടില്‍ നിന്ന്‍ അതിരാവിലെ ആണ് ഇറങ്ങിയത്. കരിമ്പനും ചെമ്പനും അവയുടെ കഴുത്തിലെ ചെറിയ കുടമണികള്‍ കിലുക്കിക്കൊണ്ട് മുന്നില്‍ നടക്കുന്നു. പുറകെ പണിക്കാര്‍ കൈക്കോട്ട്, കലപ്പ, നുകം എന്നീ സാമഗ്രികള്‍ക്കൊപ്പം. കൂടാതെ ഉച്ചക്ക് കഴിക്കാനുള്ള ചോറ് ചോറ്റുപാത്രത്തില്‍.

പുതിയ സ്ഥലം കാണാനുള്ള ആവേശത്തില്‍ ഞാന്‍ തെരുവോരക്കാഴ്ചകള്‍ കണ്ടു കൊണ്ട് നടന്നു. കൂടെയുള്ളവര്‍ ഏതോ നാടന്‍ പാട്ടിന്‍റെ ശീലുകള്‍ തട്ടിവിടുന്നുണ്ട്‌.

ഞങ്ങള്‍ എല്ലാവരും സത്രം കാവ് പുഴയില്‍ ഒന്നിറങ്ങി. മുഖവും കാലും കഴുകി. കൂടെ കരിമ്പനും ചെമ്പനും. എല്ലാവരും ഒന്ന് ഉഷാറായി.

പുഴയും കടന്ന് കുന്നുകള്‍ കയറി ഇറങ്ങി പാടത്തെത്തിയപ്പോള്‍, അതാ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശം.

സൂര്യന്‍ ഉദിച്ചു വരുന്നത് കിഴക്കേ മലയുടെ മുകളില്‍ നിന്ന്. ഇരുണ്ട നീല നിറത്തിലുള്ള മലകളുടെ ഒരു നീണ്ട നിര തന്നെ. ഒറ്റ നോട്ടത്തില്‍ ഏതോ ഒരു രാക്ഷസന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് പോലെ തോന്നും. രാക്ഷസന്‍റെ വയറു ഭാഗത്തു നിന്നും വെള്ളി അരഞ്ഞാണം പോലെ ചെറിയ നീര്‍ച്ചാല്‍ തൂങ്ങിക്കിടക്കുന്നു.

മലയുടെ താഴ്വരയിലൂടെ നോക്കെത്താദൂരം പച്ചയും ചുവപ്പും കലര്‍ന്ന ചതുര തട്ടുകള്‍ ചരിഞ്ഞു നീണ്ട് കിടക്കുന്നു. ആ ചതുരങ്ങള്‍ക്കിടയിലൂടെ തെളിനീര്‍ച്ചാലുകള്‍ പതുക്കെ താഴേക്ക് ഒഴുകുന്നു. എത്ര നോക്കിയാലും മതിവരാത്ത കാഴ്ച.

അവിടേക്കാണ് ഇപ്പോള്‍ രാത്രി കാവലെന്ന സാഹസികതയ്ക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്. ഒരു തരത്തിലും വിട്ടു കളഞ്ഞു കൂട.

ഞാന്‍ വീട്ടില്‍ പല നയങ്ങളും അനുനയങ്ങളും നടത്തി സമ്മതം നേടിയെടുത്തു

മൂന്ന്‍ നാല് വലിയ വടികള്‍, കമ്പിളി, വിരിപ്പ്, മടവാള്‍, വലിയ ടോര്‍ച്ച് എന്നീ ചില അവശ്യ സാമഗ്രികളുമായി ഞങ്ങള്‍ വൈകുന്നേരത്തോടെ പുറപ്പെട്ടു.

തലയില്‍ തോര്‍ത്തുകൊണ്ട് ഒരു കെട്ടും കെട്ടി ഇറങ്ങിയപ്പോള്‍ ഒരു വേട്ടക്കാരന്‍റെ മട്ടുണ്ട്.

ഏഴു മണിയോടെ ഞങ്ങള്‍ കാമ്പ് സ്ഥലത്തെത്തി. ഇനിയിപ്പോ ഒരു ടെന്റ് തയ്യാറാക്കണം. അയ്യപ്പന്‍ കുട്ടിയുടെ കരവിരുത് അതിവേഗം പണിയെടുത്തു തുടങ്ങി. വടികളും കറ്റകളും ചേര്‍ത്തു വച്ച് ടെന്റ് ഞൊടിയിടയില്‍ പൊങ്ങി.

ഞങ്ങള്‍ ചുറ്റുമൊന്ന് അവലോകനം നടത്തി. കൊയ്ത കറ്റകളൊക്കെ യഥാ സ്ഥാനത്തുണ്ടോ, പരിസരമൊക്കെ ശരിയാണോ എന്നൊക്കെ.

മുന്‍പ് കണ്ട പര്‍വത രാക്ഷസ രൂപം ഇപ്പോള്‍ ഇരുട്ടില്‍ അലിഞ്ഞു പോയിരിക്കുന്നു. അങ്ങിങ്ങ് ചെറിയ വെളിച്ചങ്ങള്‍, അങ്ങ് മലയുടെ ഉയരങ്ങളില്‍ കാണാം.

നാട്ടു വെളിച്ചത്തില്‍ പാടത്തെ മരങ്ങള്‍ രക്ഷസികളുടെ രൂപം പൂണ്ടു. അവ കാറ്റത്ത്‌, മുടി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി നൃത്തമാടിക്കൊണ്ടിരുന്നു. അവയില്‍ ചിലതില്‍ നിറയെ മിന്നാമിനുങ്ങുകള്‍ കണ്‍ ചിമ്പിക്കൊണ്ടിരുന്നു.

ചുറ്റിലും ചീവീടുകള്‍ ഒരേ താളത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഒരു കൂട്ടം നിറുത്തുമ്പോള്‍, മറ്റൊരു കൂട്ടം തുടങ്ങും. തവളകള്‍ ചുറ്റിലും പേക്രോം പേക്രോം പറയുന്നു. ഇടക്ക് പോക്കാച്ചി തവളകള്‍ ബ്ധും എന്ന്‍ വെള്ളത്തിലേക്ക് ചാടുന്ന ശബ്ദം കേള്‍ക്കാം.

ആകാശത്ത് ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട്‌. അതിന്‍റെ തണുപ്പൂറുന്ന വെളിച്ചം നാടെങ്ങും പരന്നിരിക്കുന്നു. ചന്ദ്രന്‍റെ പ്രഭയാല്‍ ആകാശം നല്ല നീല നിറമായി കാണാം. വെന്മേഘങ്ങള്‍ ചന്ദ്രനു ചുറ്റും തത്തിക്കളിക്കുന്നത് കാണുമ്പോള്‍ ആകാശത്തിന് ആഴം കൂടിയത് പോലെ. കൂടെ ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ എപ്പോഴും കണ്ണു ചിമ്മി തുറന്നു കൊണ്ടിരുന്നു.

അങ്ങ് പാടത്തിന് അക്കരെ കുറുക്കന്‍ ഓരി ഇടുന്നത് കേള്‍ക്കാം. അവന്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയതായിരിക്കും. ചില പട്ടികള്‍ അതിന് മറുപടി എന്നോണം എന്തൊക്കെയോ പറഞ്ഞു.

കമ്പിളിയും വിരിപ്പുമായി ഞങ്ങള്‍ അകത്ത് കയറിക്കൂടി. എന്തെന്നില്ലാത്ത ഒരു പ്രത്യേക അനുഭൂതി. ആകെ ഒരു വല്ലാത്ത സ്വാതന്ത്ര്യം കിട്ടിയ പ്രതീതി. ഇന്നേ വരെ അറിഞ്ഞിട്ടില്ലാത്ത ജീവ പ്രപഞ്ചത്തിന്‍റെ തോട്ടുരുമ്മല്‍. രാത്രിയില്‍ ആണ് കൂടുതല്‍ ജീവികള്‍ ഉണര്‍ന്നിരിക്കുന്നത് എന്ന് തോന്നുന്നു.

മുകളില്‍ വൈക്കൊലിന്നിടയിലൂടെ നക്ഷത്രങ്ങള്‍ കണ്‍ ചിമ്മുന്നത് കാണാം. ഇരു വശത്തു നിന്നും നനുത്ത തണുപ്പുള്ള കാറ്റ് പുതപ്പിനുള്ളിലൂടെ ഊളമിട്ടു കടന്നു പോയി. രാത്രിയില്‍ എന്‍റെ ഉറക്ക മുറിയും എന്നും ഇങ്ങനെ ആകണം. നിലത്തു വിരിച്ചിട്ട കമ്പിളിക്കിടയിലൂടെ നെല്‍ച്ചെടിക്കുറ്റികള്‍ പതുക്കെ അവിടെയും ഇവിടെയും കുത്തുന്നു. പക്ഷെ അതൊക്കെ ഒരു പ്രത്യേക സുഖം പകരുന്നു.

അയ്യപ്പന്‍ കുട്ടി കുറെ വീര കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. പതുക്കെ കണ്ണിണയില്‍ നിദ്രാ ദേവി തലോടി.

പെട്ടെന്ന് ഒരു ബഹളവും ശബ്ദവും കേട്ടാണ് ഉണര്‍ന്നത്. കുറച്ചു ദൂരെ നിന്ന് ചെടികള്‍ ഒടുഞ്ഞമരുന്ന ശബ്ദം. ഞാന്‍ ചാടി എണീറ്റ് ചുറ്റിലും നോക്കി. അയ്യപ്പന്‍ കുട്ടി ഉണര്‍ന്ന് ഇരിക്കുന്നു. ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാട്ടി. ഒരു ഇരുനൂറടി ദൂരെ ആയി പാടത്തിന്‍റെ കരയില്‍ ആനക്കൂട്ടം വന്നിരിക്കുകയാണ്. ചെറിയ കുട്ടികളടക്കം അഞ്ചെട്ടു പേരുണ്ട്.

അവരെങ്ങാന്‍ ഇങ്ങോട്ട് വന്നാല്‍... ഉദ്വേകവും ജിജ്ഞാസയും നിറഞ്ഞ നിമിഷങ്ങള്‍. അവര്‍ കൊയ്തു വച്ച കറ്റകള്‍ ഒന്നൊന്നായി അകത്താക്കുന്നു. ഞങ്ങള്‍ കാവല്‍ കിടക്കുന്നത്, ആരും നെല്ല് കൊണ്ടുപോകാതിരിക്കാനാണ്. പക്ഷേ ഇപ്പോള്‍ ഇവിടെ ഒന്ന് ഒച്ചയുണ്ടാക്കാന്‍ പോയിട്ട്, ഒന്ന് ശ്വാസം വിടാന്‍ വയ്യാത്ത അവസ്ഥ.

അയ്യപ്പന്‍ കുട്ടി പേടിക്കണ്ട എന്ന് ആംഗ്യം കാട്ടി. അവര്‍ ഇങ്ങോട്ട് ഇറങ്ങില്ലത്രേ. അവര്‍ക്ക് വേണ്ടത് അവിടെ തന്നെ ഉണ്ടല്ലോ..
നേരം പര പരാ വെളുത്തു തുടങ്ങുന്നു. കുറച്ചു നേരത്തെ അവരുടെ നെല്‍ക്കൊയ്ത്തു കഴിഞ്ഞ് അവര്‍ അക്കരയ്ക്ക് തന്നെ മടങ്ങിപ്പോയി.

ഞാന്‍ ഒന്ന് നേരെ ശ്വാസം വിട്ടു. മടവാളും, വടിയും അഞ്ചുകട്ട ടോര്‍ച്ചുമായി കാവല്‍ കിടന്ന ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.

പതുക്കെ വടിയും ടോര്‍ച്ചുമെല്ലാം എടുത്ത്, അടുത്തുള്ള ചാലിലെ തെളിനീരില്‍ മുഖം കഴുകി ഞങ്ങള്‍ തിരിച്ചു യാത്രയായി.


No comments: